പത്തനംതിട്ട: കോളജ് വിദ്യാര്‍ത്ഥിനി ദുരൂഹസാഹചര്യത്തില്‍ മരിച്ചതുമായി ബന്ധപ്പെട്ട് പത്തനംതിട്ട ഡിസിസി ഓഫീസ് സെക്രട്ടറിയും മരുമകനും അറസ്റ്റിലായി. പൂജകള്‍ക്കിടെയാണ് മരണം സംഭവിച്ചതെന്ന് ജില്ലാ പോലിസ് മേധാവി ഡോ. എ. ശ്രീനിവാസ് പത്രസമ്മേളനത്തില്‍ അറിയിച്ചു.
മരണമടഞ്ഞ പെണ്‍കുട്ടിയുടെ പിതൃസഹോദരനും ഡിസിസി ഓഫിസ് സെക്രട്ടറിയുമായ ഓമല്ലൂര്‍ പുത്തന്‍പീടികയില്‍ ആനന്ദാലയത്തില്‍ വത്സന്(57), മരുമകന് കോട്ടയം കിളിരൂര്‍ ഇറമ്പത്തുവീട്ടില് മിതോഷ്(27) എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ക്കെതിരെ മനഃപൂര്‍വമല്ലാത്ത നരഹത്യക്ക് കേസെടുത്തു. ഒന്നാം പ്രതി മിതോഷിനെയും രണ്ടാം പ്രതി വത്സനെയും ഇന്നലെ പത്തനംതിട്ട കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
വടശേരിക്കര കലശക്കുഴിയില്‍ പ്രസന്നന്(സുകു)-ഉഷ ദമ്പതികളുടെ മകളും റാന്നി സെന്റ് തോമസ് കോളജിലെ ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനിയുമായ ആതിര(19)യെ വെള്ളിയാഴ്ച രാത്രിയിലാണ് മരിച്ച നിലയില്‍ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ എത്തിച്ചത്. ആതിരയെ ഒരാഴ്ചക്കു മുമ്പാണ് വത്സന്റെ വീട്ടില്‍ കൊണ്ടുവന്നത്. കോട്ടയം മെഡിക്കല്‍ കോളജില്‍ കൊണ്ടുപോകാന്‍ മാതാപിതാക്കളാണ് ഇവിടെ എത്തിച്ചത്.
വല്സലനെയും ഭാര്യയെയും ശനിയാഴ്ച തന്നെ പത്തനംതിട്ട സി.ഐ. എം ആര് മധു ബാബു, പ്രിന്‍സിപ്പല്‍ എസ്.ഐ. ജി പി മനുരാജ് എന്നിവരുടെ നേതൃത്വത്തില്‍ ചോദ്യം ചെയ്തിരുന്നു. ഇവര്‍ നല്കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കഴിഞ്ഞ ദിവസം ഇവരുടെ മരുമകന് മിതോഷിനെ പോലിസ് കസ്റ്റഡിയിലെടുത്തിരുന്നു. കേസിലെ ഒന്നാം പ്രതി മിതോഷിന്റെ നേതൃത്വത്തിലായിരുന്നു പെണ്‍കുട്ടിയുടെ രോഗം മാറ്റാനെന്ന പേരില്‍ പൂജനടന്നതെന്ന് പോലീസ് പറയുന്നു. മൃതദേഹത്തില്‍ 40 ഓളം മുറിവുകളുണ്ടായിരുന്നതായും വ്യക്തമായി.
മുറിവുകള്‍ക്ക് രണ്ട് ദിവസത്തിലധികം പഴക്കമുണ്ടായിരുന്നതായും പോസ്റ്റുമാര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍, മരണകാരണം പൂജയ്ക്കിടെയുണ്ടായ ശാരീരിക പീഡനമാണന്ന്് സ്ഥീരീകരിച്ച പോലിസ്, ആന്തരികാവയവങ്ങളുടെ രാസ-ശാസ്ത്രീയ പരിശോധനാ റിപ്പോര്‍ട്ട് ലഭിച്ചെങ്കില്‍ മാത്രമേ ഇത് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുപറയാന്‍ കഴിയുകയുള്ളുവെന്നും പറഞ്ഞു. എന്നാല്‍ ഗുരുതരമായ പൊള്ളലേറ്റ പെണ്‍കുട്ടിയെ ആശുപത്രിയിലെത്തിച്ച് ചികില്സിക്കുന്നതിന് ബന്ധുക്കള്‍ തയ്യാറാവാത്തതും ആന്തരികാവയവങ്ങളുടെ പ്രവര്‍ത്തനത്തെ കൂടുതല്‍ ദോഷകരമായി ബാധിച്ചു.
കഴിഞ്ഞ തിങ്കള്‍ മുതല്‍ തുടര്‍ച്ചയായി വീട്ടില്‍ പൂജ നടന്നെന്ന് നാട്ടുകാര്‍ വിവരം നല്‍കിയതനുസരിച്ച് നടത്തിയ പരിശോധനയില്‍ പൂജ നടന്നതിന്റെ സൂചനകള്‍ പോലിസ് കണ്ടെത്തി. പ്രാര്‍ഥനാ മുറിയില്‍ സാധാരണയില്‍ കവിഞ്ഞ തോതില്‍ ചന്ദനത്തിരിയും, കര്‍പ്പൂരവും, കണ്ടെത്തി. പെണ്‍കുട്ടിയുടെ നെഞ്ചിലും കൈപ്പത്തികളുടെ ഇരുപുറങ്ങളിലും പൊള്ളലേറ്റ പാടുകള്‍ ഉണ്ടായിരുന്നു. കയ്യിലെ പാടുകള്‍ ബലപ്രയോഗത്തിലൂടെ കര്‍പ്പൂരം കത്തിച്ചതിനാലാണെന്ന് കരുതുന്നതായി എസ്.പി. പറഞ്ഞു.
മൃതദേഹം നനഞ്ഞ അവസഥയിലാണ് ആശുപത്രിയില്‍ എത്തിച്ചത്. പൂജക്കിടെ നടന്ന ശാരീരിക പീഡനത്താല്‍ മൂത്രവിസര്‍ജ്ജനം നടത്തിയതാണ് കാരണമെന്നാണ് പോലിസ് നിഗമനം. എന്നാല്‍ രോഗനിവാരണത്തിനായി പൂജ നടത്തിയിട്ടില്ല എന്നാണ് മാതാപിതാക്കളും ബന്ധുക്കളും പറയുന്നത്. ശുഭാനന്ദാശ്രമ വിശ്വാസികളായ തങ്ങള്‍ സാധാരണ നടത്താറുള്ള പൂജക്കിടെ ബോധക്ഷയം സംഭവിച്ച് വിളക്കിനുമേല്‍ വീണതിനെ തുടര്‍ന്നാണ് ഒരാഴ്ചമുമ്പ് ആതിരക്ക് പൊള്ളലേറ്റതെന്നും ഇവര്‍ പറയുന്നു. അന്നുതന്നെ പൊള്ളലേറ്റതിനു പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ചികിത്സയും തേടിയിരുന്നതായി ഇവര്‍ വ്യക്തമാക്കി.
അന്വേഷണ സംഘത്തില്‍ ജില്ലാ പോലിസ് മേധാവിയുടെ ഷാഡോ പോലിസ് അംഗങ്ങളായ ശ്യാംലാല്‍, അജി സാമുവേല്‍, ബിജു മാത്യു, രാധാകൃഷ്ണന്, സന്തോഷ്് കുമാര്‍, ലിജു, വില്‍സണ്‍ എന്നിവരുമുണ്ടായിരുന്നു. ഇതിനിടയില്‍ വത്സന്, മിതോഷ് എന്നിവരെ ആതിരയുടെ മരണത്തിനിടയാക്കിയ സംഭവം നടന്ന വീട്ടിലെത്തിച്ച് പോലിസ് തെളിവെടുത്തു. തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്യുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: