കോഴിക്കോട്: ഗുജറാത്തിനെ അത്ലറ്റിക് രംഗത്തെ ഉയര്‍ച്ചയുടെ പടവുകളിലെത്തിക്കാന്‍ പിടി ഉഷ ഗുജറാത്തിലേക്ക്. നരേന്ദ്രമോദി മുഖ്യമന്ത്രിയായിരുന്നപ്പോള്‍ ആരംഭിച്ച ചര്‍ച്ച ഫലപ്രാപ്തിയിലെത്തി. ഗുജറാത്ത് സ്പോര്‍ട്സ് അതോറിറ്റിയുടെ ഡയറക്ടര്‍ ജനറല്‍ സന്തോഷ് പ്രധാന് സര്‍ക്കാറിന്റെ തീരുമാനം ഉഷയെ ഇന്നലെ അറിയിച്ചു. നവംബര്‍ 9 ന് ഇതുസംബന്ധിച്ച് കരാര്‍ ഔപചാരികമായി ഒപ്പുവെക്കും. 9 മുതല്‍ 14 വരെ ഗുജറാത്തിലെ 6 കേന്ദ്രങ്ങളില്‍ പ്രാഥമിക സെലക്ഷന് ട്രയല്‍ നടത്തി കുട്ടികളെ തെരഞ്ഞെടുക്കും. ആദ്യഘട്ടത്തില്‍ മികച്ച 10 കായികതാരങ്ങളെയും 30 കായിക ക്ഷമതയുള്ള കുട്ടികളെയുമാണ് തെരഞ്ഞെടുക്കുക. വഡോദര സ്പോര്‍ട്സ് കോംപ്ലക്സില്‍ ഉഷാ സ്കൂള്‍ മാതൃകയില്‍ കേന്ദ്രീകൃത സ്പോര്‍ട്സ് ഹോസ്റ്റല്‍ പണിയും. അവിടെയാണ് ഉഷ പരിശീലനം നല്‍കുക.
കഴിഞ്ഞ വര്‍ഷമാണ് ഇത്തരമൊരു പദ്ധതി ചര്‍ച്ചയില്‍ വന്നതെന്ന് ഉഷാസ്കൂള്‍ ഓഫ് അത്ലറ്റിക്സ് ട്രഷററും ഉഷയുടെ ഭര്‍ത്താവുമായ വി. ശ്രീനിവാസന് പറഞ്ഞു. മറ്റെല്ലാ രംഗങ്ങളിലും മുന്നേറിയെങ്കിലും കായിക രംഗത്ത് ഗുജറാത്ത് ഏറെ പിന്നിലാണെന്ന വിലയിരുത്തലിലാണ് അന്ന് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോദി കായികരംഗത്തെ പ്രതിഭകളെ ഗുജറാത്തില്‍ പരിശീലനത്തിനായി ലഭിക്കാന്‍ ശ്രമം തുടങ്ങിയത്. ഹോക്കിയില്‍ ധനരാജ് പിള്ള, ഷട്ടിലില്‍ ഗോപീചന്ദ്, ടെന്നീസില്‍ മഹേഷ് ഭൂപതി തുടങ്ങിയ പ്രമുഖരെയാണ് സര്‍ക്കാര്‍ അന്നാലോചിച്ചത്. അത്ലറ്റിക്സില് പിടി ഉഷയെയാണ് സര്‍ക്കാര്‍ ക്ഷണിച്ചത്. ഇതു സംബന്ധിച്ച അറിയിപ്പ് വന്ന ഉടനെ അതില്‍ താത്പര്യം പ്രകടിപ്പിച്ച് മറുപടിയെഴുതിയെന്ന് ശ്രീനിവാസന് പറഞ്ഞു.
ഗുജറാത്തിന്റെ കായികരംഗത്ത് സമഗ്രവികസനത്തിനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. അത്ലറ്റിക്സില് കുട്ടികളുടെ തെരഞ്ഞെടുപ്പ്, പരിശീലനം എന്നിവയില്‍ ഉഷയ്ക്ക് സമ്പൂര്‍ണ്ണ സ്വാതന്ത്ര്യവും അധികാരവും സര്‍ക്കാര്‍ നല്‍കും. പദ്ധതിയുടെ വിപുലമായ പ്രചരണത്തിന് ഗുജറാത്ത് സര്‍ക്കാര്‍ ഇന്ന് തുടക്കം കുറിക്കും.
ഉഷയുടെ പ്രവര്‍ത്തനത്തിനുള്ള അംഗീകാരമാണിതെന്ന് ശ്രീനിവാസന് പറഞ്ഞു. ആയിരം മെഡലുകള്‍, 20 അന്താരാഷ്ട്ര മെഡലുകള്‍, 8 അന്താരാഷ്ട്ര താരങ്ങള്‍ എന്നിവ ഉഷാ സ്കൂളിന്റെ നേട്ടമാണ്. ഉഷാ സ്കൂളിന്റെ ഭാഗത്ത് ശരിയുണ്ടെന്നതിന്റെതെളിവാണിത്. ഒരു സര്‍ക്കാറിന്റെ ക്ഷണം മികവിനുള്ള അംഗീകാരം തന്നെയാണ്. ശരി തിരിച്ചറിയാന്‍ ഗുജറാത്ത് സര്‍ക്കാറിന് കഴിഞ്ഞുവെന്നതിന്റെ തെളിവാണിത്. അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: