ന്യൂദല്‍ഹി: മോദിക്കു പ്രസംഗം മാത്രമേയുള്ളു പ്രവൃത്തിയില്ലെന്നു കുശുമ്പു പറഞ്ഞവര്‍ക്ക് ഇപ്പോള്‍ മിണ്ടാട്ടമില്ല. ഭരണതലത്തില്‍ ഒരു കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ കാല്‍നൂറ്റാണ്ടിനിടെ കൈക്കൊണ്ടിട്ടില്ലാത്ത നിര്‍ണായക തീരുമാനമാണ് മോദി സര്‍ക്കാരിന്റേത്. അടിസ്ഥാന ജനവിഭാഗങ്ങള്‍ക്കും രാജ്യത്തിന്റെ മുഴുവന്‍ സാമ്പത്തിക അടിത്തറയ്ക്കും ഒരുപോലെ ഗുണകരമായ തീരുമാനമാണ് പെട്രോളിയം-ഗ്യാസ് മേഖലയില്‍ സര്‍ക്കാര്‍ ആവിഷ്കരിച്ച് ധനമന്ത്രി അവതരിപ്പിച്ച പുതിയ നയം. ഇത് രാജ്യത്തിന്റെ വളര്ച്ചക്കുതിപ്പിന് വരുംനാളുകളില്‍ പുതിയ ഊര്‍ജ്ജം നല്‍കുന്നതാകും. നാടിനും നാട്ടാര്‍ക്കും നല്ല നാളുകള്‍ വരുന്നുവെന്നതിന്റെ കൃത്യമായ തെളിവുകള്തന്നെയാണിത്.
പൊതു തെരഞ്ഞെടുപ്പു കഴിഞ്ഞ് നാലുമാസത്തിനിടെ പ്രധാന തെരഞ്ഞെടുപ്പെന്നു വിളിക്കാവുന്ന മഹാരാഷ്ട്ര-ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പുകള്‍ വന്നു. തെരഞ്ഞെടുപ്പു പ്രഖ്യാപിക്കുന്നതിനു മുമ്പ് ഈ ഇന്ധന നയം പ്രഖ്യാപിക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചിരുന്നതാണ്. പക്ഷേ, ഇത്രയും മികച്ച ഒരു പ്രഖ്യാപനം നടത്തിയത് നിയമസഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പായിരുന്നെങ്കില് അതു വിമര്‍ശിക്കപ്പെട്ടേനെ. വെറും വോട്ടുതട്ടല്‍ തന്ത്രമായി വ്യാഖ്യാനിച്ചേനെ. ഈ പ്രഖ്യാപനം മഹാരാഷ്ട്ര വോട്ടെടുപ്പിനു മുമ്പേയായിരുന്നെങ്കില് ബിജെപിക്ക് അവിടെ സമ്പൂര്‍ണ്ണ വിജയത്തിനു വേറേ ആലോചിക്കേണ്ടിവരില്ലായിരുന്നു. പക്ഷേ, തെരഞ്ഞെടുപ്പു കഴിയാന്‍ കാത്തിരുന്നു. രാഷ്ട്രീയ-ഭരണപരമായ മാന്യതയെന്ന് അതിനെ വിളിക്കാം. പക്ഷേ, ഡീസലിനു വില കുറച്ച നടപടി കണ്ടതായോ കേട്ടതായോ പതിവ് പ്രസ്താവനപ്പാര്ട്ടികള് ഭാവിക്കുന്നില്ല എന്നതിലാണ് മര്യാദയില്ലാത്ത രാഷ്ട്രീയം.
കേന്ദ്ര സര്‍ക്കാരിന്റെ നിയന്ത്രണത്തിലായിരുന്ന ഡീസല്‍ വിലനിര്‍ണ്ണയാധികാരം എണ്ണക്കമ്പനികള്‍ക്ക് കൈമാറിയതാണ് മുഖ്യം. അതായത് അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ വിലയില്‍ ഉണ്ടാകുന്ന ഏറ്റക്കുറച്ചിലിന്റെ ഗുണം നേരിട്ട് ഉപഭോക്താക്കള്‍ക്കു കിട്ടുന്നു. ഡീസലിന് 3.37 രൂപ കുറഞ്ഞപ്പോള്‍ സംഭവിക്കുന്നത് പലതാണ്. അതിന്റെ വിപണിയിലെ സ്വാധീനം ഉപഭോക്താക്കള്‍ നേരിട്ടു മനസിലാക്കാന്‍ പോകുന്നതേ ഉള്ളു. ഡീസല്‍ വിലയിലെ കുറവ് ചരക്കു വണ്ടികളുടെ ചെലവു നിരക്കു കുറയ്ക്കും. സ്വാഭാവികമായും നിത്യോപയോഗ സാധനങ്ങളുടെ വിലയില്‍ ഇതു കുറവുണ്ടാക്കും. ഇപ്പോള്‍ത്തന്നെ ലോറി ഉടമകള്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തെ സ്വാഗതം ചെയ്തുകഴിഞ്ഞു. അവര്‍ക്കുണ്ടാകുന്ന നേട്ടം സാധാരണക്കാരിലേക്ക് എത്തിക്കാന്‍ അവര്‍ തയ്യാറാകുകയും ചെയ്യും.
പൊട്രോള്‍ വിലയും ഡീസല്‍ വിലയും തമ്മില്‍ വ്യത്യാസമില്ലാതാകുമെന്ന യുപിഎ സര്‍ക്കാര്‍ കാലത്തെ പ്രചാരണം വാഹന വിപണിയില്‍ ഉണ്ടാക്കിയ വമ്പിച്ച ഇടിവ് രാജ്യത്തെ സാമ്പത്തിക മേഖലയെ ഏറെ പ്രതികൂലമായി ബാധിച്ചിരുന്നു. ഓട്ടോ മൊബൈല്‍ വ്യവസായ മേഖല ഭാരതത്തിന്റെ മികച്ച ഒരു രംഗമായിരുന്നത് അതിവേഗം തകര്‍ച്ചയിലായി. എന്നാല്‍, ഈ പുതിയ തീരുമാനത്തോടെ ഓട്ടോമൊബൈല്‍ വ്യവസായ മേഖലയില്‍ ഉണ്ടാകാന്‍ പോകുന്ന കുതിപ്പ് ചെറുതല്ല. വന്‍കിട നിര്‍മ്മാണ മേഖല മുതല്‍ ചെറുകിട നിര്‍മ്മാണ രംഗത്തുവരെ വമ്പിച്ച തൊഴില്‍ സാധ്യതയാണ് പുതിയ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം ഉണ്ടാക്കാന്‍ പോകുന്നത്.
പാചക വാതകത്തിന്റെ സബ്സിഡി സിലിണ്ടര്‍ കണക്കില്‍നിന്ന് ഉപയോഗിക്കുന്ന അളവിന്റെ അടിസ്ഥാനത്തിലേക്കു മാറ്റുന്നതിന്റെ നേട്ടം ഉപഭോക്താക്കള്‍ക്കു ചെറുതല്ല. ബദല്‍ ഊര്‍ജ്ജ സംവിധാനങ്ങള്‍ തേടുന്നവര്‍, പൊതു വാതക സംവിധാനം ഉപയോഗിക്കുന്ന ഫഌറ്റ് ജീവിതക്കാര്‍ തുടങ്ങി കൂടുതല്‍ മേഖലയിലുള്ളവര്‍ക്കും സബ്സിഡിയുടെ നേട്ടം സൂക്ഷ്മ അവലോകനത്തിലൂടെ ലഭ്യമാകാന്‍ അവസരം ഒരുങ്ങിയിരിക്കുകയാണ്.
അടുത്തെങ്ങും തെരഞ്ഞെടുപ്പുകള്‍ വരാനില്ല. പക്ഷേ, സിഎന്‍ജി, പിഎന്‍ജി വാതകങ്ങള്‍ക്ക് യഥാക്രമം കിലോയ്ക്ക് 4.26 രൂപയും 2.26 രൂപയും വര്‍ദ്ധിപ്പിച്ചെങ്കിലും ഉപഭോക്താക്കളില്‍നിന്ന് ഇടാക്കുന്നില്ല എന്നു തീരുമാനിച്ചത് സര്‍ക്കാരിന്റെ ഇച്ഛാശക്തിയെ വ്യക്തമാക്കുന്നതായി.
ഇതിനു പുറമേയാണ് അടിക്കടി പാചക വാതക വിലയില്‍ വ്യത്യാസങ്ങളുണ്ടാക്കുന്നത്. ഈ സാഹചര്യത്തില്‍ വര്‍ഷത്തില്‍ രണ്ടുതവണ മാത്രമായി വിലവ്യത്യാസം ബാധകമാക്കുകയെന്ന തീരുമാനം നിര്‍ണ്ണായകമാണ്. ഇനിമുതല്‍ ഏപ്രില്‍ ഒന്നിനും ഒക്കോബര് ഒന്നിനും ആയിരിക്കും വിലപുതുക്കല്‍. അതായത് അടുത്ത ആറുമാസത്തേക്ക് പാചകവാതക വിലയില്‍ വ്യത്യാസമുണ്ടാകില്ലെന്നര്ത്ഥം.
ഊര്‍ജ്ജ മേഖലയിലെ വമ്പിച്ച കുതിപ്പിലേക്കാണ് സര്‍ക്കാര്‍ ചുവടുവെക്കുന്നത്. പെട്രോളിയം-ഗാസ് ഇന്ധനങ്ങള്‍ക്ക് ഭാരതം എക്കാലവും വിദേശ രാജ്യങ്ങളെ മാത്രം ആശ്രയിച്ചു നില്ക്കേണ്ടിവരും എന്നു കരുതുന്നവര്‍ക്കാണ് ഡീസല്‍ വില നിയന്ത്രണം വരും മാസങ്ങളില്‍ കൂടുതല്‍ വില കൊടുക്കാന്‍ കാരണമാകുമെന്ന ആശങ്കയുള്ളത്. എന്നാല്‍, ബദല്‍ ഊര്ജ്ജമാര്ഗ്ഗങ്ങള്ക്കുള്ള പദ്ധതികള്‍ ആവിഷ്കരിച്ചുകൊണ്ടിരിക്കുന്ന സര്‍ക്കാര്‍ ആത്മവിശ്വാസത്തിലാണ്.
മോദി സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം ഇതുവരെ ആസൂത്രണം ചെയ്ത വിവിധ വികസന പദ്ധതികള്‍ക്കുള്ള പല അടിസ്ഥാന പ്രവര്‍ത്തനങ്ങളില്‍ ഒന്നുമാത്രമാണ് ഊര്‍ജ്ജ മേഖലയിലെ ഈ ഇന്ധന സംവിധാനത്തിലെ പരിഷ്കാരം. ഇതിന്റെ വമ്പിച്ച നേട്ടങ്ങള്‍ വരും നാളുകളില്‍ കാണാനിരിക്കുന്നതേയുള്ളു. പക്ഷേ, ഈ നേടങ്ങളൊന്നും ചില മാധ്യമങ്ങളുടെ നോട്ടത്തില്‍ പെട്ടില്ല എന്നത് അക്കൂട്ടരുടെ പക്ഷപാതം തുറന്നുകാട്ടുന്നതായി.
സ്വാഗതം ചെയ്ത് ലോറി ഉടമകള്‍
ഡീസല്‍ വില കുറച്ച കേന്ദ്രസര്‍ക്കാര്‍ നടപടി ലോറി ഉടമകള്‍ സ്വാഗതം ചെയ്തു. ഡീസല്‍ വില നിയന്ത്രണം പാടെ എടുത്തുമാറ്റിയ നടപടി സ്വകാര്യ എണ്ണക്കമ്പനികളെ സഹായിക്കാനാണെന്ന ആരോപണത്തെയും ലോറി ഉടമകള്‍ തള്ളിക്കളഞ്ഞു.
ഡീസല്‍ വില കുറച്ചതിന്റെ പ്രയോജനം ലഭിക്കുന്നത് രാജ്യത്തിന്റെ വിവിധയിടങ്ങളിലേക്കു സര്‍വീസ് നടത്തുന്ന സംസ്ഥാനത്തെ 2.75 ലക്ഷം ട്രക് ഉടമകള്‍ക്കാണെന്ന് തമിഴ്നാട് ലോറി ഓണേഴ്സ് ഫെഡറേഷന് പ്രസിഡന്റ് കെ.നല്ലതമ്പി പറഞ്ഞു. ലോറി മേഖല വളരെ ബുദ്ധിമുട്ട് നേരിടുന്ന സമയമായിരുന്നുവെന്നും ഈ തീരുമാനം അനിവാര്യമായിരുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ തുടര്‍ച്ചയായി ഡീസല്‍ വില വര്‍ധിപ്പിച്ചത് ട്രക് ഗതാഗത മേഖലയെ പൂര്‍ണമായും ബാധിച്ചിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേ സമയം ഡീസല്‍ വിലയിലെ കുറവ് നിശ്ചയമായും ചരക്കു ഗതാഗത ചെലവില്‍ കുറവുണ്ടാക്കുമെന്നു നിരീക്ഷിക്കുന്ന വിപണി വിദഗ്ദ്ധര്‍ ഈ നേട്ടം ഉപഭോക്താക്കള്‍ക്കും നേട്ടം കൊണ്ടുവരുമെന്നു ചൂണ്ടിക്കാണിക്കുന്നു. അതായത് നിത്യോപയോഗ സാധനങ്ങള്‍ക്കുള്‍പ്പെടെ വിലയില്‍ കുറവുണ്ടാകാന്‍ അവസരമൊരുക്കും. പക്ഷേ, കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം സാധാരണ ജനങ്ങളുടെ നേട്ടമാക്കി മാറ്റേണ്ട ചുമതല സംസ്ഥാനങ്ങള്‍ക്കാണെന്നും അവര്‍ വിശദീകരിക്കുന്നു. കേരളം പോലുള്ള ഉപഭോക്തൃ സംസ്ഥാനങ്ങള്‍ക്കായിരിക്കും ഈ നേട്ടം ഏറ്റവുമുണ്ടാവുക.
സബ്സിഡി നേട്ടം എല്ലാവര്ക്കും കിട്ടും
ഡീസല്‍- പാചകവാതക മേഖലയില്‍ നരേന്ദ്രമോദി സര്‍ക്കാര്‍ നടപ്പാക്കിയ പുതിയ പരിഷ്കാരങ്ങള്‍ സര്‍ക്കാര്‍ സൗജന്യങ്ങള്‍ പാവപ്പെട്ടവര്‍ക്കും ലഭ്യമാകുന്നുവെന്ന് ഉറപ്പാക്കാന്‍ ലക്ഷ്യമിട്ട്. ഗ്യാസ് സബ്സിഡി പാവപ്പെട്ടവര്‍ക്കുകൂടി കൂടുതല്‍ ലഭ്യമാക്കുക എന്ന ലക്ഷ്യമാണ് ഇതിനു പിന്നില്‍.
കിലോ അളവു കണക്കാക്കിയാണ് പാചകവാതകം വിതരണം ചെയ്യുന്നത്. ഇനി മുതല്‍ ഗ്യാസ് സബ്സിഡിയും കിലോഗ്രാം അടിസ്ഥാനത്തില്‍ കണക്കാക്കി ഉപഭോക്താക്കള്‍ക്ക് നല്‍കാനാണ് ധനകാര്യമന്ത്രാലയം ശനിയാഴ്ച കൈക്കൊണ്ട തീരുമാനം. ഇത് വമ്പിച്ച ഒരു നയം മാറ്റമാണ്.
കേന്ദ്രസര്‍ക്കാരിന്റെ പരിഷ്കാര നടപടികളെതുടര്‍ന്ന് രാജ്യത്ത് ഇതാദ്യമായി ഗ്യാസ് സബ്സിഡി ചേരി നിവാസികള്‍ക്കും കുടിയേറ്റത്തൊഴിലാളികള്‍ക്കും കിലോഗ്രാം അടിസ്ഥാനത്തില്‍ ലഭ്യമാകും. മുമ്പ് ചെറിയ സിലിണ്ടറുകള്‍ക്ക് സബ്സിഡി ഉണ്ടായിരുന്നില്ല. ഗ്യാസ് കണക്ഷന് ഇല്ലാത്തതിനാല്‍ ചെറീിയ ഗ്യാസ് സിലിണ്ടറുകള്‍ വിപണിയില്‍നിന്നു വാങ്ങി ഉപയോഗിക്കുന്നവരാണ് രാജ്യത്തെ ചേരി പ്രദേശങ്ങളിലും മറ്റും ഉള്ളവരധികവും. എന്നാല്‍ ഇവര്‍ക്കും ഗ്യാസിനു ലഭിക്കുന്ന സബ്സിഡി ആനുകൂല്യം ലഭ്യമാകുമെന്നതാണ് പുതിയ സംവിധാനത്തിന്റെ പ്രത്യേകത.
വില നിയന്ത്രണം: തക്കസമയത്തെ കൃത്യമായ തീരുമാനം
ഡീസല്‍ വിലനിയന്ത്രണം എടുത്തുമാറ്റുക, ഗാര്‍ഹിക പാചകവാതക വില പുതുക്കുക എന്നീ പരിഷ്ക്കാരങ്ങള്ക്കുവേണ്ടിയാണ് ദീര്‍ഘകാലമായി രാജ്യത്തെ ജനങ്ങള്‍ കാത്തിരുന്നത്. അനിവാര്യമായ ഒരു പരിഷ്കാരമായിരുന്നു ഇതെന്നാണ് പൊതുവായ പ്രതികരണം. ഡീസല്‍ വില കുറച്ച നടപടി യഥാര്‍ത്ഥത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ സമ്മാനമാണ്. ചുരുക്കിപ്പറഞ്ഞാല്‍ വില നിയന്ത്രണം എടുത്തു കളഞ്ഞത് ഉചിതമായ സമയത്താണ്.
ഇതിനെ ഒരു ദീപാവലി സമ്മാനമായി മാത്രമല്ല വിലയിരുത്തേണ്ടത്. മറ്റു പല വസ്തുക്കള്‍ക്കുമെന്നപോലെ പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ കാര്യത്തിലും വിപണിയില്‍ വില്‍പ്പനക്കാരുടെ മത്സരമുണ്ടാകും. അത് ഉപഭോക്താക്കള്‍ക്കു ഗുണമാകുകയും ചെയ്യും.
രാജ്യാന്തര തലത്തില്‍ എണ്ണവില ഉയര്‍ന്നാല്‍ ആഭ്യന്തര വിലയും അതിനൊപ്പം ഉയര്‍ത്താന്‍ വില്പ്പക്കാര് നിര്‍ബന്ധിതരാകും. ഈ വിലവര്‍ദ്ധന സാധാരണക്കാരില്‍ ബാധിക്കാതിരിക്കാന്‍ നഷ്ടം സഹിച്ച് വിതരണക്കാരായ എണ്ണക്കമ്പനികളെ സര്‍ക്കാര്‍ സബ്സിഡി നല്കിസഹായിക്കുകയായിരുന്നു ഇതുവരെ. എന്നാല്‍ വിലനിര്‍ണ്ണയിക്കാനുള്ള അവകാശം സര്‍ക്കാര്‍ കമ്പനികള്‍ക്കു കൊടുത്തതുവഴി ഇനി വിതരണക്കമ്പനികള്‍ക്കു വില തീരുമാനിക്കാം. ഈ തീരുമാനം എടുത്തതോടെ ഇന്ധന വിതരണ രംഗത്തേക്കു കൂടുതല്‍ കമ്പനികള്‍ മുന്നോട്ടു വരാന്‍ സന്നദ്ധരായിക്കഴിഞ്ഞു. അതായത് ഇവിടെയും കടുത്ത മത്സരം ഉണ്ടാകും. ആ മത്സരം ഉപഭോക്താക്കള്‍ക്ക് വിലകുറച്ച് ഇന്ധനം വാങ്ങാന്‍ സഹായകമാവുകയും ചെയ്യും.
പുതിയ നയത്തോടെ സ്വകാര്യ മേഖലയിലെ പ്രമുഖ ഇന്ധന വിതരണക്കമ്പനികളായ റിലയന്‍സ്, എസാര്‍, ഷെല്‍ എന്നിവര്‍ക്കാണ് ആത്മവിശ്വാസം കൂടിയത്. ഈ കമ്പനികളുടെ 3,000 ഔട്ലെറ്റുകളാണ് മുന്‍ സര്‍ക്കാരിന്റെ കാലത്ത് നടത്തിക്കൊണ്ടുപോകാനുള്ള വിഷമത്തെ തുടര്‍ന്ന് പൂട്ടിപ്പോയത്. വിപണിവില നിശ്ചയിക്കാനുള്ള സ്വാതന്ത്ര്യം ആയിരുന്നു ഇവര്‍ ആവശ്യപ്പെട്ടത്. കമ്പനികള്‍ ഈ ഔട്ട്ലെറ്റുകള് ഇനി തുറക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: