കോഴിക്കോട്: ഗ്രാമ പഞ്ചായത്തുകളില്‍ ശ്മശാനം നടത്തിപ്പിനുള്ള മാതൃകാ നിയമാവലി തയ്യാറായി. പ്രധാന നിര്‍ദ്ദേശങ്ങള്‍ അപ്രായോഗികം.
ശ്മശാനത്തില്‍ മൃതദേഹങ്ങള്‍ ദഹിപ്പിക്കാന്‍ കൊണ്ട് വരുന്നവര്‍ നിശ്ചിത മാതൃകയില്‍ അപേക്ഷ പൂരിപ്പിച്ച് നല്‍കണമെന്ന വ്യവസ്ഥയാണ് ഇതിലൊന്ന്. മരിച്ച ആളെയും അപേക്ഷകനെയും സംബന്ധിച്ച് രണ്ട് ഭാഗങ്ങളിലായി 19 ചോദ്യങ്ങളാണ് ഈ അപേക്ഷയിലുള്ളത്. മരിച്ച ആളിന്റെ പേര്, വിലാസം, ചികില്‍സിച്ച ആശുപത്രി, മരണം സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയിട്ടുണ്ടോ, ഹാജരാക്കുന്ന തിരിച്ചറിയല്‍ രേഖകള്‍ തുടങ്ങിയവ വ്യക്തമാക്കി സത്യപ്രസാതാവന ചെയ്തിരിക്കണം.
ഈ ഫോറം പഞ്ചായത്ത് സെക്രട്ടറിക്ക് സമര്‍പ്പിച്ച് അനുമതി കയ്യോടെ വാങ്ങണം. ഇത് ശ്മശാന നടത്തിപ്പുകാരന് നല്‍കിയാലേ ദഹനം നടത്തുകയുള്ളു.
സമീപ പഞ്ചായത്തുകളില്‍ മരിക്കുന്നവരുടെ സംസ്കാരത്തിനുള്ള വ്യവസ്ഥ ഇതിലും കട്ടിയാണ്. മരിച്ചയാള്‍ ഉള്‍പ്പെടുന്ന ഗ്രാമപഞ്ചായത്തിലെ പ്രസിഡന്റ്/ സെക്രട്ടറി/വാര്‍ഡ് മെംബര്‍/കൗണ്‍സിലര്‍ എന്നിവരില്‍ ആരുടെയെങ്കിലും സാക്ഷ്യപത്രം സഹിതം അപേക്ഷ നല്‍കണം. മരിച്ച ആളെയും കൊണ്ടുവരുന്ന ആളെയും തിരിച്ചറിയാന്‍ സ്ഥലം എം.പി/എംഎല്‍എ/ജില്ല/ബ്ലോക്ക്/ഗ്രാമപഞ്ചായത്ത് മെംബര്‍ എന്നിവരില്‍ ആരെങ്കിലും നല്കുന്ന സാക്ഷ്യപത്രത്തോടൊപ്പം തിരിച്ചറിയല്‍ രേഖയും സമര്‍പ്പിച്ചിരിക്കണം.
എന്നാല്‍ ഓഫീസ് അവധിയായിരിക്കുകയും ജനപ്രതിനിധികളെ ലഭ്യമല്ലാതിരിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ എന്ത് ചെയ്യണമെന്ന കാര്യത്തില്‍ നിയമാവലി ഒന്നും പറയുന്നില്ല.
അപകടം/കൊലപാതകം/അസ്വാഭാവിക മരണം തുടങ്ങിയ കേസുകളില്‍ പൊലീസ് റിപ്പോര്‍ട്ട് കൂടി ഹാജരാക്കിയാലേ മൃതദേഹം സംസ്ക്കരിക്കൂ എന്ന് വ്യവസ്ഥയുണ്ട്. എന്നിരിക്കെ സ്വന്തം പഞ്ചായത്തിലോ സമീപ പഞ്ചായത്തിലോ സ്വാഭാവിക മരണം സംഭവിച്ച ആളുടെ കാര്യത്തില്‍ ഇത്രയും വ്യവസ്ഥകള്‍ പാലിക്കണമെന്ന് പറയുന്നത് തീര്‍ത്തും അപ്രായോഗികമാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
സംസ്ഥാനത്തെ എല്ലാ പഞ്ചായത്തിലും ശ്മശാനം തുടങ്ങുകയെന്ന അനിവാര്യ കാര്യ പട്ടികയുടെ ഭാഗമാണ് ഈ നിയമാവലി. പഞ്ചായത്ത് ഡയറക്ടറുടെ അംഗീകാരം ലഭിക്കുന്നതോടെ ഇതിന് പ്രാബല്യമുണ്ടായിരിക്കും. ഈ മാതൃക ഇതേപടി എല്ലാ പഞ്ചായത്തും സ്വീകരിച്ച് നടപ്പാക്കിയാല്‍ അത് പ്രശ്നങ്ങളുണ്ടാക്കുമെന്നുറപ്പാണ്. എന്നാല്‍ ഇതില്‍ നിന്ന് മാറ്റം വരുത്തി പുതിയ നിയമാവലിയുണ്ടാക്കാനും പഞ്ചായത്തീരാജ് നിയമപ്രകാരം പഞ്ചായത്തുകള്ക്കധികാരമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: