കൊച്ചി: നഗര വികസന രംഗത്ത് കേട്ടു കേള്‍വിയില്ലാത്ത വിധത്തില്‍ വെറും ഏഴര മീറ്റര്‍ വീതിയില്‍ ഒരു മേല്‍പ്പാലം. മറൈന്‍ ഡ്രൈവ് -ഇടപ്പളളി റോഡിലെ ഗതാഗതക്കുരുക്കഴിക്കാന്‍ എന്ന പേരില്‍ പണിയുന്ന പച്ചാളം മേല്‍പ്പാലം യഥാര്‍ത്ഥത്തില്‍ കൊച്ചിയിലെ ഗതാഗതം താറുമാറാക്കും. ഗതാഗതക്കുരുക്കില്‍ വീര്‍പ്പുമുട്ടുന്ന കൊച്ചി മഹാനഗരത്തിന് മരണക്കുരുക്കാകും പച്ചാളം മേല്‍പ്പാലം. ഗതാഗതക്കുരുക്ക് അഴിക്കാന്‍ കിറ്റ്കോ സമര്‍പ്പിച്ച പദ്ധതി അട്ടിമറിച്ചാണ് ഈ കുഞ്ഞന്‍ മേല്‍പ്പാലം നിര്‍മ്മിക്കുന്നത്.
എം.പി കെ.വി തോമസും എം.എല്‍.എ ഹൈബി ഈഡനും പ്രത്യേക താത്പര്യമെടുത്താണ് കുഞ്ഞന്‍ മേല്‍പ്പാലം നിര്‍മ്മിക്കുന്നത്. രണ്ടു വലിയ വാഹനങ്ങള്‍ക്ക് ഒരേ സമയം കടന്നു പോകാന്‍ പോലും സാധിക്കാത്ത ഇടുങ്ങിയ പാലം നിര്‍മ്മിക്കുന്നത് ദുരൂഹമാണ്. വന്‍ അഴിമതിയും ക്രമക്കേടുമാണ് പാലം നിര്‍മ്മാണത്തിന്റെ മറവില്‍ നടക്കുന്നതെന്നാണ് നാട്ടുകാര്‍ ചൂണ്ടിക്കാണിക്കുന്നത്.
ഗോശ്രീ- മാമംഗലം റോഡ് ഉള്‍പ്പെടെ ഏഴ് റോഡുകള്‍ സംഗമിക്കുന്ന പഌറ്റ്ഫോം ആയി വലിയ മേല്‍പ്പാലം നിര്‍മ്മിക്കാനാണ് കിറ്റ്കോ പദ്ധതി സമര്‍പ്പിച്ചത്. ഗതാഗതക്കുരുക്ക് പരിഹരിക്കാന്‍ ഏറ്റവും അനുയോജ്യമായ പദ്ധതി ആയിരുന്നു ഇത്. എന്നാല്‍ ഈ പദ്ധതി അട്ടിമറിച്ചു. പകരം നിര്‍മ്മിക്കുന്നതാണ് വെറും ഏഴരമീറ്റര്‍ മാത്രം വീതിയുള്ള പാലം.
ഇപ്പോള്‍ പണിയുന്ന പാലത്തിന്റെ അപ്രോച്ച് റോഡിന് ഉള്ളത് മൂന്നു മീറ്റര്‍ വീതി. റോഡ് ഗതാഗത യോഗ്യമാക്കണമെങ്കില്‍ ചുരുങ്ങിയത് 450 കുടുംബങ്ങളെയെങ്കിലും കുടിയൊഴിപ്പിക്കേണ്ടി വരും. ഇവരുടെ പുനരധിവാസത്തിന് പദ്ധതികളോ ഫണ്ടോ കണ്ടെത്തിയിട്ടുമില്ല. വല്ലാര്‍പാടം കണ്ടെയ്നര്‍ ടെര്‍മിനല്‍ റോഡിനുവേണ്ടി കുടിയൊഴിപ്പിക്കപ്പെട്ട മൂലമ്പിള്ളി നിവാസികളുടെ പ്രശ്നം ഇനിയും പരിഹരിച്ചിട്ടില്ല. മൂലമ്പിള്ളിയിലെ അനുഭവം ആവര്‍ത്തിക്കുമോയെന്ന ആശങ്കയിലാണ് പച്ചാളം നിവാസികള്‍. ഒരു പള്ളിയുടെ ഭൂമി സംരക്ഷിക്കാനാണ് 450 കുടുംബങ്ങളെ വഴിയാധാരമാക്കാനൊരുങ്ങുന്നതെന്നും ആക്ഷേപമുണ്ട്. കിറ്റ്കോയുടെ പദ്ധതി ഒഴിവാക്കി വീതികുറഞ്ഞ പാലം നിര്‍മ്മിക്കാനുള്ള തീരുമാനത്തിനു പിന്നിലും ഇത്തരം ഇടപെടലുകളുണ്ട്.
52.7 കോടി രൂപയാണ് പാലത്തിന് സര്‍ക്കാര്‍ വകയിരുത്തിയത്. മെട്രോയുടെ ഭാഗമായി നോര്‍ത്ത് മേല്‍പ്പാലം പൊളിച്ചു പണിയാന്‍ ചെലവായ തുകയിലും അധികമാണിത്. ശരിയായ ടെണ്ടര്‍ നടപടി ക്രമങ്ങള്‍ പാലിക്കാതെ ഇത്രയും ഭീമമായ തുകക്ക് കുഞ്ഞന്‍ പാലം നിര്‍മ്മിക്കുന്നതിനു പിന്നില്‍ ജനപ്രതിനിധികളുടേയും ചില ഉദ്യോഗസ്ഥരുടേയും അഴിമതിയാണെന്ന് നാട്ടുകാര്‍ കുറ്റപ്പെടുത്തുന്നു. 2014 മാര്‍ച്ച് അഞ്ചിന് പുറത്തിറങ്ങിയ സര്‍ക്കാര്‍ ഉത്തരവ് പ്രകാരം കൊച്ചി മെട്രോ റയില്‍ ലിമിറ്റഡിനാണ് നിര്‍മ്മാണ ചുമതല. പാലം പണിയുന്നത് ഡിഎംആര്‍സിയും.
കെഎംആര്‍എല്ലും ഡിഎംആര്‍സിയും തമ്മില്‍ ഇക്കാര്യത്തില്‍ ഒരു കരാര്‍ ഒപ്പു വക്കണമെന്ന് സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നുണ്ടെങ്കിലും ഇതുവരെ ഇത്തരമൊരു കരാര്‍ ഒപ്പു വച്ചിട്ടില്ല. ഏഴരമീറ്റര്‍ പാലത്തിന് നിയമസാധുത ഇല്ലാത്തതാണ് ഇത്തരമൊരു കരാര്‍ ഒപ്പുവക്കാത്തതിനു കാരണം.
കൊച്ചി കോര്‍പ്പറേഷനും പാലം പണി സംബന്ധിച്ച് വ്യക്തമായ ധാരണയില്ല. കെ.എംആര്‍എല്ലിന്റെ പേരില്‍ സമര്‍പ്പിച്ച പഌന്‍ തത്വത്തില്‍ അംഗീകരിക്കുക മാത്രമാണ് കോര്പ്പറേഷന് ചെയ്തിട്ടുള്ളത്. പാലം പണിയാനോ ജനങ്ങളെ കുടിയിറക്കാനോ കോര്പ്പറേഷന് കൗണ്‍സില്‍ അംഗീകാരം നല്‍കിയിട്ടില്ലെന്നാണ് അര്‍ഥം. കൗണ്‍സിലിനെ മറികടന്ന് മേയറുടെ വാക്കാലുളള ഉറപ്പിലും പിന്തുണയിലുമാണ് അനധികൃത നിര്‍മ്മാണം . എംപിയും എംഎല്‍എയും മേയറും ചേര്‍ന്ന് കിറ്റ്കോയുടെ പദ്ധതി അട്ടിമറിക്കുകയും വന്‍ തുകക്ക് കുഞ്ഞന്‍ പാലം ജനങ്ങള്‍ക്കുമേല്‍ അടിച്ചേല്‍പ്പിക്കുകയുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: