സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഉള്‍പ്പെടുന്ന മൂന്നംഗ ബഞ്ച് സപ്തംബര്‍ 23 ന് വ്യാജ ഏറ്റുമുട്ടല്‍ കൊലകള്‍ക്ക് എതിരെ ശക്തമായ നടപടികള്‍ പ്രഖ്യാപിച്ചിരിക്കയാണ്. ഭാരതത്തില്‍ വ്യാജ ഏറ്റുമുട്ടല്‍ കൊലകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യമാണ് സുപ്രീം കോടതിയെ കര്‍ശന നടപടികള്‍ക്ക് നിര്‍ബന്ധിതമാക്കിയത്. ഇതിനായി പതിനാറിന നിര്‍ദ്ദേശമടങ്ങിയ മാര്‍ഗരേഖയാണ് സുപ്രീം കോടതി നല്‍കിയിട്ടുള്ളത്. മനുഷ്യാവകാശ-നീതിനടപ്പാക്കല്‍ രംഗങ്ങളില്‍ വന്‍ ചലനങ്ങളാണ് സുപ്രീം കോടതി വിധി വഴി സംഭവിക്കുക.
പോലീസ് ഏറ്റുമുട്ടല്‍ ഉണ്ടാകുന്ന സംഭവങ്ങളെക്കുറിച്ച് സ്വതന്ത്ര അന്വേഷണം വേണമെന്നതാണ് പ്രധാനപ്പെട്ട ഒരു നിര്‍ദ്ദേശം. മരണം സംഭവിച്ചിട്ടുണ്ടെങ്കില്‍ അധികാരപരിധിയില്‍പ്പെട്ട സെഷന്‍സ് കോടതിയുടെ മേല്‍നോട്ടത്തിലായിരിക്കും അന്വേഷണം. ഏറ്റുമുട്ടല്‍ സംഭവം വ്യാജമാണെന്നുകണ്ടാല്‍ കര്‍ശന നടപടി കുറ്റക്കാര്‍ക്കെതിരെ ഉണ്ടാവണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടിട്ടുണ്ട്. ഇത്തരം കേസുകളില്‍ ഉള്‍പ്പെടുന്ന ഉദ്യോഗസ്ഥന്മാര്ക്ക് പെട്ടെന്ന് സ്ഥാനക്കയറ്റവും പാരിതോഷികവും നല്‍കുന്നതും കോടതി നിയന്ത്രിച്ചിട്ടുണ്ട്.
വ്യാജ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടവരുടെ പോസ്റ്റുമോര്‍ട്ടം, വീട്ടുകാരെ മരണവിവരമറിയിക്കല് എന്നിവയ്ക്കുള്ള വ്യവസ്ഥകളും സുപ്രീം കോടതി നിഷ്കര്‍ഷിച്ചിട്ടുണ്ട്. ഇത്തരം സംഭവങ്ങളില്ലുള്പ്പെടുന്ന ആയുധങ്ങളുടെയുംമറ്റും ബാലിസ്റ്റിക്ക് പരിശോധനയ്ക്കും വ്യവസ്ഥ മാര്ഗദര്ശനത്തിലുണ്ട്. സംഭവം നടന്നാലുടന്‍ എഫ്ഐആര്‍ രജിസ്ട്രര്‍ ചെയ്യണമെന്ന വ്യവസ്ഥയാണ് മറ്റൊരു നിര്‍ദ്ദേശം. കുറ്റവാളികളുടെ വിവരങ്ങള്‍ പരസ്യമാക്കരുതെന്നും വ്യവസ്ഥാ നിര്‍ദ്ദേശങ്ങളില്‍ പറയുന്നുണ്ട്. ഏറ്റുമുട്ടലുകളുടെയും പോലീസ് വെടിവെയ്പുകളുടെയും അന്വേഷണവുമായി ബന്ധപ്പെട്ടുള്ളതാണ് സുപ്രീം കോടതി നിര്‍ദ്ദേശങ്ങള്‍.
ഏറ്റുമുട്ടല്‍ മരണം നടന്നാല്‍ ക്രിമിനല്‍ നടപടിക്രമം 176-ാം വകുപ്പുപ്രകാരം മജിസ്ട്രേറ്റ് അന്വേഷണം നടത്തുക എന്നത് മറ്റൊരു നിര്‍ദ്ദേശമാണ്. കോടതിയിലേക്ക് ഏഫ്ഐആറും കേസ് ഡയറിയും പെട്ടെന്ന് അയയ്ക്കണമെന്നും വിധിയില്‍ നിര്‍ദ്ദേശമുണ്ട്. വിചാരണ അതിവേഗം പൂര്‍ത്തിയാക്കണമെന്നും കോടതി നിര്‍ദ്ദേശിക്കുന്നു. പിയുസിഎല്ലും മറ്റും ഫയലാക്കിയ റിട്ട് ഹര്‍ജികളിലാണ് സുപ്രീം കോടതി വിധിയുണ്ടായിട്ടുള്ളത്.
ഇന്ത്യന്‍ ഭരണഘടനയുടെ മൗലിക തത്വങ്ങളിലൊന്നാണ് വ്യക്തിക്ക് മാന്യമായി അന്തസ്സോടെ ജീവിക്കാനുള്ള അവകാശം. ഭരണകൂടവും സമൂഹവും ഒന്നിച്ചുകൂടി തീരുമാനിച്ചാലും ഒരു വ്യക്തിയുടെ ജീവന് ജുഡീഷ്യല്‍ വിധിപ്രകാരമല്ലാതെ ഇല്ലാതാക്കാനാവില്ല. എത്ര മോശപ്പെട്ട കുറ്റവാളിയായാലും അവനെ കൊല്ലാന്‍ പോലീസിനധികാരമില്ല. ഭരണകൂടത്തിനോ അതിന്റെ ഭാഗമായ പോലീസിനോ നിയമാധിഷ്ഠിത നീതിസമ്പ്രദായം വഴിയല്ലാതെ ആരേയും ഉന്മൂലനം ചെയ്യാനവകാശമില്ല. ഇത്തരം സാമാന്യനീതി സങ്കല്‍പ്പങ്ങളെ കുത്തിമലര്‍ത്തുന്നതില്‍ രാജ്യത്തെ പോലീസ് സംവിധാനം ഇവിടെ മുന്നിലാണുള്ളത്. ഏറ്റുമുട്ടല്‍ മരണം വഴി ഭാരത ഭരണഘടനയുടെ അടിസ്ഥാന സങ്കല്‍പ്പങ്ങളെ കുഴിച്ചുമൂടിയ സംഭവങ്ങള്‍ ഒട്ടനവധിയുണ്ട്.
വ്യാജ ഏറ്റുമുട്ടല്‍ കൊലകളുടെ എണ്ണം ഭാരതത്തില്‍ ക്രമാതീതമായി വര്‍ദ്ധിച്ചുവരുന്നതായി കണക്കുകള്‍ തെളിയിക്കുന്നു. ഇത്തരം കടുത്ത നിയമലംഘനങ്ങള്‍ക്കെതിരെ ജൂഡീഷ്യറി അവസരത്തിനൊത്ത് ഉയരുന്നില്ല എന്ന് ആക്ഷേപിക്കുന്നവരുമുണ്ട്. പോലീസ് ഭാഷ്യത്തിന്റെ പുകമറയില്‍ കൊടുംപാതകങ്ങള്ക്കിരയായി ക്രൂശിക്കപ്പെട്ടവര്‍ നമുക്കു ചുറ്റും ഒട്ടേറെയുണ്ട്. കളവായ പോലീസ് റിപ്പോര്‍ട്ടുകളുടേയും ഭരണകൂട വിശദീകരണങ്ങളുടേയും പൊലിമയില്‍ ഹീനമായ കുറ്റകൃത്യങ്ങള്‍ തമസ്കരിക്കപ്പെടുന്ന നാടുകൂടിയാണ് നമ്മുടേത്. ഏറ്റുമുട്ടല്‍ മരണങ്ങള് കൈകാര്യം ചെയ്യുന്ന നിയമതലങ്ങള് ഫലപ്രദമല്ലാത്ത ദുരവസ്ഥ ഭാരത ജനാധിപത്യത്തിന് അപമാനകരം കൂടിയാണ്. നീതിക്രമത്തിനേറ്റ കളങ്കമായ വ്യാജഏറ്റുമുട്ടല്‍ വഴിയുള്ള പോരായ്മകള്‍ പരിഹരിക്കാനുള്ള ശ്രമത്തില്‍ സുപ്രീം കോടതിയുടെ പതിനാറിന നിര്‍ദ്ദേശമടങ്ങിയ മാര്‍ഗരേഖ വലിയൊരാശ്വാസമാണ്.
ഇപ്പോഴത്തെ സുപ്രീം കോടതി വിധിക്ക് അവലംബമായി ചൂണ്ടിക്കാട്ടിയ മുന്‍കാല വിധികളിലൊന്നാണ് പ്രകാശംകദം മുതല്‍ പേര് കേസ്. ഇത് 2011 ല്‍ സുപ്രീം കോടതി പുറപ്പെടുവിച്ചതാണ്. ജാമ്യം റദ്ദാക്കല്‍ കേസായിരുന്നു അതെങ്കിലും അതിലുള്‍പ്പെട്ട കുറ്റവസ്തുതകള് ഭാരത ഭരണഘടനയുടെ അടിത്തറയെതന്നെ തകര്‍ക്കുന്നുവെന്ന് കോടതി ചൂണ്ടിക്കാട്ടിയിരുന്നു. കേസിലെ ഒന്നാം പ്രതിയായ പോലീസ് ഓഫീസര്‍ പ്രദീപ് ശര്‍മ മുംബൈയിലെ ‘എന്‍കൗണ്ടര്‍ സ്പെഷലിസ്റ്റായി’ അറിയപ്പെടുന്ന ആളായിരുന്നു. പോലീസ് തന്നെ കരാര്‍ വ്യവസ്ഥയില്‍ ആവശ്യമുള്ളവര്‍ക്ക് എതിരാളികളെ കശാപ്പുചെയ്ത് കൊടുക്കുകയും അതിന് വ്യാജഏറ്റുമുട്ടല്‍ കഥയുണ്ടാക്കി നിയമപരിരക്ഷ നല്‍കുകയും ചെയ്യുന്ന ഏര്‍പ്പാടാണ് പ്രസ്തുത കേസില്‍ കണ്ടത്. രാമനാരായണന്‍ ഗുപ്ത എന്നൊരാളെ പോലീസ് കസ്റ്റഡിയിലെടുക്കുകയും അയാളുടെ എതിരാളിക്കുവേണ്ടി നിയമപാലകര്‍ കരാര്‍ വ്യവസ്ഥപ്രകാരം വെടിവെച്ചുകൊന്നശേഷം ശവം മറ്റൊരിടത്ത് കൊണ്ടിട്ട് ഏറ്റുമുട്ടല്‍ കഥയുണ്ടാക്കി എന്നതാണ് അന്വേഷണംവഴി കണ്ടെത്തിയ സത്യം. ഇതിന്റെപേരില്‍ പോലീസ് ഉദ്യോഗസ്ഥന്മാര് ഉള്‍പ്പെടെയുള്ളവരെ പ്രതികളാക്കുകയും ജയിലിലടക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇവരില്‍ ചിലര്‍ ജാമ്യത്തിലിറങ്ങിയും കുറ്റം ആവര്‍ത്തിച്ചപ്പോള്‍ നല്കിയ ജാമ്യം റദ്ദുചെയ്യണോയെന്ന നിയമപ്രശ്നമാണ് കേസില്‍ കോടതി പരിഗണിച്ചത്.
പ്രസ്തുത വിധിന്യായത്തില്‍ നിയമവാഴ്ചയുടെ അടിത്തറതന്നെ തകരുകയും അരാജകത്വം എല്ലാം അടക്കി വാഴുന്ന അവസ്ഥ സൃഷ്ടിക്കുകയും ചെയ്യുന്ന വിപത്ത് പതിയിരിക്കുന്നു എന്നാണ് സുപ്രീം കോടതി നിരീക്ഷിച്ചത്. മഹാഭാരതത്തിലെ ശാന്തിപര്‍വ്വവും കൗടില്യന്റെ നീതിശാസ്ത്രവും ഷേക്സ്പിയറുടെ വാക്കുകളുമൊക്കെ ഉദ്ധരിച്ചുകൊണ്ടുള്ളതായിരുന്നു പ്രസ്തുത വിധിന്യായം. സാധാരണ ആളുകള്‍ മനുഷ്യഹത്യ നടത്തിയാല്‍ നല്കാനുള്ളതാണ് ജീവപര്യന്തം തടവെന്നും ഇത്തരത്തില്‍ നിയമപാലകര്‍ നരഹത്യനടത്തിയാല് വധശിക്ഷ കുറഞ്ഞ ശിക്ഷയായിരിക്കണമെന്നും ജസ്റ്റിസ് കട്ജുവും ജസ്റ്റിസ് ശ്രീമതി മിശ്രയും വിധിയില്‍ അഭിപ്രായപ്പെടുകയും ചെയ്തിരുന്നു. ഏറ്റുമുട്ടല്‍ കൊലയെ തുറന്നുകാട്ടുവാന്‍ 2011 ലെ വിധി സഹായകമായിരുന്നു.
ഭരണകൂടത്തിനും പോലീസിനും നിയമം കയ്യിലെടുത്ത് തേര്‍വാഴ്ച നടത്താന്‍ അവകാശമില്ലെന്ന് ഉച്ചൈസ്ഥരം ഉദ്ഘോഷിക്കുന്നു എന്ന സവിശേഷതയും ഇപ്പോഴത്തെ വ്യാജഏറ്റുമുട്ടല്‍ കേസ് വിധിക്കുണ്ട്. 2013 ലെ ഏറ്റുമുട്ടല്‍ വെടിവെയ്പ് കണക്കുകളില്‍ രാജ്യത്ത് 103 സിവിലിയന്മാര് കൊല്ലപ്പെടുകയും 224 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി കാണുന്നു. ഇതേ കണക്കില്‍ കൊല്ലപ്പെട്ട പോലീസുകാരുടെ എണ്ണം 47 ഉം പരിക്കേറ്റവരുടെ എണ്ണം 1158 ആണെന്നും കാണുന്നു.
വ്യാജ ഏറ്റുമുട്ടല്‍ നടത്തുന്ന കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുന്നതോടൊപ്പം ഭീകരവാദികളുടെയുംമറ്റും മുമ്പില്‍ ജീവനെ പണയപ്പെടുത്തി പോരാടുന്ന നല്ലവരായ പോലീസുകാരുടെ പരിരക്ഷയും ഉറപ്പുവരുത്തേണ്ടതുണ്ട്.
രാജ്യത്തുനടന്ന വ്യാജ ഏറ്റുമുട്ടലുകളുടെ നാള്‍വഴി പരിശോധിച്ചാല്‍ ഏറ്റവും കുറച്ച് കുറ്റകൃത്യങ്ങള്മാത്രം കാണപ്പെട്ട സംസ്ഥാനങ്ങളിലൊന്നാണ് ഗുജറാത്ത്. എന്നാലും അന്ധമായ നരേന്ദ്രമോദി വിരുദ്ധതകൊണ്ട് മാനിയാക്കുകളായ ചിലര്‍ എല്ലാം അദ്ദേഹത്തില്‍ കെട്ടിവെയ്ക്കാന്വേണ്ടി കുപ്രചാരണങ്ങള്‍ നടത്തുകയായിരുന്നു. ഇതിനെയെല്ലാം അതിജീവിച്ച് നമുക്കു മുന്നോട്ടുപോകാനും ശാന്തിയും സംതൃപ്തിയും സമൃദ്ധിയും മാനവരാശിക്കു നല്‍കാനും ഇപ്പോള്‍ നരേന്ദ്രമോദി ഇറങ്ങിപുറപ്പെട്ടിരിക്കുന്ന സന്ദര്‍ഭമാണിത്. സുപ്രീംകോടതി ഇപ്പോള്‍ വിധിയിലൂടെ നല്‍കിയിട്ടുള്ള നിര്‍ദ്ദേശങ്ങള്‍ പ്രാധാന്യമുള്ളതും പ്രതീക്ഷ നല്കുന്നതുമാണ്. ജനാധിപത്യവും നിയമവാഴ്ചയും കൂടുതല്‍ ശക്തമാക്കാന്‍ പിയുസിഎല്‍ കേസിലെ വിധി സഹായകമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: