ന്യൂദല്‍ഹി: ചരിത്രവിജയം നേടിയ മഹാരാഷ്ട്രയിലും ഹരിയാനയിലും ബിജെപി സര്‍ക്കാര്‍ വരും. മഹാരാഷ്ട്രയില്‍ 122 സീറ്റുകള്‍ നേടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ബിജെപി ഹരിയാനയില്‍ 47 സീറ്റുകളോടെ കേവല ഭൂരിപക്ഷം സ്വന്തമാക്കി. ഉജ്ജ്വല വിജയം സ്വന്തമാക്കിയ പാര്‍ട്ടി പ്രവര്‍ത്തകരെയും നേതാക്കളെയും പ്രധാനമന്ത്രി നരേന്ദ്രമോദി അഭിനന്ദിച്ചു. ഇരു സംസ്ഥാനങ്ങളിലും സര്‍ക്കാര്‍ രൂപീകരണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള തുടര്‍നടപടിക്ക് ദേശീയ നേതാക്കളെ അയക്കാന്‍ ബിജെപി പാര്‍ലമെന്ററി ബോര്‍ഡ് യോഗം തീരുമാനിച്ചു.
മഹാരാഷ്ട്രയില്‍ 288 അംഗ നിയമസഭയില്‍ 122 സീറ്റുകള്‍ നേടിയ ബിജെപി ഒന്നാമതെത്തിയപ്പോള്‍ ആഴ്ചകള്‍ക്ക് മുമ്പ് സഖ്യം പിരിഞ്ഞുപോയ ശിവസേന 63 സീറ്റുകളുമായി രണ്ടാം സ്ഥാനത്തെത്തി. 15വര്‍ഷം സംസ്ഥാനം ഭരിച്ച കോണ്‍ഗ്രസ് 42 സീറ്റുകളിലേക്ക് കൂപ്പുകുത്തിയപ്പോള്‍ സഖ്യകക്ഷിയായ എന്‍സിപി 41 സീറ്റുകളിലൊതുങ്ങി. മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ സേനയ്ക്ക് വെറും ഒരു സീറ്റാണ് നേടാനായത്. കാല്‍നൂറ്റാണ്ടിനിടെ ഒരു പാര്‍ട്ടി ഒറ്റയ്ക്ക് 100 സീറ്റു നേടുന്നത് സംസ്ഥാനത്താദ്യമാണ്.
ഹരിയാനയില്‍ ഇതാദ്യമായാണ് ബിജെപി അധികാരത്തിലെത്തുന്നത്. ആകെയുള്ള 90 സീറ്റുകളില്‍ 47 എണ്ണം വിജയിച്ചാണ് സംസ്ഥാനത്ത് മുഖ്യപ്രതിപക്ഷം പോലുമായിട്ടില്ലാത്ത പാര്‍ട്ടി സംസ്ഥാന ഭരണം നേടിയത്. ഇന്ത്യന്‍ നാഷണല്‍ ലോക്ദള്‍ 19 സീറ്റുകളില്‍ വിജയിച്ചു. രണ്ടുതവണയായി സംസ്ഥാനം ഭരിക്കുന്ന കോണ്‍ഗ്രസ് വെറും 15 സീറ്റുകളില്‍ വിജയിച്ചു. ബിജെപിയുടെ സഖ്യകക്ഷിയായ ശിരോമണി അകാലിദള്‍ ഒരു സീറ്റിലും വിജയിച്ചു. ബിഎസ്പി(1), ഹരിയാന ജനഹിത് കോണ്‍ഗ്രസ്(2), സ്വതന്ത്രര്‍(5) എന്നിങ്ങനെയാണ് മറ്റുള്ളവര്‍ നേടിയ സീറ്റുകള്‍.
കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായിരുന്ന ഗോപിനാഥ് മുണ്ടെയുടെ അപകടമരണത്തെ തുടര്‍ന്ന് ഉപതരെഞ്ഞെടുപ്പ് നടന്ന മഹാരാഷ്ട്രയിലെ ബീഡില്‍ മുണ്ടെയുടെ മകളും ബിജെപി നേതാവുമായ പ്രീതം മുണ്ടെ 6.92ലക്ഷം വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ കോണ്‍ഗ്രസ് നേതാവും മന്ത്രിയുമായ അശോക് പാട്ടീലിനെ പരാജയപ്പെടുത്തി. ഒഡീഷയിലെ കാണ്ഡമാലില്‍ ബിജു ജനതാദള്‍ എംപിയായിരുന്ന ഹേമേന്ദ്ര ചന്ദ്രസിങിന്റെ മരണത്തെ തുടര്‍ന്ന് നടന്ന തെരഞ്ഞെടുപ്പില്‍ ഭാര്യ പ്രത്യൂഷ രാജേശ്വരിസിങ് മൂന്നുലക്ഷത്തിനടുത്ത് ഭൂരിപക്ഷത്തില്‍ വിജയിച്ചു.
രാജ്കോട്ട് വെസ്റ്റ് (ഗുജറാത്ത്) ബിജെപിയും കൈരാന (ഉത്തര്‍പ്രദേശ്) നേരിയ വോട്ടുകള്‍ക്ക് സമാജ്വാദി പാര്‍ട്ടിയും അരുണാചല്‍ പ്രദേശിലെ ഒരു നിയമസഭാ സീറ്റില്‍ കോണ്‍ഗ്രസും വിജയിച്ചു. ഇതാദ്യമായാണ് ഹരിയാനയില്‍ ബിജെപി ശക്തമായ പാര്‍ട്ടിയായി കരുത്തു തെളിയിച്ചതെന്നും ഇതിനു സഹായിച്ച പ്രവര്‍ത്തകരോടും ഹരിയാനയിലെ ജനങ്ങളോടും നന്ദി അറിയിക്കുന്നതായും പ്രധാനമന്ത്രി പറഞ്ഞു. നിങ്ങളുടെ സ്വപ്നങ്ങളും വികസനാവശ്യങ്ങളും പൂര്‍ത്തീകരിക്കാനായി നല്കിയ ഈ അവസരം ഉപയോഗിക്കും, മോദി പറഞ്ഞു. ലോകം മുഴുവന്‍ അഭിമാനിക്കുന്ന തരത്തില്‍ മഹാരാഷ്ട്രയുടെ പ്രൗഢി ഉയര്‍ത്തുമെന്നും സംസ്ഥാന വികസനം യാഥാര്‍ത്ഥ്യമാക്കുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
തെരഞ്ഞെടുപ്പ് വിജയത്തിനു ശേഷം ദല്‍ഹിയിലെ പാര്‍ട്ടി ആസ്ഥാനത്തു നടന്ന പാര്‍ലമെന്ററി പാര്‍ട്ടി ബോര്‍ഡ് യോഗം രാജ്നാഥ് സിംഗിനേയും ജെ.പി. നദ്ദയേയും മഹരാഷ്ട്രയിലെ ബിജെപി നേതാക്കളുമായി ചര്‍ച്ചക്ക് നിയോഗിച്ചു. വെങ്കയ്യാ നായിഡുവും ദിനേശ് ശര്‍മ്മയുമാണ് ഹരിയാനയില്‍ നിയുക്തരായിരിക്കുന്നത്. യോഗത്തില്‍ പ്രധാനമന്ത്രി, ദേശീയ അദ്ധ്യക്ഷന്‍, ആഭ്യന്തരമന്ത്രി രാജ്നാഥ്സിങ്, പ്രതിരോധമന്ത്രി അരുണ്‍ ജെയ്റ്റ്ലി, ദേശീയ ജനറല്‍ സെക്രട്ടറി രാംലാല്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: