ന്യൂദല്‍ഹി: ദൂരദര്ശന് സ്വതന്ത്ര സംവിധാനമാണെന്നും മറ്റു ചാനലുകള്‍ സംപ്രേഷണം ചെയ്യുന്നതുപോലെ വാര്‍ത്താപ്രാധാന്യമുള്ള പരിപാടികള്‍ ദൂരദര്‍ശനും കാണിക്കുമെന്നും കേന്ദ്രവാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രി പ്രകാശ് ജാവ്ദേക്കര്‍ പറഞ്ഞു. ദൂരദര്‍ശനു സ്വാതന്ത്ര്യം നല്‍കണമെന്ന് മുറവിളികൂട്ടുന്നവര്‍ തന്നെ സ്വതന്ത്ര തീരുമാനങ്ങളുമായി മുന്നോട്ടുപോകുന്ന ദൂരദര്‍ശനെതിരെ ചോദ്യങ്ങളുമായി രംഗത്തിറങ്ങുകയാണ്. ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവതിന്റെ പ്രസംഗം തല്‍സമയ സംപ്രേഷണം ചെയ്ത നടപടിയില്‍ ഒരു തെറ്റുമില്ലെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
രാജ്യത്തെ സ്വകാര്യ വാര്‍ത്താ ചാനലുകള്‍ വര്‍ഷങ്ങളായി ആര്‍എസ്എസ് സര്‍സംഘചാലകിന്റെ വിജയദശമി പ്രഭാഷണം തല്‍സമയ സംപ്രേഷണം നടത്തിക്കൊണ്ടിരിക്കുകയാണ്. എന്തുകൊണ്ടാണ് ഇത്രയും വാര്‍ത്താ പ്രാധാന്യമുള്ള പരിപാടി ഇത്രനാള്‍ ദൂരദര്ശന് സംപ്രേഷണം ചെയ്യാതിരുന്നത്. ദൂരദര്‍ശനുണ്ടായിരുന്ന വിലക്ക് ഞങ്ങള്‍ തകര്‍ത്തിരിക്കുകയാണ്. മറ്റു ചാനലുകള്‍ പോലെ തന്നെയാണ് ദൂരദര്‍ശനും പ്രവര്‍ത്തിക്കുന്നത്, പ്രകാശ് ജാവ്ദേക്കര്‍ കൂട്ടിച്ചേര്‍ത്തു.
ആര്‍എസ്എസ് വിജയദശമി പരിപാടിയുടെ തല്‍സമയ സംപ്രേഷണം നടത്തിയ ദൂരദര്‍ശനെതിരെ പ്രതിപക്ഷ രാഷ്ട്രീയ പാര്ട്ടിക്കാര് രംഗത്തെത്തിയിരുന്നു. എന്നാല്‍ വാര്‍ത്താപ്രാധാന്യം മാത്രം കണക്കിലെടുത്താണ് ഈ സംപ്രേഷണം നടത്തിയതെന്ന് ദൂരദര്ശന് വാര്‍ത്താ വിഭാഗം ഡയറക്ടര്‍ ജനറല്‍ അര്‍ച്ചന ദത്ത വ്യക്തമാക്കിയതാണ്.
കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 25ന് വത്തിക്കാനില്‍ നടന്ന പോപ്പ് ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ ക്രിസ്തുമസ് സന്ദേശവും എഐസിസി സമ്മേളനങ്ങളിലെ സോണിയാഗാന്ധി,രാഹുല്‍ഗാന്ധി പ്രസംഗങ്ങളും മറ്റു മതചടങ്ങുകളും തല്‍സമയം കാണിക്കുന്ന ദൂരദര്‍ശനില്‍ ആര്‍എസ്എസ് സര്‍സംഘചാലകിന്റെ പ്രസംഗം കാണിച്ചപ്പോള്‍ മാത്രമാണ് വിവാദങ്ങളുണ്ടാക്കാന്‍ ശ്രമം നടക്കുന്നത്. വെള്ളിയാഴ്ച നാഗ്പൂരില്‍ നടന്ന പരിപാടി 11 സ്വകാര്യ ചാനലുകള്‍ക്കൊപ്പമാണ് ദൂരദര്‍ശനും തല്‍സമയം സംപ്രേഷണം ചെയ്തത്.
ഇതിനിടെ കഴിഞ്ഞ വ്യാഴാഴ്ച ദല്‍ഹി ശാസ്ത്രി ഭവനിലെ വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തില്‍ മന്ത്രിയുടെ ഓഫീസ് മുറിയില്‍ നടന്ന യോഗത്തിലാണ് ദൂരദര്‍ശനു പരിപാടി സംപ്രേഷണം ചെയ്യാനുള്ള നിര്‍ദ്ദേശം കേന്ദ്രസര്‍ക്കാര്‍ നല്‍കിയതെന്ന വ്യാജ പ്രചാരണവും ശക്തമായിട്ടുണ്ട്. ദൂരദര്ശന് പുതുതായി ആരംഭിക്കുന്ന കര്‍ഷക ചാനലിന്റെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ചു നടന്ന യോഗത്തില്‍ ഡിഡി ന്യൂസ് മേധാവി അര്‍ച്ചന ദത്തയ്ക്കു പുറമേ പ്രസാര്‍ഭാരതി സിഇഒ ജവഹര്‍ സര്‍ക്കാരുള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തിരുന്നു.
മറ്റു സ്വകാര്യ വാര്‍ത്താ ചാനലുകള്‍ രംഗത്തെത്തിയതോടെ പ്രാധാന്യം നഷ്ടമായ ദൂരദര്‍ശനെ പഴയ പ്രതാപത്തിലേക്ക് തിരികെ എത്തിക്കുന്നതിനായി നിരവധി പ്രവര്‍ത്തനങ്ങളാണ് കേന്ദ്രസര്‍ക്കാര്‍ നടത്തുന്നത്. ദൂരദര്‍ശനും ആകാശവാണിക്കും പ്രധാനമന്ത്രി നരേന്ദ്രമോദി പ്രത്യേക പ്രാധാന്യമാണ് നല്‍കുന്നത്. സര്‍ക്കാര്‍ വാര്‍ത്തകള്‍ ദൂരദര്‍ശനും ആകാശവാണിക്കും ആദ്യം നല്‍കണമെന്ന് കേന്ദ്രസര്‍ക്കാര്‍ വിവിധ മന്ത്രാലയങ്ങള്‍ക്ക് നിര്‍ദ്ദേശവും നല്‍കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: