ചങ്ങനാശേരി: വാഴപ്പള്ളി കോയിപ്രം മൈതാനം കാടും പടലും പിടിച്ച് കിടക്കുന്നതിനാല്‍ അനാശാസ്യകേന്ദ്രമാകുന്നു. പുല്ലുപിടിച്ചുകിടക്കുന്നതു കണ്ടാല്‍ ക്ഷീരകര്‍ഷകര്‍ക്ക് പുല്ലുവളര്‍ത്താന്‍ നല്‍കിയതാണ് മൈതാനമെന്ന് തോന്നും. വാഴപ്പള്ളി വിഎച്ച്എസ് സ്കൂളിന്റെ ഗ്രൗണ്ടിനു ചുറ്റും ചങ്ങനാശേരി നഗരസഭ മതില് നിര്‍മ്മിച്ച് ഗേറ്റും സ്ഥാപിച്ചിരുന്നു. 2010 ആഗസ്തില്‍ അന്നത്തെ മുനിസിപ്പല്‍ ചെയര്‍മാനാണ് ഇത് ചെയ്യിപ്പിച്ചത്. ഗേറ്റിനു സമീപം മതിലില്‍ ശിലാഫലകം സ്ഥാപിച്ചിട്ടുണ്ട്.
ചങ്ങനാശേരിയിലെ കായിക പ്രേമികള്‍ കായിക ലോകത്തിന് പ്രയോജനം ചെയ്യുമെന്നു കരുതിയ ഈ മൈതാനം ഇപ്പോള്‍ മദ്യ-മയക്കുമരുന്നു മാഫിയകള്‍ക്കാണ് പ്രയോജനപ്പെടുന്നത്. സന്ധ്യ കഴിഞ്ഞാല്‍ അനാശാസ്യക്കാര്‍ക്ക് സൈ്വര്യവിഹാരം നടത്താന്‍ പറ്റിയസ്ഥലമായി മാറി ഇവിടം.
പരിസരവാസികള്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരോടും ജനപ്രതിനിധികളോടും പരാതി പറഞ്ഞിട്ടും ഇതുവരെ നടപടിയൊന്നുമുണ്ടായില്ല. കേരളം കായികരംഗത്ത് കുതിച്ചുചാട്ടം നടത്തുന്ന ഈകാലത്ത് വാഴപ്പള്ളിയിലെ കായിക പ്രതിഭകള്‍ക്ക് പരിശീലനത്തിനായി ഈ മൈതാനം ഉപയുക്തമാക്കണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: