പ്രകൃതി ദുരന്തങ്ങള്‍ മുന്‍കൂട്ടി അറിഞ്ഞാലും മനുഷ്യപ്രയന്തംകൊണ്ടോ ശാസ്ത്രനേട്ടങ്ങള്‍ പ്രയോജനപ്പെടുത്തിയോ തടയാനാവില്ല. എന്നാല്‍ സക്രിയമായി മുന്‍കരുതലുകളെടുത്താല്‍ ആള്‍നാശവും വസ്തുനഷ്ടവും ഒരു പരിധിവരെ ലഘൂകരിക്കാന്‍ കഴിയും.
അതിന്റെ ഒന്നാന്തരം തെളിവാണ് ഹുദ്ഹുദ് ചുഴലിക്കാറ്റിനെ അതിജീവിക്കാന്‍ കൈക്കൊണ്ട നടപടികള്‍.കാലാവസ്ഥാ പ്രവചനം അറിഞ്ഞതുമുതല്‍ കേന്ദ്രസര്‍ക്കാറും ആന്ധ്രാ, ഒഡീഷാ സംസ്ഥാന സര്‍ക്കാരുകളും സ്വീകരിച്ച നടപടികള്‍ പ്രസംശനീയവും മാതൃകാപരവുമാണ്. അതുകൊണ്ടുതന്നെ ലക്ഷക്കണക്കിനാളുകളുടെ മരണത്തിന്റെയും ശതകോടിക്കണക്കിന് വില മതിക്കാവുന്ന വസ്തു നഷ്ടത്തിന്റെയും തോത് കുറയ്ക്കാനായി.
ആന്ധ്രയിലും ഒഡീഷയിലുമായി എട്ടുപേര്‍ക്കാണ് ജീവഹാനി ഉണ്ടായത്. എഴുപതോളം തീവണ്ടികള്‍ റദ്ദാക്കുകയും നാലുലക്ഷത്തിലധികം പേരെ മാറ്റിപ്പാര്‍പ്പിക്കുകയും ചെയ്തതിനാലാണ് ആള്‍നാശം ഇത്രയും കുറവായത്. മണ്ണിടിഞ്ഞും മരം വീണും വീട് തകര്‍ന്നുമാണ് മരണങ്ങളെല്ലാം സംഭവിച്ചത്.
മുന്‍കരുതല്‍ നിര്‍ദ്ദേശങ്ങള്‍ ഗൗരവത്തിലെടുത്തെങ്കില്‍ ഈ മരണങ്ങളും ഒരു പക്ഷേ ഒഴിവാക്കാമായിരുന്നു. ആന്ധ്ര, ഒഡീഷ സര്‍ക്കാരുകളുമായി പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യമന്ത്രമന്ത്രി രാജ്നാഥ് സിംഗും നിരന്തരം ബന്ധപ്പെടുകയും ദുരന്തത്തിന്റെ കാഠിന്യം കുറയ്ക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുകയും ചെയ്തു. സംസ്ഥാന സര്‍ക്കാറുകള്‍ ജാഗ്രതയോടെ പ്രവര്‍ത്തിച്ചതും പ്രശംസനീയമാണ്.
ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ഹുദ്ഹുദ് ചുഴലിക്കാറ്റില്‍ വിശാഖപട്ടണത്താണ് കൂടുതല്‍ നാശനഷ്ടം. ആന്ധ്രയിലെ രണ്ട് തീരങ്ങള്‍ കടലെടുത്തു. ഞായറാഴ്ച രാവിലെ 11 ഓടെ വീശിത്തുടങ്ങിയ കാറ്റ് ഒരു മണിയോടെ ശക്തിയാര്‍ജിക്കുകയായിരുന്നു. മണിക്കൂറില്‍ 250 കിലോമീറ്റര്‍ വേഗതയിലാണ് ഹുദ്ഹുദ് ആഞ്ഞടിച്ചത്. വിശാഖപട്ടണത്തെ കൈലാഷ് ഗിരിയിലാണ് ആദ്യം കാറ്റെത്തിയത്. കാറ്റിനൊപ്പം ശക്തമായ മഴയും പെയ്തു. തുടര്‍ച്ചയായ കാറ്റും മഴയും ആന്ധ്ര, ഒഡീഷ തീരങ്ങളിലെ വൈദ്യുത- വാര്‍ത്താവിനിമയ ബന്ധം പൂര്‍ണമായും തകരാറിലാക്കി.
കടലില്‍ 30 അടി വരെ ഉയരത്തില്‍ തിരമാലകള്‍ ആഞ്ഞടിച്ചേക്കാമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നിയിപ്പ് നല്കിക്കൊണ്ടിരുന്നു. കാറ്റിന്റെ ശക്തി കുറയുമെങ്കിലും അടുത്ത ദിവസങ്ങളില്‍ ശക്തമായ മഴയുണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്. ഛത്തീസ്ഗഡ്, ബീഹാര്‍, മധ്യപ്രദേശ്, ഉത്തര്‍പ്രദേശ്, പശ്ചിമബംഗാള്‍ എന്നിവിടങ്ങളില്‍ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിരുന്നു. ഈ സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാര്‍ക്ക് മുന്നറിയിപ്പ് കൈമാറി. ദുരിത ബാധിത പ്രദേശങ്ങളിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി ഭാരത സൈന്യവും, നാവികസേനയും സജീവമായിരുന്നു.
വിശാഖപട്ടണത്തും, ശ്രീകാകുളത്തും സൈന്യം ദുരിതാശ്വാസ പ്രവര്‍ത്തനം നടത്തിവരികയാണ്. ഹെലികോപ്റ്ററുകളും ബോട്ടുകളും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി സജ്ജീകരിച്ചു. ഒഡീഷയില്‍ നിന്ന് ഒന്നരലക്ഷത്തിലധികം പേരെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. കനത്ത നാശംവിതച്ച വിശാഖപട്ടണത്തെ വിവിധ പ്രദേശങ്ങളില്‍ കുടിവെള്ളവും ഭക്ഷണവും വിതരണം ചെയ്തു. ശ്രീകാകുളം, വിശാഖപട്ടണം, ഗോദാവരി എന്നീ ജില്ലകളില്‍ നിന്നായി രണ്ടരലക്ഷം പേരെ മാറ്റിപ്പാര്‍പ്പിച്ചു. ആന്ധ്രയിലെ 356 ഗ്രാമങ്ങള്‍ ദുരിതബാധിത പ്രദേശങ്ങളാണെന്ന് അധികൃതര്‍ സ്ഥിരീകരിച്ചു. 300-ലധികം ദുരിതാശ്വാസ ക്യാമ്പുകളും ഇവിടെ തുറന്നിട്ടുണ്ട്.
ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കാന് ബംഗളൂരുവിലെ നാവിക സേനാ ആസ്ഥാനവും ഉണര്‍ന്ന് പ്രവര്‍ത്തിച്ചു. ഇതിനുപുറമെ, ദേശീയ ദുരന്തനിവാരണ സേനയുടെ 16 സംഘങ്ങളും, ഒഡീഷ ദുരന്തനിവാരണ സേനയുടെ പത്ത് സംഘങ്ങളും രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്കി. ആന്ധ്രാ-ഒഡീഷ തീരങ്ങളില്‍ ഇതിന് മുമ്പും ചുഴലിക്കാറ്റ് വന്‍നാശം വിതച്ചിട്ടുണ്ട്. 1970-ലും 77ലും പ്രകൃതിക്ഷോഭം കനത്തതായിരുന്നു.
ചുഴലിക്കാറ്റും അതേത്തുടര്‍ന്നുണ്ടായ മഴയും നൂറ് കണക്കിന് പേരുടെ ജീവനെടുത്തു. 1999-ല്‍ ഒഡീഷ തീരത്ത് ആഞ്ഞടിച്ച ചുഴലിക്കാറ്റായിരുന്നു ചരിത്രത്തിലെ മറ്റൊരു ദുരന്തം. 8,000ത്തിലധികം പേരാണ് അന്ന് മരിച്ചത്. കഴിഞ്ഞ വര്‍ഷം ഫൈലിന് ചുഴലിക്കാറ്റ് ആഞ്ഞടിക്കുമെന്ന മുന്നറിയിപ്പിനെതുടര്‍ന്ന് ലക്ഷക്കണക്കിനാളുകളെ മാറ്റിപ്പാര്‍പ്പിച്ചിരുന്നു. ആന്ധ്രയിലും ഒഡിഷയിലും രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ സന്നദ്ധ ഭടന്മാരും സേനകള്‍ക്കൊപ്പം സേവനപ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്.
റോഡു നിര്‍മ്മാണവും വാര്‍ത്താവിനിമയ ബന്ധങ്ങള്‍ പുനഃസ്ഥാപിക്കലുമാണ് അടിയന്തരമായി ചെയ്തുകൊണ്ടിരിക്കുന്നത്. മാറ്റിപ്പാര്‍പ്പിച്ചവരെ യഥാസ്ഥാനത്ത് കുടിയിരുത്തുക എന്നതാണ് ശ്രമകരമായ ജോലി. കേന്ദ്രസര്‍ക്കാരിന്റെ ഉദാരസഹായം പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും ഉറപ്പുനല്‍കിയിട്ടുണ്ട്. ജമ്മുകശ്മീരില്‍ പ്രളയമുണ്ടായപ്പോള്‍ സ്വീകരിച്ച കേന്ദ്രസര്‍ക്കാരിന്റെ ജാഗ്രതയും ഇപ്പോഴത്തെ ദ്രുതഗതിയിലുള്ള പ്രവര്‍ത്തനങ്ങളും പ്രത്യേകം എടുത്തുപറയേണ്ടതു തന്നെയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: