ചെന്നൈ: നെറ്റിയില്‍ ഭസ്മ, കുങ്കുമക്കുറികള്‍, കൈയില്‍ അമ്മയെന്ന പുരട്ചി തലൈവിയുടെ ചില്ലിട്ട ചിത്രം… കണ്ടാലുടന്‍ വീഴും അമ്മയുടെ കാല്ക്കല്. അമ്മയുടെ വാക്കുകള്‍ അക്ഷരം പ്രതിഅനുസരിക്കും. അമ്മയുടെ തികഞ്ഞ ഭക്തന്.. പനീര്‍ശെല്‍വത്തെ വിശേഷിപ്പിക്കാന്‍ ഇത്രയുമൊക്കെ ധാരാളം.
മുന്‍പ് അമ്മ അകത്തായ സമയത്ത് പുറത്ത് അമ്മയുടെ ആജ്ഞ ശിരസാ വഹിച്ച് ഭരണം നടത്തിയ പാരമ്പര്യവും ഉണ്ട്. അന്ന് അമ്മ പറയാതെ ഒരു കാര്യവും ചെയ്തിട്ടില്ല. അമ്മ പറയാതെ ഒരു ഫയലിലും പാവം ശെല്‍വം ഒപ്പുവച്ചിട്ടില്ല. കസേരയില്‍ അമ്മയുടെ ഫോട്ടോ വച്ചുള്ള ഭരണം. അന്ന് ആറു മാസം ഭരിച്ചു, അമ്മയുടെ ആജ്ഞാനുവര്ത്തിയായുള്ള ഭരണം. 2001 സപ്തംബര്‍ മുതല്‍ 2002 മാര്‍ച്ചുവരെ.
അമ്മയുടെ അനുയായി ഇപ്പോള്‍ വീണ്ടും മുഖ്യമന്ത്രിയുടെ കസേരയിലാണ്. പക്ഷെ ഇന്ന് അവസ്ഥ തികച്ചും വ്യത്യസ്തം. സപ്തംബര്‍ 27ന് ജയലളിത 66 കോടിയുടെ അഴിമതിക്കേസില്‍ അകത്തായപ്പോള്‍ ജാമ്യം ലഭിക്കുമെന്ന് കരുതിയതാണ്. ഒരിക്കലും ഒരെതിര്‍പ്പും പ്രകടിപ്പിക്കാത്ത, പറഞ്ഞ സമയത്ത് സ്ഥാനം ഒഴിഞ്ഞുകൊടുക്കാന്‍ ഒരു നീരസവും പ്രകടിപ്പിക്കാത്ത, അമ്മാ,, കാപ്പാത്തുങ്കോയെന്ന് സദാ ജപിച്ചുകൊണ്ടിരിക്കുന്ന പനീര്‍ ശെല്വത്തേക്കാള് യോഗ്യനായ മറ്റൊരാള്‍ തമിഴകത്തില്ലല്ലോ..
പ്രശ്നം ദാ തുടങ്ങിയിട്ടേയുള്ളൂ. അതത്ര ചില്ലറ പ്രശ്നവുമല്ല. അമ്മയുടെ ജാമ്യഹര്‍ജി കര്‍ണ്ണാടക ഹൈക്കോടതി തള്ളി. ഇനി സുപ്രീം കോടതി ജാമ്യം നല്കിയാല് മാത്രമേ തലൈവിക്ക് പുറത്തുവരാന്‍ കഴിയൂ.മാത്രമല്ല ഹൈക്കോടതി ജഡ്ജി ജയക്ക് ജാമ്യം നിഷേധിക്കുന്ന സമയത്ത് ചില കാര്യങ്ങള്‍ വിധിയില്‍ പറഞ്ഞിട്ടുണ്ട്. അവ ഒരു കോടതിക്കും തള്ളാന്‍ പറ്റില്ല. അതായത് ജയക്ക് ജാമ്യം ലഭിക്കാന്‍ വൈകുമെന്നര്ഥം.
അതുവരെ എങ്ങനെ ഭരിക്കുമെന്നതാണ് ശെല്‍വത്തെ കുഴയ്ക്കുന്നത്.
ആറു മാസം മുഖ്യമന്ത്രിയായിരുന്നന്നെങ്കിലും അന്ന് നടന്നിരുന്നതെന്താണെന്ന വലിയ ബോധമൊന്നും പനീര്‍ ശെല്വത്തിനില്ല. അമ്മ തമിഴകത്തുണ്ടായിരുന്നു. ജയിലില്‍ ആയിരുന്നുമില്ല. അന്ന് സകല കാര്യങ്ങളും അമ്മയോട് ചോദിക്കാമായിരുന്നു. അന്ന് പനീല്‍ശെല്‍വം പ്രധാന ഫയലുകളില്‍ ഒപ്പിട്ടിരുന്നുമില്ല. അമ്മ പറയുന്നതെല്ലാം മന്ത്രിമാരോടും ഉന്നത ഉദ്യോഗസ്ഥരോടും പറഞ്ഞാല്‍ മതിയായിരുന്നു. ബാക്കിയൊക്കെ അവര്‍ ചെയ്യും. ഇന്ന് അമ്മ തമിഴ്നാട്ടിലല്ല. ബംഗളൂരുവിലെ പരപ്പന അഗ്രഹാര ജയിലിലാണ്. അവിടെ ചെല്ലരുതെന്ന് അമ്മ പനീര്‍ശെല്‍വത്തെ വിലക്കിയിട്ടുണ്ട്. മാത്രമല്ല എല്ലായ്പ്പോഴും ബംഗളൂരുവില്‍ ചെന്ന് കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ പറ്റില്ല. അതിന് അനുമതി ലഭിക്കുകയുമില്ല. അതായത് ജാമ്യം ലഭിക്കാന്‍ വൈകിയാല്‍ എന്തു ചെയ്യും. ഭരണം എങ്ങനെ കൊണ്ടുപോകും. സുപ്രധാന തീരുമാനങ്ങള്‍ എങ്ങനെ എടുക്കും. ജയയുടെ അനുമതിയോ മാര്‍ഗനിര്‍ദ്ദേശമോ ഇല്ലാതെ ഒന്നും ചെയ്യാന്‍ പനീര്‍ശെല്‍വത്തിന് കഴിയില്ല, സാധ്യവുമല്ല. ചോദിക്കാന്‍ മാര്‍ഗവുമില്ല. മന്ത്രിമാരെയും ഉന്നത ഉദ്യോഗസ്ഥരെയും അലട്ടുന്ന പ്രശ്നവും ഇതുതന്നെ…
പ്രതികരിക്കാൻ ഇവിടെ എഴുതുക: