ചൂഷണങ്ങളെ എതിര്‍ത്ത് തോല്പ്പിക്കുവാനും അനാചാരങ്ങളുടെ ചങ്ങലക്കെട്ടുകള്‍ പൊട്ടിച്ചെറിയുവാനും ഒരു സമൂഹത്തെ പ്രാപ്തരാക്കിയ കേരളത്തിന്റെ നവോത്ഥാന നായകന് മഹാത്മ അയ്യങ്കാളിയുടെ 152-ാ മത് ജയന്തി വര്‍ഷമായി ഈ വര്‍ഷം ആഘോഷിക്കുകയാണ്. 1863 കൊല്ലവര്‍ഷം 1039 ലെ ചിങ്ങമാസം 14-ന് അവിട്ടം നക്ഷത്രത്തില്‍ അനന്തപുരിയിലെ വെങ്ങാനൂരില്‍ പെരിങ്കാറ്റുവിളയില് അയ്യന്റെയും മാലയുടെയും മകനായി കാളി ജനിച്ചു. അയ്യന്, കാളീ (ഭദ്രകാളി) ഭക്തനായിരുന്നു. അയ്യന്-മാലാ ദമ്പതികള്‍ക്ക് 10 മക്കളുണ്ടായിരുന്നു. മൂത്തമകനാണ് കാളി. പിതാവിന്റെ പേര്‍കൂട്ടി അയ്യങ്കാളി എന്ന് വിളിക്കാന്‍ തുടങ്ങി.
സംഭവബഹുലവും വിപ്ലവാത്മകവുമായ ജീവിതമായിരുന്നു അയ്യങ്കാളിയുടേത്. നാടുവാഴിത്തത്തിന്റെ മറവില്‍, സഞ്ചാരസ്വാതന്ത്ര്യമില്ലാതെ, വിദ്യ അഭ്യസിക്കുവാനും ഇഷ്ടദൈവങ്ങളെ ആരാധിക്കുവാനും അവകാശമില്ലാതെ, ജീവിക്കാന്‍ മാര്‍ഗ്ഗമില്ലാതെ, അന്ധവിശ്വാസങ്ങളും അനാചാരങ്ങളും അടിമത്തവും നിലനിന്നിരുന്ന കാലം. മുണ്ട് മുട്ടിന് താഴെ ഇറക്കി ഉടുക്കുവാനോ, മീശവെക്കുവാനോ സാധിക്കാതെ വ്യക്തിസ്വാതന്ത്ര്യം വരെ ചങ്ങലക്കിട്ട, അസമത്വങ്ങള്‍ക്കെതിരെ ചിന്തിക്കാന്‍ പോലും ഭയന്നിരുന്ന കാലത്ത് സ്വന്തം സമുദായത്തില്‍ നിന്നുണ്ടായ എതിര്‍പ്പുകള്‍ പോലും വകവെയ്ക്കാതെ ഈ മണ്ണിന്റെ സംസ്കാരത്തിന്റെ ഉടമകളായ പട്ടികജാതി ജനതയെ ഉയര്‍ച്ചയിലേക്ക് കൈപിടിച്ചുയര്‍ത്താന്‍ ഇറങ്ങിത്തിരിച്ച മനുഷ്യനായിരുന്നു അയ്യങ്കാളി.
ഗ്രാമങ്ങള്‍ കേന്ദ്രീകരിച്ച് പൊതുയോഗം, നാടകം എന്നിവ നടത്തി തിരുവിതാംകൂറിലെ അധഃസ്ഥിത വിഭാഗത്തിന്റെ പോരാളിയും നായകനുമായി അയ്യങ്കാളി മാറി. ആദിമ ദേശീയ ജനതയെ അവര്‍ക്കിടയില്‍ നിലനിന്നിരുന്ന ഗോത്രഘടനകളെ ഭേദിച്ച് ഒരൊറ്റ പ്രസ്ഥാനമെന്നനിലയില്‍ അടിമവ്യവസ്ഥിതിക്കെതിരെ പോരാടുവാന്‍ പ്രാപ്തരാക്കി.
ആത്മാഭിമാനവും സമ്പത്തും അധികാരവും നേടിയെടുക്കാന്‍ 1907 ല്‍ സാധുജനപാരിപാലനസംഘത്തിന് അയ്യങ്കാളി രൂപം നല്കി.
ശ്രീനാരായണ ഗുരുദേവന്റെ സാമൂഹികപരിഷ്കരണദര്ശനങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് പ്രവര്‍ത്തനം നടത്തി വന്നത്. തിരുവിതാംകൂറിന്റെ പൊതുനിരത്തുകളിലെ അധഃകൃതര്‍ക്ക് നടക്കുവാനുള്ള അവകാശം നേടിയെടുക്കുവാനും സ്വന്തമായി ഭൂമിയില്ലാത്ത പുലയ സമുദായക്കാര്‍ക്ക് ഭൂമി പതിച്ചുകൊടുക്കാനുള്ള സമരങ്ങള്‍ക്കും നേതൃത്വം നല്‍കിയത് അയ്യങ്കാളിയായിരുന്നു. അധഃസ്ഥിത ജനവിഭാഗങ്ങള്‍ക്ക് സ്കൂള്‍ പ്രവേശനം അനുവദിച്ചുകൊണ്ട് ദിവാന് പുറപ്പെടുവിച്ച ഉത്തരവ് മറച്ചുവെച്ചതിനെതിരെ നടത്തിയ പ്രക്ഷോഭം ശ്രദ്ധേയമായിരുന്നു. പട്ടികജാതിക്കാരുടെ കുട്ടികള്‍ സ്കൂളില്‍ പഠിക്കുന്നതിന് ഉന്നതരായിട്ടുള്ള ജാതിക്കാര്‍ എതിരായിരുന്നു.
അയ്യങ്കാളിയുടെ നേതൃത്വത്തില്‍ സ്കൂള്‍ പ്രവേശനത്തിന് കുട്ടികളുമായി എത്തിയപ്പോള്‍ സവര്ണ്ണരായിട്ടുള്ള അധ്യാപകര്‍ എതിര്‍ക്കാന്‍ തയ്യാറായി. ഇത് അയ്യങ്കാളിയെ വേദനിപ്പിച്ചു. ഞങ്ങളുടെ കുഞ്ഞുങ്ങളെ പള്ളിക്കൂടത്തില്‍ പ്രവേശിപ്പിച്ചില്ലെങ്കില്‍ ഞങ്ങള്‍ പാടത്ത് ഇറങ്ങി പണിചെയ്യില്ല എന്ന അയ്യങ്കാളിയുടെ സമരപ്രഖ്യാപനം കര്‍ഷകത്തൊഴിലാളികള്‍ ഏറ്റെടുത്തു. പട്ടിണിയായി. തൊഴിലാളികളുടെ സമരാവേശം തകര്‍ന്നില്ല. കാര്‍ഷിക രംഗത്തെ സ്തംഭനാവസ്ഥ ആഹാരവസ്തുക്കളുടെ ദൗര്ലഭ്യത്തിനിടയാക്കി. സമരം അവസാനിപ്പിക്കുവാന്‍ ദിവാന് രംഗത്തിറങ്ങി. ദിവാന്റെ മധ്യസ്ഥതയിലൂടെ ഒരുവര്‍ഷം നീണ്ടുനിന്ന രാജ്യത്തെ ആദ്യത്തെ കര്‍ഷക തൊഴിലാളി സമരം അവസാനിച്ചു.
സഞ്ചാര സ്വാതന്ത്ര്യം, കൂലിവര്‍ദ്ധനവ്, സ്കൂള്‍ പ്രവേശനം, ഞായര്‍ അവധി, ജോലി സ്ഥിരത എന്നിങ്ങനെയുള്ള അനുകൂല നിലപാടോടുകൂടി തൊഴിലാളി സംഘടനകളോ അത്തരം സംഘടനകളുടെ ആവശ്യകതയോ തിരിച്ചറിഞ്ഞിട്ടില്ലാത്ത ആ കാലഘട്ടത്തില്‍ അയ്യങ്കാളി നടത്തിയ ഈ സമരം ചരിത്രത്തിലെ വിസ്മയകരമായ ഒരു അധ്യായമാണ്. സ്വാതന്ത്ര്യം എന്റെ ജന്മാവകാശമാണെന്നും അത് പിടിച്ച് വാങ്ങുമെന്നും ഉറക്കെ പ്രഖ്യാപിച്ചുകൊണ്ടാണ് 1893 ല്‍ കുടമണി കെട്ടിയ വില്ലുവണ്ടിയിലേറി പട്ടണത്തില്‍ യാത്ര നടത്തിയത്. ആ യാത്ര തിരുവിതാംകൂറിന്റെ രാജവീഥികളെ പ്രകമ്പനം കൊള്ളിച്ചു.
പോരാട്ടങ്ങള്‍ വിജയത്തിലെത്തിയതോടെ അയ്യങ്കാളി ഭരണതലത്തില്‍ ശ്രദ്ധേയനായി. തിരുവിതാംകൂര്‍ മഹാരാജാവ് ശ്രീമൂലം ചിത്തിരതിരുനാള്‍ 1888 ല്‍ രൂപീകരിച്ച ലജിസ്ലേറ്റീവ് കൗണ്‍സിന്റെ ഭാഗമായുള്ള പ്രജാസഭ(അസംബ്ലി) 1904ല്‍ രൂപീകരിച്ചു. അയ്യങ്കാളിയുടെ സജീവ പ്രവര്‍ത്തനത്തെക്കുറിച്ച് അറിഞ്ഞ ദിവാന് രാജഗോപാലാചാരി അയ്യങ്കാളിയെ വിളിപ്പിക്കുകയും ശ്രീമൂലം പ്രജാസഭയില്‍ അംഗമാക്കുകയും ചെയ്തു. ഇതോടെ ആദ്യമായി ഒരു അവര്ണ്ണന് പ്രജാസഭയില്‍ അംഗമായി. 1912 ഫെബ്രുവരി 27 ന് ശ്രീമൂലം പ്രജാസഭയുടെ 8-ാമത് സമ്മേളനം വിജെടി ഹാളില്‍ നടന്നപ്പോള്‍ അയ്യങ്കാളിയുടെ സിംഹഗര്‍ജ്ജനം മുഴങ്ങി. രണ്ട് പതിറ്റാണ്ടിലേറെ പ്രജാസഭയില്‍ പ്രവര്‍ത്തിച്ച അയ്യങ്കാളി അനാരോഗ്യം മൂലം 1933 ല്‍ സാമാജികത്വം ഒഴിഞ്ഞു. ഈ കാലഘട്ടത്തില്‍ ദേശീയ പ്രക്ഷോഭരംഗത്ത് നിറഞ്ഞുനിന്ന അയ്യങ്കാളി ക്ഷേത്ര പ്രവേശനത്തിനായുള്ള വൈക്കം സത്യാഗ്രഹം, സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായുള്ള വിദേശവസ്ത്ര ബഹിഷ്കരണ പ്രസ്ഥാനം എന്നിവയില്‍ പങ്കെടുത്ത് രണ്ട് തവണ ജയില്‍ ശിക്ഷ അനുഭവിക്കുകയുണ്ടായി.
ദേശീയ തലത്തിലും അയ്യങ്കാളി ശ്രദ്ധേയനായി. 1937 ജനുവരി 14 ന് മഹാത്മാഗാന്ധിയുടെ കേരള സന്ദര്‍ശനവേളയില്‍ വെങ്ങാനൂരിലെത്തി അയ്യങ്കാളിയെ സന്ദര്‍ശിക്കുകയുണ്ടായി. അയ്യങ്കാളിയെ പുലയരുടെ രാജാവ് എന്ന് വിശേഷിപ്പിച്ചു. തന്റെ സമുദായത്തില്‍ 10 ബിഎക്കാര്‍ ഉണ്ടാകണമെന്നാവശ്യപ്പെട്ട അയ്യങ്കാളി തന്റെ സമുദായക്കാര്‍ വിദ്യ അഭ്യസിച്ച് ബോധവാന്മാരായാല് അയിത്തത്തിനും അനീതിക്കുമെതിരെ പടപൊരുതാന്‍ സാധിക്കുമെന്ന് മനസ്സിലാക്കി പള്ളിക്കൂടങ്ങള്‍ സ്ഥാപിച്ചു. വെങ്ങാനൂര്‍ സ്കൂള്‍, ഗ്രന്ഥശാല, നെയ്ത്തുശാല എന്നിവ സ്ഥാപിച്ച അയ്യങ്കാളി തന്റെ സമുദായത്തിന് വേണ്ടി സാധുജനപരിപാലിനി എന്ന മാസികയും പ്രസിദ്ധീകരിച്ചു. 1913 ല്‍ കര്‍ഷകത്തൊഴിലാളികളെ അണിനിരത്തിക്കൊണ്ട് തൊഴില്‍ സമത്വത്തിന് വേണ്ടിയുള്ള കേരളത്തിലെ ആദ്യത്തെ കാര്‍ഷിക സമരം സംഘടിപ്പിച്ചത് അയ്യങ്കാളിയായിരുന്നു. 1941 ജൂണ്‍ മാസം 18 ന് അധഃസ്ഥിത വിഭാഗത്തിന്റെ നവോത്ഥാന നായകന് മഹാത്മ അയ്യങ്കാളി ഈ ലോകത്തോട് വിടപറഞ്ഞു.
അയ്യങ്കാളിയുടെ സമാജികപ്രവര്‍ത്തന കേന്ദ്രമായിരുന്ന തിരുവനന്തപുരം വിജെടി ഹാളിന് അയ്യന്‍കാളിയുടെ നാമധേയം നല്‍കണമെന്നും അയ്യങ്കാളി ജയന്തിയും സമാധിയും പൊതുഅവധിയാക്കണമെന്നുമുള്ള പൊതുസമൂഹത്തിന്റെ ആവശ്യത്തെ സര്‍ക്കാര്‍ ഗൗനിച്ചില്ല. യുഡിഎഫിന്റെ പ്രകടനപത്രികയിലെ വാഗ്ദാനമായിരുന്ന മഹാത്മ അയ്യങ്കാളി സര്‍വ്വകലാശാല എന്നത് സര്‍ക്കാര്‍ മറന്നിരിക്കുന്നു.
കായല്‍സമ്മേളനത്തിന്റെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി കൊച്ചിയില്‍ നടന്ന സമ്മേളനത്തില്‍ നരേന്ദ്ര മോദി പങ്കെടുത്തത് കേരളത്തിലെ പട്ടികജാതി സമൂഹത്തിന് ആവേശമായി മാറി. ഇത്രയും കാലഘട്ടം ദേശീയപ്രസ്ഥാനങ്ങളോട് അയിത്തം കല്‍പ്പിച്ചുനിന്ന പട്ടികജാതി സമൂഹങ്ങള്‍ അസ്പൃശ്യത വലിച്ചെറിഞ്ഞ് രാജ്യത്തിന്റെ നവോത്ഥാന ചരിത്രത്തില്‍ പങ്കാളികളായി എന്നത് ചരിത്രത്തിന്റെ ഭാഗമാണ്.
കേന്ദ്രത്തില്‍ മോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റില്‍ പട്ടികജാതി സമൂഹത്തിന് 50,548 കോടിയും പട്ടികവര്ഗ്ഗസമൂഹത്തിന് 32,387 കോടിയും വികസനത്തിനായി മാറ്റിവച്ചത് സ്വാതന്ത്ര്യാനന്തരഭാരതത്തില്‍ ആദ്യസംഭവമാണ്. ഈ നടപടിയിലൂടെ നരേന്ദ്ര മോദി പട്ടികജാതി-പട്ടികവര്‍ഗ്ഗ സമൂഹത്തെ രാജ്യത്തിന്റെ ദേശീയ ധാരയിലേക്ക് കൊണ്ടുവരാന്‍ ശ്രമിക്കുന്നു എന്നതിന്റെയും പട്ടികജാതിക്കാര്‍ ഈ സമൂഹത്തിന്റെ അവിഭാജ്യഘടകമാണ് എന്നതിന്റേയും ഉത്തമ ഉദാഹരണമാണ്.
കേരളസര്‍ക്കാര്‍ അയ്യങ്കാളിയെ അവഗണിച്ചപ്പോള്‍ അയ്യന്‍കാളിക്ക് ആദരവ് സമര്‍പ്പിച്ചത് ബിജെപി ആയിരുന്നു. കേരളത്തില്‍ മാത്രം അറിയപ്പെട്ടിരുന്ന അയ്യന്‍കാളിയെ ദേശീയതലത്തിലേക്ക് കൊണ്ടുവന്നത് ബിജെപിയായിരുന്നു. 2012ല്‍ ദല്‍ഹിയില്‍ നടന്ന അയ്യന്കാളിജയന്തിയില് അയ്യങ്കാളിയുടെ ഫോട്ടോക്കു മുമ്പില്‍ പുഷ്പ്പാര്‍ച്ചന നടത്തികൊണ്ട് അധസ്ഥിത വിഭാഗത്തിന്റെ നവോത്ഥാന നായകനായ അയ്യങ്കാളിയെ ആദരിച്ചപ്പോള്‍ എന്റെ ജീവിതം ധന്യമായി എന്ന ലാല്‍കൃഷ്ണ അദ്വാനിയുടെ വാക്കുകള്‍ സ്മരണീയമാണ്. ഇത് ചരിത്രത്താളുകളില്‍ മായാതെനില്‍ക്കും. ഈ വര്‍ഷം സപ്തംബര്‍ 8ന് ദല്‍ഹിയില്‍ നടക്കുന്ന അയ്യങ്കാളിജയന്തി സമ്മേളനം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യുന്നതോടുകൂടി വീണ്ടും മഹാത്മാ അയ്യങ്കാളി ഭാരത ചരിത്രത്തിന്റെ സുവര്‍ണ്ണ താളുകളില്‍ സ്ഥാനം പിടിക്കുവാന്‍ പോവുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: