കൈമോശം വന്നത് മൂന്നു സ്വര്‍ണ്ണവും ഏഴു വെള്ളിയും. സ്ഥാനം പോയത് ആറില്‍നിന്ന് എട്ടിലേക്ക്. ഗ്വാങ്ഷുവില്‍നിന്ന് ഇഞ്ചിയോണിലെത്തിയപ്പോള്‍ അപ്രതീക്ഷിതമായ ചില നേട്ടങ്ങളും അതിലേറെ നഷ്ടങ്ങളുമായാണ് ഇന്ത്യ പതിനേഴാം ഏഷ്യന്‍ ഗെയിംസിനോട് വിടചൊല്ലിയത്. 14 സ്വര്‍ണ്ണവും കഴിഞ്ഞ ഗ്വാങ്ഷു ഗെയിംസില്‍ 14 സ്വര്‍ണ്ണവും 17 വെള്ളിയും 34 വെങ്കലവുമടക്കം 65 മെഡലുകള്‍ നേടി ആറാം സ്ഥാനത്തായിരുന്ന ഇന്ത്യക്ക് ഇത്തവണ 11 സ്വര്‍ണ്ണവും 10 വെള്ളിയും 36 വെങ്കലവുമടക്കം 57 മെഡലുകളാണ് എട്ടാം സ്ഥാനമാണ് സമ്പാദ്യം.
പുരുഷ-വനിതാ ഹോക്കിയില്‍ ഇന്ത്യ സ്വര്‍ണ്ണം നിലനിര്‍ത്തിയതിനൊപ്പം അപ്രതീക്ഷിതമായി ചിലത് നേടി. അങ്ങനെയാണ് ഇന്ത്യന്‍ അക്കൗണ്ടില്‍ 11 സ്വര്‍ണ്ണം വന്നത്. അതേസമയം അത്ലറ്റിക്സില് നേരിട്ട തിരിച്ചടിയാണ് ഇന്ത്യന്‍ സ്വര്‍ണ്ണ നേട്ടം 11-ല്‍ ഒതുക്കിയത്. കഴിഞ്ഞ ഗ്വാങ്ഷു മീറ്റില്‍ നേടിയ 14 സ്വര്‍ണ്ണത്തില്‍ അഞ്ചെണ്ണം അത്ലറ്റിക്സില് നിന്നായിരുന്നു. കൂടാതെ രണ്ട് വെള്ളിയും അഞ്ച് വെങ്കലവും ഇന്ത്യ സ്വന്തമാക്കിയിരുന്നു. എന്നാല്‍ നാല് വര്‍ഷത്തിനുശേഷം ഇഞ്ചിയോണിലെത്തിയപ്പോള്‍ സ്വര്‍ണ്ണം രണ്ടായി കുറഞ്ഞു. മൂന്ന് സ്വര്‍ണ്ണത്തിന്റെ നഷ്ടം. വനിതകളുടെ ഡിസ്കസ്ത്രോയില്‍ സീമാ പൂനിയയും 4ഃ400മീ. റിലേയില്‍ പ്രിയങ്ക പവാര്‍, ടിന്റു ലൂക്ക, മന്ദീപ് കൗര്‍, പൂവമ്മ എന്നിവരടങ്ങിയ ടീമുമാണ് സ്വര്‍ണ്ണം നേടിയത്.
അതേസമയം കഴിഞ്ഞ ഗെയിംസില്‍ 10,000 മീറ്ററില്‍ സ്വര്‍ണ്ണവും 5000 മീറ്ററില്‍ വെള്ളിയും നേടിയ മലയാളി താരം പ്രീജ ശ്രീധരന്, സ്റ്റീപ്പിള്‍ ചെയ്സില്‍ സുധാ സിംഗ്, 400 മീറ്റര്‍ ഹര്‍ഡില്‍ അശ്വിനി അകുഞ്ചി, പുരുഷന്മാരുടെ 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ ജോസഫ് എബ്രഹാം എന്നിവര്‍ക്ക് ഇത്തവണ മെഡല്‍ കിട്ടാക്കനിയായി. ജോസഫ് എബ്രഹാമിന് ഇക്കുറി ഫൈനലിന് യോഗ്യത നേടാന്‍ പോലുമായില്ല.
അത്ലറ്റിക്സ് ടീമില്‍ ഉണ്ടായിരുന്ന 20 അംഗ മലയാളിക്കൂട്ടത്തില്‍ ടിന്റു ലൂക്കക്കും ഒ.പി. ജെയ്ഷക്കും മാത്രമാണ് ഇത്തവണ മെഡല്‍ പട്ടികയില്‍ ഇടംപിടിക്കാനായത്. 800 മീറ്ററില്‍ വെള്ളി മെഡല്‍ നേടിയ ടിന്റു 4ഃ400മീ. റിലേയില്‍ ഗെയിംസ് റെക്കോര്‍ഡോടെ സ്വര്‍ണ്ണം നേടിയ ടീമിലും അംഗമായിരുന്നു. വനിതകളുടെ 1,500 മീറ്ററില്‍ വെങ്കലം നേടിയ ഒ.പി. ജെയ്ഷയാണ് പട്ടികയില്‍ ഇടംപിടിച്ച മറ്റൊരു മലയാളി താരം.
പുരുഷന്മാരുടെ ഡിസ്ക്കസ് ത്രോയില്‍ കഴിഞ്ഞ തവണ വെങ്കലം നേടിയ വികാസ് ഗൗഡ ഇക്കുറി വെള്ളി നേടി. വനിതകളുടെ 20 കിലോമീറ്റര്‍ നടത്തത്തില്‍ വെള്ളി നേടിയ കുശ്ബീര്‍ കൗറിന്റെയും പ്രകടനം പ്രതീക്ഷ നല്‍കുന്നതാണ്. ചരിത്രത്തിലാദ്യമായാണ് ഇന്ത്യന്‍ താരം ഈയിനത്തില്‍ വെള്ളിമെഡല്‍ കരസ്ഥമാക്കുന്നത്.
പുരുഷ, വനിതാ ട്രിപ്പിള്ജമ്പുകളില് കനത്ത തിരിച്ചടിയാണ് നേരിട്ടത്. വനിതാ വിഭാഗത്തില്‍ മലയാളിതാരം മയൂഖ ജോണി ഒന്‍പതാമതായപ്പോള്‍ എ.എം. പ്രജുഷ ഫൗളായ ഒന്നാം ചാട്ടത്തോടെ തന്നെ മത്സരം അവസാനിപ്പിച്ചു. പുരുഷവിഭാഗത്തില്‍ മെഡല്‍ പ്രതീക്ഷിച്ചിരുന്ന അര്‍പീന്ദര്‍സിങ് നാലാമതും മലയാളി താരം രഞ്ജി മഹേശ്വരി ഒന്പതാമതുമായാണ് ഫിനിഷ് ചെയ്തത്.
തീര്‍ത്തും അപ്രതീക്ഷിത സ്വര്‍ണ്ണനേട്ടം രാജ്യത്തിന് സമ്മാനിച്ചത് പുരുഷന്മാരുടെ സ്ക്വാഷ് ടീം ഇനത്തിലാണ്. ഏഷ്യന്‍ ഗെയിംസിന്റെ ചരിത്രത്തിലാദ്യമായാണ് സ്ക്വാഷില്‍ ഇന്ത്യ സ്വര്‍ണ്ണമണിഞ്ഞത്. സൗരവ് ഘോഷാല്‍, മഹേഷ് മങ്കോന്കര്, ഹരീന്ദര്‍പാല്‍ സന്ധു, കുശ്കുമാര് എന്നിവരാണ് സ്വര്‍ണ്ണം നേടി രാജ്യത്തിന്റെ ഹീറോകളായത്. വ്യക്തിഗത ഇനത്തില്‍ സൗരവ് ഘോഷാല്‍ വെള്ളിയും നേടി. വനിതാ ടീം ഇനത്തില്‍ ദീപിക പള്ളിക്കല്‍, ജോഷ്ന ചിന്നപ്പ, അനക അലങ്കമണി എന്നിവര്‍ വെള്ളി നേടിയും പുതിയ ചരിത്രം കുറിച്ചു. സിംഗിള്‍സില്‍ ദീപിക വെങ്കലവും നേടിയിരുന്നു.
പുരുഷന്മാരുടെ അമ്പെയ്ത്തിലും ഇന്ത്യ ചരിത്രം കുറിച്ചു. ചരിത്രത്തിലാദ്യമായി പുരുഷന്മാരുടെ കോമ്പൗണ്ട് ടീം ഇനത്തില്‍ രജത് ചൗഹാന്, സന്ദീപ് കുമാര്‍, അഭിഷേക് വര്‍മ്മ എന്നിവര്‍ സ്വര്‍ണ്ണമണിഞ്ഞു. വ്യക്തിഗത ഇനത്തില്‍ അഭിഷേക് വര്‍മ്മ വെള്ളിയും സ്വന്തമാക്കി. പുരുഷന്മാരുടെ 65 കി.ഗ്രാം ഫ്രീസ്റ്റൈല്‍ ഗുസ്തിയില്‍ സ്വര്‍ണ്ണമണിഞ്ഞ യോഗേശ്വര്‍ ദത്താണ് രാജ്യത്തിന്റെ യശസ്സുയര്‍ത്തിയ മറ്റൊരു താരം.
ഷൂട്ടിംഗിലും ഇന്ത്യക്ക് പ്രതീക്ഷിച്ച പ്രകടനം നടത്താന്‍ കഴിഞ്ഞില്ല. പുരുഷന്മാരുടെ 50 മീറ്റര്‍ പിസ്റ്റള്‍ ഇനത്തില്‍ ജിത്തു റായിയുടെ സ്വര്‍ണ്ണമാണ് ഇന്ത്യക്ക് അഭിമാനിക്കാനുള്ളത്. അതേസമയം സ്വര്‍ണ്ണം പ്രതീക്ഷിച്ചിരുന്ന പലയിനങ്ങളിലും ഇന്ത്യ പിന്തള്ളപ്പെടുകയും ചെയ്തു. ജിത്തു റായിയുടെ സ്വര്‍ണ്ണത്തിന് പുറമെ ഒരു വെള്ളിയും 7 വെങ്കലവുമാണ് ഇന്ത്യ റേഞ്ചില്‍ നിന്ന് നേടിയത്.
പുരുഷന്മാരുടെ ഹോക്കിയില്‍ നേടിയ സ്വര്‍ണ്ണത്തിന് മാറ്റ് ഏറെയാണ്. 16 വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് ഇന്ത്യ സ്വര്‍ണ്ണം നേടിയത്.
അതേസമയം ബോക്സിംഗില്‍ മേരികോമിന്റെ സ്വര്‍ണ്ണം ഒഴിച്ചുനിര്‍ത്തിയാല്‍ ഇന്ത്യക്ക് പൊതുവില്‍ നിരാശയാണ് സമ്മാനിച്ചത്. കഴിഞ്ഞ ഗെയിംസില്ഇന്ത്യ രണ്ട് സ്വര്‍ണ്ണവും മൂന്ന് വെള്ളിയും നാല് വെങ്കലവും സ്വന്തമാക്കിയിരുന്നു. എന്നാല്‍ ഇത്തവണ മേരി കോമിന്റെ സ്വര്‍ണ്ണത്തിന് പുറമെ നാല് വെങ്കലം മാത്രമാണ് നേടാന്‍ കഴിഞ്ഞത്. മാത്രമല്ല സരിതാദേവിക്ക് റഫറിമാരുടെ കള്ളക്കളിയില്‍ ഫൈനല്‍ ബര്‍ത്ത് പോയി, പുറമേ മെഡല്‍ദാന ചടങ്ങിലെ നാടകീയ സംഭവങ്ങള്‍ കൂടുതല്‍ നാണക്കേടുണ്ടാക്കുകയും ചെയ്തു.
ടെന്നീസിലും ഭേദപ്പെട്ട പ്രകടനം നടത്താന്‍ ഇന്ത്യക്ക് കഴിഞ്ഞു. മുന്‍നിര താരങ്ങളായ ലിയാണ്ടര്‍ പേസ്, സോംദേവ് ദേവ് വര്മ്മന് തുടങ്ങിയവര്‍ വിട്ടുനിന്നിട്ടും ഒരു സ്വര്‍ണ്ണവും ഒരു വെള്ളിയും മൂന്ന് വെങ്കലവും കരസ്ഥമാക്കാന്‍ കഴിഞ്ഞു. മിക്സഡ് ഡബിള്‍സില്‍ സാനിയ മിര്‍സ-സായി സകേത് സഖ്യമാണ് സ്വര്‍ണ്ണം നേടിയത്.
ബാഡ്മിന്റണിലും ഇന്ത്യക്ക് തിരിച്ചടിയാണ് നേരിട്ടത്. വനിതകളുടെ ഡബിള്‍സ് ടീം വെങ്കലം നേടിയതുമാത്രമാണ് ആകെയുള്ള നേട്ടം. സിംഗിള്‍സില്‍ സൈന നെഹ്വാളിന്റെ പോരാട്ടം ക്വാര്‍ട്ടറിലും പി.വി. സിന്ധു പ്രീക്വാര്‍ട്ടറിലും അവസാനിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: