കണ്ണിനു കണ്ണ് എന്ന പ്രാകൃത രീതിയില്‍ വിശ്വസിച്ച് പരസ്പരം കടിച്ചു കീറാന്‍ തക്കം പാര്‍ത്തിരിക്കുന്നവരാണ് പാക്കിസ്ഥാനിലെ ബഹുഭൂരിപക്ഷം രാഷ്ട്രീയപാര്‍ട്ടികളെങ്കിലും ജമ്മുകശ്മീരിനെ മുന്‍നിര്‍ത്തി ഭാരതത്തെ എതിര്‍ക്കുന്ന കാര്യത്തില്‍ ഈ പാര്‍ട്ടികള്‍ ഒറ്റക്കെട്ടാണ്. 2013 ലെ പൊതുതെരഞ്ഞെടുപ്പില്‍ കടുത്ത ശത്രുത പുലര്‍ത്തിയിരുന്ന വിവിധ രാഷ്ട്രീയപാര്‍ട്ടികളുടെ പ്രകടനപത്രിക പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാവും.
പ്രധാനമന്ത്രി നവാസ് ഷെരീഫ് നേതൃത്വം നല്കുന്ന പാക്കിസ്ഥാന് മുസ്ലിംലീഗിന്റെ 110 പേജ് വരുന്ന പ്രകടനപത്രികയില്‍ ഇങ്ങനെയാണ് വ്യക്തമാക്കിയിരുന്നത്: ”യുഎന്‍ പ്രമേയത്തിലെ പ്രസക്തമായ വകുപ്പുകളനുസരിച്ചും സ്വയംനിര്ണായാവകാശത്തിനുവേണ്ടിയുള്ള പ്രവിശ്യയിലെ ജനങ്ങളുടെ അഭിലാഷമനുസരിച്ചും ജമ്മു-കശ്മീര്‍ പ്രശ്നം പരിഹരിക്കാന്‍ പ്രത്യേകം ശ്രമിക്കും.” നവാസ് ഷെരീഫിനെ നഖശിഖാന്തം എതിര്‍ക്കുന്ന ആസിഫ് അലി സര്‍ദാരിയുടെ പാക്കിസ്ഥാന് പീപ്പിള്‍സ് പാര്‍ട്ടിയുടെ പ്രകടനപത്രിക ഇങ്ങനെയാണ് പ്രഖ്യാപിച്ചത്: ”കശ്മീര്‍ ജനതയോടുള്ള നയതന്ത്രപരവും ധാര്‍മികവുമായ പ്രതിബദ്ധതകള്‍ ബലികഴിക്കാതെതന്നെ പ്രത്യേക മുന്‍ഗണന നല്കി മേഖലയില്‍ സ്ഥിരതയും സമാധാനവും കൈവരിക്കാന്‍ ശ്രമിക്കും.
” നവാസിനെയും സര്‍ദാരിയെയും ഒരേപോലെ എതിര്‍ക്കുന്ന മുന്‍ ക്രിക്കറ്റ് താരം ഇമ്രാന്‍ഖാന്റെ പാര്‍ട്ടിയായ തെഹ്രിക്-ഇ-ഇന്‍സാഫും കശ്മീര്‍നയം പ്രഖ്യാപിക്കുകയുണ്ടായി. ”കാതലായ ദേശീയതാല്പര്യമായി കണ്ട് കശ്മീര്‍പ്രശ്നം പരിഹരിക്കും” എന്നായിരുന്നു ഇമ്രാന്റെ പ്രഖ്യാപനം. മുന്‍പ്രസിഡന്റ് പര്‍വേസ് മുഷറഫിന്റെ ഓള് പാക്കിസ്ഥാന് മുസ്ലിംലീഗ് പാര്‍ട്ടിക്ക് പാക് രാഷ്ട്രീയത്തില്‍ പറയത്തക്ക സ്വാധീനമൊന്നുമില്ലായിരുന്നുവെങ്കിലും കശ്മീരിന്റെ കാര്യത്തില്‍ സ്വരം കടുപ്പിക്കുന്നതുകാണാം.
”കശ്മീര്‍, സിയാച്ചിന്‍, സര്‍ക്രീക്ക്…എന്നിങ്ങനെ ഭാരതവുമായുള്ള പ്രമുഖ പ്രശ്നങ്ങള്‍ പരിഹരിക്കാതെ മേഖലയില്‍ സമാധാനം ഉണ്ടാവില്ല. സിയാച്ചിന്‍, സര്‍ക്രീക്ക് എന്നിവക്കൊപ്പം കശ്മീര്‍പ്രശ്നവും പരിഹരിക്കുന്നതുവരെ സമാധാനം സാധ്യമല്ല,” എന്നാണ് മുഷറഫിന്റെ പാര്‍ട്ടി തെരഞ്ഞെടുപ്പ് പ്രകടനപത്രികയില്‍ പ്രഖ്യാപിച്ചത്.
രാജ്യാന്തര വേദികളില്‍ വിശ്വാസ്യത ലഭിക്കാന്‍ കശ്മീര്‍ പ്രശ്നത്തെ പാലസ്തീന് പ്രശ്നവുമായി താരതമ്യം ചെയ്ത് അവതരിപ്പിക്കുന്ന ഒരു രീതി കാലങ്ങളായി പാക്കിസ്ഥാന് പിന്തുടരുന്നുണ്ട്. പ്രത്യേകിച്ച് ഫലമൊന്നും ഇതുകൊണ്ട് ഉണ്ടാകാറില്ലെങ്കിലും പ്രശ്നത്തിന് പ്രചാരം ലഭിക്കുമെന്നതിനാലാണ് പാക്കിസ്ഥാന് ഈ വിഫലശ്രമം നടത്താറുള്ളത്. കശ്മീര്‍ പ്രശ്നത്തിന് പാലസ്തീനുമായി താരതമ്യമൊന്നുമില്ലെങ്കിലും പാക്കിസ്ഥാനിലെ രാഷ്ട്രീയപാര്‍ട്ടികള്‍ ഭാരതത്തോട് സ്വീകരിക്കുന്ന സമീപനം പാലസ്തീനിലെ വിവിധ രാഷ്ട്രീയപാര്‍ട്ടികള്‍ ഇസ്രയേലിനോട് സ്വീകരിക്കുന്ന പൊതുസമീപനംപോലെയാണ്.
ഇസ്രായേലിന് ഭൂമുഖത്ത് നിലനില്ക്കാന് അവകാശമില്ലെന്ന നിലപാടാണ് പാലസ്തീനിലെ രാഷ്ട്രീയപാര്‍ട്ടികള്‍ക്കുള്ളത്. പാക്കിസ്ഥാനില്‍ വ്യത്യസ്ത പാര്‍ട്ടികളുടെ നേതൃത്വത്തിലുള്ള സര്‍ക്കാരുകള്‍ മാറിമാറി അധികാരത്തില്‍ വരുമ്പോള്‍ ഭാരതത്തോടും കശ്മീര്‍ പ്രശ്നത്തോടുമുള്ള സമീപനം മാറുമെന്ന പ്രതീക്ഷ ഉയരാറുണ്ട്. എന്നാല്‍ ഇത് അയഥാര്‍ത്ഥമാണെന്ന് അധികം വൈകാതെ വ്യക്തമാകുകയും ചെയ്യും.
ഇത് ആദ്യമായല്ല പാക്കിസ്ഥാന് കശ്മീര്‍ പ്രശ്നം യുഎന്നില്‍ ഉന്നയിക്കുന്നത്.
2012 ല്‍ അന്നത്തെ പാക് പ്രസിഡന്റ് ആസിഫ് അലി സര്‍ദാരി യുഎന്‍ പൊതുസഭയില്‍ പ്രസംഗിച്ചത് കശ്മീര്‍ യുഎന്‍ സംവിധാനത്തിന്റെ കരുത്തിന്റെയല്ല, പരാജയങ്ങളുടെ പ്രതീകമാെണന്നാണ്. യുഎന്‍ രക്ഷാസമിതിയുടെ ദീര്‍ഘകാല പ്രമേയങ്ങള്‍ക്ക് അനുസൃതമായി സമാധാനത്തിന്റെ മാര്‍ഗത്തില്‍ പ്രശ്നം പരിഹരിക്കാനുള്ള കശ്മീര്‍ ജനതയുടെ അവകാശെത്ത തങ്ങള്‍ പിന്തുണക്കുന്നുവെന്നും സര്‍ദാരി പറയുകയുണ്ടായി. എന്നാല്‍ കശ്മീര്‍ പ്രശ്നം യുഎന്‍ സംവിധാനം പരാജയപ്പെട്ടതിന്റെ പ്രതീകമാണെന്ന് പറഞ്ഞത് എന്തര്‍ത്ഥത്തിലാണെന്ന് വിശദീകരിക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ സര്‍ദാരി ഒഴിഞ്ഞുമാറുകയാണുണ്ടായത്. ”പ്രസംഗത്തില്‍ അതുണ്ട്. അത് വായിക്കൂ. കൂടുതല്‍ വിശദീകരിക്കാനില്ല” എന്ന് പറഞ്ഞ് വിദേശകാര്യമന്ത്രിയായിരുന്ന ഹിന റബ്ബാനി ഖറും കയ്യൊഴിയുകയായിരുന്നു.
പാക്കിസ്ഥാന് കശ്മീര്‍ പ്രശ്നം ഉന്നയിച്ചപ്പോഴൊക്കെ അത് തങ്ങളുടെ ആഭ്യന്തരപ്രശ്നമാണെന്ന ഭാരതത്തിന്റെ നിലപാട് യുഎന്‍ അംഗീകരിക്കുകയായിരുന്നു. ഭാരതത്തിന്റെ ഈ നിലപാടിനാണ് ലോകരാഷ്ട്രങ്ങളുടെ പിന്തുണ ലഭിക്കാറുള്ളത്. 2012 ല്‍ സര്‍ദാരി കശ്മീര്‍ പ്രശ്നം ഉന്നയിച്ചപ്പോഴും ഇതായിരുന്നു അവസസ്ഥ. പ്രശ്നപരിഹാരത്തിന് മൂന്നാംകക്ഷിയുടെ ഇടപെടല്‍ ആവശ്യമില്ലെന്ന നിലപാടാണ് അമേരിക്കയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ അന്ന് സ്വീകരിച്ചത്. ഈ നിലപാടിന് ഒരിക്കല്‍ക്കൂടി യുഎന്നിന്റെ അംഗീകാരം ലഭിച്ചിരിക്കുകയാണ്. ഭീകരവാദത്തിന്റെ നിഴലില്‍ സമാധാന സംഭാഷണങ്ങള്‍ സാധ്യമാവില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎന്നില്‍ വ്യക്തമാക്കിയത് ശരിവെക്കുന്നതാണ് പാക്കിസ്ഥാന് ഒടുവില്‍ ലഭിച്ച തിരിച്ചടി.
ഭാരതവുമായുള്ള മൂന്ന് യുദ്ധങ്ങളിലും ചരിത്രപരമായ പരാജയമാണ് പാക്കിസ്ഥാന് നേരിടേണ്ടിവന്നത്. ഇത് മറച്ചുപിടിക്കാന്കൂടിയാണ് ഇരുരാജ്യങ്ങളുടെയും അതിര്‍ത്തി ആ രാജ്യം സംഘര്‍ഷഭരിതമാക്കി നിലനിര്‍ത്തുന്നത്.
ഭാരതം എന്ന വന്‍ശക്തിയെ നേരിടാനുള്ള കരുത്ത് തങ്ങള്‍ക്കുണ്ടെന്ന് മറ്റുള്ളവരെ ബോധ്യപ്പെടുത്താനുള്ള വിഫലശ്രമമാണ് പാക്കിസ്ഥാന് നടത്തുന്നത്. പ്രതിരോധരംഗത്ത് കാലാകാലങ്ങളില്‍ ഭാരതം സ്വീകരിക്കുന്ന നടപടികളെ അനുകരിക്കുകയെന്നതാണ് പാക്കിസ്ഥാന് പിന്‍പറ്റുന്ന മറ്റൊരു രീതി. ഇതിന് ഭാരതത്തിന്റെ ശത്രുപക്ഷത്ത് നില്ക്കുന്ന ചൈനയുടെ സാമ്രാജ്യത്വമോഹത്തെ പിന്തുണക്കാനും പാക്കിസ്ഥാന് മടിയില്ല. ഭാരതം പൊഖ്റാനില്‍ വിജയകരമായി അണുബോംബ് സ്ഫോടനം നടത്തിയപ്പോള്‍ സമാനമായ ഒരു പരീക്ഷണം പാക്കിസ്ഥാന് നടത്താനായത് ചൈനയുടെ സഹായത്തോടെയാണ്. മേഖലയില്‍ ഭാരതം കരുത്തറിയിച്ചപ്പോള്‍ അസ്വസ്ഥമായ ചൈന പാക്കിസ്ഥാനെ മുന്‍നിര്‍ത്തി ശാക്തിക ബലാബലത്തിന് ശ്രമിക്കുകയായിരുന്നു. എന്നാല്‍ ഭാരതം നടത്തിയ പൊഖ്റാന്‍ അണുപരീക്ഷണത്തോട് കിടപിടിക്കാവുന്നതായിരുന്നില്ല പാക്കിസ്ഥാന്റേതെന്ന് അധികം വൈകാതെ വ്യക്തമാവുകയുണ്ടായി.
ഏകപക്ഷീയമായി വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് തിരിച്ചടിക്കാന്‍ ഭാരതത്തെ പ്രേരിപ്പിക്കുക. എന്നിട്ട് ഭാരതമാണ് കടന്നാക്രമണം നടത്തിയതെന്ന് അവകാശപ്പെടുക. വെടിനിര്‍ത്തല്‍ ലംഘനം ഒരു തര്‍ക്കവിഷയമാക്കി മാറ്റിയശേഷം തീരുമാനമെടുക്കേണ്ടത് മൂന്നാമതൊരു കക്ഷിയാണെന്ന് വാദിക്കുക. കശ്മീര്‍പ്രശ്നം എപ്പോഴെല്ലാം യുഎന്നില്‍ ഉന്നയിക്കാന്‍ പാക്കിസ്ഥാന് ശ്രമിച്ചിട്ടുണ്ടോ അപ്പോഴൊക്കെ അവര്‍ ഇങ്ങനെ ചെയ്യാറുണ്ട്. ഇക്കുറിയും പാക്കിസ്ഥാന്റെ പെരുമാറ്റം വ്യത്യസ്തമായിരുന്നില്ല. തുടര്‍ച്ചയായി വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് അതിര്‍ത്തിക്കിപ്പുറത്ത് എട്ടുപേരെയാണ് പാക് സൈന്യം കൊലപ്പെടുത്തിയത്.
ഭാരതം പരമാവധി സംയമനം പാലിച്ചിട്ടും പിന്തിരിയാന് പാക്കിസ്ഥാന് തയ്യാറായില്ല. ഒടുവില്‍ കനത്ത തിരിച്ചടിയേറ്റപ്പോള്‍ അക്കാര്യം റിപ്പോര്‍ട്ട് ചെയ്യരുതെന്നാണ് പാക് മാധ്യമങ്ങളോട് നവാസ് ഷെരീഫ് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചത്. പരാജയത്തിന് മറയിടാന്‍ വേറെ വഴിയില്ലായിരുന്നു. ഇതേത്തുടര്‍ന്നാണ് വിദേശകാര്യ സെക്രട്ടറി സര്‍ത്താജ് അസീസ് മുഖേന കശ്മീര്‍ പ്രശ്നം യുഎന്നില്‍ ഉന്നയിച്ചതും തിരിച്ചടി നേരിട്ടതും.
പിറവിയില്ത്തന്നെ പരാജയപ്പെട്ട ഒരു രാഷ്ട്രമാണ് പാക്കിസ്ഥാന്. ഹിന്ദുക്കളോടുള്ള മുസ്ലിംലീഗിന്റെയും മുഹമ്മദാലി ജിന്നയുടെയും പകയും അസൂയയുമാണ് പാക്കിസ്ഥാന്റെ രൂപീകരണത്തിന് ഇടയാക്കിയത്. മതത്തിന്റെ അടിസ്ഥാനത്തില്‍ ഒരു രാഷ്ട്രത്തിന് നിലനില്‍ക്കാനാവില്ലെന്നും അതിന് സവിശേഷമായ സാംസ്കാരിക അടിത്തറ ആവശ്യമാണെന്നും അറിയാത്ത ആളായിരുന്നില്ല ജിന്ന. ഒരു പ്രത്യേക കാലഘട്ടംവരെ ഹൈന്ദവ പൈതൃകത്തില്‍ അഭിമാനിക്കുകയും ദശാവതാരത്തില്‍ വിശ്വസിക്കുകപോലും ചെയ്തിരുന്ന ജിന്ന ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ വര്‍ഗീയ പ്രീണനത്തില്‍ മനംമടുത്താണ് വിരുദ്ധ നിലപാടുകള്‍ സ്വീകരിച്ചത്.
മുസ്ലിങ്ങള്‍ വെറും മതന്യൂനപക്ഷമല്ലെന്നും അവര്‍ ഒരു പ്രത്യേക ജനതയാണെന്നും അവകാശപ്പെട്ടുകൊണ്ടാണ് ജിന്ന പാക്കിസ്ഥാന് വാദം ഉയര്‍ത്തിയത്. എന്നാല്‍ നിലവില്‍വന്ന് അധികം വൈകാതെതന്നെ ഭാരതത്തില്‍നിന്നും ഹിന്ദുക്കളില്‍നിന്നും വ്യത്യസ്തമായ ഒരു സാംസ്കാരിക പൈതൃകം തങ്ങള്‍ക്കില്ലെന്ന് പാക്കിസ്ഥാന് തിരിച്ചറിയേണ്ടിവന്നു. മോഹന്ജദാരോ-ഹാരപ്പന്‍ നാഗരികതയുടെയും പൗരാണികമായ തക്ഷശില സര്‍വകലാശാലയുടെയും പാണിനിയുടെയും മറ്റും പൈതൃകമാണ് പാക്കിസ്ഥാന് അവകാശപ്പെട്ടത്! 1971 ലെ ബംഗ്ലാദേശ് രൂപീകരണം പാക്കിസ്ഥാന് ഒരു പരാജയപ്പെട്ട രാഷ്ട്രമാണെന്ന സത്യത്തിന് അടിവരയിടുകയും ചെയ്തു. പരാജയങ്ങള്‍ പാക്കിസ്ഥാന് തുടര്‍ക്കഥയാവുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: