ഇഞ്ചിയോണ്‍: ഒടുവില്‍ ബോക്സിംഗ് റിംഗില്‍ നിന്ന് ഇന്ത്യക്ക് സ്വര്‍ണ്ണം. വനിതകളുടെ 51 കി.ഗ്രാം വിഭാഗത്തില്‍ ഇന്ത്യന്‍ സൂപ്പര്‍താരം മേരി കോമാണ് കസാക്കിസ്ഥാന്‍ താരം ഷൈന ഷെകെര്‍ബെക്കോവയെ ഇടിച്ചിട്ട് സ്വര്‍ണ്ണം നേടിയത്. എതിരാളിക്കെതിരെ തീര്‍ത്തും ആധികാരികവിജയമാണ് മേരി കോം സ്വന്തമാക്കിയത്. ആദ്യ റൗണ്ടില്‍ പിന്നിട്ടുനിന്നശേഷമാണ് മേരി തകര്‍പ്പന്‍ പഞ്ചുകളിലൂടെ തിരിച്ചുവരവ് നടത്തി സ്വര്‍ണ്ണത്തില്‍ മുത്തമിട്ടത്.
തന്നേക്കാള്‍ ഉയരം കൂടിയ കസാക്കിസ്ഥാന്‍ താരത്തിന്റെ പഞ്ചില്‍ നിന്ന് അതിവേഗം ഒഴിഞ്ഞുമാറിയും അതിവേഗത്തിലുള്ള പ്രത്യാക്രമണവും കൊണ്ടാണ് മേരി മറികടന്നത്. ഫൈനലില്‍ തന്നേക്കാള്‍ നീളക്കൂടുതലുള്ള ഷെകെര്ബെകോവ് ഉയര്‍ത്തിയ വെല്ലുവിളി റിങ്ങിലെ ദ്രുതചലനവും വേഗമേറിയ പ്രത്യാക്രമണവും കൊണ്ടാണ് മേരി മറികടന്നത്.
ആദ്യ റൗണ്ടില്‍ വളരെ ശ്രദ്ധിച്ചായിരുന്നു മേരിയുടെ പ്രകടനം. ഇതോടെ കസാക്കിസ്ഥാന്‍ താരത്തിന് ആദ്യ റൗണ്ടില്‍ മേല്‍ക്കൈ നേടാന്‍ സഹായിച്ചു. ഈ റൗണ്ടില്‍ മൂന്ന് ജഡ്ജിമാരുടെയും വിധി കെര്ബെകോവയ്ക്ക് അനുകൂലമായിരുന്നു. മൂവരും ഷെകെര്ബെകോവക്ക് പത്ത് പോയിന്റ് നല്കി. എന്നാല്‍ അടുത്ത റൗണ്ടില്‍ ഇരുകൈകളും കൊണ്ടുള്ള പഞ്ചിലൂടെ അരങ്ങുവാണ മേരിക്ക് രണ്ട് റഫറിമാര്‍ കൂടുതല്‍ പോയിന്റ് നല്കിയപ്പോള് ഒരു റഫറിയുടെ വിലയിരുത്തല്‍ കസാക്ക് താരത്തിന് അനുകൂലമായി. പിന്നീടുള്ള രണ്ട് റൗണ്ടുകളിലും മേരിയുടെ പഞ്ചുകള്‍ക്ക് മുന്നില്‍ കസാക്കിസ്ഥാന്‍ താരം നിസ്സഹായയായി മാറി.
2010ലെ ഗ്വാങ്ഷു ഏഷ്യന്‍ ഗെയിംസിലാണ് വനിതാ ബോക്സിംഗ് ആദ്യമായി നടന്നത്. ഇന്നലെത്തെ നേട്ടത്തോടെ ഏഷ്യന്‍ ഗെയിംസ് ബോക്സിംഗില്‍ സ്വര്‍ണ്ണം നേടുന്ന ആദ്യ ഇന്ത്യന്‍ വനിതാ താരവുമായി മേരി കോം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: