ന്യൂദല്‍ഹി: വാക്കും തോക്കും കൊണ്ട് ഭാരതം തുടര്‍ച്ചയായി കനത്ത താക്കീതും തിരിച്ചടിയും നല്‍കിയതിനെത്തുടര്‍ന്ന് അതിര്‍ത്തിയിലേക്കുള്ള പാക്വെടിവെയ്പ്പ് കുറഞ്ഞു. തിരിച്ചടിയില്‍ വന്‍നാശനഷ്ടം ഉണ്ടായതിനെത്തുടര്‍ന്നാണ് പാക്കിസ്ഥാന് അതിര്‍ത്തയിലെ ആക്രമണം കുറച്ചതെന്നാണ് നിഗമനം. എങ്കിലും സ്ഥിതി പൂര്‍ണ്ണമായും സാധാരണനിലയിലേക്ക് എത്തിയിട്ടില്ല.
”പാക്കിസ്ഥാനു കൊടുക്കേണ്ടതു കൊടുത്തു. അവര്‍ ഇനി ആവര്‍ത്തിക്കാന്‍ ധൈര്യം കാട്ടില്ല. നമ്മുടെ സൈനികര്‍ അവരുടെ വായടപ്പിച്ചു,” മഹാരാഷ്ട്രയിലെ ധാമാങ്ഗാവില് തെരഞ്ഞെടുപ്പു റാലിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.
വ്യാഴാഴ്ച രാത്രിയില്‍ ജമ്മു കാശ്മീര്‍ അന്താരാഷ്ട്ര അതിര്‍ത്തിയിലേക്ക് വെടിവയ്പ്പ് ഉണ്ടായിട്ടില്ല. സാംബ ജില്ലയില്‍, അതിര്‍ത്തിയില്‍ ഒരിടത്തും വെടിവയ്പ്പ് നടന്നില്ല. എന്നാല്‍ കത്വ ജില്ലയിലെ നാല് ബിഎസ്എഫ് പോസ്റ്റുകൡലേക്ക് പാക് റേഞ്ചറുകള്‍ വെടിവയ്പ്പ് നടത്തി. ഒക്ടോബര്‍ ഒന്‍പത്, പത്ത് തീയതി രാത്രികളില്‍ സാംബാ ജില്ലയിലെങ്ങും പാക്വെടിവയ്പ്പ് ഉണ്ടായില്ല. ബിഎസ്എഫ് അധികൃതര്‍ പറഞ്ഞു. കത്വയിലെ ഹീരാനഗറില്‍ രാത്രി എട്ടുമുതല്‍ 8.20 വരെ വെടിവയ്പ്പ് നടന്നു. നാശനഷ്ടം ഒന്നും ഉണ്ടായിട്ടില്ല. ഒന്‍പതു ദിവസമായി നടന്ന കനത്ത വെടിവയ്പ്പില്‍ എട്ടുപേര്‍ മരിക്കുകയും 13 സൈനികര്‍ അടക്കം 90 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. 32,000 പേരാണ് പാക്വെടിവയ്പ്പ് ഭയന്ന് അതിര്‍ത്ത ഗ്രാമങ്ങളില്‍ നിന്ന് പലായനം ചെയ്തത്. 113 ഗ്രാമങ്ങള്‍ ഇപ്പോള്‍ ആളൊഴിഞ്ഞ് ശൂന്യമായ നിലയിലാണ്.
അന്താരാഷ്ട്ര അതിര്‍ത്തിയിലെ ഗ്രാമങ്ങളില്‍ ബങ്കറുകള്‍ നിര്‍മ്മിക്കാന്‍ ജമ്മുകാശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള ഉത്തരവിട്ടിട്ടുണ്ട്. നിരവധി പേര് മരിക്കുകയും അനവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സാഹചര്യത്തിലാണ് ബങ്കറുകള്‍ നിര്‍മ്മിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: