എരുമേലി: ശബരിമല തീര്‍ത്ഥാടനമടക്കം എരുമേലി ടൗണിലെ വോള്‍ട്ടേജ് ക്ഷാമം പരിഹരിക്കുന്നതിനായി സ്ഥാപിച്ച ട്രാന്‍സ്ഫോര്‍മര്‍ അപകടത്തിലായിട്ടും സംരക്ഷിക്കാന്‍ കളക്ടര്‍ നല്കിയ ഫണ്ടും പഞ്ചായത്തിന് നഷ്ടമായതായി പരാതി.
എരുമേലി കെഎസ്ആര്‍ടിസി സെന്ററിനു പിന്നിലായി വലിയതോടിന്റെ ഭിത്തിയിലാണ് ഒരു വര്‍ഷം മുമ്പ് കെഎസ്ഇബി ട്രാന്‍സ്ഫോര്‍മര്‍ സ്ഥാപിച്ചത്. എന്നാല്‍ കനത്ത വെള്ളപ്പൊക്കത്തില്‍ കരിങ്കല്‍കെട്ട് ഇടിഞ്ഞതോടെ ട്രാന്‍സ്ഫോമറും അപകടത്തിലായി. 11 കെവി വൈദ്യുതി ലൈനിലേക്ക് ഘടിപ്പിച്ചിരിക്കുന്ന ട്രാന്‍സ്ഫോമര്‍ തോട്ടിലേക്ക് വീണാല്‍ വന്‍ദുരന്തമുണ്ടാകുമെന്ന ആശങ്കയില്‍ കഴിഞ്ഞ നവംബറില്‍ തന്നെ ട്രാന്‍സ്ഫോമറിലെ വൈദ്യുതി വിച്ഛേദിച്ചു.
വലിയതോടിന്റെ തീരത്തുള്ള ട്രാന്‍സ്ഫോമര്‍ കോണ്‍ക്രീറ്റ് ചെയ്ത് സുരക്ഷിതമാക്കിത്തരണമെന്ന കെഎസ്ഇബിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് പഞ്ചായത്ത് എസ്റ്റിമേറ്റ് എടുത്ത് കളക്ടര്‍ക്ക് അപേക്ഷ നല്‍കിയതിനെത്തുടര്‍ന്ന് കളക്ടര്‍ ഫണ്ടും അനുവദിച്ചിരുന്നു.
എന്നാല്‍ മാസങ്ങള്‍ കഴിഞ്ഞിട്ടും ട്രാന്‍സ്ഫോമര്‍ സംരക്ഷിച്ചു നിര്‍ത്താന്‍ പഞ്ചായത്ത് തുടര്‍നടപടികളൊന്നും സ്വീകരിച്ചില്ലെന്നും കെഎസ്ഇബി അധികൃതര്‍ പറയുന്നു. എരുമേലി ടൗണിലെ വൈദ്യുതി വിതരണത്തിനായി നിലവില്‍ മൂന്ന് ട്രാന്‍സ്ഫോമറുകളാണ് പ്രവര്‍ത്തിച്ചിരുന്നത്. വൈദ്യുതി ഉപഭോഗം വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ നിലവിലുള്ള സംവിധാനം തൃപ്തികരമല്ലെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് ഒരു ട്രാന്‍സ്ഫോമര്‍ കൂടി സ്ഥാപിച്ചത്.
കടുത്ത വോള്േേട്ടജ് ക്ഷാമവും വൈദ്യുതി തടസവും പരിഹരിക്കാന്‍ സ്ഥാപിച്ച ട്രാന്‍സ്ഫോമര്‍ അപകടത്തിലായതോടെ വൈദ്യുതി വിതരണംതന്നെ പ്രതിസന്ധിയിലായിരിക്കുകയാണ്. എന്നാല്‍ കഴിഞ്ഞ വര്‍ഷം കളക്ടര്‍ നല്കിയ ഫണ്ടില്‍ ട്രാന്‍സ്ഫോമര്‍ സംരക്ഷണ നടപടി സ്വീകരിക്കാത്ത പഞ്ചായത്തധികൃതര്‍ ഈ വര്‍ഷത്തെ പഞ്ചായത്ത് വികസന പദ്ധതിയില്‍ ട്രാന്‍സ്ഫോമര്‍ സംരക്ഷണം ഉള്പ്പെടുത്തിയിരിക്കുകയണെന്നും വാര്‍ഡംഗം കെ.ആര്. അജേഷ് പറഞ്ഞു.
ശബരിമല തീര്‍ത്ഥാടനമാരംഭിക്കാന്‍ ദിവസങ്ങള്‍മാത്രം ബാക്കിനില്‍ക്കെ അപകടത്തിലായ ട്രാന്‍സ്ഫോമറിന്റെ സംരക്ഷണം പെരുവഴിയിലായിരിക്കുകയാണ്. എന്നാല്‍ പഞ്ചായത്തിന്റെ വികസന പദ്ധതിയില്‍ നല്കിയ പ്രോജക്ടില്‍ അംഗീകാരം ലഭിച്ചിട്ടുണ്ടെന്നും 5,34,000 രൂപ ട്രാന്‍സ്ഫോമര്‍ സംരക്ഷണത്തിനായി നീക്കിവച്ചിട്ടുണ്ടെന്നും ഗ്രാമപഞ്ചായത്ത് സെക്രട്ടറി പറഞ്ഞു. കഴിഞ്ഞ വര്‍ഷത്തെ പദ്ധതിയില്‍ വലിയ തോട്ടില്‍ വെള്ളമുണ്ടായിരുന്നതിനാലാണ് പണികള്‍ നടത്താതിരുന്നതെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: