ശ്രീനഗര്‍: ജമ്മുകശ്മീര്‍ പ്രളയം ബന്ധുക്കളെ നഷ്ടപ്പെട്ട ആറു വയസ്സുകാരി മേഘക്ക് അനുഗ്രഹമായി. ബാന്ദ്ര സ്വദേശിയായ മേഘക്കാണ് പ്രദേശവാസികളുടേയും പോലീസിന്റേയും ഇടപെടലില്‍ ബന്ധുക്കളെ കണ്ടെത്താനായത്. ഒരുവര്‍ഷം മുമ്പ് മുംബൈ ബാന്ദ്രയില്‍ നിന്നും ഭിക്ഷാടന സംഘം തട്ടിക്കൊണ്ടു പോന്നതാണ് മേഘയെ. അതിനുശേഷം ഉത്തര്‍പ്രദേശ്, കൊല്‍ക്കത്ത, കശ്മീര്‍ എന്നിവിടങ്ങളിലായി നര്‍ബന്ധിച്ച് ഭിക്ഷാടനം നടത്തിക്കുകയായിരുന്നു.
കഴിഞ്ഞമാസം പ്രളയമുണ്ടായതിനെ തുടര്‍ന്ന് ഭിക്ഷാടന സംഘത്തില്‍പ്പെട്ടയാള്‍ ശ്രീനഗറിലെ ദര്‍സ്ഗാഹ് സ്കൂളിനു മുമ്പില്‍ മേഘയെ ഉപേക്ഷിക്കുകയായിരുന്നു. ഇതിനെ തുടര്‍ന്ന് പ്രദേശവാസിയായ ഇമാം ആഷിഖ് ഇല്ലാഹി എന്നയാള്‍ മേഘയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് സമീപത്തുള്ള വീട്ടില്‍ താമസിപ്പിക്കുകയായിരുന്നു. മേഘയെക്കുറിച്ച് പോലീസിലും ഫെയ്സ്ബുക്കിലും അറിയിക്കുകയും ചെയ്തു.
അതേസമയം ആറുവയസ്സുകാരിയായ മേഘക്ക് ഒരു വര്‍ഷം മുമ്പ് തന്നെ തട്ടിക്കൊണ്ടുപോന്നയാളുടെ പേരും മുഖവും വ്യക്തമായി ഒര്‍മ്മയുണ്ട്. നസീര്‍ അഹമ്മദ് എന്ന ഇയാള്‍ ഭിക്ഷാടനം നടത്തുന്നതിനായി ക്രൂരമായി ഉപദ്രവിച്ചിരുന്നെന്നും മേഘ പോലീസിനെ അറിയിച്ചു.
അതിനിടെ വീട്ടുടമസ്ഥരുമായി അടുപ്പത്തിലായ മേഘയെ സ്വന്തം മകളായി തന്നെയാണ് നോക്കിയിരുന്നതെന്നും ബന്ധുക്കളെ കണ്ടുകിട്ടിയിരുന്നില്ലെങ്കില് തങ്ങളുടെയൊപ്പം വളര്‍ത്താനാണ് തീരുമാനിച്ചിരുന്നതെന്നും വീട്ടുടമസ്ഥയായ ജഹാനര അറിയിച്ചു. ഇവരും പ്രളയത്തില്‍ ബന്ധുക്കളെ കാണാതായതിനെ തുടര്‍ന്ന് അവര്‍ക്കായി അന്വേഷണം നടത്തിവരികയാണ്.
മേഘയെ കാണാതായത് സംബന്ധിച്ച് മുംബൈ പോലീസില്‍ പരാതി നിലനില്‍ക്കുന്നതിനാല്‍ ശ്രീനഗര്‍ പോലീസ് രണ്ടാഴ്ച.ക്കുള്ളില് തന്നെ മേഘയുടെ ബന്ധുക്കളെ കണ്ടെത്തി വിവരം അറിയിച്ചു. ഇതിനെ തുടര്‍ന്ന് ഇന്നലെ മുത്തച്ഛന് രമേഷ് മദന്‍ ഠാകുര്‍ ശ്രീനഗറിലെത്തി മേഘയെ ബാന്ദ്രയിലുള്ള വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: