ചെന്നൈ: അഴിമതിക്കേസില്‍ ജയിലിലായ ജയലളിതയുടെ പിന്‍ഗാമിയായി ഒ. പനീര്‍ശെല്‍വം തമിഴ്നാടു മഖ്യമന്ത്രിയാകും. ഇത് രണ്ടാം തവണയാണ് പനീര്‍ശെല്‍വം തമിഴ്നാടിന്റെ മുഖ്യമന്ത്രി പദത്തിലെത്തുന്നത്. ഇന്നലെ വൈകിട്ടു ചേര്‍ന്ന എഐഎഡിഎംകെ നിയമസഭാ കക്ഷി യോഗമാണ് നിലവില്‍ ധനമന്ത്രിയായ പനീര്‍ശെല്‍വത്തെ നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുത്തത്.
പിന്‍ഗാമിയെ കണ്ടെത്താന്‍ ജയലിനുള്ളില്‍ വെച്ച് ജയലളിത ഇന്നലെ ചര്‍ച്ചകള്‍ നടത്തിയിരുന്നു. ചുരുക്കം ചില ക്യാബിനറ്റ് മന്ത്രിമാരാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്. പാര്‍ട്ടി നേതാക്കളെയും നിയമസഭാ അംഗങ്ങളെയും വിളിച്ചുചേര്‍ത്ത് ചര്‍ച്ച നടത്തിയതിനുശേഷം മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കണമെന്ന ജയലളിതയുടെ നിര്‍ദ്ദേശത്തിനുശേഷം ചേര്‍ന്ന യോഗത്തിലാണ് പനീര്‍ശെല്‍വത്തെ തിരഞ്ഞെടുത്തത്. രാവിലെ ജയിലിലെ സന്ദര്‍ശക മുറിയിലായിരുന്നു ഒരു മണിക്കൂര്‍ നീണ്ട ചര്‍ച്ചകള്‍ നടന്നത്.
പനീര്‍ശെല്‍വം, എക്സൈസ് മന്ത്രി നാഥം വിശ്വനാഥന്, ഗതാഗത മന്ത്രി ബാലാജി, മുന്‍ ചീഫ് സെക്രട്ടറി ഷീല ബാലകൃഷ്ണന് എന്നിവരാണ് ബംഗളൂരുവിലെ പരപ്പന അഗ്രഹാര ജയിലില്‍ എഐഎഡിഎംകെ അധ്യക്ഷ കൂടിയായ ജയലളിതയുമായി കൂടിക്കാഴ്ച നടത്തിയത്.
തുടര്‍ന്ന് ചേര്‍ന്ന നിയമസഭാകക്ഷി യോഗത്തില്‍ പനീര്‍ശെല്‍വത്തിന്റെ പേര് ആദ്യം തന്നെ ഉയര്‍ന്നു വന്നു. നാഥംവിശ്വനാഥിന്റെ നിര്‍ദ്ദേശം മറ്റുള്ളവര്‍ ഒറ്റക്കെട്ടായി അംഗീകരിച്ചു. ഔദ്യോഗിക പ്രഖ്യാപനത്തിനുശേഷം വൈകിട്ട് ആറോടെ രാജ്ഭവനിലെത്തി ഗവര്‍ണര്‍ റോസയ്യയെ പനീര്‍ശെല്‍വം കണ്ടു.
അതേസമയം, ഡിഎംകെ നേതാവ് എം. കരുണാനിധി, ട്രഷറര്‍ എം.കെ.സ്റ്റാലിന് എന്നിവര്‍ക്കെതിരെ പോലീസ് കേസെടുത്തു. ഡിഎംകെ, എഐഎഡിഎംകെ പ്രവര്‍ത്തകര്‍ തമ്മിലുള്ള സംഘര്‍ഷവുമായി ബന്ധപ്പെട്ട് മൂന്ന് കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കരുണാനിധിയുടെ ഗോപാലപുരത്തെ വീടിനു സമീപം പ്രതിഷേധം നടത്തിയ എഐഎഡിഎംകെ പ്രവര്‍ത്തകരെ ഡിഎംകെ പ്രവര്‍ത്തകര്‍ മാരകായുധങ്ങള്‍ ഉപയോഗിച്ച് ആക്രമിച്ചെന്ന പരാതിയിലാണ് കേസ്.
അതേസമയം, ഒരു ദിവസത്തെ സംഘര്‍ഷങ്ങള്‍ക്കൊടുവില്‍ ചെന്നൈ സാധാരണ നിലയിലായി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്കുള്ള റദ്ദാക്കിയ ബസ് സര്‍വ്വീസുകള്‍ പുനരാരംഭിച്ചു. ഹോട്ടലുകള്‍, കടകള്‍ എന്നിവയെല്ലാം തുറന്നു പ്രവര്‍ത്തിച്ചു. പുതിയ അക്രമ സംഭവങ്ങളൊന്നും സംസ്ഥാനത്തെവിടെയും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് പോലീസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: