ന്യൂദല്‍ഹി: കശ്മീര്‍ പ്രളയബാധിതര്‍ക്കൊപ്പം ദീപാവലിദിനം ചെലവഴിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി. ദീപാവലി ദിവസമായ 23ന് ശ്രീനഗറിലേക്ക് പോകുമെന്ന് പ്രധാനമന്ത്രി ട്വിറ്ററിലൂടെ അറിയിച്ചു. ശ്രീനഗറിലെ ദുരന്തമേഖലയില്‍ മോദി ഒരു ദിവസം പൂര്‍ണ്ണമായും ചെലവിടും.
അപ്രതീക്ഷിത പ്രളയത്തിന്റെ ദുരിതമനുഭവിക്കുന്ന സഹോദരീസഹോദരന്മാര്ക്കൊപ്പം ചെലവഴിക്കാനായി 23ന് ദീപാവലി ദിനത്തില്‍ ശ്രീനഗറിലുണ്ടാകും, മോദിയുടെ സന്ദേശത്തില്‍ പറയുന്നു. പ്രധാനമന്ത്രിയായി ചുമതലയേറ്റശേഷമുള്ള നരേന്ദ്ര മോദിയുടെ നാലാമത്തെ ജമ്മുകശ്മീര്‍ സന്ദര്‍ശനമാണിത്. നൂറുവര്‍ഷത്തിനിടയിലെ ഏറ്റവും വലിയ പ്രളയത്തില്‍ ഏകദേശം 300 ഓളം ജനങ്ങള്‍ മരിക്കുകയും 15ലക്ഷത്തോളംപേര്‍ ഭവനരഹിതരാവുകയും ചെയ്ത ജമ്മുകശ്മീരില്‍ മോദി ചെല്ലുന്നത് രണ്ടാമതും. ദുരന്തമുണ്ടായ ഉടന്‍ ശ്രീനഗറിലെത്തിയ പ്രധാനമന്ത്രി ജമ്മുകാശ്മീരിന് അടിയന്തര സഹായം അനുവദിക്കുകയും പ്രളയത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
സംസ്ഥാന തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ മോദിയുടെ സന്ദര്‍ശനം വലിയ മാറ്റങ്ങള്‍ക്ക് വഴിവെയ്ക്കുമെന്നാണ് സൂചന. പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ചുമതലയുള്ള ഉധംപുര്‍ എംപി ജിതേന്ദ്ര സിങ്ങിനെ ജമ്മുകശ്മീര്‍ ഭരണം പിടിച്ചെടുക്കാനുള്ള ദൗത്യമേല്‍പ്പിച്ച് സംസ്ഥാനത്തേക്കയക്കാനും പദ്ധതിയുണ്ട്.
പ്രധാനമന്ത്രിയായശേഷമുള്ള എല്ലാ ദേശീയ ആഘോഷദിനങ്ങളിലും അവധി ദിനങ്ങളിലും ജനങ്ങളോടൊപ്പം ചെലവിടുകയെന്ന രീതിയാണ് നരേന്ദ്ര മോദി സ്വീകരിച്ചുപോരുന്നത്. മഹാത്മാഗാന്ധിയുടെ ജന്മദിനമായ ഒക്ടോബര്‍ 2ന് സ്വച്ഛ്ഭാരത് പദ്ധതി ദിനം ആചരിച്ചും ദസറയില്‍ റേഡിയോയിലൂടെ രാജ്യത്തെ ജനങ്ങളോട് സംസാരിച്ചും ആധ്യാപകദിനമായ സപ്തംബര്‍ 5ന് ഭാരതത്തിലെ സ്കൂള്‍ കുട്ടികളോട് സംവദിച്ചും പുതുരീതികള്‍ക്ക് മോദി തുടക്കമിട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: