ക്രിക്കറ്റില്‍ ആരോ പന്തെറിയുന്നു. മറ്റൊരാള്‍ അത് അടിക്കുന്നു. പന്തടിക്കുന്നതു കണ്ടിരുന്നിട്ട് എന്താണ് ലഭിക്കുക? പതിനൊന്നു വിഡ്ഢികള്‍ കളിക്കുകയും പതിനൊന്നായിരം വിഡ്ഢികള്‍ കാണുകയും ചെയ്യുന്ന കളി എന്ന് ജോര്‍ജ്ജ് ബര്‍ണാഡ്ഷാ ക്രിക്കറ്റിനെക്കുറിച്ച് പറയുന്നുണ്ട്. അത് സത്യമാണ്. വിഡ്ഢിത്തമായിരിക്കുന്ന കാലത്തോളം കളി കളിയായി തുടരുന്നു. കളിയെ തൊഴിലാക്കുമ്പോള്‍ അത് കളിയല്ലാതാകുന്നു. മത്സരബുദ്ധിയും ഗൂഢലക്ഷ്യങ്ങളും അതിലെ രസം ചോര്‍ത്തിക്കളയും.
ഇനി, കളികള്‍ക്കപ്പുറത്ത് സാധാരണ ജീവിതത്തിന്റെ ഒഴുക്കിനെ ശ്രദ്ധിച്ചുനോക്കൂ. ഒരിടത്ത് നാലോ അഞ്ചോ ആളുകള്‍ കൂടിയാല്‍ പരദൂഷണം പറയാനാരംഭിക്കും. പരുദൂഷണത്തിന്റെ വിഷയം മാറ്റാന്‍ ഒരു വിഷമവുമില്ല. പത്തുപേര്‍ കാലാവസ്ഥയെക്കുറിച്ചു പറയുന്നിടത്ത് നിങ്ങള്‍ ഓഹരിവിപണിയെപ്പറ്റി സംസാരിച്ചാല്‍, അതിനെപ്പറ്റി അറിഞ്ഞാലുമില്ലെങ്കിലും എല്ലാവരും ഓഹരിവിപണിയെപ്പറ്റി പറയാന്‍ തുടങ്ങും. അതുകഴിഞ്ഞാല്‍ പോഷകാഹാരത്തെക്കുറിച്ച് പറയുകയായി. ഇതാണ് ആള്‍ക്കൂട്ടത്തിന്റെ സ്ഥിതി. ഇതൊക്കെ നിരീക്ഷിച്ചുനോക്കിയാല് നല്ല തമാശയാണ്.
ഈ ലോകം ഒരു കളിസ്ഥലമാണ്. നിങ്ങളുടെ ഭൂതകാലാനുഭവങ്ങള്‍ ഒരേ പ്രകാരമായിരുന്നു. അവ തന്നെ വീണ്ടും വീണ്ടും ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. ഓരോ കാലത്തും മാറിവരുന്ന ആളുകള്‍ക്കു മാത്രമേ മാറ്റമുള്ളൂ. ലോകത്തിന്റെ അസ്ഥിരത കണ്ടറിയൂ. അതു തിരിച്ചറിയുന്നതോടെ നിങ്ങള്‍ സത്യം തിരിച്ചറിയുന്നു.
ഭൂതകാലത്ത് നിങ്ങള്‍ എന്തുതന്നെ ചെയ്താലെന്ത്? ചെയ്തതെല്ലാം സ്വപ്നംപോലെ കടന്നുപോയിരിക്കുന്നു. നിങ്ങള്‍ കരയുകയും, ചിരിക്കുകയും, കോപിക്കുകയും, ബഹളം വയ്ക്കുകയും ചെയ്തിട്ടുണ്ട്. അതിനെന്താണ്? അതെല്ലാം പോയ്പ്പോയി. ഭാവിയില്‍ നിങ്ങള്‍ നഗരത്തിലെ മേയര്‍ ആയേക്കാം. നിങ്ങള്‍ക്ക് ഒരുപാട് സ്വത്തുണ്ടായേക്കാം. അതുകൊണ്ടെന്താണ്? ഈ നിമിഷത്തെപ്പോലെ നാളെയും കടന്നുപോകും. സുഖകരമായാലും, അസുഖകരമായാലും അതു കടന്നുപോവുകതന്നെചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: