കൊച്ചി: തിരക്കുള്ള ദിവസങ്ങളില്‍ കേരളത്തിലെ മഹാക്ഷേത്രങ്ങളില്‍ ദര്ശനത്തിനൊരുങ്ങുകയാണോ നിങ്ങള്‍. എങ്കില്‍ പണവും ആഭരണങ്ങളും നഷ്ടമാകാതിരിക്കാന്‍ പ്രത്യേകം മുന്‍ കരുതലെടുക്കണം. സംസ്ഥാനത്ത് മഹാക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന സംഘങ്ങള്‍ സജീവമാണ്. ചില പോലീസുകാരും ക്ഷേത്രജീവനക്കാരും ഇതിന് കൂട്ടുനില്ക്കുന്നതായാണ് വിവരം.
കഴിഞ്ഞദിവസം തിരുവനന്തപുരം പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തിയ കുടുംബത്തിനുണ്ടായ അനുഭവം ഞെട്ടിക്കുന്നതാണ്. തിരക്കുള്ള ദിവസം കുട്ടികളും പ്രായമായ മാതാപിതാക്കളുമായി ദര്ശനത്തിനെത്തിയതാണ് കുടുംബം. തിരക്കിനിടയില്‍ സംഘത്തിലെ ഇളയകുട്ടിയുടെ കഴുത്തില്‍ കിടന്ന സ്വര്‍ണ്ണമാല നഷ്ടമായി.
ദര്‍ശനം കഴിഞ്ഞ് പുറത്തു വന്നപ്പോഴാണ് മാല നഷ്ടമായ വിവരം അറിഞ്ഞത്. ഉടന്‍ പോലീസില്‍ വിവരമറിയിച്ചു. ക്ഷേത്രത്തില്‍ സ്ഥാപിച്ചിട്ടുള്ള സിസിടിവി ഫുട്ടേജുകള്‍ പരിശോധിച്ചപ്പോള്‍ മോഷ്ടാവിനെ തിരിച്ചറിഞ്ഞു. ദര്‍ശനത്തിനായി ക്യൂവില്‍ നിന്നപ്പോള്‍ അടുത്തുണ്ടായിരുന്ന ഗുജറാത്തി കുടുംബത്തിലെ പ്രൗഢയായ സ്ത്രീ. അവര്‍ കുട്ടിയെ ലാളിക്കുകയും മറ്റും ചെയ്തിരുന്നു. ആണും പെണ്ണുമായി പത്തു പേരിലേറെ വരുന്ന സംഘമായിരുന്നു മോഷ്ടാക്കളുടേത്.
പോലീസ് വയര്‍ലെസ് വഴി നിര്‍ദ്ദേശം കൈമാറിയതനുസരിച്ച് ക്ഷേത്ര ഗേറ്റിനു സമീപം വച്ച് ഈ സ്ത്രീ പിടിയിലായി .കൂടെ പത്തുവയസ്സു തോന്നുന്ന ഒരു ബാലനും. സിസി ടിവിയില്‍ തിരിച്ചറിഞ്ഞ മറ്റു മൂന്നു നാലുപേരെയും പോലീസ് സംഘം പിടികൂടി. ഇനിയാണ് യഥാര്‍ത്ഥ നാടകം. ഇവര്‍ പിടിയിലായതറിഞ്ഞതോടെ പരാതി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് മാല നഷ്ടമായവര്ക്കുമേല് സമ്മര്‍ദ്ദം മുറുകി. ക്ഷേത്ര ജീവനക്കാരില്‍ ചിലര്‍, ചില പോലീസുകാര്‍ തുടങ്ങിയവരാണ് ആദ്യം രംഗത്തു വന്നത്.ഇതു ഫലിക്കാതായതോടെ പുറത്തു ഗുണ്ടാ സംഘങ്ങള്‍ പ്രത്യക്ഷപ്പെട്ടു. ഈ സമയമത്രയും പോലീസുദ്യോഗസ്ഥര്‍ നിശബ്ദരായ കാണികളായി. പരാതി പിന്‍വലിക്കാതെ പുറത്തിറങ്ങിയാല്‍ കൊന്നുകളയുമെന്നു വരെ ഭീഷണിയായി. പരാതി പിന്‍വലിക്കാന്‍ തയ്യാറാകാതെ ഉറച്ചു നിന്നതോടെ ഇവര്‍ ഒടുവില്‍ പിന്‍വാങ്ങി.
ആഭ്യന്ത്രരമന്ത്രി രമേശ് ചെന്നിത്തലയുടെ ഓഫീസില്‍ വിളിച്ച് പരാതി പറഞ്ഞതോടെ പോലീസ് തത്കാലത്തേക്ക് വീണ്ടും ഉഷാറായി. മാല കണ്ടു പിടിക്കാനായി പിന്നത്തെ ശ്രമം. പ്രതിയായ സ്ത്രീയെ ചോദ്യം ചെയ്തെങ്കിലും അവര്‍ എടുത്തിട്ടില്ല എന്ന നിലപാടില്‍ ഉറച്ചുനിന്നു.കൂടെയുള്ളവരും തങ്ങള്‍ നിരപരാധികളാണെന്ന് വാദിച്ചു കൊണ്ടിരുന്നു. മാന്യമായി വസ്ത്രം ധരിച്ച സമ്പന്നരെന്നു തോന്നുന്ന സംഘം. ഒടുവില്‍ പോലീസുകാര്‍ ഇവരെ വിട്ടയക്കാന്‍ തീരുമാനിക്കുന്നു. അതിനിടെ ആഭ്യന്തരമന്ത്രിയുടെ ഓഫീസുമിയി പരാതിക്കാരന് വീണ്ടും ബന്ധപ്പെട്ടു. ഇതോടെ കേസ് ചാര്‍ജ്ജ് ചെയ്യാന്‍ മുകളില്‍ നിന്ന് പോലീസുകാര്‍ക്ക് നിര്‍ദ്ദേശം ലഭിച്ചു. പിന്നെ കണ്ടത് തനി പോലീസ് മുറ. വേണ്ട പോലെ ചോദിച്ചപ്പോള്‍ പ്രതി കുറ്റം സമ്മതിച്ചു.കൂടെയുണ്ടായിരുന്ന പത്തുവയസ്സായ കുട്ടിയുടെ കയ്യില്‍ തൂവാലയില്‍ പൊതിഞ്ഞ നിലയിലായിരുന്നു മാല. പ്രതികള്‍ക്കു വേണ്ടി വേണ്ടപ്പെട്ടവര്‍ നടത്തിയ നീക്കങ്ങള്‍ അപ്പോഴും തുടരുകയായിരുന്നു.
പരാതിക്കാരനെ ചില പോലീസുകാര്‍ പുറത്തേക്ക് വിലിപ്പിച്ചു. പരാതി പിന്‍വലിച്ചാല്‍ ഇപ്പോള്‍ മാലയും കൊണ്ട് പോകാം. അല്ലെങ്കില്‍ കോടതിയും കേസുമായി നടക്കേണ്ടി വരും. സമയം അപ്പോഴേക്കും വൈകിട്ട് നാലുമണിയോടടുത്തിരുന്നു. ചെറിയ കുട്ടികളും പ്രായമായ മാതാപിതാക്കളും രാവിലെ മുതല്‍ ഇത്രയും നേരം ഭക്ഷണം പോലും കഴിക്കാതെ വിശന്നു തളര്‍ന്നു കഴിഞ്ഞിരുന്നു. ഒടുവില്‍ എങ്ങനെയെങ്കിലും മാലകിട്ടിയാല് മതിയെന്നായിരുന്നു. പരാതിയില്ലെന്ന് എഴുതിക്കൊടുത്തു. ഭീഷണിപ്പെടുത്തിയ ഗുണ്ടകള്‍ അപ്പോഴും ആ പരിസരത്ത് കറങ്ങുന്നുണ്ടായിരുന്നു. പരാതിയില്ലെന്ന് എഴുതിക്കൊടുത്തതോടെ പോലീസുകാര്‍ക്ക് സന്തോഷമായി.
പ്രതികളും ചില പോലീസുകാരുമായി പിന്നെയും വിലപേശല്‍. ഒടുവില്‍ പ്രതികള്‍ വിജയ ശ്രീലാളിതരെപ്പോലെ പുറത്തേക്ക്. നിനച്ചിരിക്കാതെ കിട്ടിയ വലിയ കോളിന്റെ സന്തോഷം പോലീസുകാരുടെ മുഖത്ത്. എന്തെങ്കിലുമാകട്ടെ മാല നഷ്ടപ്പെട്ടില്ലല്ലോ എന്ന ആശ്വാസവുമായി എസ്ഐയെ സമീപിച്ചപ്പോള്‍ മറുപടി ഇങ്ങനെ. നിങ്ങള്‍ക്കു പരാതി ഇല്ലെങ്കിലും മാല നഷ്ടമായെന്ന് ഞങ്ങള്‍ കേസ് ചാര്‍ജ് ചെയ്തിട്ടുണ്ട്. തിരച്ചിലിനിടയില്‍ അത് തിരിച്ചുകിട്ടിയെന്ന് കാണിച്ച് മാല ഇന്നു തന്നെ ഞങ്ങള്‍ കോടതിയില്‍ ഹാജരാക്കും. നിങ്ങള്‍ക്ക് അത് അവിടെ നിന്ന് വാങ്ങാം. ആഭ്യന്തര മന്ത്രിയുടെ ഓഫീസ് ഇടപെട്ടതല്ലേ. കേസെടുക്കാതെ നിവൃത്തിയില്ല. ഇപ്പോഴും അദ്ദേഹത്തിന് മാല തിരിച്ചു കിട്ടിയിട്ടില്ല. കോടതി കയറിയിറങ്ങുകയാണ്.
പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ മാത്രമല്ല കേരളത്തിലെ മഹാ ക്ഷേത്രങ്ങളില്‍ പലയിടത്തും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നതായാണ് വിവരം. സമാനമായ അനുഭവം മാസങ്ങള്‍ക്കു മുന്‍പ് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഒരു ഭക്തക്കുണ്ടായി. അവര്‍ ആഭ്യന്തര മന്ത്രിയെ വിളിക്കാഞ്ഞതു മൂലം മാലയും പേഴ്സും തിരിച്ചുകിട്ടി. മോഷ്ടാക്കള്‍ പോറല്‍ പോലുമേല്‍ക്കാതെ കണ്മുന്നിലൂടെ ഇറങ്ങിപ്പോയി. പോലീസിലെ വേണ്ടപ്പെട്ടവര്‍ക്ക് വന്‍ തുകയാണ് ഈ മോഷണ സംഘങ്ങള്‍ നല്‍കുന്നത്. സമ്പന്നരായ ഉത്തരേന്ത്യന്‍ ഭക്തരുടെ വേഷഭൂഷകളോടെയാണ് മോഷണ സംഘങ്ങള്‍ വിലസുന്നത്. ചെരിയ കുഞ്ഞുങ്ങള്‍ വരെ സംഘത്തിലുണ്ടാകും. ഇരകളെ മാര്‍ക്ക് ചെയ്ത് കഴിഞ്ഞാല്‍ സംഘം ചേര്‍ന്ന് വളയും. ദര്ശനത്തിനുളഌ തിക്കിലും തിരക്കിലുമാണ് മോഷണം. ഇത്തരം ഒട്ടേറെ സംഘങ്ങള്‍ കേരളത്തിലെത്തിയിട്ടുലഌതായാണ് വിവരം. പോലീസിന് ഇവരെക്കുരിച്ച് വ്യക്തമായറിയാമെങ്കിലും ഒരു നടപടിയും ഇതുവരെ സ്വീകരിച്ചിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: