തിരുവനന്തപുരം: സിസ്റ്റര്‍ അഭയക്കേസിലെ വര്‍ക്ക് രജിസ്റ്റര്‍ തിരുത്തിയ കേസ് ഈ മാസം 31 ലേക്ക് മാറ്റി. തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് വിന്‍സന്റ് ചാര്‍ളിയാണ് കേസ് പരിഗണിച്ചത്. സിസ്റ്റര്‍ അഭയയുടെ ആന്തരികാവയവങ്ങളുടെ രാസപരിശോധനാ ഫലം വര്‍ക്ക് രജിസ്റ്ററില്‍ തിരുത്തിയെന്നതാണ് കേസ്. ഇക്കഴിഞ്ഞ 15ന് കേസ് വിധി പറയാന്‍ പരിഗണിച്ചപ്പോള്‍ പ്രതികളായ മുന്‍ ചീഫ് കെമിക്കല്‍ എക്സാമിനര്‍ ആര്. ഗീത, അനലിസ്റ്റ് എം. ചിത്ര എന്നിവരുടെ മൊഴി വീണ്ടും രേഖപ്പെടുത്താന്‍ കോടതി തീരുമാനിച്ചിരുന്നു.
രാസപരിശോധന നടത്തി കൃത്യമായ വിവരങ്ങളാണ് രജിസ്റ്ററില്‍ രേഖപ്പെടുത്തിയതെന്ന് 15ന് ഇരുവരും മൊഴി നല്കി. എന്നാല്‍ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടടക്കമുള്ള നിര്‍ണായക രേഖകളെക്കുറിച്ച് കോടതി ചോദിച്ചെങ്കിലും ഇരുവരും മറുപടി നല്‍കിയില്ല. നിരപരാധിത്വം ബോധ്യപ്പെടുത്താന്‍ കൂടുതല്‍ തെളിവുളെന്തെങ്കിലും ഹാജരാക്കാനുണ്ടോ എന്നും കോടതി ചോദിച്ചിരുന്നു. തെളിവു നല്കാന് കൂടുതല്‍ സമയം വേണമെന്ന് പ്രതിഭാഗം അഭിഭാഷകന് ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് 20ന് കേസ് വീണ്ടും പരിഗണിക്കാന്‍ കോടതി തീരുമാനിച്ചത്.
കോടതി നേരിട്ട് അന്വേഷിച്ച് വിചാരണ നടത്തിയ കേസില്‍ പ്രതികളുടെ മൊഴി നേരത്തെ രേഖപ്പെടുത്തിയിരുന്നു. എന്നാല്‍ പോലീസ് സര്ജന് ഹാജരാക്കിയ തെളിവുകളില്‍ കൂടുതല്‍ വ്യക്തതവേണമെന്ന നിലപാടിലായിരുന്നു കോടതി. രാസപരിശോധനാ ഫലം അടങ്ങിയ വര്‍ക്ക് രജിസ്റ്റര്‍ ഹൈദരാബാദിലെ കേന്ദ്ര ഫോറന്‍സിക് ലാബില്‍ അയച്ചു നടത്തിയ പരിശോധനയില്‍ എട്ടിടത്ത് തിരുത്തല്‍ വരുത്തിയതായി കണ്ടെത്തിയിരുന്നു. രണ്ടിടത്ത് ആര്. ഗീതയും ആറിടത്ത് എം. ചിത്രയുമാണ് തിരുത്തല്‍ വരുത്തിയതെന്നും വ്യക്തമായി. തുടര്‍ന്ന് വിചാരണ ആരംഭിക്കുകയായിരുന്നു.
ഇന്നലെ കേസ് പരിഗണിച്ചപ്പോള്‍ പ്രതികള്‍ക്ക് കൂടുതല്‍ തെളിവുകള്‍ ഹാജരാക്കാനായില്ല. അതിനാല്‍ തന്നെ കേസ് പരിഗണിച്ച ഉടന്‍ കോടതി 31ലേക്ക് മാറ്റുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: