ഭാരതാംബയുടെ സ്വാതന്ത്ര്യത്തോടൊപ്പം ശുചിത്വവും വികസനവും മഹാത്മജിയുടെ സ്വപ്നമായിരുന്നു. ജീവിച്ചിരിക്കെത്തന്നെ ജന്മനാടിനെ മോചിപ്പിച്ച് സ്വാതന്ത്ര്യം നേടിത്തരുവാന്‍ ഗാന്ധിജിക്കായി. മറ്റ് രണ്ട് സ്വപ്നങ്ങള്‍ ഇന്നും അവശേഷിക്കുകയാണ്. എന്നാല്‍ അതൊട്ടും വിദൂരത്തല്ല. ഇക്കഴിഞ്ഞ സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി മുന്നോട്ടുവച്ച ആശയങ്ങളില്‍ പ്രധാനപ്പെട്ടതാണ് ശുചിത്വഭാരതം. അതിനദ്ദേഹം അവതരിപ്പിച്ച ‘സ്വഛ്ഭാരത് മിഷന്’ എന്ന പദ്ധതി അഞ്ചുവര്‍ഷംകൊണ്ട് ശുദ്ധിയും വൃത്തിയുമുള്ള രാജ്യമായി ഭാരതത്തെ മാറ്റുന്നതിനാണ്.
പ്രധാനമന്ത്രിയുടെ പ്രസംഗംകൊണ്ടോ, ഏതെങ്കിലുമൊരു ദിനാചരണംകൊണ്ടോ നേടിയെടുക്കാവുന്നതല്ല ശുചിത്വം. ദശാബ്ദങ്ങളായി ഗാന്ധിജയന്തിയോടനുബന്ധിച്ച് ശുചീകരണവാരം ആചരിച്ചുവരുന്നുണ്ട്. ഒന്നോ രണ്ടോ ദിവസം അതൊരു ചടങ്ങാക്കിമാറ്റും. അതിനുശേഷം പതിവ് കാഴ്ചയാണ് നാട്ടിലെങ്ങും. വ്യക്തികളില്‍ ശുചിത്വബോധം സൃഷ്ടിക്കുകയും അത് ജീവിതരീതിയായി മാറ്റുകയും ചെയ്യണം. താനും തന്റെ വീടും ശുചിയായാല്‍ പോര. പരിസരവും പൊതുസ്ഥലവും പണിയിടങ്ങളിലും വൃത്തിയുണ്ടാകണം. ശുചിത്വം ഉറപ്പുവരുത്താന്‍ കഴിയണം. ഇന്നാരംഭിക്കുന്ന ‘സ്വഛ് ഭാരത് മിഷന്’ 2019ല്‍ പൂര്‍ത്തിയാക്കുന്നതിന് ബൃഹത്തായ പരിപാടികളാണ് സര്‍ക്കാര്‍ മുന്നോട്ടുവയ്ക്കുന്നത്. ഗാന്ധിജിയുടെ സ്വപ്നം യാഥാര്‍ത്ഥ്യമാക്കുന്നത് ഓരോ ഭാരതീയന്റെയും ദൗത്യമായി കാണുകതന്നെ വേണം. അതിനായി ഓരോരുത്തരും കൈക്കൊള്ളേണ്ട പ്രതിജ്ഞയും മുന്നോട്ടുവച്ചിരിക്കുന്നു.
ശുചീകരണത്തിനായി വര്‍ഷം 100 മണിക്കൂറെങ്കിലും ഓരോ വ്യക്തിയും മാറ്റിവച്ചാല്‍ ലക്ഷ്യപ്രാപ്തി അനായാസം നടക്കുമെന്ന കാര്യത്തില്‍ സംശയമില്ല. വര്‍ഷം നൂറ് മണിക്കൂര്‍ എന്നുവച്ചാല്‍ ആഴ്ചയില്‍ രണ്ടുമണിക്കൂറേ ആകുന്നുള്ളൂ. സമയത്തിന്റേതല്ല ദൗത്യബോധമാണ് പ്രധാനം.
വ്യക്തിപരമായി ശുചിത്ത്വം പാലിക്കുന്ന മലയാളിയും പരിസര ശുചീകരണത്തില്‍ തല്പരനല്ല. വീട്ടിലെ മാലിന്യങ്ങള്‍ റോഡിലോ തോടിലോ പറമ്പുകളിലോ പാടത്തോ വലിച്ചെറിഞ്ഞ് സംതൃപ്തിയടയുന്നതിന്റെ അപകടത്തെക്കുറിച്ച് ജനങ്ങള്‍ക്ക് ഇപ്പോഴും വേവലാതിയില്ല. വ്യക്തമായ അവബോധത്തിന്റെ അഭാവമാണ് ഈ സ്ഥിതിവിശേഷം ഉണ്ടാക്കിയത്. അതു തരണം ചെയ്യാനുള്ള പദ്ധതി പ്രഖ്യാപിച്ച് അന്‍പത് ദിവസം തികയും മുന്‍പ്തന്നെ അതിന് തുടക്കമിടാന്‍ ഒരുങ്ങിയത് കേന്ദ്രസര്‍ക്കാരിന്റെ ഇച്ഛാശക്തിയാണ് വ്യക്തമാക്കുന്നത്.
സ്വയം നന്നാവാനും മറ്റുള്ളവരെ ആ വഴിക്ക് കൊണ്ടുവരാനുള്ള പ്രയത്നം ആരംഭിക്കുകയും വേണം. ആരോഗ്യമുള്ള സമൂഹത്തിന് ശുചിത്വത്തിന്റെ മുഖ്യഘടകങ്ങള്‍ എന്തെല്ലാമെന്ന് ഓരോ പൗരനും അറിഞ്ഞേ മതിയാവൂ. വ്യക്തി ശുചിത്വം, ഗൃഹശുചിത്വം, പരിസരശുചിത്വം എന്നിവയാണ് മുഖ്യം. തൊണ്ണൂറു ശതമാനം രോഗങ്ങള്ക്കുംകാരണം ശക്തമായ ശുചിത്വശീലം ഇല്ലാത്തത് തന്നെയാണ്. കുട്ടികളെ വൃത്തി ശീലിപ്പിക്കുകയെന്നത് അച്ഛനമ്മമാരുടെ മുഖ്യകടമയാണ്. ചൊട്ടയിലെ ശീലം ചുടലവരെ എന്നാണ് ചൊല്ല്. ചെറുപ്പത്തില്‍ ലഭിക്കുന്ന ശീലങ്ങളാണ് മുതിരുമ്പോഴും അവര്‍ പിന്തുടരുക. അസുഖങ്ങള്‍ ഒഴിവാക്കാനും വൃത്തിയുള്ള ചുറ്റുപാടുകളും ജീവിതരീതിയും അത്യാവശ്യമാണ്.
ഭക്ഷണം കഴിക്കുന്നതിനു മുന്‍പും കഴിച്ച ശേഷവും കയ്യും വായും കഴുകാന്‍ കുട്ടികളെ ശീലിപ്പിക്കുക. രണ്ടോ മൂന്നോ വയസുളള കുട്ടി ഇതെക്കുറിച്ച് ബോധവാനായിരിക്കില്ല. അതിന്റെ ആവശ്യകതയെപ്പറ്റി കുട്ടിയെ പറഞ്ഞു ബോധ്യപ്പെടുത്തിയേ മതിയാവൂ. അഴുക്കായ വസ്ത്രം തനിയെ മാറുവാന്‍ കുട്ടിയെ പഠിപ്പിക്കുക. കളിച്ചു കഴിഞ്ഞാല്‍ വസ്ത്രത്തില്‍ അഴുക്കും വിയര്പ്പുമാകാന് സാധ്യതയുണ്ടെന്നും വൃത്തിഹീനമായ ആ വസ്ത്രം ധരിച്ചു കിടന്നുറങ്ങരുതെന്നും കുട്ടിയെ ബോധ്യപ്പെടുത്തുക. മലമൂത്ര വിസര്‍ജനം ടോയ്്ലറ്റില്‍ മാത്രം നടത്താന്‍ കുട്ടിയെ ശീലിപ്പിക്കുക. കക്കൂസില്ലാത്ത വീടും വിദ്യാലയങ്ങളും ഉണ്ടാകില്ലെന്ന് ഉറപ്പുവരുത്താനും മോദിസര്‍ക്കാര്‍ തീവ്ര ശ്രമം നടത്തുന്നുണ്ട്.
അറപ്പോ മടിയോകൂടാതെ പൊതുസ്ഥലങ്ങളിലേക്ക് മാലിന്യം എറിയുന്നവരെ കാണാനാകും. അവരെയൊന്നും കുറ്റംപറഞ്ഞിട്ട് കാര്യമില്ല. അവരുടെ അറിവില്ലായ്മയാണ് ഒന്നാമത്തെ കാരണമെന്നു വ്യക്തം. മറുനാട്ടില്‍ ജീവിക്കുന്ന മലയാളി വൃത്തിയുള്ള സ്ഥലത്ത് ഒരു കടലാസ് കഷണം ഇടാനോ ഒന്നറിയാതെ തുപ്പാനോ മടിക്കുന്നു. ഒന്നാമത് വൃത്തിയുള്ള സ്ഥലത്തു അങ്ങനെ ചെയ്യാന്‍ തോന്നില്ല. അങ്ങനെ അറിയാതെയെങ്കിലും ചെയ്തുപോയെങ്കില്‍ പിഴയോ ജയില്‍ വാസമോ ലഭിക്കുന്ന സാഹചര്യങ്ങള്‍ പല രാജ്യങ്ങളിലുമുണ്ട്. നമ്മുടെ ഭരണ കര്‍ത്താക്കള്‍ ഈ കാര്യങ്ങളില്‍ നിഷ്കര്‍ഷ പാലിക്കുന്നുണ്ടോ? അര്‍പ്പണബോധത്തോടെ തൊഴിലെടുക്കാന്‍ സന്നദ്ധതയുള്ള ജനത; കര്‍ശന നടപടി ഉറപ്പാക്കുന്ന അധികൃതര്‍; ബന്ധപ്പെട്ട വകുപ്പിന്റെ ശക്തമായ മേല്‍നോട്ടമോ നഗരത്തിലെ ഓരോ മേഖലയിലും ജാഗരൂകരായ ആളുകളോ ഒന്നും നമ്മള്‍ക്കില്ല, അരാജകത്വം പോലെ, നാഥനില്ലാകളരിപോലെ, ചീഞ്ഞു നാറുന്ന റോഡുകള്‍, നഗരവീഥികള്‍, മൂക്കുപൊത്തി പോകുന്ന വിദേശികള്‍.
രാജ്യവികസനത്തിനും ടൂറിസ്റ്റ് കേന്ദ്രമാക്കുന്നതിനും വേണ്ടി നമ്മള് കിണഞ്ഞു പരിശ്രമിക്കുമ്പോഴും കുറച്ചുക്കൂടി ശ്രദ്ധ വൃത്തിയുടെ കാര്യത്തിലും നല്കിയിരുന്നുവെങ്കില് ജീവിതനിലവാരം മെച്ചപ്പെടുത്താന്‍ നമ്മുടെ രാജ്യത്തിന് എത്രയോ മുന്നെ കഴിയുമായിരുന്നു. ഏതായാലും പുതിയ കേന്ദ്രസര്‍ക്കാര്‍ മുന്‍ഗണനാക്രമത്തില്‍ ശുചിത്വം ഒന്നാമതാക്കി. ഗംഗയില്‍ നിന്നത് തുടങ്ങുന്നു. ഗംഗാശുചീകരണത്തിന് ഒരു മുതിര്‍ന്ന മന്ത്രിയെ തന്നെ നല്കി. ലക്ഷ്യമിട്ടതുപോലെ ശുചിത്വമുള്ള ഭാരതമെന്ന ഗാന്ധിജിയുടെ സ്വപ്നം സഫലമാകാന്‍ നമുക്കൊരുമിച്ച് നീങ്ങാം. അതിന് നാം ഓരോരുത്തരുടെയും നിശ്ചയദാര്‍ഢ്യമാണ് പ്രധാനം; പ്രധാനമന്ത്രിയുടേതുപോലെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: