തിരുവനന്തപുരം: അനന്തവും അത്ഭുതകരവുമായ ചലച്ചിത്ര പ്രപഞ്ചത്തില്‍ ഒരു ഭാഗഭാക്കാകാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ടെന്ന് എം.ടി.വാസുദേവന്‍ നായര്‍. ചലച്ചിത്രരംഗത്തെ സമഗ്രസംഭാവനയ്ക്കുള്ള ജെ.സി ഡാനിയേല്‍ പുരസ്കാരം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയില്‍ നിന്നും ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജെ.സി.ഡാനിയേല്‍ പുരസ്കാരം സ്വീകരിക്കുകയെന്നത് വളരെ സന്തോഷകരമായ അനുഭവമാണ്. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇന്ന് ജീവിച്ചിരിപ്പില്ലാത്ത ചില സുഹൃത്തുക്കളുടെ നിര്‍ബന്ധത്തിനു വഴങ്ങിയാണ് താല്പര്യമില്ലാതിരുന്നിട്ടും സിനിമാരംഗത്തേക്ക് പ്രവേശിക്കുന്നത്. ലോകത്തെമ്പാടും ജനങ്ങളെ ആകര്‍ഷിക്കാന്‍ കഴിയുന്ന, ഓരോ കാലഘട്ടത്തിലും പുതിയ പരീക്ഷണങ്ങള്‍ക്കു വേദിയൊരുങ്ങുന്ന ചലച്ചിത്രലോകത്ത് മഹാത്ഭുതങ്ങളൊന്നും താന്‍ ചെയ്തിട്ടില്ല. കുറെക്കാലം അതില്‍ ഭാഗഭാക്കാകാന്‍ കഴിഞ്ഞുവെന്നത് അഭിമാനകരമായാണ് കാണുന്നതെന്നും എംടി പറഞ്ഞു.
ചലച്ചിത്ര അവാര്‍ഡ് തുക വര്‍ദ്ധിപ്പിക്കുന്നതടക്കം അടൂര്‍ ഗോപാലകൃഷ്ണന് കമ്മിറ്റി സമര്‍പ്പിച്ച റിപ്പോര്‍ട്ടിന് അനുകൂല തീരുമാനമെടുക്കുന്നത് സര്‍ക്കാരിന്റെ പരിഗണനയിലാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. സിനിമാ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് അദ്ധ്യക്ഷത വഹിച്ചു. 2013ലെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ ചടങ്ങില്‍ വിതരണം ചെയ്തു. മികച്ച കഥാചിത്രത്തിനുള്ള പുരസ്കാരം സി ആര് നമ്പര്‍ 85ന്റെ സംവിധാനം നിര്‍വ്വഹിച്ച സുദേവനും നിര്‍മ്മാതാവ് വി.അച്യുതാനന്ദനും ഏറ്റുവാങ്ങി.
മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള പുരസ്കാരം നോര്‍ത്ത 24 കാതത്തിന്റെ സംവിധായകന് അനില്‍ രാധാകൃഷ്ണനും നിര്‍മ്മാതാവ് മുകേഷ് ആര് മേത്തയും ഏറ്റുവാങ്ങി. മികച്ച ജനപ്രീതി നേടിയ ചിത്രത്തിനുള്ള പുരസ്കാരം ദൃശ്യത്തിനുവേണ്ടി സംവിധായകന് ജിത്തുജോസഫ് ഏറ്റുവാങ്ങി. മികച്ച സംവിധായകനുള്ള പുരസ്കാരം ശ്യാമപ്രസാദും നടനുള്ള പുരസ്കാരം ലാലും നടിക്കുള്ള പുരസ്കാരം ആന്‍ അഗസ്റ്റിനും ഹാസ്യനടനുള്ള പുരസ്കാരം സുരാജ് വെഞ്ഞാറമൂടും രണ്ടാമത്തെ നടനുള്ള പുരസ്കാരം അശോക് കുമാറും രണ്ടാമത്തെ നടിക്കുള്ള പുരസ്കാരം ലെനയും ഏറ്റുവാങ്ങി.
മികച്ച ബാലതാരങ്ങള്‍ക്കുള്ള പുരസ്കാരം സനൂപ് സന്തോഷും, ബേബി അനികയും ഏറ്റുവാങ്ങിയപ്പോള്‍ അഭിനയത്തിനുള്ള പ്രത്യേക ജൂറി പരാമര്‍ശത്തിനുള്ള പുരസ്കാരങ്ങള്‍ കലാഭവന്‍ ഷാരോണ്‍, സനുഷ എന്നിവര്‍ ഏറ്റുവാങ്ങി.
അന്ധതയെ അതിജീവിച്ച് മികച്ച പിന്നണിഗായികയ്ക്കുള്ള പുരസ്കാരം നേടിയ വൈക്കം വിജയലക്ഷ്മിയും സംഗീത സംവിധാനത്തിന് പ്രത്യേക പരാമര്‍ശം നേടിയ അഫ്സല് യൂസഫും വേദിയിലെത്തിയപ്പോള്‍ നീണ്ട കരഘോഷങ്ങളുയര്‍ന്നു. ബിജിപാല്‍(പശ്ചാത്തലസംഗീതം), അനീഷ് അന്‍വര്‍(കഥാകൃത്ത്), സുജിത് വാസുദേവ്(ഛായാഗ്രാഹകന്‍), സഞ്ജയ് ( തിരക്കഥാകൃത്ത്), പട്ടണംറഷീദ്(മേക്കപ്പ്മാന്), കുമാര്ശാന്തി( കൊറിയോഗ്രാഫര്‍), കെ.ആര്.മനോജ്( നവാഗത സംവിധായകന്), റോജിന്‍ തോമസ്, ഷാഹില്‍ മുഹമ്മദ്( കുട്ടികളുടെ ചിത്രത്തിന്റെ സംവിധായകര്‍), വിജയകൃഷ്ണന് (ഗ്രന്ഥകര്‍ത്താവ്), എം.ബാവ( കലാസംവിധായകന്‍) തുടങ്ങിയവര്‍ അവാര്‍ഡ് ഏറ്റുവാങ്ങി. മികച്ച നടനുള്ള അവാര്‍ഡ് ലാലുമായി പങ്കിട്ട ഫഹദ്ഫാസില്‍, പിന്നണി ഗായകനുള്ള അവാര്‍ഡ് നേടിയ കാര്‍ത്തിക്, സംഗീത സംവിധായകന് ഔസേപ്പച്ചന് എന്നിവര്‍ അവാര്‍ഡ് സ്വീകരിക്കാനെത്തിയിരുന്നില്ല.
ചടങ്ങില്‍ കെ.മുരളീധരന് എംഎല്‍എ മേയര്‍ അഡ്വ.കെ.ചന്ദ്രിക, ചലച്ചിത്ര അക്കാദമി ചെയര്മാന് രാജീവ്നാഥ്, വൈസ്ചെയര്‍മാന്‍ ജോഷിമാത്യു, സെക്രട്ടറി രാജേന്ദ്രന്‍നായര്‍, ഡോ.എം.ആര്.തമ്പാന്, ബി.ലെനിന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: