ന്യൂദല്‍ഹി: ജാര്‍ഖണ്ഡില്‍ നിന്ന് കുട്ടികളെ കൊണ്ടുവന്ന കോഴിക്കോട് ജില്ലയിലെ മുക്കം അനാഥാലയത്തെ പിന്തുണച്ച് കേരള സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു. അനാഥാലയ മാനേജ്മെന്റിനെതിരെ ഒരു കേസുമില്ലെന്നും അവിടത്തെ നാല് ജീവനക്കാര്‍ക്കെതിരെയാണ് കേസുള്ളതെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. അനാഥാലയം നിയമാനുസൃതമായാണ് പ്രവര്‍ത്തിക്കുന്നതെന്നും സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ അറിയിച്ചു.
മുക്കത്തെ അനാഥാലയത്തിലേക്ക് കുട്ടികളെ ജാര്‍ഖണ്ഡില്‍ നിന്ന് മാനേജ്മെന്റ് നേരിട്ട് കൊണ്ടുവരികയായിരുന്നില്ല. ചൈല്‍ഡ് വെല്‍ഫെയര്‍ ബോര്‍ഡാണ് 156 കുട്ടികളെ അനാഥാലയത്തിന് കൈമാറിയത്. അനാഥാലയത്തിന്റെ രജിസ്ട്രേഷനും മറ്റും നിയമാനുസൃതമാണുള്ളതെന്നും സര്‍ക്കാര്‍ വിശദീകരിച്ചു.
സുപ്രീം കോടതിയുടെ പരിഗണനയിലുള്ള കേസിലെ അമിക്കസ് ക്യൂറിയായ അപര്‍ണ ഭട്ടാണ് അനാഥാലയം സംബന്ധിച്ച കാര്യങ്ങള്‍ കോടതിയുടെ ശ്രദ്ധയില്‍ പെടുത്തിയത്. കേരളത്തില്‍ കുട്ടികള്‍ക്ക് ചൂഷണത്തിനിരയാകുന്നുവെന്നും അമിക്കസ് ക്യൂറി ആരോപിച്ചിരുന്നു.
നേരത്തെ സര്‍ക്കാര്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നെങ്കിലും കൂടുതല്‍ വ്യക്തത ആവശ്യപ്പെട്ടാണ് വീണ്ടും സത്യവാങ്മൂലം നല്കാന് കോടതി നിര്‍ദ്ദേശിച്ചത്.
മെയ് 24 നാണ് പാലക്കാട് ഒലവക്കോട് റെയില്‍വേ സ്റ്റേഷനില്‍ പാട്ന എറണാകുളം ട്രെയിനില്‍ വെച്ച് പോലീസ് 466 ഓളം കുട്ടികളെ കണ്ടെത്തിയത്. കോഴിക്കോട് ജില്ലയിലെ മുക്കം അനാഥാലയത്തിലേക്ക് എത്തിയവരായിരുന്നു ഇവര്‍. സംഭവത്തില്‍ അനാഥാലയത്തിനെതിരെ ഝാര്‍ഖണ്ഡ് ക്രൈം ബ്രാഞ്ച് കേസെടുത്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: