ചവറ: പൊതുമേഖലാ സ്ഥാപനമായ ചവറ കെഎംഎംഎല്‍ അടച്ചുപൂട്ടി സ്വകാര്യകുത്തകകള്‍ക്ക് കരിമണല്‍ വ്യവസായമേഖല അടിയറവു വയ്ക്കാന്‍ സംസ്ഥാന വ്യവസായ പൊതുമരാമത്ത് മന്ത്രിമാരുടെ നേതൃത്വത്തില്‍ നടക്കുന്ന ശ്രമങ്ങളുടെ ഭാഗമാണ് വാതകചോര്‍ച്ചാ സംഭവമെന്ന് ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍ എം..ടി. രമേശ് പത്രസമ്മേളനത്തില്‍ ആരോപിച്ചു.
ലാപ്പാ സൊസൈറ്റിവഴി കമ്പനിയുമായി യാതൊരു ബന്ധവുമില്ലാത്ത അനര്‍ഹരെ തിരുകിക്കയറ്റി കോടികളുടെ അഴിമതിയാണ് ഭരണകക്ഷി യൂണിയന് നടത്തുന്നത്. ഇക്കാര്യങ്ങളില്‍ സമഗ്രമായ സിബിഐ അന്വേഷണത്തിന് സര്‍ക്കാര്‍ തയ്യാറാകണം. അല്ലാത്തപക്ഷം ബിജെപി ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്ന് എം..ടി. .രമേശ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
കമ്പനിയില്‍ തൊഴിലെടുത്തിട്ടില്ലാത്തവരെയും ഗള്ഫുകാരെയും ഉള്‍പ്പെടെ കമ്പനിയുടെ പടിവാതില്‍ കണ്ടിട്ടില്ലാത്തവരെയും വ്യാജ ഇഎസ്ഐ, പിഎഫ് രജിസ്ട്രേഷന് നടത്തി കോടികളുടെ കച്ചവടമാണ് പൊതുമരാമത്ത് മന്ത്രി രക്ഷാധികാരിയായ തൊഴിലാളിസംഘടനാ നേതാവ് നടത്തിയിട്ടുള്ളത്. ഇതിനെപ്പറ്റി അന്വേഷിക്കാന്‍ കമ്പനി നിയോഗിച്ച ചാര്‍ട്ടേഡ് അക്കൗണ്ടന്റ് ടീം സമര്‍പ്പിച്ച റിപ്പോര്ട്ടിന്മേല് തുടരന്വേഷണമോ നടപടിയോ ഉണ്ടായിട്ടില്ല. ഗുരുതരമായ ക്രമക്കേടുകളാണ് അന്വേഷണസംഘം കണ്ടെത്തിയത്. കമ്പനിയില്‍ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ കോഴവാങ്ങിയാണ് വ്യാജരജിസ്ട്രേഷനുണ്ടാക്കുന്നത്. ഇവരെ ലാപ്പ സൊസൈറ്റിയുടെ ലിസ്റ്റില്‍ ഉള്‍പ്പെടുത്തുകയാണ് പതിവ്. കമ്പനിക്കുവേണ്ടി വീടും സ്ഥലവും നല്‍കിയവരെ പുനരധിവസിപ്പിക്കുന്നതിനും തൊഴില്‍ നല്കുന്നതിനുമായുള്ള സൊസൈറ്റിയുടെ മറവിലാണ് വ്യാജന്മാരെ തിരുകികയറ്റുന്നത്. ഈ ലിസ്റ്റിന് അംഗീകാരം നല്‍കാതെ യഥാര്‍ത്ഥ ലിസ്റ്റ് തയ്യാറാക്കി നിയമനം നടത്തണമെന്നാണ് ബിജെപി ആവശ്യപ്പെടുന്നത്.
വ്യാജരജിസ്ട്രേഷനിലൂടെ പൊതുഖജനാവിന് നഷ്ടം വരുത്തിയ ഉദ്യോഗസ്ഥരെ മാറ്റിനിര്‍ത്തി അന്വേഷണം നടത്തണമെന്നും എം..ടി. രമേശ് ആവശ്യപ്പെട്ടു. പത്രസമ്മേളനത്തില്‍ ബിജെപി മുന്‍ജില്ലാ സെക്രട്ടറി ജി.ഹരി, മണ്ഡലം പ്രസിഡന്റ് ഭരണിക്കാവ് രാജന് എന്നിവരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: