വാഴൂര്‍: അഞ്ചുമാസക്കാലത്തെ നരേന്ദ്രമോദി സര്‍ക്കാരിന്റെ ഭരണം ദുര്ഭരണമായിരുന്നുവെന്ന പ്രതിപക്ഷകക്ഷികളുടെ പ്രചാരണം കുപ്രചാരണമാണെന്നതിന്റെ ഉദാരണമാണ് ഹരിയാനയിലും മഹാരാഷ്ട്രയിലും ബിജെപിയുടെ വിജയമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന് പറഞ്ഞു.
ബിജെപി കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലം കമ്മറ്റി കൊടുങ്ങൂരില്‍ സംഘടിപ്പിച്ച ജനമുന്നേറ്റസദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഏതെങ്കിലും സര്‍ക്കാര്‍ പുതുതായി അധികാരത്തില്‍ കറിയാല്‍ അവരുടെ ഭരണം എന്തെന്ന് മനസിലാക്കാന്‍ പ്രതിപക്ഷ കക്ഷികള്‍ കുറച്ച് കാലമെങ്കിലും കാത്തിരിക്കുക പതിവാണ്. പക്ഷേ നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന്റെ പിറ്റേന്ന് മുതല്‍ സര്‍ക്കാരിനെതിരെ കുപ്രചാരണം നടത്തുകയാണ് കോണ്‍ഗ്രസും മറ്റു കക്ഷികളും ചെയ്തത്. പക്ഷെ ഇതിന്റെ എല്ലാം മുനയൊടിച്ചു നിയമസഭാ തെരഞ്ഞെടുപ്പുഫലങ്ങള്‍.
സാധാരണക്കാരുടെ ആവശ്യങ്ങള്‍ നിറവേറ്റുന്ന സര്‍ക്കാരാണ് നരേന്ദ്രമോദിയുടേത്. തെരഞ്ഞെടുപ്പിന് മുമ്പ് നല്കിയ വാഗ്ദാനങ്ങള്‍ എല്ലാം തന്നെ ഈ സര്‍ക്കാര്‍ നടപ്പാക്കും. രാജ്യത്തെ ജനങ്ങള്‍ നരേന്ദ്രമോദിക്കൊപ്പമാണ്. അതിനാല്‍ ചില മാദ്ധ്യമങ്ങളെ കൂട്ടുപിടിച്ചു പ്രതിപക്ഷ കക്ഷികള്‍ നടത്തുന്ന കുപ്രചാരണങ്ങള്‍ അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ദീര്‍ഘകാലം രാജ്യം ഭരിച്ച കോണ്‍ഗ്രസ് ഇന്ന് നിലംപതിച്ചുതുടങ്ങിയെന്നും അദ്ദേഹം ആരോപിച്ചു.
ഇരുമുന്നണികളും മാറിമാറി ഭരിച്ച് കേരളത്തെ കൊള്ളയടിക്കുകയാണെന്നും ഇതിന് ബിജെപി അനുവദിക്കില്ലെന്നും മുരളീധരന് പറഞ്ഞു. നരേന്ദ്രമോദിയുടെ ഭരണത്തിന്റെ ഫലങ്ങള്‍ കേരളത്തിലും കണ്ടുതുടങ്ങിയെന്നും ഇരുമുന്നണികളെയും മടുത്ത ജനങ്ങള്‍ ബിജെപിക്കൊപ്പം അണിനിരക്കുമെന്നും മുരളീധരന് കൂട്ടിച്ചേര്‍ത്തു. ഇതിന്റെ പ്രതിഫലനങ്ങള്‍ അടുത്ത ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പോടെ മനസിലാക്കുമെന്നും മുരളീധരന് പറഞ്ഞു.
നിയോജകമണ്ഡലം പ്രസിഡന്റ് കെ.ജി. കണ്ണന് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് ഏറ്റുമാനൂര്‍ രാധാകൃഷ്ണന്, സംസ്ഥാന സെക്രട്ടറി അഡ്വ. എന്‍. കെ. നാരായണന് നമ്പൂതിരി, ജില്ലാജനറല്‍ സെക്രട്ടറി എന്‍. ഹരി, പഞ്ചായത്ത് രാജ് നഗരപാലിക സെല്‍ സംസ്ഥാന ജോയിന്റ് കണ്‍വീനര്‍ വി.എന്‍. മനോജ്, ടി.ബി. ബിനു തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: