ശനിയാഴ്ച തനിക്കെതിരായ കേസിന്റെ വിധി കേള്‍ക്കാന്‍ ജയലളിത തമിഴ്നാട് മുഖ്യമന്ത്രി എന്ന പദവിയോടെയാണ് ബംഗളൂരുവിലെ പ്രത്യേക കോടതിയില്‍ ഹാജരായത്. കോടതിയിലെത്തി മണിക്കൂറുകള്‍ക്കകം അവര്‍ നേരിടാന്‍ പോകുന്ന ദുര്‍വിധിയുടെ സൂചനകള്‍ ലഭിച്ചു. വൈകീട്ടോടെ പ്രത്യേക കോടതി ജഡ്ജി വിധി പ്രസ്താവിച്ചപ്പോള്‍ ജയലളിതയുടെ നെഞ്ചിടിപ്പ് കൂടി. ഹൃദയവേദന ഉണ്ടെന്നറിയിക്കുകയും ചെയ്തു. കേസ് രാഷ്ട്രീയപ്രേരിതമെന്ന ജയലളിതയുടെ വാദം നിരസിച്ചതുപോലെ ആശുപത്രിയിലേക്ക് പോകാനുള്ള ആഗ്രഹവും നിരാകരിച്ചു. ജയിലിലെ ഡോക്ടറെ വരുത്തി പരിശോധന നടത്തി ആരോഗ്യസ്ഥിതി തൃപ്തികരമെന്ന് ബോധ്യപ്പെട്ടതിനുശേഷം ജയലളിതയെ ജയിലിലേക്കയക്കുകയായിരുന്നു. അഴിമതിക്കേസില്‍ ഒരു രാഷ്ട്രീയ നേതാവിന് 100 കോടി രൂപ പിഴശിക്ഷ വിധിക്കുന്നത് ചരിത്രത്തിലാദ്യ സംഭവമാണ്. കൂട്ടുപ്രതികള്‍ക്കും തടവുശിക്ഷക്ക് പുറമെ 10 കോടി രൂപ വീതം പിഴയും വിധിച്ചിട്ടുണ്ട്. തമിഴ്നാട് രാഷ്ട്രീയത്തിന്റെയും ദേശീയരാഷ്ട്രീയത്തില്‍ തന്നെയും ഗതിവിഗതികള്‍ നിര്‍ണയിക്കാന്‍ കഴിവും കരുത്തുമുണ്ടെന്ന് അഹങ്കരിച്ചിരുന്ന ജയലളിത ഇന്ന് ബംഗഌരു പരപ്പന അഗ്രഹാരസെന്ട്രല് ജയിലിലെ 7402 നമ്പര്‍ തടവുകാരിയാണ്. ‘മാളികമുകളിലേറിയ മന്നന്റെ തോളില്‍ മാറാപ്പുകേറ്റുന്നതും ഭവാനെന്ന’ പൂന്താനത്തിന്റെ വരികളാണ് ജയലളിതയുടെ അവസ്ഥ ഓര്‍മ്മിപ്പിക്കുന്നത്. ഒന്നരവ്യാഴവട്ടമായി അവര്‍ നിയമപോരാട്ടത്തിലായിരുന്നു. പോരാട്ടവഴിയില്‍ അവര്‍ നേട്ടത്തിനായി എല്ലാ ഉപായങ്ങളും പ്രയോഗിച്ചതാണ്. വിധിപറയുന്നതും കേസ് തുടരുന്നതും ഇല്ലാതാക്കാന്‍ അവര്‍ സുപ്രീംകോടതിവരെ ചെന്നു. ഇന്നത്തെ വിധി അന്തിമമല്ലെങ്കിലും ജയലളിത കളങ്കിതയാണെന്ന് ഒരു കോടതിയെങ്കിലും വിധിപറഞ്ഞ സ്ഥിതിക്ക് മേല്‍ കോടതിവിധി അനുകൂലമാകുംവരെയെങ്കിലും ജയലളിത കുറ്റവാളി തന്നെയാണ്.
രാജ്യത്ത് ഒരു മുഖ്യമന്ത്രി നേരെ ജയിലിലേക്ക് നടന്നുനീങ്ങുന്ന സംഭവവും പുതിയ ചരിത്രമാണ്. അതും ഇത്രയും നിശ്ചയദാര്‍ഢ്യമുള്ള വനിതാമുഖ്യമന്ത്രി. ഇക്കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിനുശേഷം അവര്‍ പ്രധാനമന്ത്രിയായേക്കുമെന്ന് തെരഞ്ഞെടുപ്പ് ഫലം അറിയും മുന്‍പുവരെ പലരും കണക്കൂകൂട്ടിയിരുന്നു. ഒരുവേള അവരും അങ്ങനെ കരുതിയതുമാണ്. ഒറ്റക്കക്ഷി ഭൂരിപക്ഷം നേടിയില്ലായിരുന്നുവെങ്കില്‍ എന്തും സംഭവിച്ചേക്കാമെന്ന ധാരണയും പൊതുവേ ഉണ്ടായിരുന്നു. എത്ര ഉന്നതരായാലും നിയമത്തിന്റെ മുന്നില്‍ കീഴടങ്ങിയേപറ്റൂ, അതാണിപ്പോള്‍ സംഭവിച്ചത്. അഴിമതി നിരോധനനിയമപ്രകാരം ശിക്ഷിക്കപ്പെട്ട് അയോഗ്യത കല്‍പ്പിക്കപ്പെടുന്ന ആദ്യത്തെ നേതാവല്ല ജയലളിത. എന്നാല്‍ മുഖ്യമന്ത്രിയായിരിക്കെ ഈ നിയമത്തിന്റെ പിടിയില്‍പ്പെടുന്ന ആദ്യ നേതാവെന്ന പദവി അവര്‍ക്ക് സ്വന്തമായി. ഇത്തരത്തില്‍ പാര്‍ലമെന്റ് അംഗത്വമോ നിയമസഭ അംഗത്വമോ നഷ്ടപ്പെടുന്ന നാലാമത്തെ നേതാവാണവര്‍. അഴിമതിക്കേസില്‍ കുടുങ്ങിയാലും രാഷ്ട്രീയ നേതാക്കള്‍ക്ക് ഒന്നും സംഭവിക്കില്ലെന്നതായിരുന്നു സ്ഥിതി. അതുകൊണ്ടുതന്നെ അഴിമതി ആരോപണങ്ങള്‍ ഒരു അലങ്കാരമായി നേതാക്കള്‍ കരുതിപ്പോന്നു. സുഖ്റാം, ഓം പ്രകാശ് ചൗട്ടാല, എ.രാജ, സുരേഷ് കല്‍മാഡി, അമര്‍ സിങ്, കനിമൊഴി, ആര്. ബാലകൃഷ്ണപിള്ള എന്നിവരെല്ലാം ജയില്‍ വാസം അനുഭവിച്ചവരാണ്. കാലിത്തീറ്റ കുംഭകോണക്കേസില്‍ ലാലു പ്രസാദ് യാദവിന് 25 ലക്ഷം രൂപയായിരുന്നു പിഴ. തടവുശിക്ഷ വേറെയും. 37 കോടിയായിരുന്നു ലാലുവിന്റെ അഴിമതി. ശിക്ഷാ കാലാവധി കഴിഞ്ഞ് പിന്നീട് ആറു വര്‍ഷത്തേക്ക് മത്സരിക്കാന്‍ കഴിയില്ല എന്നാണു നിയമം. ലാലുവിനു 11 വര്‍ഷത്തേക്കു മത്സരിക്കാനാവില്ല, ഓം പ്രകാശ് ചൗട്ടാലയ്ക്കു 16 വര്‍ഷത്തേക്കും. ഇതനുസരിച്ച് ജയലളിതക്കെതിരെയുള്ള ഇന്നത്തെവിധി സാധുവാക്കിയില്ലെങ്കില് ഇനി 10 കൊല്ലം ജയക്കും ജനാധിപത്യ പോരാട്ടത്തിനു ഇറങ്ങാനാവില്ല.
ജയലളിതയുടെ കേസ് 66 കോടിയുടെ അനധികൃതസമ്പാദ്യം ഉണ്ടാക്കിയെന്നതാണ്. 1991-96 കാലയളവില്‍ മുഖ്യമന്ത്രിയായിരിക്കെയാണ് ജയലളിത അവിഹിത സമ്പാദ്യമുണ്ടാക്കിയത്. വിലമതിക്കാനാവാത്ത ആഭരണങ്ങള്‍ ആയിരത്തിലധികം സാരികള്‍, വാച്ചുകള്‍, ചെരിപ്പുകള്‍ തുടങ്ങി വിവിധ സംസ്ഥാനങ്ങളില്‍ പരന്നുകിടക്കുന്ന ഭൂസ്വത്ത് എന്നിവയെല്ലാം കോടതിപരിശോധനയില് തന്നെ കണ്ടെത്തിയിരുന്നു. ശക്തമായ അഴിമതിക്കേസില്‍ കുരുങ്ങിനില്‍ക്കുമ്പോഴും രാഷ്ട്രീയത്തില്‍ കൗശലക്കാരിയായി അവര്‍ നിലകൊണ്ടു. മുഖ്യരാഷ്ട്രീയ എതിരാളിയായ ഡിഎംകെയെ തകര്‍ക്കുന്നതിനാവശ്യമായ തന്ത്രങ്ങളെല്ലാം അവര്‍ ആവിഷ്കരിച്ച് നടപ്പാക്കി. തമിഴ് രാഷ്ട്രീയത്തില്‍ എതിരാളികളില്ലാത്ത ‘രാജ്ഞി’ എന്ന രീതിയില്‍ തന്നെയാണ് മൂന്നരവര്‍ഷം മുന്‍പ് അവര്‍ തിരിച്ചുവന്നത്. അതിനുശേഷം ജനപ്രിയമായ ഒട്ടനവധി പദ്ധതികള്‍ പ്രഖ്യാപിച്ച് നടപ്പാക്കി. ഒരു രൂപയ്ക്ക് ഇഡ്ഡലി, അഞ്ചുരൂപയ്ക്ക് ഊണ്, കുറഞ്ഞ നിരക്കില്‍ സിമന്റ് തുടങ്ങി പദ്ധതികള്‍ നിരവധി. ഇതിലൂടെ അവര്‍ ജനങ്ങളുടെ കണ്ണിലുണ്ണിയായി. തന്റെ കളങ്കം മായ്ച്ചുകളയാന്‍ ഇതൊക്കെ സഹായിക്കുമെന്നവര്‍ കരുതി. എന്നാല്‍ ഉപ്പുതിന്നവര്‍ക്ക് വെള്ളം കുടിക്കാതിരിക്കാന്‍ നിര്‍വ്വാഹമില്ലെന്നാണ് തെളിയിച്ചിട്ടുള്ളത്. ഇതുപോലെ അഴിമതിക്കേസ് നേരിടുന്ന നിരവധി രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരുമുണ്ട്. കോമണ്‍വെല്‍ത്ത് ഗെയിംസ്, കല്‍ക്കരിപാടം കച്ചവടം, വായുസേനയുടെ ഹെലികോപ്റ്റര്‍ ഇടപാട്, ടു ജി സ്പെക്ട്രം തുടങ്ങിയ കേസുകളില്‍ പെട്ടവര്‍ക്കെല്ലാം ഉള്ക്കിടിലമുണ്ടാക്കുന്നവിധിയാണിത്. അത്തരക്കാര്‍ക്ക് മാത്രമല്ല ഭരണത്തിന്റെ ഏത് തലത്തിലുള്ളവരും അഴിമതി നടത്തിയാല്‍ പിടിക്കപ്പെടുമെന്ന് മാത്രമല്ല, കനത്ത ശിക്ഷയും ലഭിക്കുമെന്ന മുന്നറിയിപ്പുകൂടിയാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: