ബാലുശ്ശേരി: ടിന്റുവിന്റെ വിജയത്തിളക്കത്തിന് കിനാലൂരില്‍ ആഹ്ലാദാരവം. ഏഷ്യന്‍ഗെയിംസില്‍ വനിതകളുടെ 800 മീറ്റര്‍ ഓട്ടത്തില്‍ വെള്ളി നേടിയ ടിന്റു ലൂക്ക ഇന്ത്യയുടെ അഭിമാനം ഉയര്‍ത്തിപ്പിടിച്ചപ്പോള്‍ കിനാലൂരിലെ ഉഷാസ്കൂളിലെ കൂട്ടുകാര്‍ ആഘോഷിക്കുകയായിരുന്നു. സ്വര്‍ണ്ണം ലഭിച്ചില്ലെങ്കിലും വെള്ളിനേടിയതിന്റെ വിജയം അവര്‍ക്ക് സ്വര്ണ്ണത്തിളക്കമുള്ളതായിരുന്നു. മൂന്ന് മണിയോടെ തന്നെ ദേശീയതാരം ജെസ്സി ജോസ് ഉള്‍പ്പെടെയുള്ളവര്‍ ടിവിയുടെ മുന്നിലെത്തിയിരുന്നു. മൂന്നരയോടെ ഇടിയോടുകൂടിയ മഴ വന്നതോടെ ഡിഷ് സിഗ്നലും നഷ്ടമായി. ഇതോടെ മത്സരം തത്സമയം കാണാന്‍ ഇവര്ക്കുകഴിഞ്ഞില്ല. 3.45ന് ചാനല്‍ പ്രവര്‍ത്തകരാണ് ടിന്റുവിന് വെള്ളി ലഭിച്ച വിവരം സഹപാഠികളെ അറിയിച്ചത്. രണ്ട് മിനിറ്റ് നിശബ്ദരായി സഹപാഠികള്‍. ജെസ്സിയുടെ കണ്ണ് നനഞ്ഞു. പിന്നീട് ചെറിയവ്യത്യാസത്തിനാണ് സ്വര്‍ണ്ണം നഷ്ടപ്പെട്ടതെന്ന വിവരം വന്നതോടെ ആഹ്ലാദം തുടങ്ങി. തുടര്‍ന്ന് ലാപ്ടോപ്പില്‍ മത്സരം കാണുകയായിരുന്നു. ചേച്ചിക്ക് വെള്ളി ലഭിച്ചതില്‍ സന്തോഷമുണ്ടെന്ന് ജെസ്സി ജോസഫ് ജന്മഭൂമിയോട് പറഞ്ഞു.
ആഹ്ലാദാരവത്തോടെയാണ് ടിന്റു ലുക്കയുടെ വിജയത്തെ നാട് വരവേറ്റത്. കണ്ണൂര്‍ ഇരിട്ടിയിലെ മലയോര ഗ്രാമത്തില്‍ നിന്ന് നേട്ടത്തിന്റെ നെറുകയിലേക്ക് ടിന്റുവിനെ എത്തിക്കാന്‍ കഠിന പ്രയത്നമാണ് പി.ടി ഉഷ നടത്തിയത.് ചെറുപ്പം മുതല്‍ മികവ് കാണിച്ച ടിന്റുവിനെ തിരിച്ചറിഞ്ഞതിന്റെ നേട്ടം മാതാപിതാക്കള്‍ക്കും ട്രാക്കില്‍ മികവിന്റെ ആദ്യക്ഷരങ്ങള്‍ പകര്‍ന്നുനല്‍കിയ പരിശീലകര്ക്കുമൊക്കെ അവകാശപ്പെട്ടതാണെങ്കിലും പി.ടി ഉഷയുടെ കയ്യിലെത്തിയതോടെയാണ് ടിന്റു മിന്നി തിളങ്ങിയത്. വാളത്തോട് സ്കൂളിലേയ്ക്കുള്ള നാട്ടിടവഴികളിലൂടെ ഓടിക്കയറിയ ഊര്‍ജ്ജമാണ് ടിന്റു ലൂക്കയെ ലോകമറിയുന്ന അത്ലറ്റാക്കിയത്.
സ്കൂള്‍ മീറ്റുകളില്‍ മിന്നും പ്രകടനം കാഴ്ച്ച വെച്ച ടിന്റുവിന് മുന്നില്‍ അത്ലറ്റിക്സിന്റെ വഴിയിലേക്ക് അതിവേഗം വാതില്‍ തുറക്കുകയായിരുന്നു. പതിനൊന്ന് വര്‍ഷം മുമ്പാണ് ടിന്റു ലൂക്ക ഉഷാസ്കൂളിലെത്തുന്നത്. 2008 ല്‍ ജക്കാര്‍ത്തയില്‍ നടന്ന ഏഷ്യന്‍ ജൂനിയര്‍ ചാമ്പ്യന്‍ഷിപ്പില്‍ 800 മീറ്ററില്‍ വെള്ളി നേടിയാണ് ടിന്റു തന്റെ സാന്നിധ്യം അറിയിച്ചത്. 2010 ല്‍ ക്രൊയേഷ്യയില്‍ നടന്ന കോണ്ടിനെന്റല് കപ്പില്‍ ഷൈനി വിത്സന്റെ പേരിലുണ്ടായിരുന്ന 15 വര്‍ഷം പഴക്കമുള്ള ദേശീയ റെക്കോഡ് തകര്‍ത്തതോടെ ടിന്റുലൂക്ക ഇന്ത്യയ്ക്കു വലിയ പ്രതീക്ഷ നല്കി. 2010 ല്‍ ഗ്വാങ്ഷു ഏഷ്യന്‍ഗെയിംസില്‍ 800 മീറ്ററില്‍ ടിന്റു ലൂക്കയുടെ പ്രകടനം ഇന്നും ആരും മറക്കില്ല. പതിവ് ശൈലിയില്‍ കുതിപ്പ് തുടര്‍ന്ന് സ്വര്‍ണ്ണം നേടുമെന്ന പ്രതീക്ഷ ഉണര്‍ത്തിയെങ്കിലും ഒടുവില്‍ വെങ്കലം കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു.
ചേളന്നൂര്‍ എസ്.എന്‍ കേളേജില്‍ നിന്ന് ബികോം ബിരുദം നേടിയ ടിന്റു ലൂക്ക ഇപ്പോള്‍ ഇന്ത്യന്‍ റെയില്‍വേയില്‍ കോഴിക്കോട് കേന്ദ്രത്തില്‍ ജോലിചെയ്യുകയാണ്. ഇരിട്ടി വാളത്തോട് കളത്തിങ്കല്‍ ലൂക്കയുടേയും ലിനി ലൂക്കയുടേയും മകളാണ് അര്ജുനപുരസ്ക്കാരത്തിന് അര്‍ഹയായ ടിന്റു ലൂക്ക. എയ്ഞ്ചല്‍ ലൂക്ക, ക്രിസ്റ്റീന ലൂക്ക എന്നിവര്‍ സഹോദരിമാരാണ്. ടിന്റുവിന് സര്‍ക്കാര്‍ നല്കിയ സ്ഥലത്ത് വീടിന്റെ നിര്‍മ്മാണം പൂര്‍ത്തിയായി വരുന്നു. ചാവശ്ശേരി ഗവ. ഹയര്‍സെക്കണ്ടറി സ്കൂളിന് അഭിമുഖമായി റോഡരികിലാണ് ഇരുനില വീടിന്റെ പണി നടക്കുന്നത്. സര്‍ക്കാര്‍ നല്കിയ പണവും കുടുംബത്തിന്റെ നീക്കിയിരിപ്പും തീര്‍ന്നതാണ് നിര്‍മ്മാണം നീളാന്‍ കാരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: