ഇഞ്ചിയോണ്‍: ഒക്ടോബര്‍ രണ്ടിന് ഗാന്ധിജയന്തി ദിനത്തില്‍ പുരുഷ ഹോക്കി ടീം സ്വര്‍ണ്ണം നേടിയതിന്റെ ആത്മവിശ്വാസത്തില്‍ കത്തിക്കയറിയ ഇന്ത്യ ഇന്നലെ രണ്ട് സ്വര്‍ണ്ണം കൂടി സ്വന്തം പേരിലാക്കി. രണ്ടും കബഡിയില്‍ നിന്ന്. ഏഷ്യന്‍ ഗെയിംസിന്റെ ചരിത്രത്തില്‍ ഇരുവിഭാഗങ്ങളിലും ഇന്ത്യയല്ലാതെ മറ്റൊരു രാജ്യവും സ്വര്‍ണ്ണം നേടിയിട്ടില്ല. പുരുഷ വിഭാഗത്തില്‍ തുടര്‍ച്ചയായ ഏഴാം തവണയും വനിതാ വിഭാഗത്തില്‍ രണ്ടാം തവണയുമാണ് ഇന്ത്യ സ്വര്‍ണ്ണം നേടുന്നത്. 1990ലാണ് പുരുഷ കബഡി ഏഷ്യന്‍ ഗെയിംസില്‍ ആരംഭിക്കുന്നത്. ആദ്യ ഗെയിംസില്‍ ബംഗ്ലാദേശിനെ തോല്‍പ്പിച്ചാണ് സ്വര്‍ണ്ണം നേടിയതെങ്കില്‍ ഇന്നലെ ഇറാനായിരുന്നു ഇന്ത്യക്ക് മുന്നില്‍ വീണത്. 2010ലെ ഗ്വാങ്ഷു ഗെയിംസിലും ഇറാനാണ് ഫൈനലില്‍ ഇന്ത്യയോട് പരാജയപ്പെട്ടത്. കഴിഞ്ഞ ഗ്വാങ്ഷു ഗെയിംസിലാണ് വനിതാ കബഡി ആദ്യമായി ഉള്‍പ്പെടുത്തിയത്. ഇത്തവണ വനിതാ വിഭാഗത്തിലും ഇറാനാണ് ഇന്ത്യന്‍ പെണ്‍കരുത്തിന് മുന്നില്‍ മുട്ടുമടക്കിയത്. ഇതോടെ ഇന്ത്യയുടെ സ്വര്‍ണ്ണ സമ്പാദ്യം 11 ആയി. കൂടാതെ 10 വെള്ളിയും 36 വെങ്കലവും അടക്കം മൊത്തം 57 മെഡലുള്ള ഇന്ത്യ മെഡല്‍ പട്ടികയില്‍ എട്ടാം സ്ഥാനത്തേക്കുയര്‍ന്നു.
പുരുഷ വിഭാഗം ഫൈനലില്‍ ഇറാന്റെ വെല്ലുവിളി അവസാന മിനിറ്റിലാണ് (25-27) ഇന്ത്യ മറികടന്ന് സ്വര്‍ണ്ണത്തിലേക്ക് കുതിച്ചത്. ആദ്യ പകുതി അവസാനിക്കുമ്പോള്‍ ഇന്ത്യ 13-21ന് പിന്നിലായിരുന്നു. ഈ ഘട്ടത്തില്‍ നിന്നാണ് ഇന്ത്യന്‍ പുരുഷന്മാര് അവിശ്വസനീയമായ രീതിയില്‍ തിരിച്ചുവന്ന് സ്വര്‍ണ്ണം പിടിച്ചടക്കിയത്. ഒരുഘട്ടത്തില്‍ സ്വര്‍ണ്ണം കൈവിട്ടുപോകുമെന്ന് വരെ തോന്നിപ്പിച്ചിരുന്നു. എതിരാളികളെ നിസ്സാരന്മാരായിക്കണ്ടതാണ് ലോക ചാമ്പ്യന്മാരായ ഇന്ത്യക്ക് ഈ ഘട്ടത്തില്‍ തിരിച്ചടിയായത്. റെയ്ഡിലും പ്രതിരോധത്തിലും ഒരുപോലെ അലസത പ്രകടിപ്പിച്ചതും ഈ ഘട്ടത്തില്‍ ഇന്ത്യക്ക് തിരിച്ചടിയാവുകയായിരുന്നു.
അതേസമയം ഇന്ത്യയെ ശരിക്കും പഠിച്ചുതന്നെയായിരുന്നു ഇറാന് യുവനിര കോര്‍ട്ടിലിറങ്ങിയത്. എതിരാളികളുടെ വേഗത്തിന് മുന്നില്‍ പലപ്പോഴും ഇന്ത്യയുടെ പരിചയസമ്പന്നര്‍ പതറി. ആദ്യപകുതി പാതിവഴി പിന്നിടുംമുന്പ് തന്നെ മുഴുവന്‍ കളിക്കാരും പുറത്തായി ഇന്ത്യ വിലപ്പെട്ട രണ്ട് ലോണ പോയിന്റ് ഇറാന് സമ്മാനിക്കുകയും ചെയ്തു. ഇറാന്റെ പ്രധാന റെയ്ഡര്മാരായിരുന്ന മെരാജ് ഷെയ്ഖിനെയും ഹാദി ഒഷ്തൊരാക്കിനെയും മുഹമ്മദ് മഗ്സൗദ്ലുവിനെയും തളയ്ക്കാന്‍ ഇന്ത്യക്ക് കഴിഞ്ഞില്ല. ഇതോടെ ആദ്യപകുതിയില്‍ ഇന്ത്യ 13-21ന് പിന്നിലാവുകയും ചെയ്തു.
എന്നാല്‍, രണ്ടാം പകുതിയില്‍ അപകടം മണത്ത ഇന്ത്യ ഉജ്വലമായി തിരിച്ചുവന്നു. റെയ്ഡിലും പ്രതിരോധത്തിലും ഇന്ത്യ മികവ് പുലര്‍ത്തിയതോടെയാണ് ഇന്ത്യ യഥാര്‍ത്ഥ ചാമ്പ്യന്മാരായി മാറിയത്. ഇതോടെ ഇന്ത്യ 21-21 എന്ന നിലയില്‍ ഇറാനെ സമനിലയില്‍ പിടിച്ചു.
എന്നാല്‍, ക്യാപ്റ്റനും ഇന്ത്യ കണ്ടതില്‍ വച്ച് ഏറ്റവും മികച്ച താരവുമായ രാകേഷിനെ വീഴ്ത്തിക്കൊണ്ട് ഇറാന് ഉജ്വലമായി തന്നെ തിരിച്ചുവന്ന് വീണ്ടും ലീഡ് പിടിച്ചു. ഈ റെയ്ഡിനിടെ എതിര് താരത്തിന്റെ കാല്‍മുട്ടിടിച്ച് തലയ്ക്ക് പരിക്കേറ്റ് ചോരയൊലിച്ച് രാകേഷ് പിന്‍വാങ്ങിയതോടെ ഇന്ത്യ വീണ്ടും ഭീഷണിയിലായി. എന്നാല്‍, അധികം വൈകാതെ തലയില്‍ ബാന്‍ഡേജ് ഇട്ട് രാകേഷ് കോര്‍ട്ടില്‍ തിരിച്ചെത്തി. പിന്നീട് രാകേഷും അജയ് താക്കൂറും ചേര്‍ന്ന് നടത്തിയ ഉജ്വലമായൊരു പ്രതിരോധനീക്കത്തിലൂടെയാണ് ഇന്ത്യ ഒരിക്കല്‍ക്കൂടി ഇറാനൊപ്പമെത്തിയത്. പിന്നീട് രാകേഷ് ഇന്ത്യയെ ആദ്യമായി മുന്നിലെത്തിച്ചു. ഈ ലീഡ് ഇന്ത്യ പിന്നീട് വിട്ടുകൊടുത്തില്ല. ഇന്ത്യ ഫോം വീണ്ടെടുത്തതോടെ ഇറാന് ശരിക്കും പതറിപ്പോയി. അവരുടെ റെയ്ഡര്‍മാര്‍ വെറുതെ എതിര് കോര്‍ട്ട് കണ്ടുമടങ്ങുന്ന അവസ്ഥയായി. ഇത് മുതലെടുത്ത് ഇന്ത്യ നിര്‍ണായകഘട്ടത്തില്‍ വിലപ്പെട്ട രണ്ട് ലോണ പോയിന്റ് സ്വന്തമാക്കുകയും ചെയ്തു. കളി തീരാന്‍ രണ്ടുമിനിറ്റ് മാത്രം ശേഷിക്കെ രാകേഷിനെ കോര്‍ട്ടില്‍ പിടിച്ചുകെട്ടി ലീഡ് ഒരു പോയിന്റാക്കി ഇറാന് ചുരുക്കിയെങ്കിലും അവരുടെ ഏറ്റവും മികവുറ്റ റെയ്ഡറായ മെരാജ് ഷെയ്ഖിനെ തന്നെ പിടിച്ചുകെട്ടിയതോടെ ഇന്ത്യ തുടര്‍ച്ചയായ ഏഴാം തവണയും സ്വര്‍ണ്ണത്തില്‍ മുത്തമിട്ടു.
അതേസമയം വനിതാ വിഭാഗത്തില്‍ ഇന്ത്യക്ക് വലിയ വെല്ലുവിളിയൊന്നും ഉയര്‍ത്തിയില്ല. ആദ്യപകുതിയില്‍ 15-11ന്റെ ലീഡ് നേടിയ ഇന്ത്യ ഏറെക്കുറെ അനായാസമായാണ് സ്വര്‍ണ്ണത്തിലേക്ക് കുതിച്ചത്. രണ്ടാം പകുതിയിലും മികച്ചു നിന്ന ഇന്ത്യ ന് വനിതകള്‍ 31-21നാണ് ഇറാനെ ചുരുട്ടിക്കൂട്ടി തുടര്‍ച്ചയായ രണ്ടാം സ്വര്‍ണ്ണം സ്വന്തമാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: