കൊച്ചി: പണപ്പെരുപ്പവും വിലക്കയറ്റവും നിയന്ത്രിക്കാന്‍ സഹായിച്ചത് ബിജെപി സര്‍ക്കാര്‍ കൈക്കൊണ്ട സാമ്പത്തിക അച്ചടക്ക നടപടികള്‍. പണപ്പെരുപ്പ നിരക്ക് കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ 11.16 ആയിരുന്നത് ഇപ്പോള്‍ 6.46 മാത്രമാണ്. ഭക്ഷ്യ- കാര്‍ഷിക ഉത്പന്നങ്ങളുടെ വിലക്കയറ്റം പിടിച്ചു നിര്‍ത്താന്‍ കഴിഞ്ഞതാണ് ഇതിനു കാരണം.
ഭക്ഷ്യ വസ്തുക്കള്‍ ,മരുന്നുകള്‍, തുണിത്തരങ്ങള്‍, എണ്ണ എന്നിവയുടെ വിലക്കയറ്റത്തിന് നിയന്ത്രണമേര്‍പ്പെടുത്തുന്നതില്‍ കേന്ദ്രത്തിന്റെ ഇടപെടല്‍ ഗുണം ചെയ്തുവെന്നാണ് വിലയിരുത്തല്‍. ആഗസ്ത് മുതലാണ് പണപ്പെരുപ്പവും വിലക്കയറ്റവും കുറയാന്‍ തുടങ്ങിയത്.
പച്ചക്കറി, പലവ്യഞ്ജനം ഉള്‍പ്പെടെ നിത്യോപയോഗ സാധനങ്ങള്‍ക്ക് കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ വില നിയന്ത്രണം ഉണ്ടായിട്ടുണ്ട്. എന്നാല്‍ പൂര്‍ണ്ണ ഉപഭോക്തൃ സംസ്ഥാനമായതിനാല്‍ കേരളത്തിന് ഇതിന്റെ പ്രയോജനം പൂര്‍ണ്ണമായും ലഭിക്കുന്നില്ല. യഥാര്‍ത്ഥ ഉത്പന്ന വിലയും കമ്പോളത്തില്‍ ഈടാക്കുന്ന വിലയും തമ്മിലുള്ള അന്തരമാണ് കേരളത്തില്‍ ചില ഉത്പന്നങ്ങള്‍ക്ക് വില ഉയര്‍ന്നു തന്നെ നില്ക്കാന് കാരണം.
ഭക്ഷ്യ ഉത്പന്നങ്ങളുടെ വില വര്‍ദ്ധനവ് രണ്ടു മാസത്തിനിടയില്‍ 9.16 ല്‍ നിന്ന് 7.56 ആയി കുറഞ്ഞു.പച്ചക്കറികളുടെ വിലവര്‍ദ്ധനവിന്റെ തോത് 15.5 ശതമാനത്തില്‍ നിന്ന് 8.59 ശതമാനമായി കുറഞ്ഞു. സവാള, ഉള്ളി, പഴവര്‍ഗങ്ങള്‍, അരി, ഗോതമ്പ് ,മറ്റു ധാന്യങ്ങള്‍,പഞ്ചസാര എന്നവയുടെയെല്ലാം വില കുതിച്ചുയരുന്നത് നിയന്ത്രിക്കാനായിട്ടുണ്ട്.
ഭക്ഷ്യ – കാര്‍ഷിക വിപണി അന്താരാഷ്ട്ര വ്യാപാരത്തിന് തുറന്നു കൊടുക്കണമെന്ന അമേരിക്കന്‍ സമ്മര്‍ദ്ദത്തെ അതിജീവിക്കാനായതാണ് ഈ രംഗത്തെ ഉണര്വ്വിനു പ്രധാന കാരണം. ഈ ആവശ്യവുമായി ഭാരതത്തിലെത്തിയ ജോണ്‍ കെറിയോട് കരാറിലൊപ്പിടാനാവില്ല എന്ന് പ്രധാനമന്ത്രി തന്നെ തുറന്നു പറഞ്ഞിരുന്നു. ഇന്ത്യയിലെ പട്ടിണി മാറ്റുന്നതിനാണ് തന്റെ സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നതെന്നും മോദി വ്യക്തമാക്കുകയുണ്ടായി. സര്‍ക്കാരിന്റെ നയം വ്യക്തമായതോടെ ഭക്ഷ്യ-കാര്‍ഷിക വിപണിയില്‍ നിന്ന് നേട്ടം കൊയ്യാമെന്ന ഇടനിലക്കാരുടെ പ്രതീക്ഷയും ഇല്ലാതായി. ഇതോടെ ആഭ്യന്തര വിപണിയില്‍ വിലക്കയറ്റത്തിന്റെ തോത് കുറയുകയായിരുന്നു.
മന്ത്രിമാരുടെതുള്പ്പെടെ വിദേശ സന്ദര്‍ശനത്തിന് വരെ നിയന്ത്രണം ഏര്‍പ്പെടുത്തിയുള്ള സാമ്പത്തിക അച്ചടക്ക നടപടികള്‍ വിദേശ നാണ്യ കരുതല്‍ ശേഖരം മെച്ചപ്പെടുത്തിയിട്ടുണ്ട്. ഇത് ഡോളറിന്റെ ഡിമാന്റ്് കുറക്കുകയും രൂപയുടെ നിലയില്‍ പ്രത്യാശ സൃഷ്ടിക്കുകയും ചെയ്തിട്ടുണ്ട്. ഇത്തരം നടപടികളും നാണയപ്പെരുപ്പം കുറയാന്‍ ഇടയാക്കിയിട്ടുണ്ട്.
നാണയപ്പെരുപ്പവും വിലക്കയറ്റവും കഴിഞ്ഞ വര്‍ഷം ഇതേ സമയത്ത് സര്‍വ്വകാല റെക്കോഡിലായിരുന്നുവെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. ഇടനിലക്കാരുടെ താത്പര്യങ്ങള്‍ക്ക് വഴങ്ങി ഭക്ഷ്യോത്പന്നങ്ങള്‍ ഉള്‍പ്പെടെയുള്ളവയുടെ ഇറക്കുമതി നിയന്ത്രണം നീക്കിയതും മറ്റും പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. ആഭ്യന്തര വിപണിയില്‍ പഞ്ചസാരക്ക് വില കുതിച്ചുയര്‍ന്നപ്പോഴും കോണ്‍ഗ്രസ് സര്‍ക്കാര്‍ പഞ്ചസാര മില്ലുടമകളുടെ താത്പര്യത്തിന് വഴങ്ങി കയറ്റുമതിക്ക് അനുമതി നല്കി. എന്നാല്‍ ഇതിന്റെ ഫലം കര്‍ഷകര്‍ക്ക് ലഭിച്ചതുമില്ല.
ഇത്തരം നയവൈകല്യങ്ങളും കരിഞ്ചന്തയും ആദ്യമാസങ്ങളില്‍ തന്നെ തിരിച്ചറിഞ്ഞ് ഫലപ്രദമായ നടപടി സ്വീകരിക്കാന്‍ ബിജെപി സര്‍ക്കാരിനായെന്നാണ് പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നത്.
ഓഹരി വിപണിയിലും ഈ മാറ്റം ചലനങ്ങളുണ്ടാക്കിയിട്ടുണ്ട്. ഓഹരി സൂചിക 25000 കടന്നത് ശുഭസൂചകമായാണ് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്. ഈ നയം തുടര്‍ന്നാല്‍ ആരോഗ്യം, ഭവന നിര്‍മ്മാണം, വിദ്യാഭ്യാസം, ഗതാഗതം തുടങ്ങിയ മേഖലകളിലും പ്രതീക്ഷയെ മറികടക്കുന്ന പുരോഗതി ഉണ്ടാകുമെന്നാണ് റിസര്‍വ്വ് ബാങ്ക് വിലയിരുത്തുന്നത്. പണപ്പരുപ്പ നിരക്കില്‍ രണ്ടു മാസത്തിനുള്ളില്‍ ഉണ്ടായ കുറവ് റിസര്‍വ്വ് ബാങ്കിന്റെ പ്രതീക്ഷകളെ മറികടക്കുന്ന തരത്തിലാണ്. ഈ സാമ്പത്തിക വര്‍ഷം അവസാനിക്കുമ്പോള്‍ പണപ്പെരുപ്പം 8ശതമാനമായി കുറയുമെന്നായിരുന്നു റിസര്‍വ്വ് ബാങ്കിന്റെ പ്രതീക്ഷ. എന്നാല്‍ ഇപ്പോഴത് 6.46 ആണ്. 2016 ല്‍ പണപ്പെരുപ്പ നിരക്ക് ആറു ശതമാനത്തിലെത്തുമെന്നാണ് റിസര്‍വ്വ് ബാങ്ക് കണക്കാക്കിയിട്ടുള്ളത്. എന്നാല്‍ മാസങ്ങള്‍ക്കുള്ളില്‍ ഈ ലക്ഷ്യം നേടാനായേക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: