ന്യൂദല്‍ഹി: ഉജ്ജ്വലവിജയത്തിനു ചുക്കാന്‍ പിടിച്ച മുതിര്‍ന്ന നേതാവ് മനോഹര്‍ലാല്‍ ഖട്ടാര്‍ ഹരിയാനയുടെ ആദ്യ ബിജെപി മുഖ്യമന്ത്രിയാകും. ചണ്ഡീഗഢില്‍ നടന്ന പാര്‍ട്ടി നിയമസഭാ കക്ഷിയോഗത്തില്‍ എംഎല്‍എമാര്‍ ഐക്യകണ്ഠേന അറുപതുകാരനായ ഖട്ടാറിനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് തെരഞ്ഞെടുത്തു.
മുഖ്യമന്ത്രിയും മന്ത്രിമാരും ദീപാവലിക്കുശേഷം 26ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കും. ആര്‍എസ്എസ് പ്രചാരക് ആയിരുന്ന മനോഹര്‍ലാല്‍ ഖട്ടാര്‍ ഹരിയാനയിലെ ഏറ്റവും സ്വാധീനമുള്ള നേതാവാണ്.
ബിജെപി കേന്ദ്രനേതാക്കളായ വെങ്കയ്യ നായിഡു, ദിനേശ് ശര്‍മ്മ എന്നിവരുടെ നേതൃത്വത്തില്‍ നടന്ന 47 എംഎല്‍എമാരുടെ യോഗത്തിലാണ് മുഖ്യമന്ത്രിയെ തെരഞ്ഞെടുത്തത്. തുടര്‍ന്ന് ബിജെപി എംഎല്‍എമാര്‍ രാജ്ഭവനിലെത്തി ഗവര്‍ണ്ണര്‍ കെ.എസ് സോളങ്കിയെ കണ്ട് സര്‍ക്കാര്‍ രൂപീകരിക്കാനുള്ള അവകാശവാദവും നിയമസഭാ കക്ഷി നേതാവിന്റെ പേരും നല്കി. ഞായറാഴ്ച ചണ്ഢീഗഢില്‍ നിന്നും 15 കിലോമീറ്റര്‍ അകലെ പഞ്ച്കുല നഗരത്തിലെ സ്പോര്‍ട്സ് മൈതാനത്തു സത്യപ്രതിജ്ഞാ പരിപാടി നടക്കും.
പതിനെട്ടു വര്‍ഷങ്ങള്‍ക്കു ശേഷമാണ് ജാട്ട് സമുദായാംഗമല്ലാത്ത മുഖ്യമന്ത്രി ഹരിയാന ഭരിക്കാന്‍ പോകുന്നത്. ബിജെപിയുടെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണ കമ്മറ്റി ചെയര്‍മാനായിരുന്ന ഖട്ടാര്‍ കര്‍ണാല്‍ മണ്ഡലത്തില്‍ നിന്നും 63,736 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. സുതാര്യവും വിവേചനരഹിതവുമായ ഭരണം കാഴ്ചവയ്ക്കുന്ന സര്‍ക്കാരായിരിക്കും ഹരിയാനയില്‍ രൂപീകൃതമാകാന്‍ പോകുന്നതെന്ന് മനോഹര്‍ലാല്‍ ഖട്ടാര്‍ പ്രതികരിച്ചു. ഹരിയാനയിലെ ജനങ്ങളുടെ ക്ഷേമത്തിനുവേണ്ടിയുള്ള ഭരണം കാഴ്ച വെയ്ക്കും. വലിയ ചുമതലയിലേക്ക് തെരഞ്ഞെടുത്ത ജനങ്ങള്‍ക്കും പാര്‍ട്ടി നേതൃത്വത്തിനും നന്ദി അറിയിക്കുന്നതായും ഖട്ടാര്‍ പറഞ്ഞു.
ഹരിയാന സംസ്ഥാനം രൂപീകൃതമായ 1966 കാലം മുതല്‍ ജാട്ടുവിഭാഗക്കാരായ മുഖ്യമന്ത്രിമാര്‍ മാത്രമാണ് ഭൂരിഭാഗം കാലവും സംസ്ഥാനം ഭരിച്ചത്. ജാട്ടിതര മുഖ്യമന്ത്രിമാര്‍ നാലുപേര്‍ മാത്രം. ബന്‍സിലാല്‍ 4 തവണയും ഓംപ്രകാശ് ചൗട്ടാല അഞ്ചുതവണയും ദേവിലാലും ഭൂപേന്ദ്രര്സിങ് ഹൂഡയും രണ്ടു തവണയും സംസ്ഥാനം ഭരിച്ചപ്പോള്‍ ജാതിസമവാക്യങ്ങള്‍ മാത്രമാണ് ഹരിയാനയില്‍ നിന്നുയര്‍ന്നു കേട്ടത്. ഇതിനു വലിയ മാറ്റമാണ് ബിജെപിയുടെ പുതിയ മുഖ്യമന്ത്രി പ്രഖ്യാപനത്തോടെ ഉണ്ടായിരിക്കുന്നത്. പാര്‍ട്ടിക്കു പിന്തുണ നല്കിയ ജാട്ടിതര സമൂഹത്തിന്റെ പിന്തുണ കൂടുതല്‍ ഉറപ്പിക്കാനും ഇതോടെ സാധിച്ചു. ജാട്ട് സമുദായത്തില്‍ നിന്നുള്ള 25 സ്ഥാനാര്‍ത്ഥികളില്‍ 6 പേര് വിജയിച്ചിരുന്നു. അവരെല്ലാം ബിജെപിയുടെ മുതിര്‍ന്ന നേതാക്കളും ജാതിപരിഗണനയില്ലാതെ തന്നെ ജനപിന്തുണയുള്ളവരുമാണ്. ഇക്കാര്യങ്ങളെല്ലാം പരിഗണിച്ചാണ് ഖട്ടാറിനെ മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: