897. സാക്ഷീഃ – എല്ലാം അറിയുന്നവന്. സാക്ഷി എന്ന പദത്തിനു കണ്ടറിയുന്നവന് എന്നാണര്‍ത്ഥമെങ്കിലും അറിയുന്നവന് എന്ന് അര്‍ത്ഥം പറയാം. എല്ലായിടത്തും വ്യാപിച്ചിരിക്കയാല്‍ വിഷ്ണു എന്ന പ്രസിദ്ധനായ ഭഗവാന് എല്ലാ പ്രവര്‍ത്തനങ്ങളും അറിയുന്നു. പ്രപഞ്ചത്തിലെ എല്ലാ പ്രവര്‍ത്തനങ്ങളും ഭഗവാന്റെ സങ്കല്പം അനുസരിച്ചാണ് നടക്കുന്നതെങ്കിലും ഭഗവാന് നേരിട്ട് ഒന്നും ചെയ്യുന്നില്ല. എല്ലാ രൂപവും ഭഗവാന് കാണുന്നു. എല്ലാ ശബ്ദവും ഭഗവാന് കേള്‍ക്കുന്നു. എല്ലാത്തിനെയും സ്പര്‍ശിക്കുകയും ഘ്രാണിക്കുകയും രുചിക്കുകയും ചെയ്യുന്നു. എല്ലാം ഭഗവാന് ഇന്ദ്രിയങ്ങളിലൂടെയല്ലാതെ അറിയുന്നു. നമ്മുടെ അനുഭവം മാതൃകയാക്കിയാണ് കണ്ടും കേട്ടും എന്നൊക്കെ പറഞ്ഞത്. എല്ലായിടത്തു വ്യാപിക്കുന്ന വിഷ്ണുഭഗവാനറിയാത്ത പ്രവര്‍ത്തനം എങ്ങനെ ഉണ്ടാകും? തന്റെ പ്രവര്‍ത്തനശക്തിയും മൂലപ്രകൃതിയുമായ മഹാമായയുടെ പ്രവര്‍ത്തനത്തിനു സാക്ഷി മാത്രമായി ഭഗവാന് വര്‍ത്തിക്കുന്നു. എല്ലാത്തിനും ഭഗവാന് സാക്ഷിയാണെങ്കിലും ഭഗവാനു സാക്ഷിയായി ആരുമില്ല.
”ഗതിര്‍ഭര്‍ത്താ പ്രഭുഃ സാക്ഷീ നിവാസഃ ശരണഃ സുഹൃത്
പ്രഭവഃ പ്രലയഃ സ്ഥാനം നിധാനം ബീജമവ്യയം” (ഈ പ്രപഞ്ചത്തിന്റെ ഗതിയും ഭര്‍ത്താവും പ്രഭുവും സാക്ഷിയും നിവാസവും ശരണവും സുഹൃത്തും പ്രഭവവും പ്രളയവും സ്ഥാനവും അധിഷ്ഠാനവും നാശമില്ലാത്ത ബീജവും ഞാന്‍ തന്നെ. ഭഗവദ്ഗീത 9-18 എന്നു ഭഗവാന് തന്നെ അരുളിചെയ്തിട്ടുണ്ട്.
898. കാരകഃ – ചെയ്യിക്കുന്നവന്. പ്രപഞ്ചത്തില്‍ അനേകമനേകം കാര്യങ്ങള്‍ നിരന്തരമായി നടന്നുകൊണ്ടേയിരിക്കുന്നു. ബോധപൂര്‍വ്വം താന്‍ ചെയ്യുന്നു എന്നറിയാതെ പ്രപഞ്ച പ്രവര്‍ത്തനത്തില്‍ പങ്കെടുക്കുന്നവരുമായി ബഹുകോടി ജീവികളും വസ്തുക്കളും എല്ലായിടത്തുമുണ്ട്, എല്ലാക്കാലത്തുമുണ്ട്. പ്രവര്‍ത്തനങ്ങളുടെ കര്‍ത്താക്കളായി ചില വ്യക്തികളെയും ജീവികളെയും പ്രകൃതിശക്തികളെയും ചൂണ്ടിക്കാണിക്കാം. ഇവ ഇങ്ങനെ പ്രവര്‍ത്തിക്കുന്നതെന്ത്? എന്നു പരിശോധിച്ചാല്‍ എല്ലാത്തിനും പ്രേരകനും ആസൂത്രകനും ശക്തി നല്കുന്നവനുമായ ഒരു ചൈതന്യത്തെ തിരിച്ചറിയും. ഏവരെയും എല്ലാത്തിനെയും പ്രവര്‍ത്തിപ്പിക്കുന്ന നമ്മുടെ ബുദ്ധിക്ക് തിരിച്ചറിയാവുന്ന ഒരു പേര് നാം കൊടുത്തതാണു ഗുരുവായൂരപ്പന്. ഈ സ്തോത്രത്തിലുള്ള ആയിരം നാമങ്ങളും സ്തോത്രത്തില്‍ ഉള്‍പ്പെടാത്ത ബഹുസഹസ്രം നാമങ്ങളും സര്വകാരകമായ ഗുരുവായൂരപ്പനെന്ന മഹാചൈതന്യത്തെ ആരാധിക്കാനുള്ള അര്‍ച്ചനാ പുഷ്പങ്ങളാണ്.
899. വേദവിത്ഃ – വേദം അറിയുന്നവന്. അറിവു നല്കുന്നതെന്തും വേദമാണ്. ധര്മ്മാര്ത്ഥങ്ങളെക്കുറിച്ചും പുരുഷാര്‍ത്ഥങ്ങളെക്കുറിച്ചും ജീവിതവിജയത്തിനും മോക്ഷപ്രാപ്തിക്കും അനുഷ്ഠിക്കേണ്ട കര്‍മ്മങ്ങളെക്കുറിച്ചും സമൂഹനന്മയ്ക്കുതകുന്ന ആചാരാനുഷ്ഠാനങ്ങളെക്കുറിച്ചുമൊക്കെ അറിവു നല്കുന്ന ഏതും വേദമാണ്. എങ്കിലും എല്ലാ അറിവുകളുടെയും സംഗ്രഹമായ ഋക്, യജുസ്സ്, നാമം എന്നീ വേദത്രയത്തെയും അതിനോട് അഥര്‍വം കൂടി ചേര്‍ത്ത് ചതുര്‍വേദങ്ങളെയും കുറിക്കാനാണ് വേദശബ്ദം സാധാരണയായി ഉപയോഗിക്കുന്നത്. വേദങ്ങളെക്കുറിച്ച് കുറെയൊക്കെ അറിവുള്ള വേദജ്ഞരായ ആചാര്യന്മാര് പലരും ഉണ്ടായിട്ടുണ്ടെങ്കിലും വേദങ്ങളെക്കുറിച്ച് പൂര്‍ണമായ അറിവ് വേദകാരകനായ ഗുരുവായൂരപ്പനു മാത്രമേ ഉള്ളൂ. ഭഗവാന് വേദതത്ത്വങ്ങളെക്കുറിച്ച് അല്പമായ അറിവ് ലോകത്തിന്റെ നന്മയ്ക്കായി പല ഋഷിമാര്‍ക്കും കൊടുത്തു. ആ വിജ്ഞാനം അവരുടെ ശിഷ്യപരമ്പരയിലൂടെ പ്രചരിച്ച് ലോകത്തിനു മാര്‍ഗ്ഗദര്‍ശനം നല്കുന്നു. പൂര്‍ണമായ വേദജ്ഞാനം ഭഗവാനു മാത്രമേയുള്ളൂ. അതുകൊണ്ട് ഭഗവാന് വേദവിത് എന്നു നാമം.
900. ഭോക്താഃ – ഭുജിക്കുന്നവന്. ഭുജിക്കുക എന്നതിന് തിന്നുക,അനുഭവിക്കുക എന്നു സാമാന്യമായ അര്‍ത്ഥം. അര്‍ത്ഥ വികാസംകൊണ്ട് ഉടമയാകുക, ഭരിക്കുക, നിയന്ത്രിക്കുക എന്നിങ്ങനെയും ആയി. വ്യക്തികളുടെ ജീവിതത്തില്‍ ക്ഷേത്രജ്ഞനായി സ്ഥിതിചെയ്തത് ഇന്ദ്രിയാനുഭവങ്ങളെ സ്വീകരിക്കുന്നതു ഭഗവാനാണ്. തപസ്വികളുടെ ഉള്ളിലിരുന്ന് തപസ്സു സ്വീകരിക്കുന്നതും ഭക്തന് അര്‍പ്പിക്കുന്ന പൂവും ഇലയും കായും മറ്റു നിവേദ്യങ്ങളും സ്വീകരിച്ചനുഗ്രഹിക്കുന്നതും ഭഗവാന് തന്നെ.
”ഭോക്താരം യജ്ഞതപസാം സര്‍വലോകമഹേശ്വരം
സുഹൃദം സര്‍വഭൂതാനാം ജ്ഞാനത്വാ മാം ശാന്തിമൃച്ഛതി” (യജ്ഞങ്ങളുടെയും തപസ്സുകളുടെയും ഭോക്താവും സര്‍വലോകങ്ങളുടെയും മഹേശ്വരനുമായി എന്നെ അറിഞ്ഞു ശാന്തിയെ പ്രാപിക്കുന്നു. ഭഗവദ്ഗീത 5.29)എന്നും
”പത്രം പുഷ്പം ഫലം തോയം യോ മേ ഭക്ത്യാ പ്രയച്ഛതി
തദഹം ഭക്ത്യുപഹൃതമശ്നാമി പ്രയതാത്മനഃ (ഏതൊരുവന് ഇലയോ പൂവോ കായോ ഭക്തിയോടെ എനിക്കര്പ്പിക്കുന്നു. അവന്റെ ഭക്തിപൂര്‍വമായ ഉപചാരത്തെ ഞാന്‍ ഭുജിക്കുന്നു. ഭഗവദ് ഗീത 9-26) എന്നും ഭഗവാന് തന്നെ അരുളിചെയ്തിട്ടുണ്ട്. പ്രപഞ്ചത്തിന്റെ ചേതനയായി അനന്തകോടി ജീവികളിലൂടെ പ്രപഞ്ചത്തെ അനുഭവിക്കുന്ന പരമാത്മാവാണു ഭഗവാന്.
901. ഭോജ്യഃ – ഭുജിക്കപ്പെടുന്നവന്‍, ഭുജിക്കപ്പെടാവുന്നവന്. ഭുജിക്കുക എന്ന പദത്തിന്റെ അര്‍ത്ഥം മുന്‍നാമത്തിന്റെ വ്യാഖ്യനത്തില്‍ പറഞ്ഞിരുന്നു. അവിടെ പറഞ്ഞ ഏതര്‍ത്ഥം സ്വീകരിച്ചാലും ഈ നാമത്തിനു യോജിക്കും. ഇവിടെ ഭോജ്വഃ എന്നു പുല്ലിംഗമായി പ്രയോഗിച്ചത് ഭഗവാന്റെ നാമമായതുകൊണ്ടാണ്. മലയാളത്തില്‍ ഭോജ്യം എന്നു നംപുസകലിംഗമായി സ്വീകരിക്കണം. ഭഗവാനെ ഭുജിക്കാനൊക്കുമോ? ഭഗവാനെ നിയന്ത്രിക്കാനാകുമോ? എന്നൊക്കെ സംശയം തോന്നാം. നാം ഭക്ഷിക്കുന്ന എല്ലാ വസ്തുക്കളും ഭഗവാന്റെ വിഭൂതികളുടെ അംശങ്ങള്‍ കൊണ്ടുണ്ടായവയാണ്. തിന്നുന്ന ഭക്ഷ്യവസ്തുക്കള്‍ മാത്രമല്ല, കുടിക്കുന്ന വെള്ളവും ശ്വസിക്കുന്ന വായുവും കിടക്കുന്ന കട്ടിലും ചവിട്ടി നടക്കുന്ന ഭൂമിയും ഭഗവാന്റെ അരുളപ്പാടുകളാണ്. ഘ്രാണിക്കുന്നതെല്ലാം ഭഗവാന്റെ ഗന്ധം. സ്പര്‍ശിക്കുന്നതെല്ലാം ഭഗവാന്റെ തിരുവുടല്‍-ഇങ്ങനെ ചിന്തിച്ചാല്‍ നാം അനുഭവിക്കുന്നതെല്ലാം ഭഗവാനെത്തന്നെ എന്നുപറയാം. പക്ഷേ ഇതു തിരിച്ചറിയാനുള്ള കഴിവ് നമുക്കുണ്ടെങ്കിലും നാമത് ഉപയോഗിക്കാറില്ല.
മുന്നാമവുമായി ചേര്‍ത്തു ചിന്തിച്ചാല്‍ ഭുജിക്കപ്പെടുന്നവയാണ് എന്നു പ്രഖ്യാപിക്കുന്ന ‘തത്ത്വമസി’ എന്ന ദിവ്യസൂക്തം ഞാന്‍-തന്നെയാണ് ബ്രഹ്മം എന്നു സ്ഥാപിക്കുന്നു. ”അഹം ബ്രഹ്മാസ്മി” തുടങ്ങിയ മഹാവാക്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന ആശയമാണ് അടുത്തടുത്തുവരുന്ന ‘ഭോക്താ’, ‘ഭോജ്യം’ എന്നീ നാമങ്ങള്‍ ചേര്‍ത്തു ചിന്തിച്ചാല്‍ തെളിയുന്നത്.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: