രാജ്യത്തെമ്പാടും കലാശാലാ കാമ്പസുകള്‍ അക്രമരഹിതമാകണം. കേരളത്തില്‍ എസ്എഫ്ഐയും മറ്റു ചില വിദ്യാര്‍ത്ഥി സംഘടനകളും അവയുടെ രാഷ്ട്രീയ മാതൃസംഘടനകളും സംസ്ഥാനത്തെ കാമ്പസുകളെ ഹിംസാത്മകമാക്കുകയാണ്. ഇവിടെ എബിവിപിയുടെ ഒട്ടേറെ പ്രവര്‍ത്തകര്‍ ഇടതുപക്ഷ സംഘടനകളുടെ കൊലപാതക രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ക്കു ബലിദാനികളാകേണ്ടിവന്നിട്ടുണ്ട്. ഈ പ്രശ്നങ്ങള്‍ എങ്ങനെ പരിഹരിക്കും എന്നും മറ്റുമാണ് ഞങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ ചര്‍ച്ചചെയ്ത ഒരു കാര്യം. അതേസമയം, വിദ്യാര്‍ത്ഥികളെ എങ്ങനെ രാജ്യത്തെ വികസന പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാക്കാമെന്ന ചിന്തയും ഉണ്ടായി. വിദ്യാര്‍ത്ഥികള്‍ പഠിത്തത്തോടൊപ്പം സാമൂഹ്യപ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകണം. വികസന കാര്യങ്ങളില്‍ അവരുടെ സാന്നിദ്ധ്യവും പങ്കും ഉണ്ടാവണം. ഇത്തരം കാര്യങ്ങള്‍ ഞങ്ങള്‍ ചര്‍ച്ചചെയ്തു.
എബിവിപിയുടെ പ്രവര്‍ത്തന രീതിയിലെ വഴിമാറ്റമാണോ ഇത്? പഠിപ്പുമുടക്കു സമരം നിര്‍ത്താന്‍ കാലമായെന്ന് എസ്എഫ്ഐക്ക് സിപിഎം നേതൃത്വം ഉപദേശം നല്കിയ സംഭവം കേരളത്തിലുണ്ടായതു ശ്രദ്ധയില്‍ പെട്ടോ?
അല്ല. ഇക്കാര്യങ്ങള്‍ എക്കാലവും എബിവിപിയുടെ ലക്ഷ്യമായിരുന്നു. എന്നാല്‍, രാജ്യത്തും ലോകത്താകെയും ഉണ്ടായിക്കൊണ്ടിരിക്കുന്ന മാറ്റത്തിന്റെ സാഹചര്യത്തില്‍ ഈ മേഖലയില്‍ കൂടുതല്‍ ഊന്നല്‍ കൊടുക്കേണ്ടതിന്റെ ആവശ്യകതയുണ്ട്. വിദ്യാലയങ്ങള്‍ ആയുധവിമുക്തമാക്കുക. അക്രമ രഹിതമാക്കുക. പകരം വികസന പ്രവര്‍ത്തനങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ പങ്കാളികളാകട്ടെ. രജ്യ പുരോഗതിയില്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള പങ്ക് വളരെ വലുതാണ്. അവര്‍ സാമൂഹ്യ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കട്ടെ. സേവന മനോഭാവം അവരില്‍ ഉണ്ടാകട്ടെ. അത്തരമൊരു സാഹചര്യത്തിന് ഏതു വിദ്യാര്‍ത്ഥി പ്രസ്ഥാനവുമായി സഹകരിക്കാനും എബിവിപി തയാറാണ്. മറിച്ച് അമ്രകപ്രവര്ത്തനങ്ങള് കാമ്പസില്‍ കൊണ്ടുവരുന്നത് ഏതുവിധേനയും തടയേണ്ടതാണ്.
സിപിഎം നേതാവ് അങ്ങനെ പറഞ്ഞത് വാസ്തവത്തില്‍ സമ്മര്‍ദ്ദങ്ങള്‍ കൊണ്ടാണ്. സമൂഹത്തില്‍നിന്നുള്ള വിവിധ തരത്തിലുള്ള സമ്മര്‍ദ്ദം. പഠിപ്പുമുടക്ക് ഒരു സമരരീതിയാണ്. അത് അറ്റകൈയാണ്. അത് ആദ്യം പ്രയോഗിച്ചു വിലയില്ലാതാക്കിയത് എസ്എഫ്ഐയാണ്. ആവശ്യമെങ്കില്‍ പഠിപ്പുമുടക്ക് എന്നതാണ് എബിവിപി നയം. എസ്എഫ്ഐയോടു സിപിഎം നേതാക്കള്‍ പറയേണ്ടത് കാമ്പസുകളില്‍ അക്രമരാഷ്ട്രീയം അവസാനിപ്പിക്കണമെന്നാണ്.
വിദ്യാര്‍ത്ഥികള്‍ കാമ്പസിനുള്ളില്‍ നടത്തുന്നതല്ലാതെ അവരുടെ സേവന പ്രവര്‍ത്തനപദ്ധതികള്‍ക്ക് മാതൃകയുണ്ടോ?
എബിവിപി ഈ രംഗത്ത് ഒട്ടേറെ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നു. മധ്യപ്രദേശില്‍ വിദ്യാര്‍ത്ഥികള്‍ നടത്തുന്ന വികസന പ്രവര്‍ത്തനങ്ങള്‍ ഇതിനകം വ്യാപകമായ ജനശ്രദ്ധ നേടിക്കഴിഞ്ഞു. മാധ്യമങ്ങള്‍ അതിനെ പ്രശംസിക്കുന്നു. ഛത്തീസ്ഗഢില്‍ വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ നടത്തുന്ന ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന പ്രവര്‍ത്തനങ്ങള്‍ എല്ലാ കോളെജ് കാമ്പസിലും വ്യാപകമായി. ഇതിനു വേണ്ടി അവര്‍ നടത്തിയ സര്‍വേയും അതിന്റെ റിപ്പോര്‍ട്ടും ഇതുവരെ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കു പോലും ചെയ്യാനാവത്ത തരത്തില്‍ സമഗ്രമായി. സംസ്ഥാനത്തെ 50 കോളെജുകളില്‍നിന്ന് ആയിരക്കണക്കിനു വിദ്യാത്ഥികള്‍ ഇതില്‍ പങ്കെടുത്തു. പെണ്‍കുട്ടികളുടെ പൊതു സ്ഥലങ്ങളിലെ സുരക്ഷയും സംരക്ഷണവും എന്ന പദ്ധതിക്ക് കാമ്പസുകളില്‍നിന്നുള്ള പങ്കാളിത്തം വന്‍ വിജയമായി. ഇത്തരം സാമൂഹ്യ-സേവന പ്രവര്‍ത്തനങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ പങ്കാളികളാകാന്‍ വിദ്യാര്‍ത്ഥികളെ പ്രോത്സാഹിപ്പിക്കണം. അതാവണം വിദ്യാര്‍ത്ഥി സംഘടനകളുടെ പുതിയ പ്രവര്‍ത്തന മുഖം.
അതത് പ്രദേശത്തെ ഇത്തരം സാമൂഹ്യ പ്രവര്‍ത്തനങ്ങളില്‍ വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിക്കണം. കാമ്പസുകളിലെ സമാധാനാന്തരീക്ഷം ഇതിനു പ്രധാനമാണ്. കാമ്പസുകള്‍ അക്രമരഹിതമാക്കാനും വികസന പ്രവര്‍ത്തനങ്ങള്‍ക്ക് യോജിച്ചു പ്രവര്‍ത്തിക്കാനും തയ്യാറുള്ള ഏതു പ്രസ്ഥാനവുമായും ഒത്തു ചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ എബിവിപി തയ്യാറാണ്.
ദല്‍ഹി യൂണിവേഴ്സിറ്റിയില്‍ എബിവിപിക്ക് വന്‍ തെരഞ്ഞെടുപ്പു വിജയം നേടാനായി. പക്ഷേ ജെഎന്‍യു ഇപ്പോഴും പരിഷത്തിനു വഴങ്ങുന്നില്ലല്ലോ?
ദല്‍ഹി യൂണിവേഴ്സിറ്റി-ഡുസുവും ജെഎന്‍യുവും രണ്ടു തരത്തിലാണ്. ഡുസു മുമ്പും എബിവിപിക്ക് അനുകൂലമായിരുന്നു. നാലില്‍ മൂന്നു സീറ്റു പരിഷത്ത് നേടിയിട്ടുണ്ട്. കാരണം വളരെ ആസൂത്രിതമായ പ്രവര്‍ത്തനം അവിടെ നടക്കുന്നുണ്ട്. ഇത്തവണ നോര്‍ത്ത് ഈസ്റ്റ് സംസ്ഥാനങ്ങളിലെ വിദ്യാര്‍ത്ഥികള്‍ വന്‍തോതില്‍ പരിഷത്തിനെ പിന്തുണച്ചു. കഴിഞ്ഞ നാളുകളില്‍ എബിവിപി നിര്‍ഭയ വിഷയത്തിലും യൂണിവേഴ്സിറ്റിയിലെ അക്കാദിക് പ്രശ്നങ്ങളിലും സക്രിയമായി ഭാഗഭാക്കാവുകയും വിദ്യാര്ത്ഥിതാല്പര്യങ്ങള് സംരക്ഷിക്കാന്‍ പോരാടുകയും ചെയ്തിരുന്നു. അതിന്റെ ഫലം കൂടിയാണീ വിജയം. ഡുസുവില് 51 കോളെജുകളുണ്ട്. അതില്‍ 38 എണ്ണത്തില്‍ എബിവിപിയുടെ ചെയര്മാന്മാരാണ്.
എന്നാല്‍ ജെഎന്‍യുവിന്റെ കാര്യം വ്യത്യസ്തമാണ്. അതൊരു ചെറിയ യൂണിവേഴ്സിറ്റിയാണ്. മറ്റൊന്ന് വിദ്യാര്‍ത്ഥികള്‍ക്കൊപ്പം അദ്ധ്യാപകരും അവിടത്തെ രാഷ്ട്രീയവും സംസ്കാരവും നിയന്ത്രിക്കുന്നതില്‍ പങ്കാളികളാണെന്നതാണ്. എന്നാല്‍ ഏറെ ശ്രദ്ധിക്കേണ്ട കാര്യം മറ്റൊന്നാണ്. അവിടെ എബിവിപിക്ക് ശ്രദ്ധേയമായ സാന്നിദ്ധ്യം ഉണ്ടാക്കാനായി. പക്ഷേ, എസ്എഫ്ഐ പോലുള്ള ഇടതുപക്ഷ സംഘടനകളെ പിന്നിലാക്കി അതിതീവ്ര ഇടതുപക്ഷ സംഘടനകള്‍ മേല്‍ക്കോയ്മ നേടിയതാണ്. നക്സല്‍ പിന്‍ബലമുള്ള വിദ്യാര്‍ത്ഥി സംഘടനകള്‍ കാമ്പസില്‍ ശക്തിപ്പെടുന്നതു ഗുണകരമാണോ എന്നു ചിന്തിക്കണം. തീവ്രവാദ ശക്തികള്‍ വന്‍ തോതില്‍ പണം നിക്ഷേപിച്ച് ബുദ്ധിജീവികള്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും വിദ്യാഭ്യാസ ചിന്തകര്‍ക്കും ഇടയില്‍ മാത്രമല്ല വിദ്യാര്‍ത്ഥികളിലൂടെ കലാലയങ്ങളിലും സ്വാധീനം ചെലുത്തുന്നു. ഇത് ആസൂത്രിതമാണ്. മുമ്പ് ഗ്രാമങ്ങളിലെ തൊഴിലില്ലായ്മയും പട്ടിണിയും ചൂഷണം ചെയ്തു വളര്‍ന്നുവന്നിരുന്ന ഇത്തരം സംഘടനകള്‍ ഇന്ന് നഗരങ്ങളില്‍ കടന്നുകൂടി പ്രവര്‍ത്തന മേഖല വിപുലപ്പെടുത്തുന്നതിനു തെളിവാണിത്.
പക്ഷേ അവരുടെ ശ്രമങ്ങള്‍ ആത്യന്തികമായി വിജയിക്കാന്‍ പോകുന്നില്ല. 1980കളില്‍ ഉസ്മാനിയ യൂണിവേഴ്സിറ്റിയില്‍ ഇത്തരം ശ്രമം നടന്നു. പക്ഷേ പരാജയപ്പെടുത്തി. പൂനെയിലും മഹാരാഷ്ട്രയിലും അസമിലും ദല്‍ഹിയിലും മുമ്പ് പരിശ്രമങ്ങള്‍ നടന്നു. പരാജയമായിരുന്നു ഫലം. ഇപ്പോഴത്തെ ശ്രമവും പരാജയമാകും. എബിവിപി അതിനുള്ള പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്തിട്ടുണ്ട്.
ജനങ്ങള്‍ക്കിടയില്‍ വന്‍ തോതില്‍ പ്രചാരണം നടത്തും. ഗ്രാമങ്ങളില്‍ തോക്കും നഗരങ്ങളില്‍ വാക്കും ഉപയോഗിച്ചുള്ള വഴിതെറ്റിയ വിപ്ലവം നടപ്പാക്കാന്‍ അനുവദിച്ചുകൂടാ. ഇവര്‍ക്കു ലഭിക്കുന്ന പണത്തിന്റെ സ്രോതസ്സുള്‍പ്പെടെ അന്വേഷിക്കുകയും ജനങ്ങള്‍ക്കു മുന്നില്‍ തുറന്നുകാട്ടുകയും ചെയ്യും.
വിദ്യാഭ്യാസ രംഗത്തെ പ്രശ്നങ്ങള്‍ ഏതൊക്കെയാണെന്നാണ് എബിവിപി വിലയിരുത്തുന്നത്. വിദ്യാഭ്യാസ നിലവാരം ഉയര്‍ത്താന്‍ എന്തു പദ്ധതിയാണുള്ളത്?
ആധുനികത ഉള്‍ക്കൊണ്ട് ആനുകാലികമായി വിദ്യാഭ്യാസ നിലവാരം ഉയര്‍ത്തണം. അതിനു സ്റ്റാറ്റസ്കോ മാറണം. ഇപ്പോള്‍ ഒരുതരത്തിലുള്ള സ്തംഭനമാണ് ഈ മേഖലയില്‍. അതില്‍നിന്നുള്ള മാറ്റത്തിനു സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തും.
അക്കാദമിക് ലോകം ഒന്നടങ്കം അതിനു മുന്നിട്ടിറങ്ങണം. നിലവില്‍ സ്തംഭനമാണ്. മുന്‍ സര്‍ക്കാരിന്റെ വിദ്യാഭ്യാസ പദ്ധതി കുട്ടികളെ എന്‍ഗേജ് ചെയ്യണം എന്നതു മാത്രമായിരന്നു. കുട്ടികള്‍ എന്തെങ്കിലും പഠിച്ചുകൊണ്ടേയിരിക്കണം എന്നുമാത്രം. അവര്‍ക്കുമുന്നില്‍ ലക്ഷ്യബോധമുള്ള വിദ്യാഭ്യാസ പദ്ധതി അവതരിപ്പികാന്‍ അവര്‍ക്കു കഴിഞ്ഞിരുന്നില്ല.
ആധുനികവല്കരണത്തിന്റെ പേരില്‍ കപടമതേതതരത്വം അവതരിപ്പിച്ച് അവര്‍ തെറ്റായ വിദ്യാഭ്യാ നയം നടപ്പാക്കുകയായിരുന്നു. വിജ്ഞാനം നല്‍കിക്കൊണ്ട് എല്ലാവര്ക്കും വിദ്യാഭ്യാസം ഉറപ്പാക്കി ഭാരതീയമായ വിദ്യാഭ്യാസ പദ്ധതി ആവിഷ്കരിക്കണം.
ആഗോളവല്കരണത്തിന്റെകാലത്ത് വിദ്യാഭ്യാസ രംഗത്ത് സര്‍ക്കാരിനു പങ്കാളിത്തം കാര്യമായി ഇല്ലെന്നായിരുന്നു മുന്‍ സര്‍ക്കാരിന്റെ നിലപാട്. അതു ശരിയല്ല. സര്‍ക്കാര്‍ കര്‍ക്കശമായി നിരീക്ഷിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്ന സംവിധാനമാണ് വേണ്ടത്. രാജ്യത്തിനാവശ്യം മികച്ച വിദ്യാഭ്യാസം എല്ലാവര്ക്കും ലഭ്യമാക്കുന്ന നയ സമീപനമാണ്. എല്ലാവര്ക്കും വിദ്യാഭ്യാസം ലഭ്യമാകണം.
വിദ്യാഭ്യാസ മേഖലയില്‍ സ്വകാര്യപങ്കാളിത്തം എന്നു പറഞ്ഞാല്‍ രക്ഷിതാക്കളെയും വിദ്യാര്‍ത്ഥികളെയും സ്വകാര്യമേഖലയ്ക്കു വിട്ടുകൊടുക്കുകയെന്നല്ല. ഓട്ടോ റിക്ഷ സ്വകാര്യമേഖലയിലാണ്. പക്ഷേ അതിന്റെ ചാര്‍ജ്ജു നിശ്ചയിക്കുന്നത് അതത് സമയത്ത് സര്‍ക്കാരാണ്. എന്തുകൊണ്ട് ഈ നയം വിദ്യാഭ്യാസ മേഖലയിലെ സ്വകാര്യ രംഗത്തും സ്വീകരിച്ചുകൂടാ. വിദ്യാഭ്യാസം സര്‍ക്കാര്‍ ചുമതലയാണ്. ഉന്നത വിദ്യാഭ്യാസ രംഗത്ത് സ്വകാര്യ പങ്കാളിത്തം അനിവാര്യമാകാം. ഉന്നത നിലവാരം രൂപപ്പെടുത്താന്‍ അതാവശ്യമാകാം. പക്ഷേ അതു സ്വകാര്യമേഖലയുടെ ചൂഷണ മേഖലയായി മാറ്റരുത്.
ഉന്നത വിദ്യാഭ്യാസ മേഖലയുടെ നിയന്ത്രണം സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നാണോ?
ഉന്നത വിദ്യാഭ്യാസം മാത്രമല്ല, വിദ്യാഭ്യാസ രംഗത്താകെ നിയന്ത്രണങ്ങള്‍ കൊണ്ടുവരണം. നിയന്ത്രണം എന്നാല്‍ അധികവും നിലവാരത്തിന്റെ കാര്യത്തിലും ഫീസ് ഘടനയുടെ കാര്യത്തിലുമാണുദ്ദേശിക്കുന്നത്. പ്രൊഫഷണല്‍ കോളെജുകളുടെയും കോഴ്സുകളുടെയും കാര്യത്തില്‍ സുപ്രീംകോടതിതന്നെ നിര്‍ദ്ദേശിച്ച മാനദണ്ഡങ്ങളുണ്ട്. പക്ഷേ നിലവിലുള്ള നിയമങ്ങള്‍ ഇക്കാര്യത്തില്‍ അപര്യാപ്തമാണ്. പുതിയ നിയമം കൊണ്ടുവരണം. ഫീസ് നിശ്ചയിക്കാന്‍ കോളെജുകള്‍ക്ക് അധികാരം നല്‍കരുത്. ഫീസ് നിര്‍ണ്ണയിക്കുന്നതിലും മറ്റും അവര്‍ക്ക് സര്‍വ സ്വാതന്ത്ര്യം നല്‍കരുത്. നിയമനിര്‍മ്മാണം എങ്ങനെ വേണമെന്ന് ചിന്തിക്കണം.
സ്വാശ്രയം എന്നത് ആ അര്‍ത്ഥത്തില്‍ ശരിയാണ്. ഐഐടികള്‍ സ്വാശ്രയമേഖലയില്‍ വിജയകരമാണ്. പക്ഷേ എല്ലാരംഗത്തും സ്വാശ്രയ സംവിധാനം ഗുണകരമോ എന്നു ചിന്തിക്കണം. ഏറ്റവും മികച്ച കോളെജുകള്‍ക്ക് സ്വാശ്രയത്വം കൊടുക്കണം, അല്ലാതെ അപേക്ഷിക്കുന്ന എല്ലാവര്‍ക്കുമല്ല.
യുജിസിയുടെ പ്രവര്‍ത്തനത്തെക്കുറിച്ചും ഓപ്പണ്‍ യൂണിവേഴ്സിറ്റികളെക്കുറിച്ചും പറഞ്ഞാല്‍?
യുജിസി, എഐസിടിഇ തുടങ്ങിയ എല്ലാ സമിതികളുടെയും പ്രവര്‍ത്തനവും ഘടനയും പുനഃക്രമീകരിക്കണം. വിദൂര വിദ്യാഭ്യാസം ആവശ്യമാണ്. അതു പക്ഷേ എല്ലാ സ്ഥാപനങ്ങള്‍ക്കും തുടങ്ങാമെന്ന അവസ്ഥ വരുന്നതു ശരിയല്ല. ഇഗ്നോ പോലുള്ള, അടിസ്ഥാന സൗകര്യമേറെയുള്ള സ്ഥാപനങ്ങള്‍ക്കു ചെയ്യാം. ഇക്കാര്യത്തില്‍ ചില പുനഃപരിശോധന നടത്തേണ്ടതുണ്ട്.
ചില പുതിയ നയസമീപനങ്ങള്‍ ഈ രംഗത്തു വേണം. പൊതുവേ പറഞ്ഞാല്‍ കാമ്പസുകളില്‍ സ്വാതന്ത്ര്യം കൊടുക്കണം. പക്ഷേ സ്ഥാപനങ്ങള്‍ക്കു സര്‍വാധികാരം കൊടുക്കരുത്. ഫീസിന്റെ കാര്യത്തില്‍ ഒരു നിശ്ചിത അനുപാതം സീറ്റുകളില്‍ അതു പ്രത്യേകമായി നടപ്പിലാക്കുന്നത് ആലോചിക്കണം. സര്‍ക്കാരിന് ഒരു വിഹിതം. ശേഷിക്കുന്ന വിഹിതത്തില്‍ സംവരണങ്ങളും മറ്റ് ആനുകൂല്യങ്ങളും നല്‍കിയശേഷം മാനേജ്മെന്റിനു ഫീസ് നിശ്ചയിക്കാവുന്ന സംവിധാനം. ഇക്കാര്യത്തില്‍ വിശാലമായ കൂടിയാലോചനകള്‍ എല്ലാ രംഗത്തും നടത്തണം.
മികച്ച പഠനത്തിനു വിദേശത്തു പോകേണ്ടിവരുന്ന സ്ഥിതിയാണ് ഇവിടത്തെ വിദ്യാര്‍ത്ഥികള്‍ക്ക്. വിദേശ യൂണിവേഴ്സിറ്റികള്‍ ഭവരതത്തിലേക്കു വരുന്നതിനെക്കുറിച്ച് എന്താണു നിലപാട്?
വിദേശ യൂണിവേഴ്സിറ്റികള്‍ ഇവിടെ വരുന്നതിനെ ഞങ്ങള്‍ കണ്ണടച്ച് എതിര്‍ക്കുന്നില്ല. എന്നാല്‍ ഏതു യൂണിവേഴ്സിറ്റി വരണം എന്നകാര്യത്തില്‍ നിശ്ചയമെടുക്കേണ്ടത് യുണിവേഴ്സിറ്റികളല്ല, മറിച്ച് സര്‍ക്കാരാകണം. ലോകത്തെ ഏറ്റവും മികച്ച 50 യൂണിവേഴ്സിറ്റികളില്‍, അല്ലെങ്കില്‍ 100 യൂണിവേഴ്സിറ്റികളില്‍ പെട്ടവ ഇവിടെ വരട്ടെ. അതു നമുക്കു ഗുണകരമാകും. പക്ഷേ എനിക്കു തോന്നുന്നില്ല അവര്‍ അതിനു തയ്യാറാകുമെന്ന്. മറിച്ച് ഇവിടത്തെ വിദ്യാര്‍ത്ഥികള്‍ അവിടെ ചെന്നു പഠിക്കണമെന്നാണ് അവര്‍ ആഗ്രഹിക്കുന്നത്. അതിനു സാമ്പത്തികമായ പല കാര്യങ്ങളും ലക്ഷ്യങ്ങളുമുണ്ട്.
നമ്മുടെ വിദ്യാര്‍ത്ഥികള്‍ വിദേശ രാജ്യങ്ങളില്‍ പോകുന്നത് പഠനശേഷമുള്ള തൊഴിലുറപ്പിനുകൂടിയാണ്. എന്നാല്‍ മാറിയ ഭരണ സാഹചര്യത്തില്‍ ആ കാര്യങ്ങള്‍ക്കും മാറ്റമുണ്ടാകും.
വിദേശയൂണിവേഴ്സിറ്റി ബില്‍ കഴിഞ്ഞ സര്‍ക്കാര്‍ അവതരിപ്പിക്കാന്‍ ശ്രമിച്ചിരുന്നു. ഞങ്ങള്‍ അതിനോടു പൂര്‍ണമായി എതിരല്ല.
മുന്‍ കേന്ദ്ര വിദ്യാഭ്യാസമന്ത്രി കപില്‍സിബലും ഇപ്പോഴത്തെ മന്ത്രി സ്മൃതി ഇറാനിയും തമ്മിലുള്ള വ്യത്യാസം?
കപില്‍ സിബല്‍ വലിയ വലിയ പദ്ധതികള്‍ ആവിഷ്കരിക്കുന്നതിനും വിദേശ യൂണിവേഴ്സിറ്റികളെ ഭാരതത്തില്‍ കൊണ്ടുവരുന്നതിനുമാണ് പ്രധാന്യം കൊടുത്തത്. സിബാലിന് സാധാരണക്കാരെ മനസിലാകില്ലായിരുന്നു. യുവാക്കളുടെയും വിദ്യാര്‍ത്ഥികളുടെയും പ്രശ്നങ്ങള്‍ അറിയില്ലായിരുന്നു. സ്മൃതി ഇറാനി ഈ രംഗത്ത് വിവിധ മേഖലയില്‍ നിന്നുള്ളവരുടെ, വിരുദ്ധാഭിപ്രായം പറയുമെന്നുള്ളവരുടെകൂടി അഭിപ്രായം തേടുന്നു. കൂടിയാലോചിച്ച് തീരുമാനങ്ങള്‍ കൈക്കൊള്ളുന്നു. ഇതൊരു വലിയ നയമാറ്റമാണ്.
പുതിയ സര്‍ക്കാരില്‍നിന്ന് എബിവിപി പ്രതീക്ഷിക്കുന്നതെന്താണ്?
പുതിയ കാലവും അന്തരീക്ഷവും മനസിലാക്കി പുതിയൊരു വിദ്യാഭ്യാസ നയം അവതരിപ്പിക്കണം. ഇപ്പോള്‍ നിലവില്‍ ഒരു പദ്ധതിയില്ല. വിശാലമായ ചര്‍ച്ചകളിലൂടെ സര്‍ക്കാര്‍ അതു രൂപീകരിക്കണം. ഇക്കാലത്തിനിടെ ഒട്ടേറെ കമ്മീഷനുകള്‍ റിപ്പോര്ട്ടുകൊടുത്തിട്ടുണ്ട്. അവയെല്ലാം പരിഗണിക്കണം. വിവിധ യൂണിവേഴ്സിറ്റികളുടെയും വിദ്യാഭ്യാസ വിചക്ഷണരുടെയും അഭിപ്രായം ആരായണം.
പുതിയ വിദ്യാഭ്യാസ പദ്ധതിയും കൊണ്ടുവരണം. ആധുനിക കാലത്തിന് അനുയോജ്യമായ പാഠ്യപദ്ധതിക്കൊപ്പം ഭാരതീയ മൂല്യങ്ങളും സംസ്കാരവും പഠിപ്പിക്കുന്നതാകണം അത്.
സര്‍ക്കാര്‍ മേഖലയില്‍ അടിസ്ഥാന സൗകര്യ വികസനം വര്‍ദ്ധിപ്പിക്കണം, വിപുലപ്പെടുത്തണം. ഉന്നത വിദ്യാഭ്യാസ രംഗത്ത് കൂടുതല്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരണം. വിദ്യാഭ്യാസ ഗുണനിലവാരം കൂട്ടുന്നതിനുതകുന്ന കാര്യങ്ങള്‍ക്കു ശ്രദ്ധ കൊടുക്കണം.
സംസ്ഥാനങ്ങളിലെ സര്‍വകലാശാലകള്‍ക്ക് കൂടുതല്‍ സൗകര്യങ്ങളും സംവിധാനങ്ങളും ഉണ്ടാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കണം. കേന്ദ്ര സര്‍വകലാശാലകളേക്കാള്‍ കൂടുതല്‍ പേര് ആശ്രയിക്കുന്നത് സംസ്ഥാന സര്‍വകലാശാലകളെയാണ്. അവയാണ് ഗ്രാമീണ വിദ്യാഭ്യാസത്തിന്റെ നട്ടെല്ല്. പക്ഷേ വിദ്യാഭ്യാസം സംസ്ഥാന വിഷയമായതിനാല്‍ ഇകാര്യത്തില്‍ നിയമ നിര്‍മ്മാണം വേണമെങ്കില്‍ ചെയ്യണം.
ഗവേഷണ രംഗത്ത് ഭാരതീയമായ അന്വേഷണങ്ങള്‍ നടക്കണം. ഗവേഷണത്തിനുള്ള ഫെല്ലോഷിപ്പു സഹായം കുട്ടണം. ഇക്കാര്യങ്ങള്‍ ശ്രദ്ധയില്‍പെടുത്തി വിദ്യാഭ്യാസ മന്ത്രിക്കും പ്രധാനമന്ത്രിക്കും നിവേദനം നല്‍കിക്കഴിഞ്ഞു. ചില ചര്‍ച്ചകളും നടത്തി.
കേരളത്തിലെ ഭാവി പ്രവര്‍ത്തനങ്ങളുടെ പദ്ധതികള്‍?
കേരളത്തില്‍ എബിവിപി ശക്തിപ്പെടുത്താനുള്ള പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്തിട്ടുണ്ട്. വിദ്യാര്‍ത്ഥിനികള്‍ പരിഷത്തിലേക്ക് കൂടുതല്‍ ആഭിമുഖ്യം കാണിക്കുന്നുണ്ട്. ഇവര്‍ക്ക് കാമ്പസിലെ അക്രമ രാഷ്ട്രീയമാണ് ഭയം. വിദ്യാര്‍ത്ഥിനികള്‍ക്കു വേണ്ടി രണ്ടുദിവസത്തെ സംസ്ഥാനതല പരിശീലന ശിബിരം നടത്തുന്നുണ്ട്. വയനാട് കേന്ദ്രീകരിച്ച് ചില സേവാ പ്രവര്‍ത്തനങ്ങളും വികസന പ്രവര്‍ത്തന പദ്ധതികളും ആസൂത്രണം ചെയ്യുന്നുണ്ട്. വിശദപരിപാടികള്‍ സംസ്ഥാന നേതൃത്വം തയ്യാറാക്കി നടപ്പാക്കും. കേരളത്തിന് ഒട്ടേറെ രംഗങ്ങളില്‍ മുന്നോട്ടു വരാന്‍ കഴിയും. മാറ്റം വരും എന്നുതന്നെയാണ് ഞങ്ങളുടെ വിശ്വാസം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: