കോട്ടയം: അപസ്മാരം ബാധിച്ച് അവശനിലയിലായ തന്റെ കുട്ടികള്‍ക്ക് ചികിത്സാസഹായത്തിനായി എല്‍സമ്മ ബാലാവകാശ കമ്മീഷനു മുന്നിലെത്തി. കമ്മീഷന് നേരത്തെ നല്കിയ പരാതി പരിഗണിച്ച് കമ്മീഷന് വിളിപ്പിച്ചതിനെത്തുടര്‍ന്നാണ് കോട്ടയത്ത് നടന്ന ജില്ലാ സിറ്റിങില്‍ എല്‍സമ്മ എത്തിയത്.
വില്ലൂന്നി സ്വദേശിയായ എല്‍സമ്മയുടെ രണ്ടുമക്കളും അപസ്മാരരോഗബാധിതരാണ്. മൂത്തമകന് ജിസ്മോന് (17) പൂര്‍ണമായി തളര്‍ന്ന് കിടപ്പിലാണ്. കോട്ടയം മെഡിക്കല്‍ കോളേജിലും തിരുവനന്തപുരം ശ്രീചിത്തിര ആശുപത്രിയിലുമായി ചികിത്സയിലാണ് ജിസ്മോന്. ഇളയമകന് ജീമോന്‍ (15) ഫിറ്റ്സ് ഉണ്ടാകുക പതിവാണ്. ഓര്‍മ്മശക്തി നഷ്ടപ്പെട്ട അവസ്ഥയിലായ ജീമോന്‍ ഇപ്പോള്‍ കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. ഉടനെ തിരുവനന്തപുരം ശ്രീചിത്തിരയില്‍ ചികിത്സ തേടാന്‍ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിരിക്കുകയാണ്.
26 വര്‍ഷമായി കോട്ടയം മെഡിക്കല്‍ കോളേജില്‍ താത്കാലിക ജീവനക്കാരിയായ എല്‍സ മ്മ മക്കള്‍ക്ക് മരുന്ന് വാങ്ങുന്നതിനായി കഷ്ടപ്പെടുകയാണ്. എല്‍സമ്മയുടെ ഭര്‍ത്താവ് ജോസഫ് രോഗബാധിതനാണെങ്കിലും ദൈനംദിന ചെലവിനായി ഓട്ടോ ഓടിക്കുകയാണ്. 80 വയസുള്ള അമ്മയുടെ പക്കല്‍ മക്കളെ എല്പ്പിച്ചാണ് ഇരുവരും ജോലിക്ക് പോകുന്നത്. ചോര്‍ന്നൊലിക്കുന്ന വാടക വീട്ടിലാണ് ഇപ്പോള്‍ ഈ കുടുംബം കഴിയുന്നത്.
എല്‍സമ്മയുടെ ജോലി സ്ഥിരമാക്കുന്നതിനായി പത്തോളം അപേക്ഷകള്‍ മുഖ്യമന്ത്രിക്ക് അയച്ചു. ഇതുവരെ യാതൊരു നടപടിയും ഉണ്ടായിട്ടില്ല. പഞ്ചായത്തില്‍ നിന്നും ലഭിക്കുന്ന തുച്ഛമായ പെന്ഷന് തുകയാണ് ഏക ആശ്വാസം. ബാലാവകാശ കമ്മീഷന് വേണ്ട നടപടികള്‍ ഉടന്‍തന്നെ സ്വീകരിക്കുമെന്ന് അറിയിച്ചു. ഈ പ്രതീക്ഷയിലാണ് എല്‍സമ്മയും കുടുംബവും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: