രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ലക്ഷ്യം ഹിന്ദുരാജ്യമല്ല, ഹിന്ദുരാഷ്ട്രമാണ്. ഹിന്ദുരാജ്യമെന്ന തെറ്റിദ്ധാരണയിലാണ് പലരും സംശയത്തോടെ കാണുകയും പറയുകയും ചെയ്യുന്നത്. കാരണം ഇതിന് സമാനമായ ഇസ്ലാമികരാജ്യമെന്നലക്ഷ്യവും ക്രൈസ്തവ രാജ്യമെന്ന താല്പര്യവും മറുവശത്തുണ്ട്. അത് പറയുന്നവര്‍ തന്നെയാണ് ഹിന്ദുരാജ്യമെന്ന തെറ്റിദ്ധാരണയില്‍ ഹിന്ദുരാഷ്ട്രസിദ്ധാന്തത്തെ എതിര്‍ക്കുന്നതും.
ഇസ്ലാമിക ഭരണവ്യവസ്ഥയെന്ന് ഇസ്ലാമിക സംഘടനകള്‍ പറയുമ്പോള്‍ അവിടെ ഇതര മതവിശ്വാസികളുടെ സ്വാതന്ത്ര്യത്തെക്കുറിച്ച് മറ്റാരെക്കാളും അവര്‍ക്കുതന്നെ ബോധ്യമുണ്ട്. ക്രൈസ്തവ രാജ്യം വന്നാലും ഫലത്തെക്കുറിച്ച് ആര്‍ക്കും സംശയമില്ല. ഇസ്ലാമിന്റെ കേന്ദ്രമായ സൗദി അറേബ്യയില്‍ മറ്റ് മതാരാധന അനുവദിക്കുമോ? എല്ലാമതങ്ങളെയും അംഗീകരിക്കുന്നതെന്ന് അവകാശപ്പെടുന്ന സൗദിയുടെ കേന്ദ്രത്തില്‍ ഒരു അയ്യപ്പക്ഷേത്രം സങ്കല്പിക്കാനാവുമോ? സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും മതമായ ക്രൈസ്തവ ലോകത്തിന്റെ ആസ്ഥാനമായ വത്തിക്കാനില്‍ ഒരു ഗുരുവായൂരപ്പന്റെ അമ്പലം സ്വപ്നം കാണാനാകുമോ? അത് ഒരു കാരണവശാലും അംഗീകരിക്കാവുന്നതല്ലെന്ന് ഇരുമതങ്ങള്‍ക്കും ഉറപ്പുണ്ട്. ഇതറിയുന്നതുകൊണ്ടാണ് ഹിന്ദുരാഷ്ട്രമെന്നുകേള്ക്കുമ്പോള് ചിലര്‍ പരിഭ്രമിക്കുന്നതും ഭയക്കുന്നതും.
ആര്‍എസ്എസിന്റെ ലക്ഷ്യം ഹിന്ദുരാജ്യം കെട്ടിപ്പടുക്കുകയല്ല. രാജ്യവും രാഷ്ട്രവും രണ്ടാണ്. രാജ്യം ഭരണത്തിന്റെ അടിസ്ഥാനത്തിലും രാഷ്ട്രം സംസ്കാരത്തിന്റെ അടിസ്ഥാനത്തിലും രൂപപ്പെടുന്നതാണ്. മറ്റുഭാഷകളില്‍ രാഷ്ട്രവും രാജ്യവും ഒന്നുതന്നെയാണ്. അതില്‍ നിന്നുണ്ടായതാണ് ഈ തെറ്റിദ്ധാരണ.
ഭാഷയും വേഷവും വ്യത്യസ്തമാണെങ്കിലും, ആഹാരവും ആഘോഷവും വിവിധങ്ങളാണെങ്കിലും, ദേശവും കാലവും വിവിധങ്ങളാണെങ്കിലും, ദേശവും കാലവും പലതാണെങ്കിലും ഒരേ ജീവിതമൂല്യങ്ങള്‍ ഉള്‍ക്കൊണ്ടു ജീവിക്കുന്നവരെങ്കില്‍ ആ ജനസമൂഹം ഒരു രാഷ്ട്രമാണ്. ഒരേ സങ്കല്പങ്ങളാല് നയിക്കപ്പെടുന്നവരെങ്കില്‍ ആ സമൂഹം ഒരു രാഷ്ട്രമാണ്. പവിത്രസ്ഥാനങ്ങള്‍ എല്ലാവര്ക്കും ഒന്നുതന്നെയെങ്കില്‍ അതാണ് ഒരു രാഷ്ട്രം.
രാജ്യം, ഭരിക്കുന്നവരുടെ കരുത്തും കാഴ്ചയുമനുസരിച്ച് മാറിക്കൊണ്ടിരിക്കും. ഒരു രാഷ്ട്രത്തില്‍ പല രാജ്യങ്ങളുണ്ടാവാം; ഒരു രാജ്യത്തില്‍ പല രാഷ്ട്രങ്ങളും. കമ്മ്യൂണിസ്റ്റ് അട്ടിമറിയെത്തുടര്‍ന്ന് പല അസ്തിത്വങ്ങളുണ്ടായിരുന്ന വിവിധ രാഷ്ട്രങ്ങളെ പിടിച്ചടക്കി സോവിയറ്റ് യൂണിയന് എന്ന രാജ്യമുണ്ടാക്കി. പിന്നീട് കമ്മ്യൂണിസം നശിച്ചപ്പോള്‍ അവയെല്ലാം സ്വതന്ത്രമാകുമ്പോള്‍ അഞ്ഞൂറിലധികം രാജ്യങ്ങളായിരുന്നു എന്ന് നാം പറയുന്നു. ഇവിടെ രാഷ്ട്രം ഒന്നായിരിക്കുമ്പോഴും രാജ്യങ്ങള്‍ അനേകമായിരുന്നു.
രാജ്യങ്ങളുടെ അതിര്‍ത്തി കാലത്തിനനുസരിച്ച് മാറിമാറിവരും. ഇവിടെ മുമ്പു സൂചിപ്പിച്ച, സംസ്കാരത്തിന്റെ അടിസ്ഥാനത്തിലുള്ള രാഷ്ട്രത്തെയാണ് നാം ഉദ്ദേശിക്കുന്നത്. അത് പുതുതായി നിര്‍മ്മിക്കേണ്ടതല്ല. എത്രയോ ആയിരം വര്‍ഷങ്ങളായി നിലനില്‍ക്കുന്നതാണത്. നിലവിലുള്ള ഈ രാഷ്ട്രത്തിന്റെ എല്ലാ അര്‍ത്ഥത്തിലുമുള്ള സമ്പന്നതയെയാണ് നാം ലക്ഷ്യമാക്കുന്നത്. ഈ ലക്ഷ്യം സാധിക്കുന്നതിനുള്ള ഉപാധിയാണ് രാഷ്ട്രീയസ്വയംസേവകസംഘത്തിന്റെ ശാഖ.
ശാഖയിലൂടെ മൂന്നുകാര്യങ്ങള്‍ സൃഷ്ടിക്കാന്‍ ആഗ്രഹിക്കുന്നു. സംഘടിതശക്തി, ഹിന്ദുത്വാഭിമാനം, ദേശീയബോധം. ഇവ മൂന്നും ജനങ്ങളല്‍ സൃഷ്ടിക്കാനായാല്‍ രാഷ്ട്രവൈഭവം സ്വാഭാവികമായും വന്നുചേരും. ഇവയുടെ അഭാവമായിരുന്നു ഭാരതത്തിന്റെ അധഃപതനത്തിനും അടിമത്തത്തിനും കാരണമെന്ന് തിരിച്ചറിഞ്ഞാണ് ഡോ. ഹെഡ്ഗേവാര്‍ രാഷ്ട്രീയ സ്വയംസേവക സംഘത്തിന് രൂപം നല്‍കിയത്.
എന്തുകൊണ്ടാണ് എല്ലാ വിഭവങ്ങളും വിദ്യയും ഉണ്ടായിട്ടും ഭാരതം കീഴടക്കപ്പെട്ടത്? ആയിരത്താണ്ടുകളുടെ അടിമത്വത്തെ പേറിയിട്ടും അതുസഹിച്ചും ജീവിച്ചത് എന്തുകൊണ്ട്? പ്രധാനപ്പെട്ട ഒരു കാരണം ജനങ്ങള്‍ സംഘടിതരല്ലായിരുന്നു എന്നതുതന്നെ. കടന്നുവന്നവര്‍ ജനങ്ങളുടെ ഭിന്നതയെ മുതലാക്കി. ജാതിയുടെയും മതത്തിന്റെയും വര്‍ണത്തിന്റെയും വര്‍ഗത്തിന്റെയും പേരില്‍ വിവിധതട്ടുകളിലായിരുന്നു ഹിന്ദുസമൂഹവും.മറ്റുള്ളവരുടെ തട്ടുകിട്ടുമ്പോഴും ഈ തട്ടുതകരാതെ നോക്കാനായിരുന്നു സമുദായങ്ങളുടെ വ്യഗ്രത.
ഇതിന് മാറ്റം വരണമെങ്കില്‍ ഉച്ചനീചത്വങ്ങളുടെ വേലി തകരണം, ആട്ടിയകറ്റലുകളുടെ തീണ്ടാപ്പലകകള്‍ വലിച്ചെറിയണം. സമൂഹം സംഘടിതമായാല്‍ രാഷ്ട്രം ശക്തമാവും. ശക്തമായ രാഷ്ട്രത്തെയും അതിനെ നിയന്ത്രിക്കുന്ന രാജ്യത്തെയും ശത്രുക്കള്‍ കുടിലതയോടെ നോക്കാന്‍ ധൈര്യപ്പെടില്ല. ശക്തമായ സമൂഹത്തിലേ സമ്പന്നമായ ജീവിതം സാധ്യമാകൂ. സംഘടിപ്പിച്ചുശക്തരാകാന്‍ ഗുരു ഉപദേശിച്ചതും അതറിഞ്ഞുതന്നെയാണ്.
രാഷ്ട്രത്തിന്റെ നിലനില്‍പ്പിനുള്ള രണ്ടാമത്തെ ശക്തി അതിന്റെ സംസ്കാരമാണ്. ഇതിന്റെ വൃദ്ധിക്ഷയങ്ങള്‍ രാഷ്ട്രത്തെയും ബാധിക്കും. സംസ്കാരമാണ് രാഷ്ട്രത്തിന്റെ പ്രാണന്. ഭാരതത്തിന്റെ സംസ്കാരം മഹത്തായ ചില സങ്കല്പങ്ങളിലാണ്. അവയെ പൊതുവെ സാംസ്കാരിക മൂല്യങ്ങള്‍ എന്നു നാം പറയുന്നു. ഈ മൂല്യങ്ങളുടെയെല്ലാം ആകെത്തുകയെയാണ് ഹിന്ദുത്വമെന്ന് വിളിക്കുന്നത്.
യൂറോപ്യന്മാരുടെ ആഗമനം മുതല്‍ നെഹ്റൂവിയന്‍ പാരമ്പര്യംവരെ ഭാരതീയ സാംസ്കാരികമൂല്യങ്ങളെ അപരിഷ്കൃതമെന്നും അന്ധവിശ്വാസമെന്നും പഠിപ്പിച്ചുപോന്നു. ആധുനികവിദ്യാഭ്യാസം കിട്ടിയ മിക്കപേരും പരിഷ്കാരികളായി. പരിഷ്ക്കാരത്തിന്റെ അടയാളം ഹിന്ദുത്വനിരാകരണവും. വിദ്യാസമ്പന്നര്‍ അപകര്‍ഷ ബോധത്താല്‍ പൈതൃകമൂല്യങ്ങളെ പടിയടച്ചുപുറത്താക്കി. പിണ്ഡംവച്ചുകുളിച്ചുകയറിയ പരിഷ്കാരപ്പരിഷകള് മതംമാറി പുതുവിശ്വാസികളായി. ആചാരം മാറ്റി ‘യൂറേന്ത്യന്മാരായി’. അന്ധവിശ്വാസത്തിന്റെ പേരില്‍ അസ്തിത്വവും ഉപേക്ഷിച്ചു. പ്രാണന് ദുര്‍ബലപ്പെട്ട ജനത സ്വയം കീഴടങ്ങിക്കൊടുത്തു. കാര്യമായ യുദ്ധമൊന്നും നടത്താതെയാണ് നാം പാശ്ചാത്യന്റെ അടിമയായത്.
ശാഖയിലൂടെ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത് സംസ്കാരമെന്ന പ്രാണശക്തിയെ ഉദ്ദീപിപ്പിക്കലാണ്. നഷ്ടപ്പെട്ടുപോകുമായിരുന്ന ജീവിതമൂല്യങ്ങളെ ഊതിക്കാച്ചിയെടുത്ത് കളങ്കലേശം പുരളാത്ത പൊന്നാക്കി മാറ്റുന്ന ഉലയാണ് ശാഖ. ലോകത്തിന് മഹത്തായ മാര്‍ഗദര്‍ശനം നല്കാന് കരുത്തുള്ളതാണ് ഇന്നും ഹിന്ദു സാംസ്കാരിക ബിബംങ്ങളെന്ന് നാം തിരിച്ചറിയണം. പോരാ, ലോകത്തിന്റെ സാംസ്കാരിക ജീവിതത്തെപ്പോലും വഴിതിരിച്ചുവിടാന്‍ കെല്‍പ്പുള്ളതാണ് നമ്മുടെ മൂല്യബോധം.
അവയെ വീണ്ടെടുക്കാന്‍, ജീവിക്കാന്‍, ലോകത്തിന് സംഭാവന ചെയ്യാന്‍ കഴിയണം. അതിനാവശ്യം ഹിന്ദുത്വാഭിമാനമാണ്. കെട്ടതിനെ വലിച്ചെറിയാനും കൊള്ളാവുന്നവയെ പരിപാലിക്കാനും ആത്മവിശ്വാസമുള്ള ജനസമൂഹം ഉണ്ടാവണം. ശാഖകൊണ്ട് ഉദ്ദേശിക്കുന്നതതാണ്.
മൂന്നാമത്തെ കാര്യം ദേശീയബോധമാണ്. അതിന് നാടിന്റെ ചരിത്രവും പാരമ്പര്യവും അറിയണം. ഈ അറിവിനെ ആദ്യമായി തടഞ്ഞത് ബ്രിട്ടീഷുകാരാണ്; സ്വാതന്ത്ര്യാനന്തരം കോണ്‍ഗ്രസ് ഭരണകൂടവും. വിദ്യാഭ്യാസത്തിലൂടെ കിട്ടേണ്ടിയിരുന്ന ചരിത്രബോധവും വിജ്ഞാനസമ്പത്തും തമസ്കരിക്കപ്പെട്ടു. കൊള്ളാവുന്നതൊന്നും ഇല്ലാത്തവരാണ് എന്ന് നാം അവര്‍ത്തിച്ച് പഠിച്ചു. കെട്ടചരിത്രം, പ്രാകൃത ജീവിതം, കുടിയേറ്റങ്ങളുടെയും ആക്രമണങ്ങളുടെയും പരമ്പര, കീഴടങ്ങലുകളുടെയും അടിമത്തത്തിന്റെയും വിഴുപ്പ് – ഇവയൊക്കെയാണ് നമുക്കുണ്ടായിരുന്നതെന്നാണ് ഇന്നും ഔപചാരികവിദ്യാഭ്യാസത്തിലൂടെ നമ്മെ പഠിപ്പിച്ചുകൊണ്ടിരിക്കുന്നത്.
കഴിഞ്ഞ എണ്പത്തൊമ്പത്തുവര്ഷങ്ങളായി ശാഖയിലൂടെ പഠിച്ചുകൊണ്ടിരിക്കുന്നത് നമ്മുടെ ദേശത്തിന്റെ ചരിത്രം കൂടിയാണ്; നല്ലതും കെട്ടതും. മോശമായതിനെ തിരസ്കരിച്ച്, കൊള്ളാവുന്നതിനെ ജ്വലിപ്പിച്ച് പുത്തന്‍തലമുറയ്ക്ക് പ്രതീക്ഷയും ആവേശവും നല്കുന്നു. പരാജയങ്ങള്‍ എങ്ങനെ ഉണ്ടായി. വിജയം എങ്ങനെ നേടി, വീഴ്ചകള്‍ എങ്ങനെ പറ്റി, നിലനില്‍പ്പ് എങ്ങനെ സാധിച്ചു, എല്ലാം പഠിക്കുന്നു.
സ്വന്തംചരിത്രമറിയാത്തവര് ചരിത്രത്തിന്റെ ചവറ്റുകൊട്ടയില്‍ തള്ളപ്പെടും. അങ്ങനെ തള്ളപ്പെടാതിരിക്കാന്‍ ഇവയെ പഠിക്കണം. പാഠം ഉള്‍ക്കൊള്ളണം; പണിയെടുക്കണം.
മുമ്പ് വിദേശാക്രമണങ്ങളുണ്ടായാല്‍ രാജാക്കന്മാരോ ഭരണകൂടമോ ആണ് നേരിട്ടുകൊണ്ടിരിക്കുന്നത്. അതുപോര. ജനങ്ങള്‍ ദേശസ്നേഹമുള്ളവരാകണം. രാഷ്ട്രത്തിന്റെ നേത്രം ജനങ്ങള്‍ തന്നെയാകണം. ഭരണസിരാകേന്ദ്രത്തിന്റെ തലപ്പത്തുള്ളവര്‍ മുതല്‍ ആരണ്യകത്തിന്റെ അകത്തട്ടുകളില് പാര്‍ക്കുന്നവരില്‍ വരെ ദേശപ്രേമം കത്തിപ്പടരണം. വനവേടന് ജനിക്കുന്ന ശിശുവില്‍ മുതല്‍ മഹാപ്രജ്ഞരുടെ ഹൃദയത്തില്‍വരെ ദേശഭക്തി തുടിക്കണം.
സ്വന്തം നാടിനോടുള്ള കൂറ്, ഭാരതമാതാവിനോടുള്ള ഭക്തി അന്യദേശത്തോടുള്ള വിരോധത്തില്‍ നിന്നല്ല. എനിക്ക് എന്റെ അമ്മയെ സ്നേഹിക്കാന്‍ മറ്റൊരാളുടെ അമ്മയെ വെറുക്കേണ്ടതില്ല. അങ്ങനെ വേണമെന്ന ധാരണയിലാണ് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ദേശീയതയെ എതിര്‍ക്കുന്നത്; സ്വാതന്ത്ര്യസമരങ്ങളെ ഒറ്റുകൊടുക്കുന്നത്.
ദേശഭക്തി നിഷേധാത്മകമല്ല, ഭാവാത്മകമാണ്. സ്വന്തം നാടിന്റെ ചരിത്രത്തിലും സംസ്കാരത്തിലും അറിവും അഭിമാനവുമുള്ള ജനസമൂഹം വളര്‍ന്നുവരുമ്പോഴേ രാഷ്ട്രത്തിന് ശരിയായ ആത്മവിശ്വാസം ഉളവാകൂ. ജനങ്ങളിലും ഭരണാധികാരികളിലും ജനനായകരിലും അഭിമാനവും ആത്മവിശ്വാസവും തളിരിടുമ്പോള് പുതുവസന്തം വിടരും.
സംഘടിതശക്തിയിലൂടെ, സംസ്കാര സമ്പന്നതയിലൂടെ, ദേശഭക്തിയിലൂടെ ആത്മവിശ്വാസത്തിന്റെ കൊടുമുടിയേറുമ്പോള്‍ വിജയം ഉറപ്പാണ്. വിജയദശമിയുടെ ആശയവും അതുതന്നെയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: