ഇഞ്ചിയോണ്‍: ഇഞ്ചിയോണിലെ കൊടിയിറക്കം തകര്‍ത്തുവാരി. തുടക്കം സാമ്പിളായിരുന്നെന്ന് ഒടുക്കം വ്യക്തമാക്കി. ഇനി 2018-ല്‍ ജക്കാര്‍ത്തയില്‍ നടക്കുന്ന പതിനെട്ടാം ഗെയിംസിന് കാതോര്‍ക്കാം. രണ്ടാഴ്ചയിലേറെ നീണ്ട ഗെയിംസിന്റെ സമാപനം ഇഞ്ചിയോണ്‍ ഏഷ്യാഡ് മെയിന്‍ സ്റ്റേഡിയത്തില്‍ അവിസ്മരണീയമായി. ഉദ്ഘാടന ചടങ്ങുകളെ വെല്ലുന്ന കലാപരിപാടികളാണ് ദക്ഷിണ കൊറിയ സമാപന ചടങ്ങിനായി ഒരുക്കിയത്.
തുടക്കം കുട്ടികളുടെ പ്രാര്ത്ഥനത്തോടെ. തുടര്‍ന്ന് ഡാന്‍സ് കമ്പനിയുടെ ഏഷ്യന്‍ ബ്ളോസംഡ് വിത്ത് ഡ്രീംസ് എന്ന നൃത്തശില്പം അരങ്ങുവാണു. ദക്ഷിണ കൊറിയന്‍ തനത് സംസ്കൃതിയുടെ വിളംബരവുമായി ചുവടുവെച്ച ഏഷ്യാ ദി ഹാര്‍ട്ട് ഓഫ് പീസ് എന്ന ശില്പമായിരുന്നു പിന്നീട്. ദക്ഷിണ കൊറിയന്‍ ആയോധന കലകള്‍ രംഗത്തെത്തി കണ്ണുകവര്ന്നു.
കലാപരിപാടികള്‍ക്ക് ശേഷം വിവിധ രാജ്യങ്ങളെ പ്രതിനിധീകരിച്ച് താരങ്ങള്‍ പതാകകളുമായി ഗ്രൗണ്ടിലെത്തി. തുടര്‍ന്ന് അടുത്ത ഗെയിംസ് അരങ്ങേറുന്ന ഇന്തോനേഷ്യയുടെ പതാക ഗ്രൗണ്ടില്‍ ഉയര്‍ത്തി. അതിനുശേഷം ഗെയിംസ് ദീപശിഖയും ഗെയിംസ് പതാകയും ഒളിമ്പിക് കൗണ്‍സില്‍ ഓഫ് ഏഷ്യയുടെ പതാകയും ഇന്തോനേഷ്യന്‍ അധികൃതര്‍ക്ക് കൈമാറി. പിന്നീട് ഇന്തോനേഷ്യയില്‍ നിന്നുള്ള കലാകാരന്മാര് പരിപാടി അവതരിപ്പിച്ചു. ദക്ഷിണ കൊറിയന്‍ പ്രധാനമന്ത്രി യുങ് ഹോങ് വോണ്‍, ഇഞ്ചിയോണ്‍ മേയര്‍ സോങ് യങ് ഗില്‍ എന്നിവര്‍ ചടങ്ങുകളില്‍ സംബന്ധിച്ചു.
പ്രതീക്ഷിച്ചതെറ്റിക്കാതെ മെഡല്‍ വേട്ടയില്‍ ചൈന തന്നെ ഒന്നാം സ്ഥാനത്ത്. ആകെ മെഡലെണ്ണത്തിലും സ്വര്ണ്ണക്കണക്കിലും ചൈനക്ക് കുറവുവന്നെങ്കിലും അടുത്തൊന്നും ആധിപത്യത്തിന് അറുതിവരില്ലെന്ന പ്രഖ്യാപനവും കൂടിയാണ് ചൈനീസ് താരങ്ങള്‍ ഇഞ്ചിയോണില്‍ നടത്തിയത്. കഴിഞ്ഞ ഗെയിംസിനേക്കാള്‍ കൂടുതല്‍ രാജ്യങ്ങള്‍ ഇത്തവണ മെഡല്‍ പട്ടികയില്‍ ഇടംനേടുകയും ചെയ്തു. കഴിഞ്ഞ ഗ്വാങ്ഷു ഗെയിംസില്‍ 35 രാജ്യങ്ങളാണ് മെഡല്‍ നേടിയതെങ്കില്‍ ഇത്തവണ അത് 37 ആയി ഉയര്‍ന്നു.
2010-ല്‍ ചൈനയിലെ ഗ്വാങ്ഷുവില്‍ നടന്ന ഗെയിംസില്‍ 199 സ്വര്‍ണ്ണവും 119 വെള്ളിയും 98 വെങ്കലവുമടക്കം 416 മെഡലുകള്‍ നേടിയ ചൈനക്ക് ഇഞ്ചിയോണില്‍ ഇത്തവണ 151 സ്വര്‍ണ്ണം, 109 വെള്ളി, 83 വെങ്കലം അടക്കം 343 മെഡലുകള്‍ മാത്രമാണ് നേടാന്‍ കഴിഞ്ഞിട്ടുള്ളത്. മൊത്തം മെഡലുകളുടെ എണ്ണത്തില്‍ 73 എണ്ണത്തിന്റെ കുറവ്. സ്വര്‍ണ്ണത്തില്‍ 48 എണ്ണം കുറഞ്ഞു. 79 സ്വര്‍ണ്ണവും 71 വെള്ളിയും 84 സ്വര്‍ണ്ണവുമടക്കം 234 മെഡലുകളാണ് ആതിഥേയ രാജ്യമായ ദക്ഷിണ കൊറിയ സ്വന്തമാക്കിയത്. സ്വന്തം മണ്ണില്‍ നടന്ന കായിക മാമാങ്കത്തില്‍ സ്വര്‍ണ്ണ നേട്ടത്തിലും ആകെ മെഡലിന്റെ കാര്യത്തിലും നേരിയ മുന്നേറ്റം നടത്താനും ദക്ഷിണ കൊറിയക്കായി. കഴിഞ്ഞ ഗ്വാങ്ഷു ഗെയിംസില്‍ 76 സ്വര്‍ണ്ണവും 65 വെള്ളിയും 91 വെങ്കലവുമടക്കം 232 മെഡലുകളാണ് കൊറിയ നേടിയിരുന്നത്. അതേസമയം മൂന്നാം സ്ഥാനത്തെത്തിയ ജപ്പാനും മെഡല്‍ വേട്ടയില്‍ തിരിച്ചടി നേരിട്ടു. കഴിഞ്ഞ ഗെയിംസില്‍ 48 സ്വര്‍ണ്ണവും 74 വെള്ളിയും 94 വെങ്കലവുമടക്കം 216 മെഡലുകള്‍ നേടിയ ജപ്പാന് ഇത്തവണ 47സ്വര്‍ണ്ണവും 76 വെള്ളിയും 76 വെങ്കലവുമടക്കം 199 മെഡലുകള്‍ നേടാനായുള്ളൂ.
കഴിഞ്ഞ തവണ ആറാം സ്ഥാനത്തായിരുന്ന ഇന്ത്യ ഇത്തവണ 11 സ്വര്‍ണവും 10 വെള്ളിയും 36 വെങ്കലവും അടക്കം 57 മെഡലുമായി എട്ടാമതാണ്.
കഴിഞ്ഞ ഗെയിംസിലെ പോലെ തങ്ങളുടെ പരമ്പരാഗത ഇനങ്ങളിലെല്ലാം ചൈന മേധാവിത്വം നേടിയെങ്കിലും ചിലയിനങ്ങളില്‍ അവര്‍ക്ക് നേരിയ തിരിച്ചടിയേറ്റതാണ് സ്വര്‍ണ്ണം കുറച്ചത്. കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് ജിംനാസ്റ്റിക്സില്‍ ആറും ബോക്സിംഗില്‍ നാലും കനോയിംഗില്‍ ആറും നീന്തലില്‍ രണ്ടും വോളിബോൡ മൂന്നും കരാട്ടെയിലും ബാസ്ക്കറ്റ്ബോളിലും സൈക്ലിംഗിലും രണ്ടും ബാഡ്മിന്റണിലും ടേബിള്‍ ടെന്നീസിലും ഫെന്‍സിംഗിലും തുഴച്ചിലിലും സെയ്ലിംഗിലും ടെന്നീസിലും ഭാരോദ്വഹനത്തിലും ഓരോന്നുവീതം സ്വര്‍ണ്ണവും ചൈനക്ക് കുറഞ്ഞു. എന്നാല്‍ അത്ലറ്റിക്സില് രണ്ടും ഷൂട്ടിംഗില്‍ ഷൂട്ടിംഗില്‍ ആറും വുഷുവില്‍ ഒന്നും കൂടുതല്‍ നേടാനും കഴിഞ്ഞു.
അതേസമയം കസാക്കിസ്ഥാന്‍, ഖത്തര്‍, ബഹ്റിന്, ഉത്തര കൊറിയ തുടങ്ങിയ രാജ്യങ്ങളുടെ വന്‍ കുതിപ്പിനും ഇത്തവണ ഇഞ്ചിയോണ്‍ സാക്ഷ്യം വഹിച്ചു. ഏറെ ശ്രദ്ധേയമായത് കസാക്കിസ്ഥാന്റെയും ഖത്തറിന്റെയും ബഹ്റിന്റെയും കുതിപ്പാണ്. കഴിഞ്ഞ തവണ 18 സ്വര്‍ണ്ണം നേടിയ കസാക്കിസ്ഥാന്‍ ഇത്തവണ പത്ത് സ്വര്‍ണ്ണം കൂടുതല്‍ നേടി നാലാം സ്ഥാനത്തേക്കുയര്‍ന്നു. ബോക്സിംഗ് റിംഗില്‍ നിന്നാണ് കസാക്കിസ്ഥാന്‍ ഏറ്റവും കൂടുതല്‍ സ്വര്‍ണ്ണം പിടിച്ചെടുത്തത്. ബോക്സിംഗില്‍ ഇത്തവണ ആകെയുണ്ടായിരുന്ന 13 എണ്ണത്തില്‍ ആറെണ്ണവും കസാക്കിസ്ഥാന്‍ താരങ്ങളാണ് നേടിയത്. കഴിഞ്ഞ തവണ രണ്ട് സ്വര്‍ണ്ണം മാത്രമാണ് കസാക്കിസ്ഥാന്‍ ബോക്സിംഗില്‍ നിന്ന് നേടിയിരുന്നത്. കൂടാതെ കഴിഞ്ഞ തവണ ഒരു സ്വര്‍ണ്ണം പോലും നേടാതിരുന്ന കനോയിംഗില്‍ അഞ്ച് സ്വര്‍ണ്ണം നേടിയതും കസാക്ക് കുതിപ്പിന് സഹായകമായി. നീന്തലിലും ഇത്തവണ മൂന്ന് സ്വര്‍ണ്ണമാണ് അവര്‍ നേടിയത്.
വന്‍ കുതിപ്പ് നടത്തിയ മറ്റൊരു രാജ്യമാണ് ഖത്തര്‍. കഴിഞ്ഞ ഗ്വാങ്ഷു ഗെയിംസില്‍ നാല് സ്വര്‍ണ്ണവും അഞ്ച് വെള്ളിയും ഏഴുവെങ്കലവും നേടി 18-ാം സ്ഥാനത്തായിരുന്ന ഖത്തര്‍ ഇത്തവണ ഇരട്ടിയിലേറെ സ്വര്‍ണ്ണമാണ് പിടിച്ചെടുത്തത്. 10 സ്വര്‍ണ്ണവും നാല് വെങ്കലവുമാണ് ഖത്തറിന്റെ മെഡല്‍ ശേഖത്തിലുള്ളത്. മാത്രമല്ല പുരുഷന്മാരുടെ 100, മീറ്ററിലും 200 മീറ്ററിലും സ്പ്രിന്റ് ഡബിള്‍ നേടി ഖത്തറിന്റെ കുതിപ്പിന് തിളക്കം കൂട്ടുകയും ചെയ്തു. കഴിഞ്ഞ തവണ അഞ്ച് സ്വര്‍ണ്ണം നേടിയ ബഹ്റിന് ഇത്തവണ ഒമ്പതെണ്ണമാണ് നേടിയത്. വന്‍ കുതിപ്പ് നടത്തിയ മറ്റൊരു രാജ്യമാണ് ഉത്തര കൊറിയ. കഴിഞ്ഞ ആറ് സ്വര്‍ണ്ണം നേടിയ അവര്‍ ഇത്തവണ 11 സ്വര്‍ണ്ണമെഡലാണ് പിടിച്ചെടുത്തത്.
ഇനി ചൈന ഒരുങ്ങുന്നത് 2016ലെ റിയോ ഒളിമ്പിക്സിലേക്കാണ്. കഴിഞ്ഞ തവണ അമേരിക്കക്ക് പിന്നില്‍ രണ്ടാം സ്ഥാനക്കാരായ ചൈന ഇത്തവണ ലക്ഷ്യമിടുന്നത് ഒന്നാം സ്ഥാനമാണ്. അതിനുള്ള മുന്നൊരുക്കമെന്ന നിലയിലാണ് അവര്‍ ഏഷ്യന്‍ ഗെയിംസിനെ കാണുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: