ആലപ്പുഴ: സമ്പൂര്‍ണ മദ്യനിരോധനമെന്ന് കൊട്ടിഘോഷിച്ച് സര്‍ക്കാര്‍ ആദ്യഘട്ടത്തില്‍ അടച്ചുപൂട്ടുന്ന ബീവറേജസ് ചില്ലറ മദ്യവില്‍പ്പനശാലകളില്‍ പലതും വര്‍ഷങ്ങളായി തുറന്നു പ്രവര്‍ത്തിക്കാത്തത്.
വര്‍ഷം തോറും പത്ത് ശതമാനം മദ്യവില്‍പ്പനശാലകള്‍ അടച്ചുപൂട്ടുമെന്ന നയത്തിന്റെ ഭാഗമായി ബീവറേജസിന്റെ 34 ചില്ലറ മദ്യവില്‍പ്പനശാലകളാണ് ഇന്ന് മുതല്‍ അടച്ചുപൂട്ടുന്നത്. എല്ലാമാസവും ഒന്നാം തീയതി ‘ഡ്രൈ ഡേ’യായതിനാല്‍ ചൊവ്വാഴ്ച രാത്രിയോടെ തന്നെ ഫലത്തില്‍ ഇവയുടെ പ്രവര്‍ത്തനം അവസാനിച്ചു. എന്നാല്‍ വര്‍ഷങ്ങളായി നാട്ടുകാരുടെ എതിര്പ്പുമൂലവും കോടതി നടപടികള്‍ കാരണവും നിലവില്‍ പ്രവര്‍ത്തിക്കാത്തവയാണ് പൂട്ടുന്ന ചില്ലറ മദ്യവില്‍പ്പനശാലകളില്‍ നല്ലൊരു ശതമാനവും.
അടച്ചുപൂട്ടുന്ന പട്ടികയിലുള്ള ആലപ്പുഴ കളര്‍കോട്ടെ ബീവറേജസ് ചില്ലറ മദ്യവില്‍പ്പനശാലയുടെ പ്രവര്‍ത്തനം നിലച്ചിട്ട് അഞ്ച് വര്‍ഷത്തിലേറെയായി. പൂട്ടുന്ന 34 എണ്ണത്തില്‍ പത്തിലേറെയും കാലങ്ങളായി പ്രവര്‍ത്തിക്കാത്തവയാണ്. പൂട്ടുന്ന മദ്യവില്‍പ്പനശാലകളുടെ എണ്ണം ഉയര്‍ത്തിക്കാട്ടി സര്‍ക്കാര്‍ പൊതുജനത്തെ കബളിപ്പിക്കുകയാണ്.
ബീവറേജസ് കോര്പറേഷന് സംസ്ഥാനത്താകെ 338 വില്‍പ്പന കേന്ദ്രങ്ങളാണുള്ളത്. ഓരോ വര്‍ഷവും പത്ത് ശതമാനം അടച്ചുപൂട്ടുമെന്ന പ്രഖ്യാപനത്തിന്റെ ഭാഗമായാണ് ഗാന്ധിജയന്തി ദിനത്തില്‍ 34 എണ്ണത്തിന് താഴ് വീഴുന്നത്. ഏറ്റവും കൂടുതല്‍ പൂട്ടുന്നത് എറണാകുളം ജില്ലയിലാണ്, അഞ്ചെണ്ണം. കുറവ് മലപ്പുറം, കാസര്‍കോഡ്, കണ്ണൂര്‍ എന്നിവിടങ്ങളിലാണ്, ഓരോന്ന് വീതം.പത്തനംതിട്ടയില്‍ ഒന്നും പൂട്ടുന്നില്ല. കണ്‍സ്യൂമര്‍ഫെഡിന്റെ അഞ്ച് മദ്യവില്‍പ്പനശാലകളും ഇന്ന് അടച്ചുപൂട്ടും.
കൊല്ലം കുളത്തൂപ്പുഴ, കോട്ടയം, പീരുമേട്, മൂവാറ്റുപുഴ, മേപ്പാടി എന്നിവിടങ്ങളിലെ വില്‍പ്പനശാലകളാണ് പൂട്ടുന്നത്. എന്നാല്‍ ഇത്രയും വില്‍പ്പനശാലകള്‍ പൂട്ടുന്നത് കൊണ്ട് മദ്യവില്‍പ്പനയില്‍ യാതൊരു കുറവുമുണ്ടാകില്ലെന്നതാണ് വസ്തുത. തൊട്ടടുത്ത വില്‍പ്പനശാലകളില്‍ സ്വാഭാവികമായും വില്‍പ്പന വര്‍ദ്ധിക്കും. കുടിയന്മാരെ കുറച്ച് ബുദ്ധിമുട്ടിക്കാം, വാഹനക്കൂലി ഇനത്തില്‍ കുറച്ചു പണം കൂടി അവര്‍ക്ക് ചെലവഴിക്കേണ്ടി വരും. അതുമാത്രമാണ് അടച്ചുപൂട്ടല്‍ കൊണ്ട് ഉണ്ടാകുന്ന നേട്ടം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: