പ്രസിഡന്റെന്നാല്‍ അമേരിക്കക്കാര്‍ക്ക് മുഴുവന്‍ അത് ആ നാടിന്റെ ഭരണത്തലവനാണ്; അവര്‍ ഇക്കാലത്തിനിടെ ഒരു പ്രധാനമന്ത്രിയെക്കണ്ടിട്ടുണ്ടാവില്ല. എത്ര രാജ്യങ്ങളുടെ പ്രധാനമന്ത്രിമാര്‍ അമേരിക്കയില്‍ ഇക്കാലത്തിനിടെ വന്നു പോയിട്ടുണ്ടാവും. അതില്‍ ആരും പക്ഷേ അവരുടെ കണ്ണില്‍ പെട്ടിട്ടില്ല. അമേരിക്കന്‍ പ്രസിഡന്റ് ബില്‍ ക്ലിന്റണ് ഭാരത സന്ദര്‍ശനം നടത്തിയപ്പോള്‍ ഭാരത മാധ്യമങ്ങള്‍ അത് ആഘോഷമാക്കി. അന്നുയര്‍ന്നുവന്ന വിമര്‍ശനങ്ങള്‍ ഇതായിരുന്നു, ഭാരത പ്രധാനമന്ത്രിമാര്‍ അമേരിക്കയില്‍ ചെന്നപ്പോഴൊന്നും അതു പത്രവാര്‍ത്തകള്‍ പോലുമായിരുന്നില്ലെന്ന്. പക്ഷേ കഴിഞ്ഞ അഞ്ചു ദിവസം അമേരിക്കക്കാര്‍ പ്രധാനമന്ത്രിയെക്കണ്ടു; ഒരുപക്ഷേ സ്വന്തം പ്രസിഡന്റിനൊപ്പംതന്നെ അവര്‍ ഭാരത പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഗണിച്ചു.
മാധ്യമങ്ങള്‍ മോദി സന്ദര്‍ശനം വിശകലനം ചെയ്തു. തെരുവുകള്‍ ആഘോഷിച്ചു. പൊതു സ്ഥലങ്ങള്‍ക്കും അമേരിക്കയിലെ ഔദ്യോഗിക വേദികള്‍ക്കും വൈറ്റ് ഹൗസിലെ അതിഥികള്‍ക്കുള്ള ഭക്ഷണമുറിക്കും ഒരു വിഐപിയെക്കിട്ടി. ഭാരത പ്രധാനമന്ത്രി നരേന്ദ്ര മോദി അവിടെയെല്ലാം അക്ഷരാര്‍ത്ഥത്തില്‍ മിന്നും താരമാകുകയായിരുന്നു. അമേരിക്കയില്‍ സന്ദര്‍ശനത്തിലുണ്ടായിരുന്ന പത്തിലേറെ പ്രമുഖ രാജ്യഭരണത്തലവന്മാരേക്കാള് മേലേ.
ചരിത്രം കുറിച്ചു, അഞ്ചുദിവസത്തെ അമേരിക്കന്‍ സന്ദര്‍ശനം. പ്രസിഡന്റ് ബരാക് ഒബാമയുമായുള്ള കൂടിക്കാഴ്ച, മാഡിസണ്‍ സ്ക്വയര്‍ ഗാര്‍ഡനിലെ സമ്മേളനം, ഐക്യരാഷ്ട്രസഭയിലെ പ്രസംഗം, യുഎന്‍ സെക്രട്ടറി ജനറല്‍ ബാന്‍കീ മൂണുമായുള്ള കൂടിക്കാഴ്ച, യുവാക്കളുടെ സമ്മേളനത്തിലെ പ്രസംഗം, സപ്തംബര്‍ ഭീകരാക്രമണത്തിന്റെ വേദനയും യാതനയും നിറഞ്ഞ സ്മരണകള്‍ ഇരമ്പുന്ന ഗ്രൗണ്ട് സീറോയിലെ ആദരാഞ്ജലി, വര്‍ണ്ണവെറികളോട് സുധീരം പോരാടി അമേരിക്കയിലെ കറുത്ത വര്‍ഗക്കാര്‍ക്ക് ജീവിത സൗഭാഗ്യങ്ങള്‍ നേടി നല്കിയ മാര്ട്ടിന് ലൂഥര്‍ കിംഗിന്റെ സ്മാരക സന്ദര്‍ശനം…എല്ലാമെല്ലാം വന്‍വിജയമായി. പ്രോട്ടോകോള്‍ പോലും മാറ്റിവച്ചാണ് ഒബാമ മോദിക്കൊപ്പം സഞ്ചരിച്ചത്. ലോക ജനത ഉറ്റുനോക്കിയ സന്ദര്‍ശനം ഭാരത-അമേരിക്കന്‍ ബന്ധത്തിലെ അപൂര്‍വ്വമായൊരു മുഹൂര്‍ത്തമായി. ഒബാമയും മോദിയും ചേര്‍ന്ന് വാഷിംഗ്ടണ്‍ പോസ്റ്റ് പത്രത്തില്‍ മുഖപ്രസംഗം എഴുത്തിയതും അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ സംഭവമാണ്.
യുഎന്നില്‍ മോദി, മുന്‍പ് അടല്‍ ബിഹാരി വാജ്പേയ് ചെയ്തതുപോലെ ഹിന്ദിയിലാണ് പ്രസംഗിച്ചത്. ലോകം കാത്തോര്ത്ത ആ പ്രസംഗത്തില്‍ പാക്കിസ്ഥാനെ രൂക്ഷമായി വിമര്‍ശിച്ച അദ്ദേഹം പാക്കിസ്ഥാനുമായി ചര്‍ച്ചയ്ക്ക് ഭാരതം സന്നദ്ധമാണെന്നും വ്യക്തമാക്കി. എന്നാല്‍ ഭീകരപ്രവര്‍ത്തനം തുടരുമ്പോള്‍ അസമാധാനത്തിന്റെ പശ്ചാത്തലത്തില്‍ ചര്‍ച്ച അസാധ്യമാണെന്നും മോദി തുറന്നു പറഞ്ഞു. മാത്രമല്ല ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് എതിരെ അന്താരാഷ്ട്ര തലത്തില്‍ എല്ലാ രാജ്യങ്ങളും യോജിച്ച് പ്രവര്‍ത്തിക്കേണ്ടതിന്റെ ആവശ്യകതയും മോദി ചൂണ്ടിക്കാട്ടി. അന്താരാഷ്ട്ര തലത്തില്‍ യോഗാ വര്‍ഷം ആചരിക്കണമെന്ന അഭ്യര്‍ത്ഥനയും മോദി മുന്നോട്ടുവച്ചു. യുഎന്നിലെ പ്രസംഗത്തിനു മുന്‍പ് മോദി ന്യൂയോര്‍ക്ക് മേയര്‍, ദേശീയ കാന്‍സര്‍ സെന്റര്‍ ഡയറക്ടര്‍ എന്നിവരുമായി ചര്‍ച്ച നടത്തിയതും ശ്രദ്ധേയമായി. ഭാരതത്തിന്‍െ കാന്‍സര്‍ ചികില്‍സ മെച്ചമാക്കാന്‍ വേണ്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു. വലിയ നഗരങ്ങളില്‍ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ചായിരുന്നു മേയറുമായുള്ള ചര്‍ച്ച. വലിയ ജനക്കൂട്ടത്തിന്റെ സുരക്ഷയും സമാധാനവും എങ്ങനെ കൈകാര്യം ചെയ്യുമെന്നതും ചര്‍ച്ചാവിഷയമായി.
ശ്രീലങ്കന്‍ പ്രസിഡന്റ് മഹീന്ദ രാജപക്സെ, ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ക് ഹസീന, നേപ്പാള്‍ പ്രധാനമന്ത്രി സുശീല്‍കുമാര്‍ കൊയ്രാള എന്നിവര്‍ മോദി താമസിക്കുന്ന ന്യൂയോര്‍ക്ക് പാലസ് ഹോട്ടലിലെത്തി അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തി. അമേരിക്കയിലേയും കാനഡയിലേയും സിഖ് സമൂഹത്തിന്റെ പ്രതിനിധികളും ന്യൂയോര്‍ക്ക് മുന്‍ മേയര്‍ മിലെന് ബ്ലൂംബര്‍ഗും ഇതിനു ശേഷം മോദിയെ സന്ദര്‍ശിച്ചു. ബാന്‍ കീ മൂണുമായുള്ള ചര്‍ച്ചയില്‍ യുഎന്നില്‍ കൂടുതല്‍ രാജ്യങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കേണ്ടതിന്റെ ആവശ്യകത അദ്ദേഹം എടുത്തു പറഞ്ഞു.
മാഡിസണ്‍ സ്ക്വയര്‍ ഗാര്‍ഡനിലെ സമ്മേളനം അമേരിക്കയ്ക്കു തന്നെ പുതിയ അനുഭവമായി. അമേരിക്കയുടെ ചരിത്രത്തില്‍ ഇതുവരെ ഒരു വിദേശ രാഷ്ട്രത്തലവന്റെ പ്രസംഗം കേള്‍ക്കാനും അദ്ദേഹത്തെ കാണാനും ഇത്രയേറെ ആളുകള്‍ കൂടിയിട്ടില്ല. ഇരുപതിനായിരത്തിലധികം പേരാണ് മാഡിസണ്‍ സ്ക്വയറില്‍ നേരിട്ടെത്തിയത്. ലോകത്തെമ്പാടുമുള്ള വിദേശ ഭാരതീയര്‍ക്ക് അവരുടെ അഭിമാനം കൊടുമുടിയില്‍ എത്തിയ ദിവസമായിരുന്നു അത്. പതിനായരങ്ങള്‍ മോദി-മോദി വിളികളോടെ പ്രധാനമന്ത്രിയെ സ്വീകരിച്ചു. കാവി ജാക്കറ്റും ക്രീം കുര്‍ത്തയും ധരിച്ചെത്തിയ മോദി താരശോഭയില്‍ തിളങ്ങി. അമേരിക്കന്‍ ദേശീയ ഗാനം ആദ്യവും തുടര്‍ന്ന് ജനഗണമന അധിനായക ജയഹേ ആലപിച്ചുമാണ് പരിപാടി തുടങ്ങിയത്.
മോദി വിളിച്ച ഭാരത് മാതാ കീജയ് ജനാവലി ഏറ്റു വിളിച്ചു, ഒരു തവണയല്ല, പലതവണ. ആ ഘോഷത്തില്‍ ഭാരതത്തിന്റെ പുതിയ ശബ്ദം ലോകം ഉച്ചത്തില്‍ കേള്‍ക്കുകയായിരുന്നു…
രാജ്യസ്നേഹം വാനോളമുയര്‍ത്തുന്ന പരിപാടികളും സംഘടിപ്പിച്ചിരുന്നു. ലോക മാധ്യമങ്ങളെല്ലം ഈ പരിപാടി അക്ഷരാര്‍ഥത്തില്‍ ആഘോഷിച്ചു.എ. ആര്. റഹ്മാന്റെ ജയ്ഹോയും വന്ദേമാതരവും വേദയില്‍ മുഴങ്ങി.
സെന്‍ട്രല്‍ പാര്‍ക്കില്‍ നടന്ന ഗ്ളോബല്‍ സിറ്റിസണ്‍ ഫെസ്റ്റിവലില്‍ എത്തിയ മോദി ആവേശക്കടലാണ് സൃഷ്ടിച്ചത്. അവിടെ ഇംഗഌഷിലായിരുന്നു പ്രസംഗം.ഇവിടെ യുവാക്കളോടായിരുന്നു പ്രസംഗം.യുവാക്കളിലാണ് ലോകത്തിന്റെ ഭാവിയെന്ന് അവരെ ഓര്‍മ്മിപ്പിച്ച മോദിയുടെ വാക്കുകള്‍ വന്‍കരഘോഷത്തോടെയാണ് അറുപതിനായിരത്തിലേറെ വരുന്ന ജനങ്ങള്‍ ഏറ്റുവാങ്ങിയത്. ഇവിടെ അമേരിക്കന്‍ വിദ്യാര്‍ത്ഥികളും യുവാക്കളുമായിരുന്നു സമ്മേളനത്തില്‍ അധികവും പങ്കെടുത്തത്.
ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായുള്ള കൂടിക്കാഴ്ചയാണ് പ്രത്യേക ശ്രദ്ധനേടിയ മറ്റൊരു സംഭവം.
ഒബാമയും മോദിയും ചേര്‍ന്ന് എഴുതിയ മുഖപ്രസംഗം ഇരുരാജ്യങ്ങളുംചേര്‍ന്ന് മുന്നേറുമെന്ന് ഉറപ്പ് നല്കുന്നു.
മോദി സന്ദര്‍ശനത്തിന്റെ അവസാന ദിവസം രണ്ടു തവണയാണ് ഒബാമയെ കണ്ടത്. ഭീകരതയെ ചെറുക്കുക, വിനാശകാരിയായ ആയുധങ്ങളുടെ വ്യാപനം തടയുക,യുദ്ധക്കപ്പല്‍-മിസൈല്‍ നിര്‍മ്മാണ സാങ്കേതിക വിദ്യ കൈമാറ്റം എന്നിവയില്‍ സഹകരിക്കുക തുടങ്ങിയ ഒട്ടേറെ കാര്യങ്ങളില്‍ ഇരുരാജ്യങ്ങളും ധാരണയുണ്ടാക്കി. ഭീകരസംഘടനകളെ സംബന്ധിച്ച വിവരം അമേരിക്കയ്ക്ക് കൈമാറാമെന്നും ഭാരതം ചര്‍ച്ചകളില്‍ ഉറപ്പു നല്‍കിയിട്ടുണ്ട്.
വൈറ്റ് ഹൗസില്‍ ഒബാമ മോദിക്ക് നല്കിയ സ്വീകരണവും വേറിട്ടതായിരുന്നു. ഒബാമ മോദിയെ വരവേറ്റത് ഗുജറാത്തിയില്‍ സംസാരിച്ചാണ്. കെം ചൊ (എന്തുണ്ട് വിശേഷം) എന്നായിരുന്നു ഒബാമ ചോദിച്ചത്. ഇംഗഌഷില്‍ താങ്ക് യൂ മിസ്റ്റര്‍ പ്രസിഡന്റ് എന്നാണ് മോദി പ്രതികരിച്ചത്. ഭഗവദ് ഗീതയ്ക്ക് ഗാന്ധിജി എഴുതിയ വ്യാഖ്യാനവും മാര്ട്ടിന് ലൂഥര്‍ കിംഗിന്റെ സ്മരണികയുമാണ് മോദി ഒബാമയ്ക്ക് സമ്മാനിച്ചത്. മാര്ട്ടിന് ലൂഥര്‍ കിംഗിന്റെ സ്മാരക സന്ദര്‍ശനവേളയില്‍ ഒബാമ പ്രോട്ടോകോള്‍ മറികടന്ന് മോദിക്കൊപ്പമെത്തി.
മെയ്ക്ക് ഇന്‍ ഇന്ത്യയെന്ന പദ്ധതി അമേരിക്കയ്ക്കു മുന്നില്‍ അവതരിപ്പിച്ച അദ്ദേഹം അതിന് അമേരിക്കന്‍ സഹകരണം തേടുകയും ചെയ്തു. വ്യവസായ- വാണിജ്യരംഗങ്ങളില്‍ അമേരിക്കയുടെ മികച്ച സഹകരണമാണ് ഭാരതത്തിന് ലഭിക്കുകയെന്നും ഇതോടെ വ്യക്തമായി. ഈ രംഗങ്ങളില്‍ ഭാരതത്തിന്റെ കാഴ്ചപ്പാടില്‍ വന്ന മാറ്റം വളരെ കൃത്യതയോടെ അവതരിപ്പിച്ച മോദി ഭാരതത്തില്‍ വ്യവസായം തുടങ്ങാന്‍ അമേരിക്കന്‍ പ്രമുഖരെ ക്ഷണിച്ചു. നദീ സംയോജനം, സ്വച്ഛ് ഭാരത് എന്നി പദ്ധതികള്‍ വിശദീകരിച്ച മോദി ഇവ നടപ്പാക്കാന്‍ അമേരിക്കന്‍ ഭാരതീയതരുടെ അകമഴിഞ്ഞ പിന്തുണ തേടി. പരസ്പര സഹകരണം നേടുന്നതിലും ജനപിന്തുണ പിടിച്ചുപറ്റുന്നതിലും ഭാരതത്തിന്റെ നിലപാടുകള്‍ അതിശക്തമായി അവതരിപ്പിക്കുന്നതിലും മോദി വന്‍വിജയമാണ് നേടിയത്. നയതന്ത്രരംഗത്ത് പുതിയ വഴിത്തിരിവായി മോദിയുടെ അമേരിക്കന്‍ സന്ദര്‍ശനം.
അമേരിക്കയിലെ ബിസിനസ് പ്രമുഖരുമായുള്ള കൂടിക്കാഴ്ച ഭാരതത്തിന് വലിയ ഗുണമുണ്ടാകും. ഭാരതത്തിന്റെ ആണവപരിപാടിയോടുള്ള എതിര്‍പ്പ് അമേരിക്ക കുറച്ചതാണ് മറ്റൊരു പ്രധാന നേട്ടം. പ്രതിരോധ രംഗത്ത് സഹകരണം കൂടുതല്‍ ആഴത്തിലാക്കുനുള്ള തീരുമാനവും ഭാരതത്തിന് നേട്ടമുണ്ടാക്കും.
അന്ന് ചിക്കാഗോയിലെ ഒരൊറ്റ പ്രസംഗം… അതുകൊണ്ട് ലോകം കീഴടക്കി, ഭാരത യശസ് വിശ്വമെമ്പാടും പരത്തി നരേന്ദ്രന് എന്ന സ്വാമി വിവേകാന്ദന്.. ഇന്ന് വീണ്ടും ഒരു നരേന്ദ്രന്.. ഭാരതത്തിന്റെ കീര്‍ത്തിയും ശക്തിയും അമേരിക്കയ്ക്കും ലോകത്തിനു തന്നെയും ബോധ്യപ്പെടുത്തി മടങ്ങിയിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: