ഭൗതികലോകത്തിലെ ജീവിതാനുഭവങ്ങള്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ്. ഒരേക്രമത്തില്‍ തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. സ്വാതന്ത്ര്യത്തെ ഭയക്കുന്നതുകൊണ്ടാണ് ആളുകള്‍ ഒരു ബന്ധനം വിട്ട് മറ്റൊന്ന് തിരയുന്നത്.
സമൂഹം നിങ്ങളെ വിഡ്ഢിയെന്നോ, കിറുക്കനെന്നോ വിളിച്ചുകൊള്ളട്ടെ. അതുകൊണ്ടെന്താണ്? നിങ്ങള്‍ സ്വന്തം സ്വാതന്ത്ര്യം കാത്തുസൂക്ഷിക്കുക. നിങ്ങള്‍ക്കിവിടെ ലാഭനഷ്ടങ്ങളില്ല. ജാഗ്രതയുണ്ടെങ്കില്‍ നിങ്ങള്‍ക്ക് ഈ ചക്രത്തില്‍നിന്നു പുറത്തുകടക്കാന്‍ കഴിയും. അതിന് ആദ്യമായി ഈ ക്രമത്തെപ്പറ്റി ജാഗ്രതയുണ്ടാവുകയാണ് വേണ്ടത്. ഇത് മടുപ്പിക്കുന്നതാണെന്ന് തിരിച്ചറിയാനുള്ള കഴിവുണ്ടാകുകയാണ് വേണ്ടത്. പിന്നെ വിരസമായ ഈ ചക്രത്തില്‍നിന്നു പുറത്തുകടക്കുക. സര്‍വ്വതന്ത്ര സ്വതന്ത്രരാകുക, സ്വാത്രന്ത്യത്തിലേക്ക് എടുത്തുചാടുക, സ്വാതന്ത്ര്യത്തില്‍ ചരിക്കുന്ന ഒരു വിഡ്ഢിയാകാന്‍ സ്വയം സമ്മതിക്കുക, അനന്തതയെ അറിയുക, യഥാര്‍ത്ഥമായ സ്വാതന്ത്ര്യം അനുഭവിക്കുക.
ഒന്നിനെയും ഭാരമായി കൊണ്ടുനടക്കരുത്. ആത്മീയസാധനകളെപ്പോലും ഭാരമാക്കരുത്. തികഞ്ഞ സ്വാതന്ത്ര്യത്തോടെയാവണം അവ ചെയ്യേണ്ടത്. പ്രേമമാണ് സര്‍വ്വ ആധ്യാത്മിക സാധനകളുടെയും തുടക്കം. നിറഞ്ഞ പ്രേമമുള്ളപ്പോള്‍ സാധനകള്‍ ബാധ്യതയാകുന്നില്ല.
ഞായറാഴ്ച പളളിയില്‍ പോകണമെന്നും, ഒന്നാം തീയതി അമ്പലത്തില്‍ പോകണമെന്നും നിര്ബന്ധമാക്കിയിരിക്കുന്നതുപോലെയല്ല ഇത്. ഇതിന്റെ കാര്യത്തില്‍ ഒരു നിര്‍ബന്ധവുമില്ല. ശ്വാസത്തെ പവിത്രമാക്കി വയ്ക്കൂ. ശ്വാസത്തെ സര്വ്വഭയങ്ങളില്നിന്നും മുക്തമാക്കിവയ്ക്കൂ. ശ്വാസം നിങ്ങളുടെ ജീവിതത്തിന്റെ സത്താണ്. നിങ്ങളുടെ പാത പ്രാര്‍ത്ഥനയാണ്. നിങ്ങളുടെ ഉണ്മതന്നെ പ്രാര്‍ത്ഥനയാണ്. ഓരോ ശ്വാസവും പ്രാര്‍ത്ഥനയാകുന്നു. ചെയ്യുന്ന ജോലി പ്രാര്‍ത്ഥനയായി മാറുന്നു. ഹൃദയം നിറഞ്ഞ കൃതജ്ഞതയോടെയുള്ള ഓരോ നോട്ടവും പ്രാര്‍ത്ഥനയായി മാറുന്നു.
സമുദ്രത്തിന്റെ അടുത്തുചെന്ന് അതിന്റെ അപാരതയും, അഗാധതയും അനുഭവിച്ചറിയൂ. അതിന്റെ വശ്യമായ പ്രശാന്തതയെയും അതില്‍നിന്നുയരുന്ന ഭീമാകാരങ്ങളായ തിരമാലകളെയും നോക്കൂ. ഈ നിമിഷത്തില്‍ നിങ്ങളുടെ ഹൃദയത്തിന്റെ ആഴങ്ങളില്‍നിന്നും പ്രാര്‍ത്ഥനയുണരുന്നു.
ശരത്കാലത്തെ വൃക്ഷങ്ങളുടെ മനോഹാരിതയെയും, ലോകത്തിന്റെ മാറിയ വര്‍ണ്ണങ്ങളെയും നോക്കൂ. ഈ അനുഗ്രഹങ്ങളെ അനുഭവിച്ച് ഹൃദയപൂര്‍വ്വം കൃതജ്ഞതയില്‍ നിലകൊള്ളൂ.
ഇവിടെ, ഇതാ ഈ നിമിഷംതന്നെ മഹത്തായ പ്രാര്‍ത്ഥന നിങ്ങളില്‍ ഉദയം ചെയ്തിരിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: