മലപ്പുറം: മലപ്പുറത്തെ ബ്രസീലിയന്‍ ആരാധകര്‍ പോലും ഒരു നിമിഷം നെഞ്ചില്‍ കൈവെച്ചു പറഞ്ഞു. ഈ തോല്‍വി സഹിക്കാനാവില്ല. അവരും പ്രാര്‍ത്ഥിച്ചത് കേരളത്തിനുവേണ്ടി കളിച്ച മലപ്പുറത്തെ കുട്ടിപ്പട്ടാളത്തിന്റെ വിജയത്തിനുവേണ്ടിയായിരുന്നു.
പൊരുതി തോല്‍ക്കാനായിരുന്നു മലപ്പുറത്തിന്റെ വിധി. ഇന്നലെ വൈകിട്ട് ദല്‍ഹി അംബേദ്കര്‍ സ്റ്റേഡിയത്തില്‍ നടന്ന സുബ്രതോ മുഖര്‍ജി കപ്പ് അന്താരാഷ്ട്ര സ്കൂള്‍ ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ അണ്ടര്‍ 17 വിഭാഗം ഫൈനലില്‍ മലപ്പുറം എംഎസ്പി ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ബ്രസീലിലെ ഫഌമിനന്‍സ് യൂത്ത് അക്കാദമിയുമായി ഏറ്റുമുട്ടിയത് ചരിത്രത്തില്‍ രേഖപ്പെടുത്തും.
മലപ്പുറം എംഎസ്പി സ്കൂളിലും തൊട്ടടുത്ത കമ്മ്യൂണിറ്റി ഹാളിലും മത്സരം തത്സമയം കാണാന്‍ ബിഗ് സ്ക്രീനുകള്‍ ഒരുക്കിയിരുന്നു. തുടക്കം മുതല്‍ ആവേശം നിറഞ്ഞ മത്സരമാണ് എംഎസ്പി ടീം കാഴ്ചവെച്ചത്. മത്സരത്തിന്റെ ഒന്നാം പകുതിയില്‍ ആദ്യ ഗോള്‍ ബ്രസീലിയന്‍ ടീമിന്റെ വലചലിപ്പിച്ചപ്പോള്‍ ആവേശം അലയടിച്ചു. രണ്ടാം പകുതിയില്‍ രണ്ടാമത്തെ ഗോള്‍ നേടിയപ്പോള്‍ ബാന്റും കൊട്ടും പാട്ടുമൊക്കെയായി കാണികളുടെ ആവേശം കൊടിമുടിയോളമുയര്ന്നു.
ബ്രസിലീയന്‍ ടീം അപ്രതീക്ഷിതമായി ഒരു ഗോള്‍ മടക്കിയെങ്കിലും ജയിക്കുമെന്ന വിശ്വാസത്തിലായിരുന്നു കാണികള്‍. എന്നാല്‍ രണ്ടാം പകുതിയുടെ അവസാനനിമിഷം മഞ്ഞപ്പടയുടെ കുട്ടിപ്പട്ടാളം തൊടുത്തു വിട്ട പന്ത് ഗോള്‍ വലചലിപ്പിച്ചതോടെ കാണികളുടെ ആവേശം നിന്നു. എന്നാല്‍ കളി എക്സ്ട്രാ ടൈമിലേക്ക് നീങ്ങിയതോടെ കാണികള്‍ക്കും പ്രതീക്ഷയായി. എക്സ്ട്രാ ടൈം തുല്യനിലയില്‍ പിരിഞ്ഞതോടെ കളി പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങി. പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ഇരുടീമുകളും തുല്യമായതോടെ മത്സരം സഡന്‍ ഡെത്തിലേക്ക് നീങ്ങി. സഡന്‍ ഡെത്തില്‍ ഭാഗ്യം ബ്രസീലിയന്‍ ടീമിനെ തുണച്ചു.
ഭാഗ്യം വിധി നിര്ണ്ണയിച്ചപ്പോള് കളി കണ്ടിരുന്ന മലപ്പുറത്തെ നൂറുകണക്കിന് ഫുട്ബോള്‍ ആരാധകരും നെഞ്ചില്‍ കൈവെച്ച് പറഞ്ഞു, നമ്മുടെ കുട്ടികള്‍ പൊരുതിതോറ്റു. മികച്ച പ്രകടനമാണ് ടീം കാഴ്ചവെച്ചതെന്ന് മുന്‍ ഫുട്ബോള്‍ താരവും എംഎസ്പി അസിസ്റ്റന്റ് കമാന്റന്റുമായ കുരികേശ് മാത്യു പറഞ്ഞു.
എംഎസ്പി കമാണ്ടന്റ് രാഹുല്‍ ആര്. നായര്‍ അടക്കമുള്ള പോലീസ് ഉദ്യോഗസ്ഥരും കമ്മ്യൂണിറ്റി ഹാളില്‍ മത്സരം കാണാന്‍ എത്തിയിരുന്നു. സ്കൂള്‍ അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും രക്ഷിതാക്കളുമടക്കമുള്ളവര്‍ സ്കൂളില്‍ കളികാണാന്‍ എത്തി. കപ്പ് നേടാനായില്ലെങ്കിലും മലപ്പുറത്തിന്റെ അഭിമാനമുയര്‍ത്തിയ ടീമിന് രാജകീയ സ്വീകരണമൊരുക്കാനാണ് നാടൊരുങ്ങുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: