ന്യൂദല്‍ഹി: വിദേശത്ത് കള്ളപ്പണ നിക്ഷേപമുള്ള ചിലരുടെ പേരുകള്‍ കേന്ദ്ര സര്‍ക്കാര്‍ പുറത്തുവിടും. അടുത്തയാഴ്ച്ച ഇതുസംബന്ധിച്ച സത്യവാങ്മൂലം കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിയ്ക്കും. 2013 ഡിസംബര്‍വരെ 14,000 കോടി രൂപ ഇന്ത്യക്കാര്‍ സ്വിസ് ബാങ്കില്‍ നിക്ഷേപിച്ചിട്ടുണ്ടെന്നാണ് സ്വിസ് ബാങ്കിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നത്.
ദീപാവലി അവധിയ്ക്കു ശേഷം ഒക്ടോബര്‍ 28ന് സുപ്രീംകോടതിയില്‍ വാദം തുടരുമ്പോഴായിരിക്കും കേന്ദ്രം നിലപാട് അറിയിക്കുക. വിദേശത്തെ കള്ളപ്പണത്തെ കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കാന്‍ മൂന്ന് സമിതികളെയാണ് സര്‍ക്കാര്‍ ചുമതലപ്പെടുത്തിയിരിക്കുന്നത്. ഫ്രാന്‍സ്, ജര്‍മ്മനി തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് കള്ളപ്പണ നിക്ഷേപം സംബന്ധിച്ച് വിവരങ്ങള്‍ ഉന്നതസമിതി ശേഖരിച്ചിരുന്നു.
വിദേശരാജ്യങ്ങളില്‍ കള്ളപ്പണ നിക്ഷേപമുള്ള ഭാരതീയരുടെ വിവരങ്ങള്‍ പുറത്തുവിടുന്നതില്‍ കേന്ദ്രസര്‍ക്കാരിന് യാതൊരു എതിര്‍പ്പുമില്ലെന്ന് കേന്ദ്രധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ കേസന്വേഷണം പൂര്‍ത്തിയാകും മുമ്പ് പേരുവിവരങ്ങള്‍ പുറത്തുവിടുന്നത് ഇരട്ടനികുതി ഒഴിവാക്കല്‍ കരാറിന്റെ ലംഘനമാകുമെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ നല്കിയ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിരുന്നു.
കഴിഞ്ഞ വര്‍ഷം സ്വിസ്ബാങ്ക് അധികൃതര്‍ വ്യക്തമാക്കിയതനുസരിച്ച് 14,000 കോടി രൂപയാണ് ഭാരതീയരുടെ കള്ളപ്പണ നിക്ഷേപമുള്ളത്. ഇരു രാജ്യങ്ങളിലേയും ഉന്നത ഉദ്യോഗസ്ഥര്‍ തമ്മില്‍ നടത്തിയ നിരന്തര ചര്‍ച്ചകളെ തുടര്‍ന്നാണ് കള്ളപ്പണ നിക്ഷേപവുമായി ബന്ധപ്പെട്ട ബാങ്ക് രേഖകള്‍ നല്‍കാമെന്ന് സ്വിറ്റ്സര്‍ലന്റ് സര്‍ക്കാര്‍ സമ്മതിച്ചത്.
എന്നാല്‍ ഇതു ലഭിക്കുന്നതിന്റെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്യുന്നതു വരെ പേരുവിവരങ്ങള്‍ വെളിപ്പെടുത്താനാവില്ലെന്ന നിയമം പാലിക്കാതെ കേന്ദ്രസര്‍ക്കാരിനു മുന്നില്‍ മറ്റുമാര്‍ഗ്ഗങ്ങളില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: