ഹൈദരാബാദ്: ആന്ധ്രയില്‍ പടക്കനിര്‍മാണ ശാലയിലുണ്ടായ തീപിടിത്തത്തില്‍ മരിച്ചവരുടെ എണ്ണം 17 ആയി. മരിച്ചവരില്‍ 14 പേരും സ്ത്രീകളാണ്. ഗുരുതരമായി പരിക്കേറ്റ ആറ് പേര് കൂടി ഇന്ന് രാവിലെ ആശുപത്രിയില്‍ വച്ച് മരണമടഞ്ഞതോടെയാണ് മരണസംഖ്യ 17 ആയി ഉയര്‍ന്നത്. പടക്കനിര്‍മാണശാല ഉടമയടക്കം 15 പേര്‍ക്ക് പരിക്കേറ്റു.
സ്ഫോടനത്തിന് ശേഷം ഇവിടെ ജോലിചെയ്തിരുന്ന രണ്ട് സ്ത്രീകളെക്കുറിച്ച് ഇതുവരെയും വിവരമൊന്നുമില്ല. ഇവരുടെ മൃതദേഹം ചിന്നിച്ചിതറി പോയിട്ടുണ്ടാവാമെന്നാണ് കരുതുന്നത്.ഗുരുതരമായി പൊള്ളലേറ്റ ആറുപേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. സ്ഫോടനം നടന്ന പ്രദേശത്ത് തിരിച്ചറിയാനാവാത്തവിധം കത്തിക്കരിഞ്ഞ ശരീരഭാഗങ്ങള്‍ ചിതറിക്കിടക്കുന്നതായി ദൃക്സാക്ഷികള്‍ പറഞ്ഞു.
ആന്ധ്രാപ്രദേശിലെ കിഴക്കന്‍ ഗോദാവരി ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന പടക്കനിര്‍മ്മാണ ശാലയില്‍ ഇന്നലെ ഉച്ചയ്ക്കു 2.45ന് ആണു തീപിടുത്തം ഉണ്ടായത്. തൊഴിലാളികള്‍ പടക്കമുണ്ടാക്കിക്കൊണ്ടിരിക്കെയാണ് സംഭവം. 30 പേരാണ് ഈ സമയം പടക്കശാലയില്‍ ജോലിയിലുണ്ടായിരുന്നത്.
മരണസംഖ്യ ഉയരാനിടയുണ്ടെന്ന് പോലീസ് പറഞ്ഞു.കളക്ടറടക്കമുള്ള ഉദ്യോഗസ്ഥരും ഫൊറന്‍സിക് വിദഗ്ധരും സ്ഥലത്തെത്തിയിട്ടുണ്ട്. അപകടത്തെക്കുറിച്ചു മജിസ്ട്രേട്ട് തല അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
മരണമടഞ്ഞവരുടെ ബന്ധുക്കള്‍ക്ക് രണ്ട് ലക്ഷം രൂപ വീതം നല്‍കുമെന്ന് മുഖ്യമന്ത്രി എന്‍.ചന്ദ്രബാബു നായ്ഡു വ്യക്തമാക്കി
പ്രതികരിക്കാൻ ഇവിടെ എഴുതുക: