ജമ്മു: ഒരു ദിവസത്തെ ഇടവേളക്കുശേഷം അതിര്‍ത്തിയില്‍ വീണ്ടും പാക്ക് വെടിവെയ്പ്പ്. ഇന്നലെ ഉച്ചയോടെ ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിലെ ഷാപൂര്‍ കെര്‍നി സെക്ടറിലാണ് ബിഎസ്എഫ് പോസ്റ്റുകള്‍ക്കു നേരേ പാക് റേഞ്ചേഴ്സ് വെടിയുതിര്‍ത്തത്. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല. വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച പാക് സൈന്യത്തിന് ഉടന്‍ തന്നെ ഭാരതസൈന്യം മറുപടി നല്കി.
യന്ത്രത്തോക്കുകള്‍ ഉപയോഗിച്ചുള്ള പാക്കിസ്ഥാന് വെടിവെയ്പ്പ് ഉച്ചയ്ക്ക് 12.45ഓടെയാണ് ആരംഭിച്ചതെന്ന് മുതിര്‍ന്ന സൈനികോദ്യോഗസ്ഥന് പറഞ്ഞു. സൈനിക പോസ്റ്റുകള്‍ക്കു നേരെ നടന്ന വെടിവെയ്പ്പ് ഭാരത സൈന്യം തടഞ്ഞിട്ടുണ്ട്. ഉചിതമായ തിരിച്ചടി നല്കിക്കൊണ്ടിരിക്കുകയാണ്. നമ്മുടെ ഭാഗത്ത് ആള്നാശമൊന്നുമില്ല, സൈനിക ഉദ്യോഗസ്ഥന് പറഞ്ഞു.
വ്യാഴാഴ്ച രാത്രി കത്വ ജില്ലയിലെ ഹീരാനഗര്‍ സെക്ടറില്‍ നടന്ന വെടിവെയ്പ്പിനു ശേഷം പാക് ഭാഗത്തു നിന്നും വെടിവെയ്പ്പ് ഉണ്ടായിട്ടില്ല. ഒന്നര ദിവസത്തിനു ശേഷമാണ് പാക് സൈന്യം ഇന്നലെ ഉച്ചയോടെ വീണ്ടും സൈനിക പോസ്റ്റുകള്‍ ആക്രമിക്കുന്നത്. എന്നാല്‍ ജമ്മു, സാംബ, കത്വ ജില്ലകളിലെ സൈനിക പോസ്റ്റുകള്‍ രണ്ടു ദിവസമായി ശാന്തമാണ്.
കഴിഞ്ഞ ദിവസങ്ങളില്‍ പാക് സൈന്യം നടത്തിയ വെടിവെയ്പ്പില്‍ എട്ട് ഗ്രാമീണര്‍ കൊല്ലപ്പെട്ടിരുന്നു. 60 ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ബുധനാഴ്ച നാല് പോസ്റ്റുകള്‍ക്കുനേരെ വെടിവെയ്പ്പ് നടന്നിരുന്നു. ഭാരതത്തിന്റെ ശക്തമായ തിരിച്ചടിയെത്തുടര്‍ന്നാണ് പാകിസ്ഥാന് വെടിവെയ്പ്പ് നിര്‍ത്തിവെച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: