റോം: യൂറോ 2016ന്റെ യോഗ്യതാ മത്സരങ്ങളില്‍ ചെക്ക് റിപ്പബ്ലിക്ക്, ഐസ്ലന്റ്, ക്രൊയേഷ്യ, ഇറ്റലി എന്നീ ടീമുകള്‍ മികച്ച വിജയം സ്വന്തമാക്കിയപ്പോള്‍ കരുത്തരും കഴിഞ്ഞ ബ്രസീല്‍ ലോകകപ്പിലെ സെമിഫൈനലിസ്റ്റുകളുമായ ഹോളണ്ടിന് തോല്‍വി.
ഗ്രൂപ്പ് എയില്‍ നടന്ന മത്സരത്തില്‍ ഐസ്ലന്റാണ് കരുത്തരായ ഹോളണ്ടിനെ തകര്‍ത്തുവിട്ടത്. മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്കായിരുന്നു ഐസ്ലന്റ് വിജയം. യോഗ്യതാ റൗണ്ടില്‍ തുടര്‍ച്ചയായ മൂന്നാം വിജയം. വാന്‍പെഴ്സി, റോബന്, ഡി ജോങ്, സ്നൈഡര്‍, അഫെല്ലി തുടങ്ങിയ താരനിര അണിനിരന്നിട്ടും സ്കോറിംഗിലെ പിഴവാണ് ഓറഞ്ച് പടക്ക് തിരിച്ചടിയായത്. കളിയുടെ 74 ശതമാനവും പന്ത് നിയന്ത്രിച്ചിട്ടും ഒരിക്കല്‍ പോലും ഡച്ച് പോരാളികള്‍ക്ക് എതിര് വല കുലുക്കാന്‍ കഴിഞ്ഞില്ല. അതേസമയം ഐസ്ലന്റാവട്ടെ കിട്ടിയ മൂന്ന് അവസരങ്ങളില്‍ രണ്ടെണ്ണവും ഡച്ച് വലയിലെത്തിക്കുകയും ചെയ്തു. പത്താം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെയാണ് ഐസ്ലന്റ് ലീഡ് നേടിയത്. ഹോളണ്ട് താരം ഡിവ്രിജ് ഐസ്ലന്റിന്റെ ബിര്‍കിര്‍ ബാര്നാസനെ ബോക്സിനുള്ളില്‍ വീഴ്ത്തിയതിനാണ് സ്പോട്ട്കിക്ക് ലഭിച്ചത്. കിക്കെടുത്ത സിഗുഡ്സണ്‍ ഡച്ച് ഗോളിക്ക് യാതൊരു അവസരവും നല്‍കാതെ പന്ത് വലയിലെത്തിച്ചു. ഒരു ഗോളിന് പിന്നിലായതോടെ ഡച്ച് ആക്രമണം ശക്തിപ്പെടുത്തി. 26-ാം മിനിറ്റില്‍ റോബിന് വാന്‍പെഴ്സിയുടെ ഷോട്ട് ഐസ്ലന്റ് ഗോളി രക്ഷപ്പെടുത്തിയതിന് പിന്നാലെ റോബന്റെ ഒരു ശ്രമം പാഴാവുകയും ചെയ്തു. പിന്നീട് 41-ാം മിനിറ്റില്‍ ജെര്മിയന് ലെന്‍സിന്റെ നല്ലൊരു ഷോട്ടും ഐസ്ലന്റ് ഗോളി വിദഗ്ധമായി കുത്തിയകറ്റി. തൊട്ടടുത്ത മിനിറ്റില്‍ ഐസ്ലന്റ് രണ്ടാമതും ഡച്ച് വലയില്‍ പന്തെത്തിച്ചു. കോള്ബിന് സൈറ്റ്ഹോര്സന് പായിച്ച ഷോട്ട് ഡച്ച് പ്രതിരോധത്തില്‍ തട്ടി മടങ്ങിയത് പിടിച്ചെടുത്ത ശേഷം സിഗുഡ്സണ്‍ വീണ്ടും വലയിലേക്ക് നിറയൊഴിക്കുകയായിരുന്നു. മൂന്ന് മത്സരങ്ങൡ നിന്ന് എട്ട് ഗോളുകള്‍ നേടിയ ഐസ്ലന്റ് ഒരു ഗോള്‍ പോലും വഴങ്ങാതെയാണ് തേരോട്ടം തുടരുന്നത്. അതേസമയം മൂന്ന് മത്സരങ്ങള്‍ കളിച്ച ഹോളണ്ടിന്റെ രണ്ടാം പരാജയമാണിത്. നേരത്തെ ചെക്ക് റിപ്പബ്ലിക്കിനോടും അവര്‍ പരാജയപ്പെട്ടിരുന്നു. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ ചെക്ക് റിപ്പബ്ലിക്കും തുടര്‍ച്ചയായ മൂന്നാം വിജയം സ്വന്തമാക്കി. കസാക്ക്സ്ഥാനെ രണ്ടിനെതിരെ നാല് ഗോളുകള്‍ക്കാണ് ചെക്ക് റിപ്പബ്ലിക്ക് തകര്‍ത്തത്. ചെക്കിന് വേണ്ടി ഡോക്കല്, ലാഫ്റ്റ, ക്രെജിസി, നെസിഡ് എന്നിവര്‍ ഗോളുകള്‍ നേടിയപ്പോള്‍ കസാക്ക്സ്ഥാന്റെ രണ്ടു ഗോളുകളും നേടിയത് ലോഗ്വിനെന്കോയാണ്. മറ്റൊരു മത്സരത്തില്‍ ലാറ്റ്വിയയും തുര്‍ക്കിയും 1-1ന് സമനില പാലിച്ചു. ഗ്രൂപ്പ് എയില്‍ 9 പോയിന്റ് വീതമുള്ള ഐസ്ലന്റും ചെക്ക് റിപ്പബ്ലിക്കുമാണ് ഒന്നും രണ്ടും സ്ഥാനത്ത്. മൂന്ന് പോയിന്റുള്ള ഹോളണ്ട് മൂന്നാം സ്ഥാനത്താണ്.
ഗ്രൂപ്പ് ബിയില്‍ നടന്ന പോരാട്ടങ്ങളില്‍ ഇസ്രായേലും വെയ്ല്‍സും വിജയം സ്വന്തമാക്കി. ഇസ്രായേല്‍ ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് അന്‍ഡോറയെ കീഴടക്കിയപ്പോള്‍ വെയ്ല്‍സ് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് സൈപ്രസിനെയാണ് പരാജയപ്പെടുത്തിയത്. അതേസമയം ബെല്‍ജിയം-ബോസ്നിയ ഹെര്‍സഗോവിന പോരാട്ടം 1-1ന് സമനിലയില്‍ കലാശിച്ചു.
ഗ്രൂപ്പ് എച്ചില് ക്രൊയേഷ്യ മറുപടിയില്ലാത്ത ആറ് ഗോളുകള്‍ക്ക് അസര്‍ബെയ്ജാനെ തകര്‍ത്താണ് തുടര്‍ച്ചയായ മൂന്നാം വിജയം കരസ്ഥമാക്കിയത്. ക്രൊയേഷ്യക്ക് വേണ്ടി ഇവാന് പെരിസിക്ക് രണ്ടും ക്രമാറിക്ക്, ബ്രോസോവിക്ക്, ലൂക്കാ മോഡ്രിച്ച് എന്നിവര്‍ ഓരോ ഗോളും നേടി. ഒരെണ്ണം അസര്ബെയ്ജാന് താരം സാദിഗോവിന്റെ സെല്‍ഫ് ഗോളായിരുന്നു.
മറ്റൊരു മത്സരത്തില്‍ ഇറ്റലി കഷ്ടിച്ചാണ് മാള്‍ട്ടയെ മറികടന്നത്. ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു ഇറ്റലിയുടെ വിജയം. ഗ്രൂപ്പില്‍ തുടര്‍ച്ചയായ മൂന്നാം വിജയമാണ് അസൂറികള്‍ നേടിയത്. 23-ാം മിനിറ്റില്‍ ഗ്രാസിയാനോ പെല്ലെയാണ് മാള്‍ട്ടക്കെതിരെ ഇറ്റലിയുടെ വിജയഗോള്‍ നേടിയത്. മറ്റൊരു മത്സരത്തില്‍ നോര്‍വേ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ബള്‍ഗേറിയയെയും പരാജയപ്പെടുത്തി. ഗ്രൂപ്പില്‍ മൂന്നു മത്സരങ്ങള്‍ കഴിഞ്ഞപ്പോള്‍ ഒമ്പത് പോയിന്റുമായി ക്രൊയേഷ്യയും ഇറ്റലിയുമാണ് ഒന്നും രണ്ടും സ്ഥാനങ്ങൡ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: