ബഹുരാഷ്ട്ര ഇലക്ട്രോണിക് മാധ്യമവ്യവസായികളും അവരുടെ എക്സിക്യൂട്ടീവുകളും ടെലിവിഷന്‍ പ്രേക്ഷകരെ ഉപഭോക്താക്കളായി കണ്ട് നടത്തുന്ന വിവാദ കച്ചവടത്തിന് ലെക്കില്ലാതെ പിന്തുണയ്ക്കുകയാണ് കോണ്‍ഗ്രസ്സും സിപിഎമ്മും സിപിഐയും. ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവതിന്റെ വിജയദശമി സന്ദേശം ദൂരദര്ശന് സംപ്രേഷണം ചെയ്തതിനെ ഇവര്‍ അപലപിച്ചത് ഖേദകരമാണ്, കാപട്യമാണ്.
മതനിരപേക്ഷ ജനാധിപത്യമൂല്യങ്ങളുടെ തകര്‍ച്ച, അപകടകരമായ കീഴ്വഴക്കം, സര്‍ക്കാര്‍ സംവിധാനങ്ങളുടെ ദുരുപയോഗം, ഹിന്ദുരാഷ്ട്രവാദത്തിന് ഔദ്യോഗിക പരിവേഷം നല്കല് എന്നീ കുറ്റങ്ങളാണ് ദൂരദര്‍ശനെതിരെ സന്ദീപ് ദീക്ഷിത്, പ്രകാശ് കാരാട്ട്, ഡി.രാജ എന്നിവര്‍ ഉന്നയിക്കുന്നത്. കേരളത്തിലും ഇതിന് അനുബന്ധമായി ഇടതുസാംസ്കാരിക നേതാക്കന്മാരുടെ ഒരു നിര രംഗത്തുവന്നിരിക്കുന്നു.
മതേതരത്വത്തേയും ബഹുസ്വരതയേയും ആഗോളതലത്തില്‍ എതിര്‍ക്കുന്ന കത്തോലിക്കാ സഭയുടെ ഇന്ത്യന്‍ സൈനാധിപയായിരുന്ന മദര്‍തെരേസയുടെ അന്ത്യോപചാര ചടങ്ങുകള്‍ക്കായി 1997 സപ്തംബര്‍ 13 ന് കേന്ദ്രസര്‍ക്കാര്‍ ദേശീയ ദുഃഖാചരണവും പൊതു അവധിയും പ്രഖ്യാപിച്ചതും അന്നത്തെ ഭാരത പ്രസിഡന്റായിരുന്ന കെ.ആര്. നാരായണനും പ്രധാനമന്ത്രിയായിരുന്ന ഐ.കെ. ഗുജറാളും കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാഗാന്ധിയും കല്‍ക്കട്ടയിലെത്തി മദര്‍തെരേസയുടെ അന്ത്യോപചാര ചടങ്ങുകള്‍ക്കു നേതൃത്വം നല്കിയതും മതനിരപേക്ഷതയുടെ പേരിലായിരുന്നു.
മഹാത്മാഗാന്ധിയുടെ അന്ത്യോപചാര ചടങ്ങുകള്‍ക്കുശേഷം ആദ്യമായി ഔദ്യോഗിക സ്ഥാനങ്ങള്‍ വഹിക്കാത്ത ഒരാള്‍ക്ക് സൈനിക ബഹുമതിയോടെ രാഷ്ട്രം അന്ത്യോപചാരം അര്‍പ്പിച്ചത് മദര്‍ തെരേസയ്ക്കാണ്. മഹാത്മാഗാന്ധിയുടെ മൃതദേഹം വഹിച്ച അതേ കവചിത വാഹനത്തില്‍ 49 വര്‍ഷത്തിനുശേഷം മദര്‍തെരേസയുടെ മൃതദേഹം വഹിച്ചുകൊണ്ട് വിലാപയാത്ര നടത്തി. ഭാരത സൈന്യം ക്രൈസ്തവ മതപ്രചാരകയുടെ മൃതദേഹത്തില്‍ ദേശീയ പതാക പുതപ്പിച്ചു. സൈനിക കവചിത വാഹനം വെളുത്തപൂക്കള്‍കൊണ്ട് കുരിശുവരച്ച് അലങ്കരിച്ചു.
അന്ന് പൊളിറ്റ് ബ്യൂറോ ഇന്നത്തേതിലും എത്രയോ ശക്തമായിരുന്നു. ഭരണത്തിന്റെ ചുക്കാന്‍ കോണ്‍ഗ്രസ്സിന്റെ കയ്യിലായിരുന്നു. ഇരുകൂട്ടരും അപകടകരമായ കീഴ്വഴക്കങ്ങള് സൃഷ്ടിക്കുന്നതിന് ആശിര്‍വാദം നല്‍കുകയായിരുന്നു. മദര്‍തെരേസയെ നിഷ്പക്ഷമായി വിലയിരുത്തുന്ന വിദേശികള്‍പോലും ഈ ചടങ്ങുകള്‍ ഇന്ത്യയുടെ സാംസ്ക്കാരിക, ആധ്യാത്മിക രാഷ്ട്രീയ പാരമ്പര്യത്തിന് വിരുദ്ധവും ചരിത്രത്തോടുള്ള നീതികേടുമാണന്ന് അഭിപ്രായപ്പെട്ടു. എങ്കിലും ദൂരദര്‍ശന്റെ ദേശീയ ചാനല്‍ അന്ത്യോപചാര ചടങ്ങുകള്‍ 1997 സപ്തംബര്‍ 13 ന് നാലരമണിക്കൂര്‍ വമ്പിച്ച പ്രാധാന്യത്തോടെ തത്സമയ സംപ്രേഷണം നടത്തി.
പിന്നീട്, എന്‍ഡിഎ സര്‍ക്കാരിന്റെ കാലത്ത്, 2003 ഒക്ടോബര്‍ 19 ന് മദര്‍ തെരേസയെ വിശുദ്ധയാക്കുന്ന ചടങ്ങുകള്‍ വത്തിക്കാനില്‍ നടക്കുമ്പോള്‍ കത്തോലിക്ക് ബിഷപ്പ് കോണ്‍ഗ്രസ്സ് ഓഫ് ഇന്ത്യ നിര്‍മ്മിച്ച ഹ്രസ്വചിത്രം രാവിലെ 11.30 മുതല്‍ 12 മണി വരെ ദൂരദര്ശന് നാഷണല്‍ ചാനലില്‍ സംപ്രേഷണം ചെയ്തു. തുടര്‍ന്ന് ഉച്ചയ്ക്ക് ശേഷം 1.30 മുതല്‍ 4 വരെ വത്തിക്കാനില്‍ നിന്നുള്ള തത്സമയ സംപ്രേഷണം ദൂരദര്‍ശന്റെ ജനപ്രിയ ചാനലായ മെട്രോയില്‍ നല്കി.
വീണ്ടും രാത്രി 9 മണിമുതല്‍ 10 മണിവരെ വത്തിക്കാനില്‍ നിന്നുള്ള തത്സമയ സംപ്രേഷണം ദൂരദര്‍ശന്റെ നാഷണല്‍ ചാനലില്‍ നല്കി. കൂടാതെ ഒക്ടോബര്‍ 18 ന് കല്‍ക്കട്ട ദൂരദര്ശന് നിര്‍മ്മിച്ച മദര്‍ തെരേസയെക്കുറിച്ചുള്ള ഹ്രസ്വചിത്രം ദൂരദര്ശന് നാഷണല്‍ ചാനലില്‍ സംപ്രേഷണം ചെയ്തു. അന്ന് കത്തോലിക്കാ ബിഷപ്പ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യയുടെ മാധ്യമ എക്സിക്യൂട്ടീവ് സെക്രട്ടറി ഹെന്‍ട്രി ഡിസൂസ, ദൈവം തന്ന അവസരം എന്ന് ഈ സംപ്രേഷണങ്ങളെ വിശേഷിപ്പിച്ചുകൊണ്ട് ക്രൈസ്തവ മതവിശ്വാസികള്‍ക്ക് രാജ്യമാകെ സന്ദേശമയച്ചു.
വത്തിക്കാന്റെ ഔദ്യോഗിക ടെലിവിഷന്‍ ശൃംഖലയായ വത്തിക്കാന്‍ ടെലിവിഷന്‍ സെന്ററും ഇറ്റലിയുടെ ഔദ്യോഗിക ടെലിവിഷന്‍ ശൃംഖലയായ റേഡിയോ ടെലിവിഷന്‍ ഇറ്റാലിയയും ചേര്‍ന്ന് നിര്‍മ്മിക്കുന്ന വത്തിക്കാനിലെ മിഡ്നൈറ്റ് മാസ് (ങശറിശഴവ േങമ)ൈ കഴിഞ്ഞ ക്രിസ്തുമസ് രാവിലും ദൂരദര്ശന് സംപ്രേഷണം ചെയ്തിരുന്നു. (2013 ഡിസംബര്‍ 25 ന് വെളുപ്പിന് 02.30 മുതല്‍ 4.30 മണിവരെ) വര്‍ഷങ്ങളായി വത്തിക്കാന്‍ എന്ന സ്വതന്ത്രരാജ്യത്തിന്റെ തലവനും ആഗോള ക്രൈസ്തവ സാമ്രാജ്യത്തിന്റെ ചക്രവര്‍ത്തിയുമായ പോപ്പിന്റെ ക്രിസ്തുമസ് സന്ദേശവും അനുബന്ധപരിപാടികളും മണിക്കൂറുകളോളം വത്തിക്കാനില്‍ നിന്നും ദൂരദര്‍ശന്റെ ദേശീയ ചാനലില്‍ തത്സമയം സംപ്രേഷണം ചെയ്തുവരുന്നു.
പോപ്പിന്റെ സന്ദേശം മതേതര ജനാധിപത്യമൂല്യങ്ങളെ തകര്‍ക്കുന്നു എന്നതിനേക്കുറിച്ച് പൊളിറ്റ് ബ്യൂറോയോ പാര്‍ട്ടിവക്താക്കളോ ചാനലുകളോ ചര്‍ച്ച നടത്തിയിട്ടില്ല. ലോകത്തെ ഏറ്റവും വലിയ പൊതുസേവന സംപ്രേഷണ ശൃംഖലയായ ബിബിസി, പോപ്പിന്റേയും ആംഗ്ലിക്കന്‍ ആര്‍ച്ച് ബിഷപ്പിന്റെയും ക്രിസ്തുമസ് പുതുവത്സര സന്ദേശങ്ങള്‍ തത്സമയം സംപ്രേഷണം ചെയ്യുന്നുണ്ട്. അതിനെതിരെ ഇംഗ്ലണ്ടിലെ അവിശ്വാസികള്‍ തങ്ങളുടെ ആശയങ്ങള്‍ സംപ്രേഷണം ചെയ്യാന്‍ സമയമനുവദിക്കണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ ബിബിസി ഡയറക്ടര്‍ ബോര്‍ഡ് അവരുടെ ആവശ്യം തള്ളിക്കളയുകയായിരുന്നു. ലോകത്തെ രണ്ടാമത്തെ പൊതുസേവന സംപ്രേഷണ ശൃംഖലയാണ് ജര്‍മ്മനിയുടേത്.
അവരും പോപ്പിന്റെ ക്രിസ്തുമസ് സന്ദേശവും പുതുവത്സരസന്ദേശവും തത്സമയ സംപ്രേഷണം ചെയ്തിരുന്നു. യുറോപ്യന്‍ യൂണിയനില്‍ ഏറ്റവും കൂടുതല്‍ മുസ്ലീംങ്ങള്‍ വസിക്കുന്ന ഫ്രാന്‍സും പോപ്പിന്റെ ഈ സന്ദേശങ്ങള്‍ വലിയ പ്രാധാന്യത്തോടെ സംപ്രേഷണം ചെയ്തുവരുന്നു. ഈ സംപ്രേഷണങ്ങള്‍ യൂറോപ്പിന്റെ ക്രൈസ്തവ പാരമ്പര്യത്തെ ഊട്ടിഉറപ്പിക്കാനും ക്രൈസ്തവ യൂറോപ്പിനെ ഉണര്‍ത്താനും ലോകത്തെ ക്രൈസ്തവ മേല്‍ക്കോയ്മ അംഗീകരിപ്പിക്കുവാനുമുള്ള ഉപാധി എന്ന നിലയിലാണ് നടന്നുവരുന്നത്. ഈ സന്ദേശ സംപ്രേഷണങ്ങള്‍ വഴി ബഹുസ്വരതയ്ക്കും മതേതരത്ത്വത്തിനും എതിരേയുള്ള ക്രൈസ്തവ സാമ്രാജ്യത്വത്തിന്റെ നിലപാട് വത്തിക്കാന്‍ ലോകത്തെ അറിയിക്കുകയാണ്.
വിദേശ രാഷ്ട്രതലവനായ പോപ്പിന് ദൂരദര്ശന് നല്കുന്ന പരിഗണന ആര്.എസ്.എസ്. മേധാവിയായ മോഹന്‍ ഭഗവതിന് നല്കിയാല് മതേതരത്വവും ജനാധിപത്യമൂല്യങ്ങളും തകരും എന്ന വാദം അംഗീകരിക്കാനാവില്ല.
മാത്രമല്ല റഷ്യ, യുണൈറ്റഡ് കിംഗ്ഡം, ജര്‍മ്മനി, ജപ്പാന്, സൗത്ത്കൊറിയ എന്നീ രാജ്യങ്ങളുടെ ഔദ്യോഗിക ചാനലുകളായ റഷ്യ ടുഡേ, ബിബിസി, ഡിഡബ്ലു, എന്‍എച്ച്കെ, ആരങ്ക് എന്നീ ചാനലുകളും ഭാരതത്തില്‍ ദൂരദര്‍ശന്റെ ഡിടിഎച്ച് ഫഌറ്റ്ഫോമില്‍ സൗജന്യമായി വിതരണം ചെയ്തുവരുന്നു. ആ രാജ്യങ്ങളിലെ മത/രാഷ്ട്രീയ നേതാക്കള്‍ക്ക് അവരുടെ ആശയങ്ങള്‍ ഭാരതത്തിലെ സാധാരണ ജനങ്ങളുമായി ദൂരദര്ശന് വഴി നേരിട്ടു സംവദിക്കാം എന്നിരിക്കെ, നമ്മുടെ രാജ്യത്തെ സമുന്നതനായ നേതാവിന് ദേശീയ ഉത്സവത്തിന്റെ ഭാഗമായി രാജ്യത്തെ ജനങ്ങളുമായി സംവദിക്കരുതെന്ന വാദം ശുദ്ധ അസംബന്ധമാണ്.
പൊതുജനവിദ്യാഭ്യാസം, പൊതുജനാരോഗ്യം, പൊതുജനസുരക്ഷ, രാഷ്ട്രസുരക്ഷ, വികസനം എന്നിവ സര്‍ക്കാരിന്റെ കടമയോ ഉത്തരവാദിത്തമോ ആണ. ഇവയുടെയൊക്കെ അടിത്തറയായ സാംസ്കാരിക രംഗത്തിന്റെ അനുബന്ധമായി ആധുനിക കാലഘട്ടത്തില്‍ നിലവില്‍ വന്ന സംപ്രേഷണ മേഖലയില്‍, സര്‍ക്കാരിന്റെ നിയന്ത്രണത്തില്‍ വരുന്നത് തെറ്റാണെന്ന ചിന്ത പശ്ചാത്യരാജ്യങ്ങള്‍ അവരുടെ വളര്‍ച്ചയ്ക്കും സുരക്ഷയ്ക്കുംവേണ്ടി നമ്മുടെമേല്‍ അടിച്ചേല്‍പ്പിച്ചതാണ്. ചൈന ഈ പാശ്ചാത്യനിലപാട് അംഗീകരിക്കാതെ അവരുടെ സര്ക്കാര്മാധ്യമങ്ങളുമായി ലോകമെങ്ങും കടന്നുകയറുകയാണ്. മറ്റൊരു ഏഷ്യന്‍ രാജ്യമായ ജപ്പാന്റെ ഔദ്യോഗിക പൊതുജനസംപ്രേഷണ ശൃംഖലയാണ് എന്‍എച്ച്കെ. ആ സ്ഥാപനം മതങ്ങളേക്കുറിച്ചും സംസ്കാരങ്ങളേക്കുറിച്ചും പഠിക്കാനും, പരിപോഷിപ്പിക്കാനുമായി എന്‍എച്ച്കെ ബ്രോഡ്കാസ്റ്റിംഗ് കള്‍ച്ചറല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് എന്ന ബൃഹത് സ്ഥാപനം നടത്തിവരുന്നു.
വിദേശസര്ക്കാരുകളുടെ വമ്പിച്ച സാമ്പത്തിക പിന്തുണയോടെ ആഗോളമാധ്യമരാജാക്കന്മാരും പരസ്യരാക്ഷസന്മാരും ഭാരതത്തിലെ വീടുകളില്‍ കടന്നുകയറി കുഞ്ഞുങ്ങളേയും യുവാക്കളേയും അമ്മമാരേയും കൂട്ടികൊണ്ടുപോകുമ്പോള്‍, പ്രതിരോധിക്കാനും കടന്നാക്രമിക്കാനും ഭാരതത്തിന്റെ ഔദ്യോഗിക പൊതുജന സംപ്രേഷണ ശൃംഖലയ്ക്ക് ശക്തിനല്കേണ്ട രാഷ്ട്രീയ നേതൃത്വം കഴിഞ്ഞ 30 വര്‍ഷമായി ഇവയെ ദുര്‍ബലരാക്കി, നിരാലംബരാക്കി ഉപേക്ഷിക്കുകയായിരുന്നു.
വടക്കുകിഴക്കന്‍മേഖലയില്‍ വിഘടനവാദപ്രവര്ത്തനത്തിന് നേതൃത്വം നല്‍കിവരുന്ന അമേരിക്കന്‍ ബാപിസ്റ്റ് ചര്‍ച്ചിന്റെ പ്ലാറ്റിനം ജൂബിലിമുതല് എഐസിസി സമ്മേളനം വരെയും, സ്വകാര്യ ദേവസ്വങ്ങളുടെ ഉത്സവം മുതല്‍ ക്ലബ്ബുകളുടെ വള്ളംകളിവരേയും ദൂരദര്ശന് തത്സമയം സംപ്രേഷണം ചെയ്തത്, ഇന്ന് ദൂരദര്‍ശനെ കടന്നാക്രമിക്കുന്നവരുടെ നിര്‍ദ്ദേശമനുസരിച്ചായിരുന്നു.
കാലങ്ങളായി ദൂരദര്‍ശനെ ദുരുപയോഗിച്ച് മൃതപ്രായമാക്കി ഉപേക്ഷിച്ച ഇവര്‍ 700 ഓളം സ്വകാര്യ ചാനലുകള്‍ക്ക് നല്‍കിവരുന്ന സ്വാതന്ത്ര്യമോ നിരവധി വിദേശരാജ്യങ്ങളുടെ ഔദ്യോഗിക ചാനലുകള്‍ക്ക് ഇന്ത്യയില്‍ നല്കുന്ന സ്വാതന്ത്ര്യമോ ദൂരദര്‍ശനും ആകാശവാണിയ്ക്കും നല്‍കരുതെന്ന് വാദിയ്ക്കുകയാണ്. സാമാന്യ ജനങ്ങളുടെ തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യത്തേയും തിരിച്ചറിയാനുള്ള വിവേചന ബോധത്തേയും അവജ്ഞയോടെ കാണുന്ന ഇവര്‍, മദര്തെരേസയ്ക്കും പോപ്പിനും മറ്റു വിദേശ പശ്ചാത്യ നേതാക്കന്മാര്ക്കും നല്കുന്ന അവകാശവും അവരുടെ ചാനലുകള്‍ക്കു നല്കുന്ന സ്വാതന്ത്ര്യവും മോഹന്‍ ഭാഗവതിനും ദൂരദര്‍ശനും നല്‍കില്ലെന്ന വാശി ധിക്കാരപരമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: