കോട്ടയം: നിയന്ത്രണം വിട്ട ടിപ്പര്‍ലോറി ആറുവണ്ടികളിലിടിച്ച് പിഞ്ചുകുട്ടിയടക്കം ആറു പേര്‍ക്ക് പരിക്ക്. കലക്ട്രേറ്റിനു സമീപം ലോഗോസ് ജങ്ഷനില്‍ ഇന്നലെ ഉച്ചക്ക് പന്ത്രണ്ടരയോടെയാണ് അപകടം നടന്നത്. കോട്ടയം മെഡിക്കല്‍ കോളജാശുപത്രിയിലെ ഡോക്ടര്‍ സന്ദീപ് വര്‍ഗീസ്(32), മകള്‍ ഷോണി(5), കഞ്ഞിക്കുഴി താന്നിക്കല്പറമ്പില് അജി(44), ദേവലോകം വാലുങ്കല്‍ തോമസ് മാത്യു(42), കലക്ടറേറ്റിനു സമീപം കീഴ്ക്കുന്ന് പുത്തന്‍പറമ്പില്‍ ടി.എസ്. മനീഷ്(32), നീറിക്കാട് ശിവഗംഗയില്‍ സി.പി. വിജയന്(64) എന്നിവര്‍ക്കാണ് സാരമായ പരിക്കേറ്റത്. സന്ദീപും ഷോണിയും മെഡിക്കല്‍ കോളജാശുപത്രിയിലും മറ്റുള്ളവരെ ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു. സ്കൂട്ടര്‍യാത്രക്കാരനായ വിജയന്റെ കാലൊടിഞ്ഞിട്ടുണ്ട്്.
അപകടം വരുത്തിയ ടിപ്പര്‍ലോറിയുടെ ഡ്രൈവര്‍ കുമരകം ചിറത്തറവീട്ടില് ജബോയി(42)യെ ട്രാഫിക് പൊലിസ് കസ്റ്റഡിയിലെടുത്തു. അയര്‍ക്കുന്നത്തുനിന്നും മണ്ണുകയറ്റി കുമരകത്തേക്കു വരികയായിരുന്ന ലോറി അമിത വേഗതയിലായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. ട്രാഫിക് സിഗ്നല്‍ കിട്ടി കിഴക്ക് ഭാഗത്തേക്ക് നീങ്ങിയ വാഹനങ്ങളിലേക്ക് മഹാലക്ഷ്മി വസ്ത്രശാലയുടെ ഭാഗത്തു നിന്നും വേഗത്തിലെത്തിയ ലോറി സിഗ്നല്‍ തെറ്റിച്ച് ഇടിച്ചുകയറുകയായിരുന്നു. ടിപ്പറിനും സ്വകാര്യബസിനും ഇടയില്‍ ഞെരിഞ്ഞമര്‍ന്ന് രണ്ടുകാറുകളും ഓട്ടോറിക്ഷയും പൂര്‍ണമായും തകര്‍ന്നു. ഒരു കാര്‍ സ്വകാര്യബസിനടിയിലേക്ക് ഇടിച്ചുകയറി. ഒരു ബൈക്കും സ്കൂട്ടറും ടിപ്പറിന്റെ ഇടിയില്‍ തകര്‍ന്നിട്ടുണ്ട്.
അപകടത്തെ തുടര്‍ന്ന് ആളുകള്‍ രക്ഷപ്പെടാന്‍ നടത്തിയ പരക്കംപാച്ചില്‍ ഏറെനേരം ഗതാഗതം തടസ്സപ്പെടുത്തി. പോലിസും അഗ്നിശമനസേനയും നാട്ടുകാരും ചേര്‍ന്ന്, അപകടത്തില്‍ പരസ്പരം ഇടിച്ച് കുരുങ്ങിക്കിടന്ന കാറുകള്‍ വെട്ടിപ്പൊളിച്ചാണ് ഉള്ളിലുണ്ടായിരുന്നവരെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചത്. ഇരുമ്പുവടം കെട്ടി വലിച്ചും ക്രെയിന്‍ ഉപയോഗിച്ചുമാണ് തകര്‍ന്ന വാഹനങ്ങള്‍ മാറ്റിയത്. ഒരുമണിക്കൂറോളം പ്രയത്നിച്ചാണ് ഗതാഗതം ഇവിടെ പുനസ്ഥാപിക്കാന്‍ കഴിഞ്ഞത്. കഞ്ഞിക്കുഴി ജംങ്ഷനില്‍ ചില വാഹനങ്ങളെ ഇടിച്ച ശേഷമാണ് ടിപ്പര്‍ലോറി ലോഗോസ് ട്രാഫിക് ജംങ്ഷനില്‍ അപകടം ഉണ്ടാക്കിയതെന്ന് നാട്ടുകാര്‍ പറഞ്ഞു. ലോറിയുടെ ബ്രേക് നഷ്ടപ്പെട്ടതാണ് അപകടകാരണമെന്ന് െ്രെഡവര്‍ പൊലിസിനു മൊഴി നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: