ന്യൂദല്‍ഹി: പോളിയോയ്ക്ക് എതിരെ വിജയം കൈവരിച്ചെങ്കിലും തെക്ക് കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങള്‍ പോളിയോ വൈറസുകള്‍ക്ക് മേല്‍ ജാഗ്രത പുലര്‍ത്തണമെന്ന് ലോകാരോഗ്യ സംഘടന (ഡബ്ല്യു.എച്ച്.ഒ).
പോളിയോയ്ക്കെതിരായ വിജയം അസാമാന്യ പ്രയത്നം കൊണ്ട് നേടിയെടുത്തതാണെന്ന് തെക്ക് കിഴക്കന്‍ ഏഷ്യന്‍ മേഖലയിലെ ഡബ്ല്യു എച്ച് ഒ ഡയറക്ടര്‍ പൂനം ഖേതറപാല് സിംഗ് പറഞ്ഞു. ഈ വര്‍ഷം മാര്‍ച്ചില്‍ ഇതിന്റെ അംഗീകാരമായി ഡബ്ല്യു എച്ച് ഒയുടെ സെര്‍ട്ടിഫിക്കേഷനും ലഭിച്ചിരുന്നു. എന്നാല്‍ പോളിയോയ്ക്കെതിരായ വിജയം നമ്മള് ആചരിക്കുമ്പോഴും ഈ വൈറസിനെതിരായ പ്രതിരോധം നമ്മള് നിര്‍ത്താതെ തുടരണമെന്നും പൂനം വ്യക്തമാക്കി.
കുറേ വര്‍ഷങ്ങളായി പോളിയോ അസുഖമുണ്ടായതായി വിവരമില്ല. എന്നാല്‍ എല്ലാ രാജ്യങ്ങളിലുമുള്ള സംരക്ഷിക്കപ്പെടാത്ത കുട്ടികളില്‍ ഇതിനുള്ള സാധ്യതയുണ്ടെന്നും പൂനം ഓര്‍മ്മിപ്പിച്ചു. അതിനാല്‍ തന്നെ പോളിയോ വൈറസിനെ പ്രതിരോധിക്കാനുള്ള വാക്സിന് നിരന്തരമായി നല്‍കണം. ഇത് പ്രതിരോധ ശേഷി വര്‍ധിപ്പിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ഒക്ടോബര്‍ 24നാണ് ലോക പോളിയോ ദിനമായി ആചരിച്ചു വരുന്നത്. പോളിയോ വൈറസിനെതിരെ വിജയം കൈവരിച്ചതിനാണ് ഈ ദിനം ആചരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: