കോട്ടയം: സ്റ്റാര്‍ ജംഗ്ഷനു സമീപം കമ്പ്യൂട്ടര്‍ സ്ഥാപനത്തിന്റെ ഷട്ടര്‍ കുത്തിത്തുറന്ന് അഞ്ചര ലക്ഷം രൂപ കവര്‍ച്ച ചെയ്തു. കടയുടെ ഷട്ടറിന്റെ താഴ് തകര്‍ത്താണ് മോഷ്ടാക്കള്‍ ഉള്ളില്‍ കടന്നത്. പോപ്പുലര്‍ കമ്പ്യൂട്ടേഴ്സ് എന്ന സ്ഥാപനത്തിലാണ് കവര്‍ച്ച നടത്തിയത്. കമ്പിപ്പാരയും കരിങ്കല്ലും ഉപയോഗിച്ചാണ് ഷട്ടറിന്റെ താഴ് തകര്‍ത്തത്.
ഇന്നലെ രാവിലെ കട തുറക്കാന്‍ ഉടമ എത്തിയപ്പോഴാണ് കവര്‍ച്ചാ വിവരം അറിഞ്ഞത്. കടയ്ക്കു മുന്നില്‍ കമ്പിപ്പാരയും പാറക്കഷണങ്ങളും കിടപ്പുണ്ട്. കുമ്മനം സ്വദേശി മന്‍സൂറിന്റെ ഉടമസ്ഥതയിലുള്ളതാണ് സ്ഥാപനം. വെസ്റ്റ് പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി. പോലീസ് നായയും വിരലടയാള വിദഗ്ധരും എത്തി പരിശോധന നടത്തിയെങ്കിലും മോഷ്ടാവിനെക്കുറിച്ച് സൂചനയൊന്നും ലഭിച്ചിട്ടില്ല.
പോലീ്സ് നായ കംപ്യൂട്ടര്‍ സ്ഥാപനത്തില്‍ നിന്ന് മണം പിടിച്ച് റോഡിലിറങ്ങി തെക്കോട്ട് ഓടി ടിബി ഭാഗത്തെ റോഡിലൂടെ കെഎസ്ആര്‍ടിസി ഭാഗത്തേക്ക് പോയി. പിന്നീട് കെഎസ്ആര്‍ടിസി ഭാഗത്തു നിന്ന് സ്റ്റാര്‍ ജംഗ്ഷനിലേക്ക് വരുന്ന ചെറിയ റോഡിലൂടെ കംപ്യൂട്ടര്‍ സ്ഥാപനത്തിനു മുന്നിലെത്തി. മേശയിലാണ് പണം സൂക്ഷിച്ചിരുന്നത്. മേശയുടെ താക്കോലും അവിടെ തന്നെയുണ്ടായിരുന്നു. താക്കോല്‍ എടുക്കാന്‍ മറന്നതാണെന്നു പറയുന്നു.
രണ്ടാഴ്ച മുന്‍പ് കമ്പ്യൂട്ടര്‍ സ്ഥാപനത്തിന്റെ എതിര്‍വശത്തെ പറപ്പള്ളി ടയേഴ്സ് എന്ന സ്ഥാപനം കുത്തിത്തുറന്ന് 2,000 രൂപ കവര്‍ച്ച ചെയ്തിരുന്നു. ഈകേസില്‍ മോഷ്ടാവിനെ ഇതുവരെ പിടികൂടിയില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: